വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

AI 171 വിമാനാപകടവുമായി ബന്ധപ്പെട്ട് സിവിൽ വ്യോമയാന മന്ത്രി ശ്രീ റാം മോഹൻ നായിഡു മാധ്യമങ്ങളെ അഭിസംബോധന ചെയ്തു

ബഹുതല അന്വേഷണങ്ങളും ഭാവി ലക്ഷ്യമിട്ടുള്ള സുരക്ഷാ പരിഷ്‌ക്കാരങ്ങളും പ്രഖ്യാപിച്ചു

Posted On: 14 JUN 2025 6:42PM by PIB Thiruvananthpuram
പൊതുവായ അവലോകനം
 
കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ശ്രീ റാം മോഹൻ നായിഡു, സഹമന്ത്രി ശ്രീ മുരളീധർ മോഹോൾ, മന്ത്രാലയം സെക്രട്ടറി ശ്രീ സമീർ കുമാർ സിൻഹ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഇന്ന് ന്യൂഡൽഹിയിലെ ഉഡാൻ ഭവനിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തു. എയർ ഇന്ത്യ വിമാനമായ AI 171 ന് സംഭവിച്ച ദാരുണമായ അപകടത്തെക്കുറിച്ച് പത്രസമ്മേളനത്തിൽ വിശദീകരിച്ച മന്ത്രി, ഭാരത സർക്കാരിന്റെ അടിയന്തര പ്രതികരണം, നടന്നു വരുന്ന അന്വേഷണങ്ങളുടെ തത്സ്ഥിതി വിവരങ്ങൾ, വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ഭാവി പരിഷ്‌ക്കാരങ്ങൾ എന്നിവ വിശദീകരിച്ചു.
 
ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് പത്രസമ്മേളനം ആരംഭിച്ചത്.
 
സംഭവത്തിന്റെ വിശദാംശങ്ങൾ
 
2025 ജൂൺ 12-ന്, അഹമ്മദാബാദിനും ഗാറ്റ്‌വിക്ക് വിമാനത്താവളത്തിനും (ലണ്ടൻ) മധ്യേ സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനമായ AI171, ബോയിംഗ് 787-8 ഡ്രീംലൈനർ, പറന്നുയർന്ന് ഒരു മിനിറ്റിനുള്ളിൽ തകർന്നുവീണു. അഹമ്മദാബാദിലെ ജനസാന്ദ്രതയുള്ള മേഘാനി നഗർ പ്രദേശത്താണ് അപകടം നടന്നത്. വിമാനത്തിൽ 242 പേർ ഉണ്ടായിരുന്നു - 230 യാത്രക്കാർ, 2 പൈലറ്റുമാർ, 10 വിമാനജോലിക്കാർ.
മരിച്ചവരിൽ യാത്രക്കാരെ കൂടാതെ, വിമാനം തകർന്നു വീണ അഹമ്മദാബാദിലെ മേഘാനി നഗറിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. വിദ്യാർത്ഥികളുടെ അകാല വിയോഗം അവരുടെ കുടുംബങ്ങൾക്ക് മാത്രമല്ല, രാജ്യത്തിനും തീരാനഷ്ടമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
 
മുതിർന്ന നേതാക്കളുടെ സന്ദർശനവും രക്ഷാപ്രവർത്തനവും
 
അപകടത്തെത്തുടർന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംഭവസ്ഥലവും അഹമ്മദാബാദ് സിവിൽ ആശുപത്രിയും സന്ദർശിച്ചു. പരിക്കേറ്റവരുടെയും ജീവൻ നഷ്ടമായവരുടെയും കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തിയ പ്രധാനമന്ത്രി രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. തുടർ നടപടികൾക്ക് രൂപം നൽകുന്നതിനായി വിമാനത്താവളത്തിൽ ഒരു ഉന്നതതല യോഗത്തിനും അദ്ദേഹം നേതൃത്വം നൽകി.
സംഭവത്തിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ, സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. അപകടത്തിന് ഇരകളായവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ കേന്ദ്ര ഏജൻസികൾക്ക് അദ്ദേഹം നിർദ്ദേശം നൽകി.
 
സിവിൽ വ്യോമയാന മന്ത്രി ശ്രീ റാം മോഹൻ നായിഡുവും സഹമന്ത്രി ശ്രീ മുരളീധർ മോഹോളും ഉടൻ തന്നെ സ്ഥലത്തെത്തിയിരുന്നു. അപകടത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെയും അടിയന്തര പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന മെഡിക്കൽ ജീവനക്കാരെയും ഇരുവരും സന്ദർശിച്ചു. തുടർന്ന് സ്ഥിതിഗതികളും പ്രതികരണ സംവിധാനങ്ങളും അവലോകനം ചെയ്യുന്നതിനായി കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ നടത്തി.
 
