പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മധ്യപ്രദേശിലെ ഭോപ്പാലിൽ ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മഹിളാ സശക്തികരൺ മഹാസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു



ഭോപ്പാലിൽ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു

ലോകമാതാ ദേവി അഹല്യബായി ഹോൾക്കറിന്റെ പേര് നമ്മെ ഭക്തിഭരിതരാക്കുന്നു, അവരുടെ മഹത്തായ വ്യക്തിത്വത്തെക്കുറിച്ച് പറയാൻ വാക്കുകൾ പോരാതെ വരും: പ്രധാനമന്ത്രി

ഇന്ത്യയുടെ പൈതൃകത്തിന്റെ മഹാ സംരക്ഷകയായിരുന്നു ദേവി അഹല്യബായി: പ്രധാനമന്ത്രി

രാഷ്ട്രനിർമ്മാണത്തിൽ നമ്മുടെ സ്ത്രീശക്തിയുടെ വിലമതിക്കാനാവാത്ത സംഭാവനയുടെ പ്രതീകമാണ് മാതാ അഹല്യബായി: പ്രധാനമന്ത്രി

സ്ത്രീകൾ നയിക്കുന്ന വികസനം എന്ന ദർശനത്തെ നമ്മുടെ സർക്കാർ വികസനത്തിന്റെ അച്ചുതണ്ടാക്കി മാറ്റുന്നു: പ്രധാനമന്ത്രി

നമോ ഡ്രോൺ ദീദി കാമ്പെയ്ൻ ഗ്രാമീണ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി

ഇന്ന്, നമ്മുടെ എല്ലാ പ്രധാന ബഹിരാകാശ ദൗത്യങ്ങളിലും ധാരാളം വനിതാ ശാസ്ത്രജ്ഞർ പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി

'ഓപ്പറേഷൻ സിന്ദൂർ'- ഉം നമ്മുടെ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി





Posted On: 31 MAY 2025 2:05PM by PIB Thiruvananthpuram

ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, മധ്യപ്രദേശിലെ ഭോപ്പാലിൽ ഇന്ന് നടന്ന ലോക്മാതാ ദേവി അഹല്യബായി മഹിളാ സശക്തികരൺ മഹാസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഭോപ്പാലിൽ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. 'മാ ഭാരതി'ക്ക് (ഭാരത മാതാവിന്) ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ടും ഇന്ത്യയിലെ സ്ത്രീകളുടെ ശക്തിയെ അംഗീകരിച്ചുകൊണ്ടുമാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ചടങ്ങിനെ അനുഗ്രഹിക്കാൻ എത്തിയ സഹോദരിമാർക്കും പെൺമക്കൾക്കും ഈ വലിയ സമ്മേളനത്തിന്റെ ഭാഗമായതിന്  അദ്ദേഹം നന്ദി പറഞ്ഞു, അവരുടെ സാന്നിധ്യം തനിക്ക് ബഹുമാനമായി തോന്നുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറിന്റെ 300-ാം ജന്മവാർഷിക ദിനമാണിന്നെന്ന്  പ്രധാനമന്ത്രി എടുത്തുപറഞ്ഞു, ഇത് 140 കോടി ഇന്ത്യക്കാർക്ക് പ്രചോദനവും രാഷ്ട്രനിർമ്മാണത്തിനുള്ള മഹത്തായ ശ്രമങ്ങൾക്ക് സംഭാവന നൽകാനുള്ള ഒരു നിമിഷവുമാണെന്ന് അദ്ദേഹം  ഓർമ്മിപ്പിച്ചു. ദേവി അഹല്യബായിയെ ഉദ്ധരിച്ചുകൊണ്ട്, യഥാർത്ഥ ഭരണം എന്നാൽ ജനങ്ങളെ സേവിക്കുകയും അവരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഇന്നത്തെ പരിപാടി അവരുടെ ദർശനത്തെ ഉൾക്കൊള്ളുന്നുവെന്നും അവരുടെ ആദർശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻഡോർ മെട്രോയുടെ ഉദ്ഘാടനത്തോടൊപ്പം ദാതിയയ്ക്കും സത്‌നയ്ക്കും വ്യോമഗതാഗത സൗകര്യം കൂടി ഉൾപ്പെടുത്തിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾ മധ്യപ്രദേശിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വികസനം ത്വരിതപ്പെടുത്തുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പരിപാടിയിൽ  സന്നിഹിതരായ എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു.

