ഡിപിഡി-യും പൂനെ എഫ്‌ടിഐഐ-യും സംയുക്തമായി പ്രസിദ്ധീകരിച്ച 'രംഗോലി: രൂപ്, സുർ, ലയ് കി – ഭാരതീയ സിനിമ കേ വിഹംഗം ശിഖർ വ്യക്തിത്വ' പുറത്തിറക്കി
ഡയറക്ടറേറ്റ് ഓഫ് പബ്ലിക്കേഷൻസ് ഡിവിഷനും (ഡിപിഡി) പൂനെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (എഫ്ടിഐഐ) സംയുക്തമായി പ്രസിദ്ധീകരിച്ച “രംഗോലി: രൂപ്, സുർ, ലയ് കി – ഭാരതീയ സിനിമ കേ വിഹംഗം ശിഖർ വ്യക്തിത്വ” എന്ന പുസ്തകം 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ന് പുറത്തിറക്കി.
പാഡി എസ്. ജയരാജ്, കേദാർ ശർമ, മന്നാ ദേ, ഋഷികേശ് മുഖർജി, നിലു ഫൂലെ, ബസു ചാറ്റർജി, ബാലു മഹേന്ദ്ര, സുമിത്ര ഭാവെ എന്നീ ഇന്ത്യൻ സിനിമയിലെ എട്ട് ഉന്നത വ്യക്തിത്വങ്ങളെക്കുറിച്ച് ആഴത്തിലുള്ള ലേഖനങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എഫ്‌ടിഐഐയുടെ പ്രശസ്ത മാഗസിന്‍ 'ലെൻസ് സൈറ്റി’ന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതാണ് ഈ പുസ്തകമെന്ന് പ്രകാശന ചടങ്ങിൽ ഡിപിഡി പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ ഭൂപേന്ദ്ര കൈന്തോള പറഞ്ഞു. ലെൻസ് സൈറ്റ് യഥാർത്ഥത്തിൽ ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. എഫ്‌ടിഐഐ പിന്നീട് ഹിന്ദി പതിപ്പ് പുറത്തിറക്കിയെങ്കിലും അതിന്റെ പ്രചാരം കുറവായിരുന്നു. രാജ്യവ്യാപക വിതരണ ശൃംഖലയിലൂടെ ഇതിന് വലിയ വേദിയൊരുക്കാനും ലഭ്യത വിപുലീകരിക്കാനും ഡിപിഡി തീരുമാനിച്ചു. ഇന്ത്യൻ സിനിമയുടെ ഈ സമ്പന്ന പാരമ്പര്യം രാജ്യത്തെ സിനിമാ പ്രേമികളിലേക്കെത്തിക്കാന്‍ ഡിപിഡി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം ഹിന്ദിയിൽ പ്രസിദ്ധീകരിക്കുന്നത് ദേശീയ വിദ്യാഭ്യാസ നയവുമായി ചേര്‍ന്നുപോകുന്നുവെന്നും ഇന്ത്യൻ ഭാഷകളിലെ പഠനത്തിനും സാംസ്കാരിക വിഭവങ്ങൾക്കും ഇത് ഊന്നൽ നൽകുന്നുവെന്നും ശ്രീ കൈന്തോള കൂട്ടിച്ചേർത്തു.
