ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

"അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ" എന്ന പരിപാടിയെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ അഭിസംബോധന ചെയ്തു

Posted On: 24 JUN 2025 9:42PM by PIB Thiruvananthpuram
ശ്യാമപ്രസാദ് മുഖർജി ട്രസ്റ്റ് സംഘടിപ്പിച്ച "അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ" എന്ന പരിപാടിയെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ അഭിസംബോധന ചെയ്തു. ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യവേ, എല്ലാ വർഷവും ജൂൺ 25 'സംവിധാൻ ഹത്യ ദിവസ്' (ഭരണഘടനാ ഹത്യാദിനം) ആയി ആചരിക്കാൻ 2024 ജൂലൈ 11 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്തപ്പോൾ, 50 വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവത്തെക്കുറിച്ച് ഇന്ന് സംസാരിക്കുന്നതിലൂടെ എന്താണ് നേടാനാകുക എന്ന ചോദ്യം ഉയർന്നുവന്നതായി  കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. നല്ലതോ ചീത്തയോ ആയ ദേശീയ പ്രാധാന്യമുള്ള ഏതൊരു സംഭവവികാസത്തിന്റെയും 50 വർഷം പൂർത്തിയാകുമ്പോൾ, അതിന്റെ സ്മരണ സാമൂഹിക ജീവിതത്തിൽ മങ്ങിപ്പോകുമെന്നും അടിയന്തരാവസ്ഥ പോലെ  ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കിയ ഒരു സംഭവത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ ഓർമ്മ മങ്ങുകയാണെങ്കിൽ, അത് ഏതൊരു ജനാധിപത്യ രാജ്യത്തിനും വലിയ അപകടമാണ് സമ്മാനിക്കുകയെന്നും അദ്ദേഹം വ്യക്‌തമാക്കി. മനോവികാരങ്ങൾ യഥാർത്ഥത്തിൽ മനുഷ്യപ്രകൃതിയുടെ പ്രകടീകരണമാണെന്നും അത് വീണ്ടും ഉയർന്നു വരാനും രാജ്യത്തിനും സമൂഹത്തിനും വെല്ലുവിളിയായി മാറാനും സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകം ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായാണ് കണക്കാക്കുന്നതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യം കേവലം ഭരണഘടനയുടെ ആത്മാവ് എന്നതിലുപരി, ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന വാക്കുകളുടെ രൂപത്തിൽ ഭരണഘടനാ നിർമ്മാതാക്കൾ ജനങ്ങളുടെ ആത്മാവിനെ വ്യാഖ്യാനിച്ചിരിക്കുകയാണ് എന്നതാണ് സത്യം. അത് നമ്മുടെ ദേശീയ സ്വത്വം തന്നെയാണ്.