ലോക്മാതാ ദേവി അഹല്യബായി ഹോൾക്കറുടെ പേര് കേട്ടപ്പോൾ അങ്ങേയറ്റം ആദരവ് പ്രകടിപ്പിച്ച ശ്രീ മോദി, അവരുടെ ശ്രദ്ധേയമായ വ്യക്തിത്വത്തെ വിവരിക്കാൻ  വാക്കുകളില്ലെന്ന്  പറഞ്ഞു. ശക്തമായ ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ശക്തിയെ പ്രതീകപ്പെടുത്തുന്ന ദേവി അഹല്യബായി, എത്ര പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായാലും പരിവർത്തനാത്മകമായ ഫലങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നുവെന്നും അദ്ദേഹം അടിവരയിട്ടു. രണ്ടര മുതൽ മൂന്ന് നൂറ്റാണ്ടുകൾക്കു മുമ്പ്, രാഷ്ട്രം അടിച്ചമർത്തലിന്റെ ചങ്ങലയിൽ കിടന്നപ്പോൾ, തലമുറകൾ ഇപ്പോഴും ചർച്ച ചെയ്യുന്ന തരത്തിൽ ആഴത്തിലുള്ള അത്തരം അസാധാരണ നേട്ടങ്ങൾ കൈവരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലായിരുന്നുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.

ലോകമാതാ അഹല്യബായി ഹോൾക്കർ ഒരിക്കലും ദൈവസേവനത്തെയും ജനസേവനത്തെയും വേർതിരിച്ചു കണ്ടിരുന്നില്ല എന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, അവർ എപ്പോഴും ഒരു ശിവലിംഗം കൂടെ കൊണ്ടുപോകാറുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി, അത് അവരുടെ ആഴമേറിയ ഭക്തിയെ സൂചിപ്പിക്കുന്നു. അക്കാലത്തെ  വെല്ലുവിളികളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട്, അത്തരമൊരു കാലഘട്ടത്തിൽ ഒരു രാജ്യത്തെ  നയിക്കുന്നത് മുൾക്കിരീടം ധരിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എന്നിരുന്നാലും, ഏറ്റവും ദരിദ്രരായവരെപ്പോലും ശാക്തീകരിക്കുന്നതിനായി സ്വയം സമർപ്പിച്ചുകൊണ്ട് ലോകമാതാ അഹല്യബായി തന്റെ സാമ്രാജ്യത്തിന്റെ  അഭിവൃദ്ധിക്ക് ഒരു പുതിയ ദിശാബോധം നൽകി. "ലോകമാതാ അഹല്യബായി ഇന്ത്യയുടെ പൈതൃകത്തിന്റെ മഹത്തായ സംരക്ഷകയായിരുന്നു", എന്നതിന് ആധാരമായി  രാജ്യത്തിന്റെ സംസ്കാരം, ക്ഷേത്രങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവ ആക്രമണത്തിനിരയായ സമയത്ത്, അവ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അവർ ഏറ്റെടുത്ത കാര്യം ശ്രീ മോദി പരാമർശിച്ചു. കാശി വിശ്വനാഥ ക്ഷേത്രം ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നിരവധി ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് അവർ നൽകിയ സംഭാവനകളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ലോകമാതാ അഹല്യബായി വിപുലമായ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത വാരണാസി നഗരത്തിൽ സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചതിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.

"ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിന് മുൻഗണന നൽകുന്ന ഒരു മാതൃകാപരമായ ഭരണ മാതൃകയാണ് മാതാ അഹല്യബായി നടപ്പിലാക്കിയത്", തൊഴിലവസരങ്ങളും സംരംഭകത്വവും വർദ്ധിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ ആരംഭിച്ചതായി ശ്രീ മോദി അടിവരയിട്ടു. കൃഷി, വനവിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കുടിൽ വ്യവസായങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ അവർ സജീവമായി പ്രോത്സാഹിപ്പിച്ചു. കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി, അവർ ചെറിയ കനാലുകൾ വികസിപ്പിക്കുകയും വിപുലമായ ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും ഏകദേശം 250-300 വർഷങ്ങൾക്ക് മുമ്പ് നിരവധി കുളങ്ങൾ നിർമ്മിക്കുകയും ചെയ്തു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും വിള വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി അവർ പരുത്തിയും സുഗന്ധവ്യഞ്ജന കൃഷിയും പ്രോത്സാഹിപ്പിച്ചു. ഗോത്ര സമൂഹങ്ങളെയും നാടോടി വിഭാഗങ്ങളെയും കുറിച്ചുള്ള മാതാ അഹല്യബായിയുടെ  കാഴ്ചപ്പാടിനെ ഉദ്ധരിച്ച്, ഈ വിഭാഗക്കാരുടെ  ഉപജീവനമാർഗ്ഗം നിലനിർത്തുന്നതിനായി ഉപയോഗിക്കാത്ത ഭൂമിയിൽ കാർഷിക പദ്ധതികൾ സുഗമമാക്കിയതിനെ ശ്രീ മോദി അനുസ്മരിച്ചു. ഇന്ത്യയുടെ രാഷ്ട്രപതിയും ഗോത്ര വർഗക്കാരിയുമായ ശ്രീമതി ദ്രൗപതി മുർമുവിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കാൻ കഴിഞ്ഞത് തനിക്ക് കിട്ടിയ അനുഗ്രഹമാണെന്ന്  ശ്രീ മോദി പറഞ്ഞു. ലോകപ്രശസ്ത മഹേശ്വരി സാരികൾക്കായി പുതിയ വ്യവസായങ്ങൾ സ്ഥാപിച്ചുകൊണ്ട്, ടെക്സ്റ്റൈൽ മേഖലയ്ക്ക് ദേവി അഹല്യബായി നൽകിയ സംഭാവനകളെ അദ്ദേഹം അംഗീകരിച്ചു, ഇത് രാജ്യത്തെ നെയ്ത്തുകാർക്ക് ഗണ്യമായി പ്രയോജനം ചെയ്തു. ഏകദേശം 250-300 വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിലെ ജുനഗഡിൽ നിന്നുള്ള ഏതാനും സാരി നെയ്ത്ത് കുടുംബങ്ങളെ ഇത് ആരംഭിക്കാൻ ദേവി അഹല്യബായി ക്ഷണിച്ചിരുന്നുവെന്ന് അദ്ദേഹം വിവരിച്ചു.

