പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ 150-ാമത് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
14 JAN 2025 2:53PM by PIB Thiruvananthpuram
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ഡോ. ജിതേന്ദ്ര സിംഗ് ജി, WMO സെക്രട്ടറി ജനറൽ പ്രൊഫസർ സെലസ്റ്റെ സൗലോ ജി, വിദേശത്ത് നിന്നുള്ള ഞങ്ങളുടെ അതിഥികൾ, ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ സെക്രട്ടറി ഡോ. എം രവിചന്ദ്രൻ ജി, ഐ എം ഡി ഡയറക്ടർ ജനറൽ ഡോ. മൃത്യുഞ്ജയ് മൊഹപത്ര ജി, മറ്റ് വിശിഷ്ട വ്യക്തികൾ, വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും എല്ലാ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും, മഹതികളെ, മാന്യരേ.
ഇന്ന് നമ്മൾ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ 150 വർഷം ആഘോഷിക്കുകയാണ്. IMD യുടെ ഈ 150 വർഷങ്ങൾ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ യാത്ര മാത്രമല്ല. നമ്മുടെ രാജ്യത്ത് ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെയും മഹത്തായ യാത്ര കൂടിയാണിത്. ഈ 150 വർഷത്തിനിടയിൽ IMD കോടിക്കണക്കിന് ഇന്ത്യക്കാരെ സേവിക്കുക മാത്രമല്ല, ഇന്ത്യയുടെ ശാസ്ത്ര യാത്രയുടെ പ്രതീകമായി മാറിയിരിക്കുന്നു. ഇന്ന്, ഈ നേട്ടങ്ങളെക്കുറിച്ചുള്ള ഒരു തപാൽ സ്റ്റാമ്പും ഒരു പ്രത്യേക നാണയവും പുറത്തിറക്കി. 2047 ൽ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് എത്തി നിൽക്കേണ്ട ഒരു ദർശന രേഖയും പുറത്തിറക്കി. ഈ മഹത്തായ അവസരത്തിൽ നിങ്ങൾക്കും എല്ലാ ജനങ്ങൾക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു. 150 വർഷത്തെ ഈ യാത്രയുമായി യുവാക്കളെ ബന്ധിപ്പിക്കുന്നതിനായി ഐഎംഡി ദേശീയ കാലാവസ്ഥാ ഒളിമ്പ്യാഡും സംഘടിപ്പിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ അതിൽ പങ്കെടുത്തു. ഇത് കാലാവസ്ഥാ ശാസ്ത്രത്തിലുള്ള അവരുടെ താൽപ്പര്യം കൂടുതൽ വർദ്ധിപ്പിക്കും. ഈ യുവ സുഹൃത്തുക്കളിൽ ചിലരുമായി സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചു, ഇന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നമ്മുടെ യുവാക്കൾ ഇവിടെ ഉണ്ടെന്ന് എന്നോട് പറഞ്ഞു. ഈ പരിപാടിയിൽ താൽപ്പര്യം പ്രകടിപ്പിച്ചതിന് ഞാൻ അവരെ പ്രത്യേകിച്ച് അഭിനന്ദിക്കുന്നു. പങ്കെടുക്കുന്ന ഈ എല്ലാ യുവാക്കൾക്കും വിജയിച്ച വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.
സുഹൃത്തുക്കളേ,
1875 ൽ, മകരസംക്രാന്തി സമയത്ത്, ജനുവരി 15 ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സ്ഥാപിതമായി. ഇന്ത്യൻ പാരമ്പര്യത്തിൽ മകരസംക്രാന്തി എത്രത്തോളം പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഞാൻ ഗുജറാത്തിൽ നിന്നുള്ള ആളാണ്, അതുകൊണ്ട് എന്റെ പ്രിയപ്പെട്ട ഉത്സവം മകരസംക്രാന്തി ആയിരുന്നു, കാരണം ഇന്ന് ഗുജറാത്തിലെ എല്ലാ ആളുകളും വീടിനു മുകളിലിരുന്ന് ദിവസം മുഴുവൻ പട്ടം പറത്തുന്നത് ആസ്വദിക്കുകയും ചെയ്യുന്നു. ഞാൻ അവിടെ താമസിച്ചിരുന്നപ്പോൾ, എനിക്ക് അതിനോട് വലിയ അഭിനിവേശമുണ്ടായിരുന്നു, പക്ഷേ ഇന്ന് ഞാൻ നിങ്ങളോടൊപ്പമുണ്ട്.