അടിയന്തരാവസ്ഥക്കാലത്ത് ജീവിച്ചിരുന്ന വിവേകമുള്ള ഒരു പൗരനും അത് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ആർക്കും തങ്ങളെ വെല്ലുവിളിക്കാൻ പോലും കഴിയില്ലെന്ന് മിഥ്യാധാരണയുണ്ടായിരുന്നവർ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ അമ്പേ പരാജയപ്പെട്ടുവെന്നും സ്വാതന്ത്ര്യാനന്തരം ആദ്യമായി ഒരു കോൺഗ്രസിതര സർക്കാർ അധികാരത്തിൽ വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തരാവസ്ഥ 50 വർഷങ്ങൾ പിന്നിട്ടെങ്കിലും, ഇന്നും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയങ്ങളിൽ അടിയന്തരാവസ്ഥക്കാലത്തെ മുറിവുകൾ ശേഷിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു. അത് അടിയന്തരാവസ്ഥയല്ല, മറിച്ച് അന്നത്തെ ഭരണകക്ഷിയുടെ 'അനന്യകാലം' ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ ഭരണഘടന നിർമ്മിക്കാൻ 2 വർഷവും 11 മാസവും 18 ദിവസവും വേണ്ടി വന്നതായും, 13 സമിതികൾ ഇതിനായി രൂപീകരിച്ചതായും, 165 ദിവസത്തിനുള്ളിൽ 11 യോഗങ്ങൾ നടന്നതായും ശ്രീ അമിത് ഷാ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ വിവിധ വ്യവസ്ഥകൾ സുദീർഘമായി ചർച്ച ചെയ്യപ്പെട്ടു. 1100 മണിക്കൂറും 32 മിനിറ്റും ചർച്ച നീണ്ടുനിന്നു. കരട് തയ്യാറാക്കുന്നതിനുള്ള ഏഴ് അംഗ സമിതിയാണ് ഭരണഘടനയ്ക്ക് അന്തിമ രൂപം നൽകിയത്. ലോകത്തിലെ എല്ലാ ജനാധിപത്യ രാജ്യങ്ങളുടെയും ഭരണഘടനകളേക്കാൾ കൂടുതൽ ചർച്ചകളും ത്യാഗങ്ങളും തപസ്സുകളും കൊണ്ട് നിർമ്മിക്കപ്പെട്ട ഭരണഘടന, അടുക്കള മന്ത്രിസഭയുടെ ഉത്തരവ് പ്രകാരം ഒരു മിനിറ്റു കൊണ്ട് അട്ടിമറിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. 1975 ജൂൺ 24 ന്റെ രാത്രി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയായിരുന്നുവെന്ന് ശ്രീ ഷാ വ്യക്തമാക്കി. കാരണം 21 മാസങ്ങൾക്ക് ശേഷമായിരുന്നു പിന്നീടുള്ള പ്രഭാതം. ഏറ്റവും ദൈർഘ്യം കുറഞ്ഞ രാത്രിയും അത് തന്നെ ആയിരുന്നു. കാരണം ആ ഒറ്റ രാത്രിയിലെ ഒരു നിമിഷം കൊണ്ട് 2 വർഷവും 11 മാസവും 18 ദിവസവും നീണ്ടുനിന്ന മഹത്തായ പരിശ്രമം റദ്ദാക്കപ്പെട്ടു.