"പെൺകുട്ടികളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായം ഉയർത്തുന്നതിനുള്ള വാദവും, സ്ത്രീകളുടെ സ്വത്തവകാശം ഉറപ്പാക്കലും, വിധവകളുടെ പുനർവിവാഹത്തെ പിന്തുണയ്ക്കലും ഉൾപ്പെടെയുള്ള ശ്രദ്ധേയമായ സാമൂഹിക പരിഷ്കാരങ്ങൾക്ക് ദേവി അഹല്യബായി ഹോൾക്കർ എപ്പോഴും ഓർമ്മിക്കപ്പെടും - അവരുടെ കാലത്ത് ചർച്ച ചെയ്യാൻ പോലും ബുദ്ധിമുട്ടുള്ള വിഷയങ്ങളായിരുന്നു അവ", ശ്രീ മോദി പറഞ്ഞു. സാമൂഹിക വെല്ലുവിളികൾക്കിടയിലും, ദേവി അഹല്യബായി ഈ പുരോഗമന പരിഷ്കാരങ്ങളെ ശക്തമായി പിന്തുണച്ചുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മാൾവ സൈന്യത്തിൽ ഒരു പ്രത്യേക വനിതാ യൂണിറ്റ് രൂപീകരിക്കുകയും ഗ്രാമങ്ങളിൽ സ്ത്രീ സുരക്ഷാ ഗ്രൂപ്പുകൾ സ്ഥാപിക്കുകയും ചെയ്ത് സ്ത്രീകളുടെ സംരക്ഷണവും ശാക്തീകരണവും ഉറപ്പാക്കി. "രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ വിലമതിക്കാനാവാത്ത സംഭാവനയുടെ പ്രതീകമായി മാതാ അഹല്യബായി നിലകൊള്ളുന്നു", ശ്രീ മോദി പറഞ്ഞു. പ്രധാനമന്ത്രി, മാതാ അഹല്യബായിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട്, എല്ലാവർക്കും അവരുടെ തുടർച്ചയായ അനുഗ്രഹങ്ങൾക്കായി പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു.

'നാഗരിക് ദേവോ ഭവ' അഥവാ ജനങ്ങളാണ് ദൈവതുല്യർ എന്ന ദേവി അഹല്യബായി ഹോൾക്കറുടെ തത്വവുമായി ചേർന്നുനിന്നുകൊണ്ടാണ് കേന്ദ്ര ഗവണ്‍മെന്റ്  പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമുക്ക് ലഭിക്കുന്നതെല്ലാം ജനങ്ങളോടുള്ള കടമയും കടപ്പാടുമാണെന്നും, അത് തിരിച്ചടക്കേണ്ടതാണെന്നുമാണ് അഹല്യബായി ഉയർത്തിപ്പിടിച്ച ആദർശം. ഈ പ്രചോദനാത്മകമായ പ്രസ്താവനയെ അനുസ്മരിച്ചുകൊണ്ട്, അത് ഭരണത്തിന്റെ മന്ത്രമായി ഉയർത്തിപ്പിടിച്ച്, അവരുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന വിധത്തിലാണ് തങ്ങളുടെ സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. സ്ത്രീകൾ നയിക്കുന്ന വികസനം എന്ന ദർശനം രാജ്യത്തിന്റെ പുരോഗതിയുടെ കാതലാണെന്ന് അദ്ദേഹം അടിവരയിട്ടു. എല്ലാ പ്രധാന ഗവൺമെന്റ് സംരംഭങ്ങളും അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. പിന്നാക്കം നിൽക്കുന്നവർക്കായി നാല് കോടി വീടുകൾ നിർമ്മിച്ചിട്ടുണ്ടെന്നും അവയിൽ ഭൂരിഭാഗവും സ്ത്രീകളുടെ പേരിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സ്ത്രീകളിൽ പലർക്കും ഏതെങ്കിലും സ്വത്തിന്റെ ഉടമസ്ഥത ലഭിക്കുന്നത് ഇതാദ്യമാണെന്നും, രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് സ്ത്രീകൾ ആദ്യമായി വീട്ടുടമസ്ഥരായത് ചരിത്രപരമായ ഒരു മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.


സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി എല്ലാ വീട്ടിലും പൈപ്പ് കണക്ഷനുകൾ വഴി ജലവിതരണം സർക്കാർ ഉറപ്പാക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, മുമ്പ് കോടിക്കണക്കിന് സ്ത്രീകൾക്ക് വൈദ്യുതി, എൽപിജി ഗ്യാസ്, ടോയ്‌ലറ്റുകൾ തുടങ്ങിയ അവശ്യ സൗകര്യങ്ങൾ ലഭ്യമല്ലായിരുന്നുവെന്ന് എടുത്തുപറഞ്ഞു. ഗ്രാമീണ മേഖലയിലെയും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെയും  അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതം ഗണ്യമായി മെച്ചപ്പെടുത്തുന്ന ഈ നിർണായക സൗകര്യങ്ങൾ ഇപ്പോൾ സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്.

