തൊഴില്‍, ഉദ്യോഗ മന്ത്രാലയം
മോദി ഗവണ്മെന്റിന്റെ ശ്രമങ്ങൾ കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയിൽ സാമൂഹ്യ സംരക്ഷണ പരിരക്ഷയിൽ ചരിത്രപരമായ വികാസത്തിനു വഴിയൊരുക്കി
ഐഎൽഒയുടെ കണക്കുപ്രകാരം 94 കോടിയിലധികം പൗരന്മാർക്കു സാമൂഹ്യ സംരക്ഷണ പരിരക്ഷയൊരുക്കി ഇന്ത്യ ഇപ്പോൾ ലോകത്ത് രണ്ടാം സ്ഥാനത്ത്
Posted On:
11 JUN 2025 1:05PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘ഏവർക്കുമൊപ്പം, ഏവരുടെയും വികസനം’ എന്ന കാഴ്ചപ്പാടാൽ നയിക്കപ്പെടുന്ന ഇന്ത്യ, സാമൂഹ്യ സംരക്ഷണ പരിരക്ഷാമേഖലയിൽ ചരിത്രപരമായ നേട്ടം കൈവരിച്ച്, ആഗോളതലത്തിൽ ഏറ്റവും പ്രധാനപ്പെട്ട വികാസങ്ങളിലൊന്ന് രേഖപ്പെടുത്തി. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) ILOSTAT വിവരസഞ്ചയത്തിൽനിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ഇന്ത്യയുടെ സാമൂഹ്യ സുരക്ഷാപരിരക്ഷ 2015ലെ 19 ശതമാനത്തിൽനിന്ന് 2025ൽ 64.3% ആയി വർദ്ധിച്ചു. കഴിഞ്ഞ ദശകത്തിലുണ്ടായത് അഭൂതപൂർവമായ 45 ശതമാനം പോയിന്റ് വർദ്ധനയാണ്.
ഐഎൽഒ ഡയറക്ടർ ജനറൽ ഗിൽബെർട്ട് എഫ്. ഹൗങ്‌ബോയുമായി അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിനിടെ (ഐഎൽസി) നടത്തിയ ഉഭയകക്ഷിചർച്ചയ്ക്കിടെ, കേന്ദ്ര തൊഴിൽ-യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടി കഴിഞ്ഞ 11 വർഷത്തിനിടെ മോദി ഗവണ്മെന്റ് നടപ്പാക്കിയ ക്ഷേമ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി സഹകരിച്ച് ഗവണ്മെന്റ് നടത്തിയ ദേശീയതല സാമൂഹ്യ സംരക്ഷണ ഡേറ്റ പൂളിങ് നടപടികളെക്കുറിച്ചും കേന്ദ്രമന്ത്രി ഐഎൽഒ ഡയറക്ടർ ജനറലിനെ അറിയിച്ചു.
ഇന്ത്യയുടെ ഈ ശ്രമങ്ങൾ കണക്കിലെടുത്ത ഐഎൽഒ, ഇന്ത്യയുടെ നേട്ടത്തെ അംഗീകരിക്കുകയും ഇന്ത്യയിലെ ജനസംഖ്യയുടെ 64.3% പേർക്ക്, അതായത് 94 കോടിയിലധികം പേർക്ക്, ഇപ്പോൾ കുറഞ്ഞത് ഒരു സാമൂഹ്യ സംരക്ഷണ ആനുകൂല്യമെങ്കിലും ലഭിക്കുന്നുവെന്ന് ഡാഷ്‌ബോർഡിൽ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. 2015ൽ ഇത് 19% മാത്രമായിരുന്നു.
ഗുണഭോക്താക്കളുടെ എണ്ണമെടുത്താൽ, ഏകദേശം 94 കോടി പൗരന്മാർക്ക് സാമൂഹ്യസംരക്ഷണം നൽകുന്ന ഇന്ത്യ ഇപ്പോൾ ലോകത്ത് രണ്ടാം സ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ദരിദ്രർക്കും തൊഴിലാളിവർഗത്തിനുമായി ഇന്ത്യ നടപ്പിലാക്കിയ ക്ഷേമനയങ്ങളെ ഐഎൽഒ ഡിജി പ്രകീർത്തിച്ചു.
വിവിധ മാനദണ്ഡങ്ങളിലൂടെയാണ് ഓരോ രാജ്യത്തിന്റെയും പദ്ധതികൾ ഐഎൽഒ പരിഗണനയ്ക്കെടുക്കുന്നത്. പദ്ധതിക്കു നിയമപരമായ പിന്തുണയും പണവും വേണം. പദ്ധതി സജീവമായിരിക്കണം. കഴിഞ്ഞ മൂന്നു വർഷത്തെ പരിശോധിച്ചുറപ്പിച്ച സമയക്രമവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകണമെന്നതും ഈ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു.