പുസ്തകം ഇന്ത്യയുടെ സിനിമാ പൈതൃകത്തിന്റ നേര്‍സാക്ഷ്യമാണെന്ന് എഫ്‌ടിഐഐ ഡയറക്ടർ ശ്രീ ധീരജ് സിംഗ് വിശേഷിപ്പിച്ചു. ലോകത്ത് നിരവധി സിനിമാ സിദ്ധാന്തങ്ങളുണ്ടെങ്കിലും നാം അവയെ ജീവിതാനുഭവങ്ങളുമായി സംയോജിപ്പിക്കുമ്പോഴാണ് ലെൻസ് സൈറ്റ്, രംഗോലി പോലുള്ള സൃഷ്ടികൾ ഉയർന്നുവരുന്നത്. ചലച്ചിത്രമേഖലയ്ക്ക് എഫ്ടിഐഐ നൽകുന്ന സേവനമാണിതെന്നും അദ്ദേഹം പറഞ്ഞു. എഫ്‌ടിഐഐ, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ, സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ നാഗരിക നേട്ടങ്ങളാണെന്നും ആഴമേറിയതും ഊർജസ്വലവുമായ ഇന്ത്യന്‍ സിനിമാ പാരമ്പര്യത്തിൻ്റെ തെളിവാണ് ഇവയെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമാ മികവിനെ ആഘോഷിക്കാനും ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം സംരക്ഷിക്കാനും ചലച്ചിത്രമേള മുന്നോട്ടുവെയ്ക്കുന്ന തുടർച്ചയായ പ്രതിബദ്ധതയെയാണ് ഐഎഫ്എഫ്ഐയിലെ ‘രംഗോലി’യുടെ പ്രകാശനം പ്രതിഫലിപ്പിക്കുന്നത്.
വാര്‍ത്താസമ്മേളനത്തിന്റെ ലിങ്ക്: https://youtu.be/d6WZxZaFJ4w

പുസ്തകത്തെക്കുറിച്ച്:
"രംഗോലി: രൂപ്, സുർ, ലയ് കി – ഭാരതീയ സിനിമ കേ വിഹംഗം ശിഖർ വ്യക്തിത്വ" എന്ന പുസ്തകം ഇന്ത്യൻ സിനിമയുടെ സര്‍ഗാത്മക പാരമ്പര്യം അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്. പബ്ലിക്കേഷൻസ് ഡിവിഷന്റെയും പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും സംയുക്ത പ്രസിദ്ധീകരണമാണ് ഈ പുസ്തകം.
ഇന്ത്യൻ സിനിമയിലെ എട്ട് പ്രമുഖ വ്യക്തിത്വങ്ങളായ പാഡി എസ്. ജയരാജ്, കേദാർ ശർമ, മന്നാ ഡേ, ഋഷികേശ് മുഖർജി, നിലു ഫൂലെ, ബസു ചാറ്റർജി, ബാലു മഹേന്ദ്ര, സുമിത്ര ഭാവെ എന്നിവരുടെ സര്‍ഗാത്മക സംഭാവനകളും പോരാട്ടങ്ങളും പരീക്ഷണാത്മക സമീപനങ്ങളും കലാപരമായ യാത്രകളും സംബന്ധിച്ച് വിപുലമായ വിവരങ്ങൾ ഈ പുസ്തകം നൽകുന്നു.
സിനിമയുടെ നിശബ്ദ കാലഘട്ടം മുതൽ സാങ്കേതികവിദ്യയുടെയും അഭിനയത്തിന്റെയും സംഗീതത്തിന്റെയും സംവിധാനത്തിന്റെയും എഡിറ്റിങിന്റെയുമെല്ലാം വികസനം വരെ വായനക്കാരെ പരിചയപ്പെടുത്തുന്ന ഈ പുസ്തകം ഇന്ത്യൻ സിനിമയുടെ അടിത്തറയെക്കുറിച്ചും സൗന്ദര്യാത്മക കാഴ്ചപ്പാടിനെക്കുറിച്ചും വായനക്കാർക്ക് അറിവ് പകരുന്നു. ചലച്ചിത്ര പ്രവർത്തകരുടെ അനുഭവങ്ങളും കലാപരമായ കാഴ്ചപ്പാടുകളും സര്‍ഗാത്മക പ്രക്രിയകളും അവതരിപ്പിക്കുന്ന ഈ പുസ്തകം ചലച്ചിത്ര വിദ്യാർത്ഥികൾക്ക് മാത്രമല്ല, കലാസ്നേഹികൾക്കും വിലമതിക്കാനാവാത്ത ഗവേഷണ ഗ്രന്ഥമായി നിലകൊള്ളുന്നു.
*****
Release ID:
2194459
| Visitor Counter:
6