മുൻകാലങ്ങളിൽ പല സ്ത്രീകളും തങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ മറച്ചുവെക്കാൻ നിർബന്ധിതരായിരുന്നുവെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഗർഭകാലത്ത് പോലും ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാറുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതി ഈ സാഹചര്യം മാറ്റിമറിച്ചതായും, ആശുപത്രികളിൽ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ അവർക്ക് ലഭിക്കാൻ സഹായിച്ചതായും അദ്ദേഹം ഊന്നിപ്പറഞ്ഞു. വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമൊപ്പം, സ്ത്രീ ശാക്തീകരണത്തിന് സാമ്പത്തിക സ്വാതന്ത്ര്യവും നിർണായകമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു സ്ത്രീക്ക് സ്വന്തമായി വരുമാനമുണ്ടാകുമ്പോൾ, അവരുടെ ആത്മാഭിമാനം വളരുകയും കുടുംബങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ അവരുടെ പങ്കാളിത്തം ശക്തിപ്പെടുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നത് ലക്ഷ്യമിട്ട് കഴിഞ്ഞ 11 വർഷമായി ഗവണ്മെന്റ് നടത്തിവരുന്ന തുടർച്ചയായ ശ്രമങ്ങളെ പറ്റി പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. 2014 ന് മുമ്പ് 30 കോടിയിലധികം സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ട് ഇല്ലായിരുന്നുവെന്നും, അവർക്കായി ജൻ ധൻ അക്കൗണ്ടുകൾ ആരംഭിക്കാൻ സർക്കാർ സൗകര്യമൊരുക്കി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് ശേഷം വിവിധ പദ്ധതികളിൽ നിന്നുള്ള ധന സഹായങ്ങൾ ഇപ്പോൾ നേരിട്ട് കൈമാറ്റം ചെയ്യപ്പെടുന്നതിനാൽ, ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലുമുള്ള സ്ത്രീകൾ കൂടുതൽ സംരംഭങ്ങളിലും സ്വയം തൊഴിലിലും ഏർപ്പെടുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പണയപ്പെടുത്താതെതന്നെ  വായ്പകൾ നൽകുന്ന മുദ്ര യോജനയുടെ പിന്തുണയോടെയാണ് ഇത് സാധ്യമായത്. "മുദ്രയുടെ 75% ത്തിലധികം ഗുണഭോക്താക്കളും സ്ത്രീകളാണ്", സാമ്പത്തിക ഉൾപ്പെടുത്തലിൽ ഈ സംരംഭത്തിന്റെ സ്വാധീനം പ്രകടമാക്കിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തുടനീളമുള്ള 10 കോടി സ്ത്രീകൾ ഇപ്പോൾ സ്വയം സഹായ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്നും സർക്കാരിന്റെ ഗണ്യമായ സാമ്പത്തിക സഹായത്തോടെ പുതിയ വരുമാന സ്രോതസ്സുകൾ സജീവമായി സൃഷ്ടിക്കുന്നുണ്ടെന്നും ഊന്നിപ്പറഞ്ഞ ശ്രീ മോദി, 3 കോടി സ്ത്രീകളെ 'ലഖ്പതി ദീദികളായി' ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുകയും 1.5 കോടിയിലധികം സ്ത്രീകൾ ഇതിനകം ഈ നാഴികക്കല്ല് കൈവരിച്ചതിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ഗ്രാമങ്ങളിലെ ജനങ്ങളെ ബാങ്കിംഗ് സേവനങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ 'ബാങ്ക് സഖികളുടെ' പങ്ക് അദ്ദേഹം പ്രത്യേകം പരാമർശിച്ചു. 'ബീമ സഖി' പദ്ധതി ആരംഭിച്ചപ്പോൾ, രാജ്യവ്യാപകമായി ഇൻഷുറൻസ് പരിരക്ഷ വ്യാപിപ്പിക്കുന്നതിൽ സ്ത്രീകളും പെൺമക്കളും ഇപ്പോൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