ജന വിധിയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച സർക്കാരുകളെ ഭരണഘടനയുടെ ആത്മാവിനെ ചവിട്ടിമെതിച്ചുകൊണ്ട് ഒറ്റരാത്രികൊണ്ട് അടിയന്തരാവസ്ഥക്കാലത്ത്  അട്ടിമറിച്ചെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ന് ഭരണഘടനയെ പിന്തുണയ്ക്കുന്നവരോട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുമ്പ് പാർലമെന്റിന്റെ അനുമതി വാങ്ങിയിരുന്നോ, മന്ത്രിസഭാ യോഗം കൂടിയിരുന്നോ, നാട്ടുകാരെയും പ്രതിപക്ഷത്തെയും വിശ്വാസത്തിലെടുത്തിരുന്നോ എന്ന് ഞാൻ ചോദിക്കുന്നു. ജനാധിപത്യത്തെ തകർക്കുന്നതിനായി പ്രവർത്തിച്ച അതേ പാർട്ടിയുമായി ബന്ധപ്പെട്ട ആളുകൾ തന്നെ ജനാധിപത്യ സംരക്ഷകരുടെ  വേഷം ധരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തിയാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതെന്നായിരുന്നു വിശദീകരണമെങ്കിലും സ്വന്തം അധികാരം സംരക്ഷിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഭരണഘടനയുടെ വിവിധ വകുപ്പുകൾ ഉപയോഗിച്ച് അന്നത്തെ പ്രധാനമന്ത്രി ഭരണഘടനയെ കൊല ചെയ്യുകയും രാജ്യത്തെ നീണ്ട അടിയന്തരാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.  ഒട്ടേറെ സംഭവ വികാസങ്ങളും പ്രതിഷേധങ്ങളും ജനകീയ പ്രസ്ഥാനങ്ങളും സർക്കാരിന്റെ അടിത്തറയെയും കസേരകളെയും ഇളക്കിമറിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ബാഹ്യമോ ആന്തരികമോ ആയ ഒരു ഭീഷണിയും ഉണ്ടായിരുന്നില്ല. വാസ്തവത്തിൽ, പൊതുജനങ്ങൾ ഇക്കാര്യം ബോധ്യമുണ്ടായിരുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അന്നത്തെ പ്രധാനമന്ത്രി അനുച്ഛേദം 352 ദുരുപയോഗം ചെയ്തതായും 1,10,000 പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ ജയിലിലടച്ചതായും ശ്രീ അമിത് ഷാ പറഞ്ഞു. സാമൂഹ്യ പ്രവർത്തകർ, സ്വതന്ത്ര എഡിറ്റർമാർ, ലേഖകന്മാർ, വിദ്യാർത്ഥി നേതാക്കൾ, സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ആളുകൾ ഉൾപ്പെടെയുള്ളവരെ ജയിലിലടച്ചു. നിയമനിർമ്മാണ സഭകൾ, ഭരണനിർവ്വഹണ വിഭാഗം, നീതിന്യായവ്യവസ്ഥ , പത്ര മാധ്യമങ്ങൾ, കലാകാരന്മാർ, പൊതുജനങ്ങൾ തുടങ്ങി എല്ലാവരും സംഭവത്തെ  ഞെട്ടലോടെയാണ് കണ്ടത്. രാജ്യം ഒരു ജയിലായി മാറി. ഇന്ത്യയിലെ ജനാധിപത്യ സമൂഹം എന്നും കാളരാത്രിയായി ഓർമ്മിക്കുന്ന തരത്തിൽ ഭരണഘടന ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

ചിന്തകളെയും പേനകളെയും പ്രതിപക്ഷത്തെയും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയിൽ ഒട്ടേറെ ഭേദഗതികൾ കൊണ്ടുവന്നു. ഭരണഘടനയുടെ 'മിനി പതിപ്പ്' എന്നാണ് അതിനെ വിശേഷിപ്പിച്ചിരുന്നത്. ആമുഖത്തിൽ മാറ്റം വരുത്തി, അനുച്ഛേദം 14 ൽ മാറ്റം വരുത്തി, 7 പട്ടികകളിൽ മാറ്റം വരുത്തി, 40 വ്യത്യസ്ത വകുപ്പുകളിൽ മാറ്റങ്ങൾ വരുത്തി. പുതിയ അനുച്ഛേദങ്ങൾ കൂട്ടിച്ചേർത്തു, പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്തു, 42-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ പോലും മാറ്റി മറിച്ചു. നീതിന്യായവ്യവസ്ഥയിൽ നിന്ന് നീതി നേടിയവർ തന്നെ അതിനെ അവർക്ക് അനുകൂലമാക്കാൻ ശ്രമിക്കുന്നതിൽ ജുഡീഷ്യറി അസ്വസ്ഥമായിരുന്നു. ഭരണഘടനാ ഭേദഗതിയുടെ 69-ാം വകുപ്പ് സുപ്രീം കോടതിയുടെ അധികാരങ്ങൾ പോലും എടുത്തുകളഞ്ഞതായി ശ്രീ ഷാ പറഞ്ഞു. ഇന്ത്യൻ സമൂഹത്തിനും ഈ രാജ്യത്തിനും ഈ രാജ്യത്തെ ജനങ്ങൾക്കും ഒരിക്കലും മറക്കാൻ കഴിയാത്ത വിധത്തിൽ ജനാധിപത്യ അവകാശങ്ങൾ ധ്വംസിച്ചു. സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്തു. അതുകൊണ്ടാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംവിധാൻ ഹത്യ ദിവസ് ആചരിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് ഒരു കോടിയിലധികം നിർബന്ധിത വന്ധ്യംകരണ ശസ്ത്രക്രിയകൾ നടന്നതായി ശ്രീ അമിത് ഷാ പറഞ്ഞു. പ്രശസ്ത ഗായകൻ കിഷോർ കുമാറിന്റെ ശബ്ദം ആകാശവാണിയിൽ പ്രക്ഷേപണം ചെയ്യുന്നത് നിർത്തിവച്ചു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ നിലനിൽപ്പാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം എന്നതിന്റെ ഉത്തമ പാഠമാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യയശാസ്ത്രം എന്തുതന്നെയായാലും, മാർഗ്ഗം എന്തുതന്നെയായാലും, ആത്യന്തികമായി നമ്മുടെ ലക്ഷ്യം രാജ്യത്തെ മഹത്തരമാക്കുക എന്നതായിരിക്കണം. എല്ലാവരും ഒരേ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന, ഒരേ നേതാവിന്റെ കീഴിൽ പ്രവർത്തിക്കുന്ന, എനിക്ക് മാത്രമേ അവകാശമുള്ളൂ, മറ്റാർക്കും വോട്ട് ചെയ്യാൻ പോലും അവകാശമില്ല എന്ന രീതിയിൽ രാജ്യത്തിന് ഒരിക്കലും മുന്നോട്ട് പോകാനാകില്ലെന്ന് ശ്രീ ഷാ വ്യക്തമാക്കി. അത്തരമൊരു മാനസികാവസ്ഥ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ല.