ജനീവയിൽ ഡോ. മാണ്ഡവ്യ ഇപ്രകാരം പറഞ്ഞു: “പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമാർന്ന നേതൃത്വത്തിന്റെയും, ഏവരെയും ഉൾക്കൊള്ളുന്നതും അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ സാമൂഹ്യ സംരക്ഷണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലുള്ള ഗവണ്മെന്റിന്റെ അക്ഷീണ പരിശ്രമത്തിന്റെയും തെളിവാണ് ഈ ശ്രദ്ധേയ നേട്ടം. ലോകമെമ്പാടുമുള്ള സാമൂഹ്യ സംരക്ഷണ പരിരക്ഷയിൽ ഏറ്റവും വേഗതയേറിയ വികാസമാണ് ഈ വർദ്ധന. ‘അന്ത്യോദയ’യോടുള്ള, അതായത് ഏതു കോണിലുമുള്ള ജനങ്ങളെ ശാക്തീകരിക്കുകയും ആരെയും ഒഴിവാക്കാതിരിക്കുകയും ചെയ്യുക എന്ന വാഗ്ദാനം നിറവേറ്റുന്ന, ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയെയാണ് ഇതു പ്രതിഫലിപ്പിക്കുന്നത്.”
ഇപ്പോൾ പ്രസിദ്ധീകരിച്ച കണക്ക് ഡേറ്റ പൂളിങ് നടപടിയുടെ ഒന്നാം ഘട്ടം മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ. തെരഞ്ഞെടുത്ത 8 സംസ്ഥാനങ്ങളിലെ കേന്ദ്രമേഖലാ പദ്ധതികളുടെയും സ്ത്രീകേന്ദ്രീകൃത പദ്ധതികളുടെയും ഗുണഭോക്തൃ വിവരങ്ങളിലാണ് ഈ ഘട്ടം ശ്രദ്ധ കേന്ദ്രീകരിച്ചത്. രണ്ടാം ഘട്ടവും കൂടുതൽ ഏകീകരണവും പുരോഗമിക്കുകയാണ്. അധിക പദ്ധതികൾ ഐഎൽഒ പരിശോധിച്ചുറപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ മൊത്തം സാമൂഹ്യ സംരക്ഷണ വ്യാപ്തി ഉടൻ 100 കോടി കവിയുമെന്നാണു പ്രതീക്ഷിക്കുന്നത്.
ILOSTAT വിവരസഞ്ചയത്തിൽ 2025ലെ സാമൂഹ്യ സംരക്ഷണ വ്യാപ്തി വിവരങ്ങൾ പുതുക്കുന്ന ആഗോളതലത്തിലെ ആദ്യ രാജ്യവും ഇന്ത്യയാണ്. ഇതു ഡിജിറ്റൽ ഭരണനിർവഹണത്തിലും ക്ഷേമസംവിധാനങ്ങളിലെ സുതാര്യതയിലും രാജ്യത്തിന്റെ നേതൃത്വം വ്യക്തമാക്കുന്നു.
മാത്രമല്ല, സാമൂഹ്യ സംരക്ഷണ വ്യാപ്തിയിലെ വർദ്ധന, വികസിത രാജ്യങ്ങളുമായുള്ള സാമൂഹ്യ സുരക്ഷാ കരാറുകൾ (എസ്എസ്എ) അന്തിമമാക്കുന്നതിലുൾപ്പെടെയുള്ള ഇന്ത്യയുടെ ആഗോള ഇടപെടലുകൾക്കു കൂടുതൽ കരുത്തേകും. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് അവരുടെ സാമൂഹ്യ സംരക്ഷണ ആനുകൂല്യങ്ങൾ നഷ്ടമാകാതെ പരിപാലിക്കുന്നത് ഇതുറപ്പാക്കും. പങ്കാളികളായ രാജ്യങ്ങൾക്ക് പരസ്പര അംഗീകാര ചട്ടക്കൂടുകൾക്ക് ആവശ്യമായ സുതാര്യതയും ഇതു വാഗ്ദാനം ചെയ്യുന്നു. വിശ്വസനീയവും കരുത്തുറ്റതുമായ സാമൂഹ്യ സംരക്ഷണ സംവിധാനം ഉയർത്തിക്കാട്ടി, വ്യാപാര-തൊഴിൽ ചലനക്ഷമത ചർച്ചകളിൽ ഇന്ത്യയുടെ സ്ഥാനം ഇത്കൂടുതൽ ശക്തിപ്പെടുത്തും.
2025 ജൂൺ 10 മുതൽ 12 വരെ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന ഐഎൽഒയുടെ അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിന്റെ (ഐഎൽസി) 113-ാം സെഷനിൽ ഡോ. മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്ത്യൻ പ്രതിനിധിസംഘം പങ്കെടുക്കുന്നുണ്ട്.
****
(Release ID: 2135759)