നൂതന സാങ്കേതികവിദ്യകളിൽ നിന്ന് സ്ത്രീകളെ അകറ്റി നിർത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഇപ്പോൾ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളിൽ സ്ത്രീകൾ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് രാജ്യം ആ കാലഘട്ടത്തിനപ്പുറത്തേക്ക് നീങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതികവിദ്യയിൽ നേതൃപാടവം വഹിക്കാൻ സ്ത്രീകളെയും പെൺകുട്ടികളെയും പ്രാപ്തരാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

കാർഷിക മേഖലയിലെ ഡ്രോൺ വിപ്ലവത്തെ പറ്റി പരാമർശിക്കവേ, ഗ്രാമീണ സ്ത്രീകളാണ് ഈ പരിവർത്തനത്തിന് നേതൃത്വം നൽകുന്നതെന്ന് അദ്ദേഹം അടിവരയിട്ടു. "നമോ ഡ്രോൺ ദീദി സംരംഭം ഗ്രാമീണ സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും അവർക്ക് നിരവധി വരുമാന അവസരങ്ങൾ സൃഷ്ടിക്കുകയും അതുവഴി അവർക്ക് ഒരു സവിശേഷ ഐഡന്റിറ്റി നൽകുകയും ചെയ്യുന്നു", പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യത്തുടനീളമുള്ള ധാരാളം പെൺകുട്ടികൾ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, പൈലറ്റുമാർ എന്നിങ്ങനെ വൈവിധ്യമായ കരിയർ പിന്തുടരുന്നുണ്ടെന്ന് അടിവരയിട്ട ശ്രീ മോദി, ശാസ്ത്ര, ഗണിത വിദ്യാഭ്യാസത്തിൽ പെൺകുട്ടികളുടെ പ്രവേശനം ക്രമാനുഗതമായി വർദ്ധിച്ചുവരികയാണെന്നും ചൂണ്ടിക്കാട്ടി. "ഇന്ന്, നമ്മുടെ എല്ലാ പ്രധാന ബഹിരാകാശ ദൗത്യങ്ങളിലും ധാരാളം വനിതാ ശാസ്ത്രജ്ഞർ പ്രവർത്തിക്കുന്നുണ്ട്", നൂറിലധികം വനിതാ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും ചന്ദ്രയാൻ -3 ദൗത്യത്തിന് സംഭാവന നൽകിയിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. സ്റ്റാർട്ടപ്പ് മേഖലയിലെ സ്ത്രീകളുടെ ശ്രദ്ധേയമായ സംഭാവനകളെക്കുറിച്ചും അദ്ദേഹം തുടർന്നു പറഞ്ഞു, ഇന്ത്യയിലെ ഏകദേശം 45% സ്റ്റാർട്ടപ്പുകളിലും കുറഞ്ഞത് ഒരു സ്ത്രീയെങ്കിലും ഡയറക്ടറാണെന്നും ഈ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നയരൂപീകരണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഈ ലക്ഷ്യം കൈവരിക്കുന്നതിനായി കഴിഞ്ഞ ദശകത്തിൽ സ്വീകരിച്ച പുരോഗമനപരമായ നടപടികൾ എടുത്തുപറഞ്ഞു. ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് ഒരു മുഴുവൻ സമയ വനിതാ പ്രതിരോധ മന്ത്രിയും ഒരു വനിതാ ധനമന്ത്രിയും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പഞ്ചായത്തുകളിൽ നിന്ന് പാർലമെന്റിലേക്കുള്ള സ്ത്രീകളുടെ പ്രാതിനിധ്യം ക്രമാനുഗതമായി വർദ്ധിച്ചിട്ടുണ്ടെന്നും, നിലവിൽ 75 സ്ത്രീകൾ പാർലമെന്റ് അംഗങ്ങളാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ പങ്കാളിത്തം കൂടുതൽ വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു, 'നാരീ ശക്തി വന്ദൻ അധിനിയം' ഈ ദർശനത്തെ ഉൾക്കൊള്ളുന്നു. ഈ നിയമനിർമ്മാണത്തിന് വർഷങ്ങളോളം കാലതാമസം നേരിട്ടെങ്കിലും, പാർലമെന്റിലും നിയമസഭകളിലും വനിതാ സംവരണം ഉറപ്പിച്ചുകൊണ്ട് സർക്കാർ ഇത് വിജയകരമായി പാസാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ തലങ്ങളിലും എല്ലാ മേഖലകളിലും സ്ത്രീകളെ ശാക്തീകരിക്കുന്നുണ്ടെന്ന് അദ്ദേഹം വീണ്ടും ഉറപ്പിച്ചു.