സുഹൃത്തുക്കളേ,
ഇന്ന്, സൂര്യൻ ധനു രാശിയിൽ നിന്ന് മകരത്തിലേക്ക് പ്രവേശിക്കുന്നു. സൂര്യൻ ക്രമേണ വടക്കോട്ട് മാറുന്നു. നമ്മുടെ ഇന്ത്യൻ പാരമ്പര്യത്തിൽ, ഇതിനെ ഉത്തരായനം എന്ന് വിളിക്കുന്നു. വടക്കൻ അർദ്ധഗോളത്തിൽ, വർദ്ധിച്ചുവരുന്ന സൂര്യപ്രകാശം നമുക്ക് ക്രമേണ അനുഭവപ്പെടാൻ തുടങ്ങുന്നു. കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നു. അതുകൊണ്ടാണ് ഇന്ത്യൻ പാരമ്പര്യത്തിൽ ഈ ദിവസം വളരെ പ്രധാനമായി കണക്കാക്കുന്നത്. വടക്ക് മുതൽ തെക്ക് വരെയും, കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും വ്യത്യസ്ത സാംസ്കാരിക നിറങ്ങളിൽ ഇത് ആഘോഷിക്കപ്പെടുന്നു. ഈ അവസരത്തിൽ, മകരസംക്രാന്തിയുമായി ബന്ധപ്പെട്ട വിവിധ ഉത്സവങ്ങൾക്ക് എല്ലാ നാട്ടുകാർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.
സുഹൃത്തുക്കളേ,
ഏതൊരു രാജ്യത്തെയും ശാസ്ത്ര സ്ഥാപനങ്ങളുടെ പുരോഗതി ശാസ്ത്രത്തോടുള്ള അവരുടെ അവബോധത്തെ കാണിക്കുന്നു. ശാസ്ത്ര സ്ഥാപനങ്ങളിലെ ഗവേഷണവും നവീകരണവും പുതിയ ഇന്ത്യയുടെ സ്വഭാവത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ, ഐഎംഡിയുടെ അടിസ്ഥാന സൗകര്യങ്ങളിലും സാങ്കേതികവിദ്യയിലും അഭൂതപൂർവമായ വികാസം ഉണ്ടായത്. ഡോപ്ലർ വെതർ റഡാർ, ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ, റൺവേ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ, ജില്ല തിരിച്ചുള്ള മഴ നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങിയ നിരവധി ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ എണ്ണം പലമടങ്ങ് വർദ്ധിച്ചു, അവയും നവീകരിച്ചു. ഇപ്പോൾ ഡോ. ജിതേന്ദ്ര സിംഗ് ജി നമ്മൾ മുമ്പ് എവിടെയായിരുന്നുവെന്നും ഇന്ന് എവിടെ എത്തിയെന്നും കണക്കുകളിൽ നിങ്ങളോട് പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും പൂർണ്ണ പ്രയോജനം കാലാവസ്ഥാ ശാസ്ത്രത്തിനും ലഭിക്കുന്നു. ഇന്ന്, അന്റാർട്ടിക്കയിൽ മൈത്രി, ഭാരതി എന്നീ പേരുകളിൽ രണ്ട് കാലാവസ്ഥാ നിരീക്ഷണാലയങ്ങളുണ്ട്. കഴിഞ്ഞ വർഷം, അർക്ക, അരുണിക സൂപ്പർ കമ്പ്യൂട്ടറുകൾ ആരംഭിച്ചു. ഇത് കാലാവസ്ഥാ വകുപ്പിന്റെ വിശ്വാസ്യത മുമ്പെന്നത്തേക്കാളും വർദ്ധിപ്പിച്ചു. ഭാവിയിൽ, എല്ലാ കാലാവസ്ഥാ സാഹചര്യങ്ങൾക്കും ഇന്ത്യ തയ്യാറായിരിക്കണം, ഇന്ത്യ ഒരു കാലാവസ്ഥാ സ്മാർട്ട് രാഷ്ട്രമായി മാറണം, ഇതിനായി ഞങ്ങൾ 'മിഷൻ മൗസം' ആരംഭിച്ചു. സുസ്ഥിരമായ ഭാവിക്കും ഭാവി സന്നദ്ധതയ്ക്കുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയും മിഷൻ മൗസം പ്രതീകപ്പെടുത്തുന്നു.