അനുശോചനവും സഹാനുഭൂതിയും
 
രാജ്യത്തെയാകെ പിടിച്ചുലച്ച ദാരുണമായ ജീവഹാനിയിൽ സിവിൽ വ്യോമയാന മന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട, പ്രത്യേകിച്ച് യുവാക്കളായ വിദ്യാർത്ഥികളെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളെയും അദ്ദേഹം അനുശോചനം അറിയിച്ചു. അപകടത്തിൽ രക്ഷിതാക്കളിലൊരാളെ നഷ്ടപ്പെട്ട സ്വന്തം അനുഭവം പരാമർശിച്ച മന്ത്രി, ദുഃഖിതരായവരുടെ വേദന തനിക്ക് പൂർണ്ണമായും മനസ്സിലാക്കാൻ കഴിയുമെന്ന് വ്യക്തമാക്കി.
 
അടിയന്തര പ്രതികരണവും ഏകോപനവും
 
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ സിവിൽ വ്യോമയാന മന്ത്രാലയ ആസ്ഥാനത്ത് 24x7 കൺട്രോൾ റൂം സജ്ജമായി. ഡിജിസിഎ, ബിസിഎഎസ്, സിഐഎസ്എഫ്, എഎഐ എന്നിവയിലെ ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സമാന്തരമായി, നാഷണൽ മീഡിയ സെന്ററിൽ മീഡിയ കൺട്രോൾ റൂമും സ്ഥാപിച്ചു.
 
അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി, വിവിധ ഹെൽപ്പ്‌ലൈനുകൾ പ്രവർത്തനക്ഷമമാക്കി:
 
  • അഹമ്മദാബാദ് വിമാനത്താവള അടിയന്തര ഹെൽപ്പ്‌ലൈൻ: 9974111327
  • MoCA കൺട്രോൾ റൂം: 011-24610843/9650391859
  • എയർ ഇന്ത്യ പാസഞ്ചർ ഹെൽപ്പ്‌ലൈൻ: 1800-5691-444
 
രക്ഷാപ്രവർത്തനങ്ങൾക്കും സഹായത്തിനും മേൽനോട്ടം വഹിക്കാൻ MoCA, DGCA, AAIB, AAI, BCAS എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി.
 
കുടുംബങ്ങൾക്കുള്ള പിന്തുണ
 
ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് പരമാവധി പിന്തുണ ഉറപ്പാക്കാൻ സർക്കാർ എയർ ഇന്ത്യ മാനേജ്‌മെന്റിന് വ്യക്തമായ നിദ്ദേശം നൽകിയിട്ടുണ്ട്.
 
നടപടികളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
 
  • പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടനടി വിതരണം ചെയ്യുക
  • അടുത്ത ബന്ധുക്കൾക്ക് വേണ്ട എല്ലാ സഹായങ്ങളും സേവനങ്ങളും, വൈകാരിക പിന്തുണയും ഉറപ്പാക്കുക
  • ദുരിതബാധിത കുടുംബങ്ങളെ കാണാനും സഹായിക്കാനും മുതിർന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥരെ നിയോഗിക്കുക
  • ബ്രിട്ടീഷ് പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി ലണ്ടനിലെ ഗാറ്റ്‌വിക്കിൽ ഒരു സമർപ്പിത സപ്പോർട്ട് സെൽ സ്ഥാപിക്കുക
 
ഈ സംഭവത്തെ സാങ്കേതിക പരിശോധനയുടെ വീക്ഷണകോണിൽ മാത്രമല്ല, മാനുഷിക മുൻഗണനയെന്ന നിലയിൽക്കൂടി പരിഗണിക്കണമെന്നും ദുഃഖിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കണമെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.
 
നടന്നു വരുന്ന അന്വേഷണങ്ങൾ
 
എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്നേദിവസം തന്നെ അപകടത്തെക്കുറിച്ച് ഔപചാരിക അന്വേഷണം ആരംഭിച്ചു. എഎഐബി ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘത്തെ ഉടൻ അയയ്ക്കുകയും, പിന്നാലെ ഫോറൻസിക്, മെഡിക്കൽ വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി അന്വേഷണം വിപുലീകരിക്കുകയും ചെയ്തു.
 