ഇന്ത്യ ആഴത്തിൽ വേരൂന്നിയ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നാടാണ്, അവിടെ സിന്ദൂരം സ്ത്രീശക്തിയുടെ പ്രതീകമാണ്", ശ്രീ മോദി ഊന്നിപ്പറഞ്ഞു, ശ്രീരാമനോടുള്ള ഭക്തിയിൽ മുഴുകിയ ഹനുമാൻ പോലും സിന്ദൂരം കൊണ്ട് അലങ്കരിച്ചിരുന്നുവെന്നും അത് ശക്തി പൂജാ ചടങ്ങുകളിൽ അർപ്പിച്ചിരുന്നുവെന്നും പരാമർശിച്ചു. "സിന്ദൂരം ഇപ്പോൾ ഇന്ത്യയുടെ വീര്യത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു", ശ്രീ മോദി പറഞ്ഞു.

തീവ്രവാദികൾ ഇന്ത്യക്കാരുടെ രക്തം മാത്രമല്ല ചിന്തിയതെന്നും, രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങളെ കടന്നാക്രമിക്കുകയും സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും പാഹൽഗാമിലെ ആക്രമണത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. , അവർ ഇന്ത്യയുടെ നാരി ശക്തിയെ വെല്ലുവിളിച്ചതാണ് ഏറ്റവും പ്രധാനം. ഈ വെല്ലുവിളി തീവ്രവാദികൾക്കും അവരെ നയിക്കുന്നവർക്കും വിനാശകരമായെന്ന് പിന്നീട് ബോധ്യമായി. "ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ തീവ്രവാദ വിരുദ്ധ നടപടിയാണ്," പാകിസ്ഥാൻ സേന ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ പോലും ഇന്ത്യൻ സായുധ സേന കടന്നുചെന്ന് തീവ്രവാദികളുടെ താവളങ്ങൾ തകർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരതയിലൂടെയുള്ള ഒളിപ്പോരാട്ടങ്ങൾ സഹിക്കില്ലെന്ന വ്യക്തമായ സന്ദേശം ഓപ്പറേഷൻ സിന്ദൂർ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  ഇന്ത്യ അതിന്റെ അതിർത്തിക്കുള്ളിലെ ഭീഷണികളെ ഇല്ലാതാക്കുക മാത്രമല്ല, തീവ്രവാദികളെ പിന്തുണയ്ക്കുന്നവർക്ക് വലിയ വില നൽകേണ്ടിവരുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. "നിങ്ങൾ വെടിയുതിർത്താൽ, നിങ്ങൾക്ക് പീരങ്കി ഷെല്ലുകൾ നേരിടേണ്ടിവരും എന്ന വികാരം ഇപ്പോൾ ഓരോ ഇന്ത്യക്കാരനും ഏറ്റു പറയുന്നു," ശ്രീ മോദി പറഞ്ഞു.

"ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യൻ 'നാരി ശക്തി'യുടെ കരുത്തിന്റെയും ധീരതയുടെയും സാക്ഷ്യമാണ്,"  പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ ഓപ്പറേഷനിