രാജ്യരക്ഷാ മന്ത്രാലയം
തദ്ദേശീയ കരുത്തില്‍ ശത്രുക്കളെ കീഴ് പ്പെടുത്താന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നതിന് തെളിവാണ് ഓപ്പറേഷൻ സിന്ദൂർ: രാജ്യരക്ഷാ മന്ത്രി
Posted On:
10 AUG 2025 2:18PM by PIB Thiruvananthpuram
തദ്ദേശീയ ശക്തിയുപയോഗിച്ച് ശത്രുക്കളെ പരാജയപ്പെടുത്താന്‍ രാജ്യത്തിന് കഴിവുണ്ടെന്നതിന് തെളിവാണ് ഓപ്പറേഷൻ സിന്ദൂറെന്ന് രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിങ് പറഞ്ഞു. 2025 ഓഗസ്റ്റ് 10 ന് മധ്യപ്രദേശിലെ ഉമരിയയിൽ ഗ്രീൻഫീൽഡ് റെയിൽ നിർമാണ കേന്ദ്രമായ ബിഇഎംഎൽ റെയിൽ ഹബ് ഫോർ മാനുഫാക്ചറിങിന്റെ (ബ്രഹ്മ) ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മുകശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ സാധാരണക്കാർക്ക് നേരെയുണ്ടായ ഹീനവും ഭീരുത്വപരവുമായ ഭീകരാക്രമണത്തിന് ഉചിതമായ മറുപടിയായി ദൗത്യത്തെ വിശേഷിപ്പിച്ച രാജ്യരക്ഷാമന്ത്രി ഇന്ത്യയുടെ നിർണായക പ്രതികരണം രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും നേരെ ഒരു ആക്രമണവും അനുവദിക്കില്ലെന്ന സുവ്യക്തമായ സന്ദേശം നൽകിയെന്നും പറഞ്ഞു. നാം ആരെയും പ്രകോപിപ്പിക്കുന്നില്ലെന്നും എന്നാല്‍ രാജ്യത്തെ പ്രകോപിപ്പിക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സ്വാശ്രയത്വത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി ഓപ്പറേഷൻ സിന്ദൂറിനെ വിശേഷിപ്പിച്ച ശ്രീ രാജ് നാഥ് സിങ് തദ്ദേശീയ ഉപകരണങ്ങൾ സായുധ സേന ഫലപ്രദമായി ഉപയോഗിച്ചുവെന്നും ഇത് ദൗത്യവിജയത്തിൽ നിർണായക പങ്കുവഹിച്ചുവെന്നും വ്യക്തമാക്കി. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ പ്രതിജ്ഞയെടുത്തതിനാലാണ് രാജ്യത്തിന് ഈ നിലയിലെത്താന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ മേഖലയിലുണ്ടായ പരിവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഊർജസ്വല നേതൃത്വത്തെയും ദീർഘവീക്ഷണത്തെയും പ്രശംസിച്ച ശ്രീ രാജ്‌നാഥ് സിങ് ഇന്ത്യ സ്വന്തം മണ്ണിൽ ഉപകരണങ്ങൾ നിർമിക്കുന്നതിലുപരി സുഹൃദ് രാജ്യങ്ങളുടെ സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്നും പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ ഉല്പാദനവും കയറ്റുമതിയും അഭൂതപൂർവമായ വേഗത്തില്‍ വളര്‍ച്ച കൈവരിച്ച് റെക്കോഡ് നിലകളില്‍ എത്തിയിരിക്കുന്നു. ഇതാണ് നവഭാരതത്തിന്റെ പുതിയ പ്രതിരോധ രംഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2024-25 സാമ്പത്തിക വർഷം വാർഷിക പ്രതിരോധ ഉല്പാദനം എക്കാലത്തെയും ഉയർന്ന നിരക്കായ 1.51 ലക്ഷം കോടി രൂപയിലേക്കും പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയെന്ന റെക്കോഡിലേക്കും ഉയര്‍ന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ദശകം രാജ്യം കണ്ട സാമ്പത്തിക വികസനത്തിലേക്കും സാമ്പത്തിക സ്വാശ്രയത്വത്തിലേക്കും ശ്രദ്ധക്ഷണിച്ച രാജ്യരക്ഷാ മന്ത്രി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഏകദേശം 6.5% നിരക്കിൽ വളര്‍ച്ച കൈവരിക്കുന്നതായും ലോകത്തെ മൂന്നാമത് വലിയ സമ്പദ്‌വ്യവസ്ഥയായി മാറാൻ രാജ്യം ഒരുങ്ങുകയാണെന്നും ചൂണ്ടിക്കാട്ടി. സമ്പദ്‌വ്യവസ്ഥയെ കൂടുതൽ വേഗത്തിൽ മുന്നോട്ടുനയിക്കാന്‍ ‘ഇരട്ട എന്‍ജിൻ സർക്കാർ’ നിരന്തര ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പറഞ്ഞ ശ്രീ രാജ് നാഥ് സിങ് 2047-ഓടെ രാജ്യം വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും ആവശ്യമായ വ്യാവസായിക - സാങ്കേതിക അടിത്തറ കെട്ടിപ്പടുക്കുന്നതിൽ ബ്രഹ്മ പോലുള്ള സംരംഭങ്ങൾ നിർണായകമാണെന്ന് ശ്രീ രാജ്‌നാഥ് സിങ് പറഞ്ഞു. പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ ബിഇഎംഎല്ലിന്റെ പങ്കിനെ പ്രശംസിച്ച അദ്ദേഹം ഗതാഗത സംവിധാനങ്ങളുടെ ആഗോള വിതരണക്കാരെന്ന നിലയിൽ ഡിപിഎസ്‌യുവിന്റെ സ്ഥാനം ബ്രഹ്മ പദ്ധതി ശക്തിപ്പെടുത്തുമെന്ന് കൂട്ടിച്ചേർത്തു. വ്യാവസായിക, പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കാന്‍ ഇന്ത്യ നടത്തുന്ന യാത്രയിൽ ബിഇഎംഎല്‍ സുപ്രധാന സ്തംഭമായി നിലകൊള്ളുന്നു. സ്വയംപര്യാപ്തതവും ആഗോളതലത്തിൽ മത്സരക്ഷമതയാര്‍ന്നതും ഭാവി സജ്ജവുമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് ബ്രഹ്മ പോലുള്ള പദ്ധതികൾ കരുത്ത് പകരുന്നു. ഇത്തരത്തിലാണ് നാം ശക്തവും സുരക്ഷിതവും സമ്പന്നവുമായ ഇന്ത്യയെ കെട്ടിപ്പടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ, സിവിലിയൻ മേഖലകളിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ബിഇഎംഎല്ലിന്റെ സംഭാവന അംഗീകരിച്ച രാജ്യരക്ഷാമന്ത്രി ഏതൊരു വ്യവസായത്തിനും അടിസ്ഥാനമായ ഗവേഷണ വികസന മേഖലയെ കൂടുതൽ ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്തു.
****************
(Release ID: 2154924)