ജൂൺ 13 ന് വൈകുന്നേരം 5 മണിയോടെ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത് ഒരു സുപ്രധാന വഴിത്തിരിവായി മാറിയിട്ടുണ്ട്. ഡീകോഡിംഗ് പ്രക്രിയ വിമാനത്തിന്റെ അന്തിമ നിമിഷങ്ങളെക്കുറിച്ച് നിർണ്ണായക വിശദാംശങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
 
ബഹുതല അവലോകനത്തിനായുള്ള ഉന്നതതല സമിതി
 
സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ഉറപ്പാക്കുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയിൽ ഇനിപ്പറയുന്ന മേഖലകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു:
 
  • സിവിൽ വ്യോമയാന മന്ത്രാലയം
  • ആഭ്യന്തര മന്ത്രാലയം
  • ഗുജറാത്ത് സർക്കാർ
  • ഡിജിസിഎ, ബിസിഎഎസ്, ഇന്ത്യൻ വ്യോമസേന, ഇന്റലിജൻസ് ബ്യൂറോ
  • സംസ്ഥാന ദുരന്ത പ്രതികരണ അതോറിറ്റി
  • ദേശീയ, സംസ്ഥാന തല ഫോറൻസിക് വിദഗ്ധർ
സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ:
  • സാങ്കേതിക, പ്രവർത്തന, നിയന്ത്രണ വീക്ഷണകോണുകളിൽ സംഭവം പരിശോധിക്കുക
  • വ്യവസ്ഥാപിതമോ സ്ഥാപനപരമോ ആയ കുറവുകൾ കണ്ടെത്തുക
  • മൂന്ന് മാസത്തിനുള്ളിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കുക
  • സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ, അടിയന്തര പ്രതികരണ പ്രോട്ടോക്കോളുകൾ, ക്രൂ പരിശീലനം, എയർ ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെ വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ദീർഘകാല പരിഷ്‌ക്കാരങ്ങൾ ശുപാർശ ചെയ്യുക.
സാങ്കേതിക വശങ്ങൾ AAIB അന്വേഷണം കൈകാര്യം ചെയ്യുമെങ്കിലും, ഭാവി സുരക്ഷാ നടപടികൾക്കായി സമഗ്രവും നയാധിഷ്ഠിതവുമായ ഒരു രൂപരേഖ ഈ ഉന്നതതല സമിതി മുന്നോട്ടു വയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.
 
ജൂൺ 16 തിങ്കളാഴ്ച സമിതി ചർച്ചകൾ ആരംഭിക്കും.
 
വിമാന പരിപാലനവും നിരീക്ഷണ നടപടികളും
 
Genx എഞ്ചിനുകൾ ഘടിപ്പിച്ച എല്ലാ ബോയിംഗ് 787-8, 787-9 വിമാനങ്ങളുടെയും സാങ്കേതിക പരിശോധനകൾ അടിയന്തരമായി നടത്താൻ ഡിജിസിഎ എയർ ഇന്ത്യയോട് നിർദ്ദേശിച്ചു. നിലവിൽ ഇന്ത്യൻ വിമാനക്കമ്പനികളിൽ സർവീസ് നടത്തുന്ന 33 ഡ്രീംലൈനറുകളിൽ 8 എണ്ണം ഇതിനോടകം പരിശോധനയ്ക്ക് വിധേയമാക്കി. ശേഷിക്കുന്ന വിമാനങ്ങൾ അടിയന്തരമായി പരിശോധിച്ചുവരുന്നു.
 
ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ വൈഡ്-ബോഡി വിമാനങ്ങളുടെയും അറ്റകുറ്റപ്പണി പ്രോട്ടോക്കോളുകളുടെയും വ്യോമയാന നടപടിക്രമങ്ങളുടെയും നിരന്തര നിരീക്ഷണം ഡിജിസിഎ ശക്തമാക്കിയിട്ടുണ്ട്.
 
വ്യോമയാന സുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ പ്രതിബദ്ധത
 
ഐസിഎഒ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ ഇന്ത്യയുടെ വ്യോമയാന നിയന്ത്രണ സംവിധാനങ്ങളെ ശക്തവും അനുവർത്തനപൂർണ്ണവുമെന്നാണ് നിരന്തരം വിലയിരുത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, വ്യോമയാന സുരക്ഷയിലെ ഇന്ത്യയുടെ ആഗോള നിലപാട് ആവർത്തിച്ചു. സുരക്ഷയുടെയും സുതാര്യതയുടെയും ഉന്നത നിലവാരം ഉറപ്പാക്കുന്നതിനുള്ള സർക്കാരിന്റെ അചഞ്ചലമായ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.
 
ക്ഷമാപൂർണ്ണവും ഉത്തരവാദിത്ത പൂർണ്ണവുമായ റിപ്പോർട്ടിംഗിനായുള്ള അഭ്യർത്ഥന
 
ഊഹാപോഹങ്ങളിൽ നിന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും അകലം പാലിക്കാൻ മന്ത്രാലയം പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് ഔദ്യോഗിക കണ്ടെത്തലുകളെല്ലാം സമയബന്ധിതവും സുതാര്യവുമായ രീതിയിൽ പങ്കിടും. സത്യം പുറത്തുകൊണ്ടുവരുന്നതിലും ദുരന്ത ബാധിതരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിലുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
 
*****
 

(Release ID: 2136425)