പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
എയർ ഇന്ത്യ കനിഷ്ക വിമാനത്തിന്റെ ബോംബാക്രമണ ദുരന്തത്തിന്റെ 40-ാം വാർഷിക അനുസ്മരണ ചടങ്ങിൽ അയർലൻഡ്, കാനഡ എന്നിവയോടൊപ്പം ഇന്ത്യയും പങ്കെടുത്തു
ഭീകരതയ്‌ക്കെതിരെ ആഗോള ഐക്യത്തിന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി ആഹ്വാനം ചെയ്തു
Posted On:
23 JUN 2025 3:45PM by PIB Thiruvananthpuram
ഭീകരതയ്‌ക്കെതിരെ ഒന്നിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി ആഹ്വാനം ചെയ്തു. അയർലൻഡിലെ കോർക്കിലെ അഹകിസ്റ്റയിൽ എയർ ഇന്ത്യ വിമാനം 182 (കനിഷ്ക) ബോംബാക്രമണത്തിൽ തകർന്ന ദുരന്ത സംഭവത്തിന്റെ 40-ാം വാർഷിക അനുസ്മരണ ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്തു. " ഇതുപോലുള്ള ദുഃഖാചരണങ്ങളിൽ മാത്രമല്ല, ഭീകരതയെ നേരിടുന്നതിനുള്ള കൂട്ടായ, സജീവമായ ശ്രമങ്ങളിലും ലോകം ഒരുമിക്കേണ്ടതുണ്ട് " അദ്ദേഹം പറഞ്ഞു.

കാനഡ ആസ്ഥാനമായുള്ള ഭീകരർ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് 1985 ജൂൺ 23 ന് എയർ ഇന്ത്യ വിമാനം(182) യാത്രാമദ്ധ്യേ ആകാശത്ത് തകരുകയും 80 ലധികം കുട്ടികൾ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 329 പേരും കൊല്ലപ്പെടുകയും ചെയ്ത ദുരന്തത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് ആ ദുരന്തം ഒരു അപകടമല്ലെന്നും "ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന ഭീകരവാദികൾ നടത്തിയ മനഃപൂർവവും ഹീനവുമായ പ്രവൃത്തി" ആണെന്നും ശ്രീ പുരി പറഞ്ഞു.
ഭീകരതയും തീവ്രവാദവും ഭൂതകാല പ്രശ്നങ്ങളല്ല, മറിച്ച് ലോകമെമ്പാടുമുള്ള നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുന്ന വർത്തമാനകാല ഭീഷണികളാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി "ജമ്മു - കശ്മീർ മുതൽ പഞ്ചാബ്, മുംബൈ എന്നിവിടങ്ങൾ വരെയും ഇന്ത്യ ഭീകരവാദത്തിന്റെ വിപത്ത് അനുഭവിച്ചിട്ടുണ്ട്. ബോംബാക്രമണങ്ങളും കൊലപാതകങ്ങളും അതിക്രമങ്ങളും നമ്മുടെ ജനങ്ങൾ കാലങ്ങളായി സഹിച്ചിട്ടുണ്ട്" അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ പ്രശ്നവുമായി പോരാടുകയാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, 2024 ൽ ആഗോള ഭീകരതയുമായി ബന്ധപ്പെട്ട മരണങ്ങൾ 22 ശതമാനം വർദ്ധിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു.
ഈ പൊതു ഭീഷണി നേരിടുന്നതിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ കാനഡ ഗവൺമെന്റിനോട് ശ്രീ പുരി ആഹ്വാനം ചെയ്തു: "കാനഡ, ഇന്ത്യയുടെ ഒരു വിലപ്പെട്ട പങ്കാളിയും സുഹൃത്തുമാണ്. പരസ്പരം ഊർജ്ജസ്വലമായ സാംസ്കാരിക, സാമ്പത്തിക ബന്ധങ്ങൾ പങ്കിടുന്നവരാണ്. ഇന്ത്യയും കാനഡയും ജനാധിപത്യ പാരമ്പര്യങ്ങളാൽ ബന്ധിതമാണ്."
ഇന്റലിജൻസ് വിവരങ്ങൾ പങ്കിടൽ, ഭീകരവാദ വിരുദ്ധ ശ്രമങ്ങൾ, ഭീകരർക്കുള്ള ധനസഹായം തടസ്സപ്പെടുത്തൽ എന്നിവയിലൂടെ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ ആഴത്തിലുള്ള സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. "ഇന്ത്യ ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സജ്ജമാണ്. ഇത്തരം ദുരന്തങ്ങൾ ഒരിക്കലും ആവർത്തിക്കാതിരിക്കാൻ ലോകരാഷ്ട്രങ്ങളും ആയി ചേർന്നു പ്രവർത്തിക്കാൻ ഞങ്ങളുടെ സുരക്ഷാ ഏജൻസികൾ, രഹസ്യാന്വേഷണ സംവിധാനങ്ങൾ, നയതന്ത്ര ചാനലുകൾ എന്നിവ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്." അദ്ദേഹം പറഞ്ഞു.
1985-ലെ ദുരന്തത്തേ തുടർന്ന് അഹകിസ്റ്റയിലെ ജനങ്ങളും ഐറിഷ് ഗവൺമെന്റും പ്രകടിപ്പിച്ച അനുകമ്പ പൂർണ്ണമായ നടപടികളെ ശ്രീ പുരി അനുസ്മരിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. "ദുഃഖിതരായ കുടുംബങ്ങൾക്ക് ഐറിഷ് ജനത അവരുടെ വീടുകൾ തുറന്നുകൊടുക്കുകയും ആശ്വാസം പകരുകയും ചെയ്തു .അത് ഇപ്പോഴും പ്രചോദനം നൽകുന്ന മനുഷ്യത്വപൂർണമായ പ്രവൃത്തിയാണ്."
ദുരന്തത്തെത്തുടർന്ന് ഇന്ത്യയും അയർലൻഡും തമ്മിൽ രൂപപ്പെട്ട സവിശേഷ സൗഹൃദം ശക്തമായ ഉഭയകക്ഷി ബന്ധമായി വളർന്നുവെന്നും, 2023-ൽ വ്യാപാരം ഏകദേശം 16 ബില്യൺ യുഎസ് ഡോളറിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പരിശ്രമിച്ചുകൊണ്ട് ഈ ദുരന്തത്തിന്റെ ഇരകളെ ആദരപൂർവ്വം സ്മരിക്കുന്നതിൽ ഇന്ത്യയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തെ മന്ത്രി ആവർത്തിച്ചു. "ഇന്നത്തെ അനുസ്മരണം ഒരു ഏകീകൃത സന്ദേശമാകട്ടെ - വിദ്വേഷവും ഭീകരതയും പ്രചരിപ്പിക്കുന്നവർക്ക് ഒരിക്കലും മനുഷ്യത്വത്തിനും ജനാധിപത്യത്തിനും സൗഹൃദത്തിനും മുകളിൽ വിജയിക്കാനാവില്ല."

ഐറിഷ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ, കാനഡയുടെ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി, പ്രാദേശിക ഐറിഷ് ഉദ്യോഗസ്ഥർ, പ്രഥമശുശ്രൂഷ നൽകിയവർ, ഇരകളുടെ കുടുംബങ്ങൾ തുടങ്ങിയവർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.
***************
(Release ID: 2139043)