സുഹൃത്തുക്കളേ,
പുതിയ ഉയരങ്ങളിലെത്തുന്നതിൽ മാത്രമല്ല ശാസ്ത്രത്തിന്റെ പ്രസക്തി. ഏറ്റവും സാധാരണക്കാരന്റെ ജീവിതത്തിനും, അവന്റെ ജീവിതത്തിന്റെ പുരോഗതിക്കും, ജീവിത സൗകര്യത്തിനും വേണ്ടിയുള്ള ഒരു മാധ്യമമായി അത് മാറുമ്പോൾ മാത്രമേ ശാസ്ത്രം പ്രസക്തമാകൂ. ഇന്ത്യയുടെ കാലാവസ്ഥാ വകുപ്പ് ഈ മാനദണ്ഡത്തിൽ മുന്നിലാണ്. കാലാവസ്ഥാ വിവരങ്ങൾ കൃത്യമാണെന്നും എല്ലാ വ്യക്തികളിലും എത്തിച്ചേരുന്നുണ്ടെന്നും ഉറപ്പാക്കാൻ ഐഎംഡി ഇന്ത്യയിൽ പ്രത്യേക കാമ്പെയ്‌നുകൾ നടത്തിയിട്ടുണ്ട്. ഇന്ന്, എല്ലാവർക്കും മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സൗകര്യം രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനത്തിലധികവും എത്തുന്നു. കഴിഞ്ഞ 10 ദിവസത്തെയും വരാനിരിക്കുന്ന 10 ദിവസത്തെയും കാലാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ഏതൊരു വ്യക്തിക്കും എപ്പോൾ വേണമെങ്കിലും ലഭിക്കും. കാലാവസ്ഥാ പ്രവചനങ്ങൾ വാട്ട്‌സ്ആപ്പിലും നേരിട്ട് എത്തുന്നു. മേഘദൂത് മൊബൈൽ ആപ്പ് പോലുള്ള സേവനങ്ങൾ ഞങ്ങൾ ആരംഭിച്ചു, അവിടെ രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളിലും വിവരങ്ങൾ ലഭ്യമാണ്. 10 വർഷം മുമ്പ് വരെ, രാജ്യത്തെ വിളകർഷകരിലും കന്നുകാലി കർഷകരിലും 10 ശതമാനം പേർക്ക് മാത്രമേ കാലാവസ്ഥാ സംബന്ധിയായ നിർദ്ദേശം ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഇന്ന് ഈ സംഖ്യ 50 ശതമാനത്തിലധികമായി വർദ്ധിച്ചു. ഇടിമിന്നൽ മുന്നറിയിപ്പുകൾ പോലും ഇപ്പോൾ ആളുകൾക്ക് മൊബൈലിൽ ലഭിക്കുന്നത് സാധ്യമായിരിക്കുന്നു. മുമ്പ്, രാജ്യത്തെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ, അവരുടെ കുടുംബങ്ങൾ എപ്പോഴും ആശങ്കാകുലരായിരുന്നു. എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ സംഭവിക്കുമെന്ന ഭയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ, IMD യുടെ സഹായത്തോടെ, മത്സ്യത്തൊഴിലാളികൾക്കും സമയബന്ധിതമായ മുന്നറിയിപ്പ് ലഭിക്കുന്നു. ഈ തത്സമയ അപ്‌ഡേറ്റുകൾ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും കൃഷി, നീല സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകൾക്ക് ശക്തി നൽകുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഏതൊരു രാജ്യത്തിന്റെയും ദുരന്തനിവാരണ ശേഷിയുടെ ഏറ്റവും പ്രധാനപ്പെട്ട ശക്തിയാണ് കാലാവസ്ഥാ നിരീക്ഷണം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട നിരവധി ആളുകൾ ഇവിടെയുണ്ട്. പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന്, കാലാവസ്ഥാ നിരീക്ഷണത്തിന്റെ കാര്യക്ഷമത പരമാവധിയാക്കേണ്ടതുണ്ട്. ഇന്ത്യ അതിന്റെ പ്രാധാന്യം നിരന്തരം മനസ്സിലാക്കിയിട്ടുണ്ട്. മുമ്പ് വിധിയായി അവശേഷിച്ചിരുന്ന ദുരന്തങ്ങളുടെ ദിശ മാറ്റുന്നതിൽ ഇന്ന് നാം വിജയിക്കുന്നു. 1998-ൽ കച്ചിലെ കണ്ട്‌ലയിൽ ചുഴലിക്കാറ്റ് എത്രമാത്രം നാശമുണ്ടാക്കിയെന്ന് നിങ്ങൾ ഓർക്കുന്നുണ്ടാകും. ആ സമയത്ത് ധാരാളം ആളുകൾ മരിച്ചു. അതുപോലെ, 1999-ൽ ഒഡിഷയിലെ സൂപ്പർ സൈക്ലോൺ കാരണം ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിൽ, രാജ്യത്ത് നിരവധി വലിയ ചുഴലിക്കാറ്റുകളും ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ, അവയിൽ മിക്കതിലും, ജീവഹാനി പൂജ്യമോ കുറഞ്ഞതോ ആയി കുറയ്ക്കുന്നതിൽ ഞങ്ങൾ വിജയിച്ചിട്ടുണ്ട്. ഈ വിജയങ്ങളിൽ കാലാവസ്ഥാ വകുപ്പിന് വളരെ വലിയ പങ്കുണ്ട്. ശാസ്ത്രത്തിന്റെയും തയ്യാറെടുപ്പിന്റെയും ഈ ഐക്യം ലക്ഷക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക നഷ്ടം കുറയ്ക്കുന്നു. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഒരു പ്രതിരോധശേഷി സൃഷ്ടിക്കുന്നു, നിക്ഷേപകരുടെ ആത്മവിശ്വാസവും വർദ്ധിക്കുന്നു, എന്റെ രാജ്യത്തിന് വളരെയധികം പ്രയോജനം ചെയ്യുന്നു. ഇന്നലെ ഞാൻ സോനാമാർഗിലായിരുന്നു, ആദ്യം ആ പരിപാടി നേരത്തെ തീരുമാനിച്ചതായിരുന്നു, പക്ഷേ കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള എല്ലാ വിവരങ്ങളും ആ സമയം എനിക്ക് അനുയോജ്യമല്ലെന്ന് വെളിപ്പെടുത്തി, അപ്പോൾ കാലാവസ്ഥാ വകുപ്പ് എന്നോട് പറഞ്ഞു, സർ, 13-ാം തീയതി കുഴപ്പമില്ല. പിന്നെ ഞാൻ ഇന്നലെ അവിടെ പോയി, താപനില മൈനസ് 6 ഡിഗ്രി ആയിരുന്നു, പക്ഷേ ഞാൻ അവിടെ ഉണ്ടായിരുന്ന മുഴുവൻ സമയവും ഒരു മേഘം പോലും ഉണ്ടായിരുന്നില്ല, പൂർണ്ണ സൂര്യപ്രകാശം ഉണ്ടായിരുന്നു. കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള ഈ വിവരങ്ങൾ കാരണം, പരിപാടി വളരെ എളുപ്പത്തിൽ പൂർത്തിയാക്കിയ ശേഷം ഞാൻ മടങ്ങി.