നമ്മുടെ ഭരണഘടന, ജനാധിപത്യത്തിന്റെ ആത്മാവിനെ കൂടുതൽ ശക്തിപ്പെടുകയും, അത് പ്രകടമാക്കുകയും നിയമപരമായി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഭരണഘടന  ജനങ്ങളുടെ മനസ്സിൽ ജനാധിപത്യത്തിന്റെ ആത്മാവിനെ സ്ഥാപിക്കുകയും നിയമപരമായ ഭാഷയിൽ അത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങൾ സ്വതവേ ജനാധിപത്യ ചിന്താഗതിക്കാരാണ്. വ്യത്യസ്ത ആശയങ്ങളെയും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളെയും വ്യത്യസ്ത അഭിപ്രായങ്ങളെയും ബഹുമാനിക്കുന്നവരാണ് നാം. ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന നമ്മുടെ സംസ്‌ക്കാരമാണത്. അതുകൊണ്ടാണ് ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായി കണക്കാക്കുന്നത്. ചരിത്രത്തിന്റെ വീക്ഷണകോണിൽ നിന്ന് നോക്കുകയാണെങ്കിൽ, ജനാധിപത്യത്തിന്റെ ജനനം നമ്മുടെ രാജ്യത്താണ്. സർപഞ്ച് എന്ന ആശയം രൂപം കൊണ്ടത് നമ്മുടെ രാജ്യത്താണ്.

നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ ആഴമേറിയതാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ആരെങ്കിലും  അതിന്റെ അടിത്തറ ഇളക്കാൻ ശ്രമിച്ചാൽ സ്വന്തം ഭാവി നശിപ്പിക്കുക എന്നതായിക്കും ഫലം. അടിയന്തരാവസ്ഥ ഏർപ്പെടുത്താനിടയായ ഹീനമായ പ്രവൃത്തിയെ അപലപിക്കാനും ഭാവിയിൽ ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള ദീപശിഖ യുവാക്കൾ ഏറ്റെടുക്കാനുമുള്ള ദിവസമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ യുവജനകളോട് ഷാ കമ്മീഷൻ റിപ്പോർട്ട് വായിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഭരണഘടനയുടെ ആത്മാവ് സംരക്ഷിക്കേണ്ടത് പൊതുജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഈ ആത്മാവിനെ ഹൈക്കുന്നവരെ ശിക്ഷിക്കേണ്ടത് പൊതുജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
 
*****

(Release ID: 2139454)