സുഹൃത്തുക്കളേ,
ശാസ്ത്ര മേഖലയിലെ പുരോഗതിയും അതിന്റെ പൂർണ്ണ ശേഷിയുടെ ഉപയോഗവുമാണ് ഏതൊരു രാജ്യത്തിന്റെയും ആഗോള പ്രതിച്ഛായയുടെ ഏറ്റവും വലിയ അടിസ്ഥാനം. ഇന്ന് നിങ്ങൾക്ക് കാണാം, നമ്മുടെ കാലാവസ്ഥാ പുരോഗതി കാരണം, നമ്മുടെ ദുരന്ത നിവാരണ ശേഷി കെട്ടിപ്പടുത്തിട്ടുണ്ട്. മുഴുവൻ ലോകത്തിനും അതിന്റെ നേട്ടങ്ങൾ ലഭിക്കുന്നു. ഇന്ന് നമ്മുടെ ഫ്ലാഷ് ഫ്ലഡ് ഗൈഡൻസ് സിസ്റ്റം നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും വിവരങ്ങൾ നൽകുന്നു. നമ്മുടെ അയൽപക്കത്ത് എവിടെയെങ്കിലും എന്തെങ്കിലും ദുരന്തമുണ്ടായാൽ, സഹായിക്കാൻ ആദ്യം മുന്നോട്ട് വരുന്നത് ഇന്ത്യയാണ്. ഇത് ലോകത്ത് ഇന്ത്യയിലുള്ള വിശ്വാസം വർദ്ധിപ്പിച്ചു. ആഗോള സഹോദരനെന്ന നിലയിൽ ഇന്ത്യയുടെ പ്രതിച്ഛായ ലോകത്ത് കൂടുതൽ ശക്തമായി. ഇതിനായി, ഐഎംഡിയിലെ ശാസ്ത്രജ്ഞരെ ഞാൻ പ്രത്യേകിച്ച് അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന്, ഐഎംഡിയുടെ 150-ാം വാർഷികത്തിൽ, കാലാവസ്ഥാ ശാസ്ത്രത്തിൽ ഇന്ത്യയുടെ ആയിരക്കണക്കിന് വർഷത്തെ അനുഭവവും വൈദഗ്ധ്യവും ചർച്ച ചെയ്യുകയാണ്.
പ്രത്യേകിച്ചും, ഈ ഘടനാപരമായ സംവിധാനം 150 വർഷമായി നിലവിലുണ്ടെന്ന് ഞാൻ വ്യക്തമാക്കുന്നു, പക്ഷേ അതിനുമുമ്പ് പോലും നമുക്ക് അറിവും പാരമ്പര്യവും ഉണ്ടായിരുന്നു. പ്രത്യേകിച്ച് നമ്മുടെ അന്താരാഷ്ട്ര അതിഥികൾക്ക് ഇതിനെക്കുറിച്ച് അറിയുന്നത് വളരെ രസകരമായി തോന്നും. മനുഷ്യ പരിണാമത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന പ്രാഥമിക ഘടകങ്ങളിലൊന്നാണ് കാലാവസ്ഥ. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും, കാലാവസ്ഥയെയും പരിസ്ഥിതിയെയും മനസ്സിലാക്കാൻ മനുഷ്യർ നിരന്തരം ശ്രമിച്ചിട്ടുണ്ട്. ഈ ദിശയിൽ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പോലും കാലാവസ്ഥാ ശാസ്ത്ര മേഖലയിൽ വ്യവസ്ഥാപിതമായ പഠനവും ഗവേഷണവും നടന്ന ഒരു രാജ്യമാണ് ഇന്ത്യ. പരമ്പരാഗത അറിവുകൾ ഇവിടെ എഴുതപ്പെടുകയും പരിഷ്കരിക്കപ്പെടുകയും ചെയ്തു. നമ്മുടെ വേദങ്ങളിലും സംഹിതകളിലും സൂര്യ സിദ്ധാന്തം പോലുള്ള ജ്യോതിഷ ഗ്രന്ഥങ്ങളിലും കാലാവസ്ഥാ ശാസ്ത്രത്തെക്കുറിച്ച് ധാരാളം പരാമർശങ്ങളുണ്ട്. തമിഴ്‌നാട്ടിലെ സംഘ സാഹിത്യത്തിലും വടക്കൻ ഗാഘ് ഭദ്ദാരിയുടെ നാടോടി സാഹിത്യത്തിലും ധാരാളം വിവരങ്ങൾ ലഭ്യമാണ്. ഈ കാലാവസ്ഥാ ശാസ്ത്രം ഒരു പ്രത്യേക ശാഖ മാത്രമായിരുന്നില്ല. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ, കാലാവസ്ഥാ പഠനങ്ങൾ, മൃഗങ്ങളുടെ പെരുമാറ്റം, സാമൂഹിക അനുഭവങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഗ്രഹങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ചുള്ള ഗണിതശാസ്ത്ര പഠനങ്ങളെക്കുറിച്ച് ലോകം മുഴുവൻ അറിയാം. നമ്മുടെ ഋഷിമാർ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ മനസ്സിലാക്കിയിരുന്നു. രാശിചിഹ്നങ്ങൾ, നക്ഷത്രരാശികൾ, കാലാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട കണക്കുകൂട്ടലുകൾ ഞങ്ങൾ നടത്തിയിരുന്നു. കൃഷി പരാശരം, പരാശരം രുചി, വൃഹത് സംഹിത തുടങ്ങിയ ഗ്രന്ഥങ്ങളിൽ, മേഘങ്ങളുടെ രൂപീകരണത്തെക്കുറിച്ചും അവയുടെ തരങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനം നടക്കുന്നുണ്ട്.
കൃഷി പരാശരത്തിൽ പറയുന്നു- अतिवातम् च निर्वतम् अति उश्नम् चाति सीतलम् अत्य-भ्रंच निरभ्रंच शाद विधाम मेघ लक्ष्णम्॥
അതായത്, ഉയർന്നതോ താഴ്ന്നതോ ആയ അന്തരീക്ഷമർദ്ദം, ഉയർന്നതോ താഴ്ന്നതോ ആയ താപനില മേഘങ്ങളുടെയും മഴയുടെയും സ്വഭാവത്തെ ബാധിക്കുന്നു. ആധുനിക യന്ത്രസാമഗ്രികൾ ഇല്ലാതെ, നൂറുകണക്കിന്, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ആ ഋഷിമാരും പണ്ഡിതന്മാരും എത്രമാത്രം ഗവേഷണം നടത്തിയിട്ടുണ്ടാകുമെന്ന് നിങ്ങൾക്ക് ഊഹിക്കാം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഈ വിഷയത്തിൽ പ്രീ-മോഡേൺ കച്ചി നാവിഗേഷൻ ടെക്നിക്സ് ആന്റ് വോയേജസ് എന്ന ഒരു പുസ്തകം പുറത്തിറക്കി. കടലും കാലാവസ്ഥയുമായി ബന്ധപ്പെട്ട ഗുജറാത്തിലെ നാവികരുടെ നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള അറിവിന്റെ ഒരു ട്രാൻസ്ക്രിപ്റ്റാണ് ഈ പുസ്തകം. നമ്മുടെ ഗോത്ര സമൂഹത്തിനും അത്തരം അറിവിന്റെ വളരെ സമ്പന്നമായ ഒരു പാരമ്പര്യമുണ്ട്. ഇതിന് പിന്നിൽ പ്രകൃതിയെക്കുറിച്ചുള്ള ധാരണയും മൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള വളരെ വിശദമായ പഠനവുമുണ്ട്.
50 വർഷങ്ങൾക്ക് മുമ്പ് ഞാൻ ഗിർ വനത്തിൽ കുറച്ച് സമയം ചെലവഴിക്കാൻ പോയിരുന്നത് ഓർക്കുന്നു. അവിടെ, ഗവൺമെന്റ് ഉദ്യോഗസ്ഥർ ഒരു ആദിവാസി കുട്ടിക്ക് എല്ലാ മാസവും 30 രൂപ മാനദണ്ഡമായി നൽകിയിരുന്നു, അതിൽ ഞാൻ ചോദിച്ചു, ഇത് എന്താണ്? ഈ കുട്ടിക്ക് എന്തിനാണ് ഈ പണം നൽകുന്നത്? ഈ കുട്ടിക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് അവർ പറഞ്ഞു, കാട്ടിൽ എവിടെയെങ്കിലും, വളരെ ദൂരെയാണെങ്കിൽ പോലും, തീപിടുത്തമുണ്ടായാൽ, ആദ്യം എവിടെയെങ്കിലും തീപിടുത്തമുണ്ടെന്ന് അവൻ മനസ്സിലാക്കുന്നു, അയാൾക്ക് ആ സംവേദനം അനുഭവപ്പെടും, അവൻ ഉടൻ തന്നെ അധികൃതരെ അറിയിക്കും, അതുകൊണ്ടാണ് ഞങ്ങൾ അവന് 30 രൂപ നൽകിയത്. അതായത്, ആ ആദിവാസി കുട്ടിക്ക് എന്ത് കഴിവ് ഉണ്ടായിരുന്നിരിക്കാം, അവൻ പറയും സർ, എനിക്ക് ഈ ദിശയിൽ നിന്ന് ഒരു മണം വരുന്നുണ്ടെന്ന്.
സുഹൃത്തുക്കളേ,
ഇന്ന് ഈ ദിശയിൽ കൂടുതൽ ഗവേഷണം നടത്തേണ്ട സമയമാണ്. തെളിയിക്കപ്പെട്ട അറിവുകളെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിക്കുന്നതിനുള്ള വഴികൾ നാം കണ്ടെത്തണം.
സുഹൃത്തുക്കളേ,
കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങൾ കൂടുതൽ കൃത്യമാകുന്തോറും അതിന്റെ വിവരങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കും. വരും കാലങ്ങളിൽ, ഐഎംഡി ഡാറ്റയ്ക്കുള്ള ആവശ്യം വർദ്ധിക്കും. വിവിധ മേഖലകളിലും വ്യവസായങ്ങളിലും സാധാരണക്കാരുടെ ജീവിതത്തിലും പോലും ഈ ഡാറ്റയുടെ ഉപയോഗക്ഷമത വർദ്ധിക്കും. അതിനാൽ, ഭാവിയുടെ ആവശ്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് നാം പ്രവർത്തിക്കേണ്ടതുണ്ട്. ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ വെല്ലുവിളികളും ഉണ്ട്, അവിടെ നമുക്ക് മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. ഈ ദിശയിൽ പുതിയ മുന്നേറ്റങ്ങൾക്കായി നമ്മുടെ ശാസ്ത്രജ്ഞരും ഗവേഷണ വിദഗ്ധരും ഐഎംഡി പോലുള്ള സ്ഥാപനങ്ങളും പ്രവർത്തിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ലോകത്തെ സേവിക്കുന്നതിനൊപ്പം ലോകത്തിന്റെ സുരക്ഷയിലും ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കും. ഈ മനോഭാവത്തോടെ, വരും കാലങ്ങളിൽ ഐഎംഡി പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 150 വർഷത്തെ ഈ മഹത്തായ യാത്രയ്ക്ക് ഐഎംഡിയെയും കാലാവസ്ഥാ ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ആളുകളെയും ഞാൻ വീണ്ടും അഭിനന്ദിക്കുന്നു. ഈ 150 വർഷത്തിനുള്ളിൽ ഈ പുരോഗതി ത്വരിതപ്പെടുത്തിയ എല്ലാവരും തുല്യ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇവിടെ സന്നിഹിതരായവരെ ഞാൻ അഭിനന്ദിക്കുന്നു, നമുക്കിടയിൽ ഇല്ലാത്തവരെ ഓർക്കുന്നു. ഒരിക്കൽ കൂടി, എല്ലാവർക്കും ഞാൻ വളരെ നന്ദി പറയുന്നു.
ഡിസ്ക്ലൈമർ: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.
**
(Release ID: 2140165)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada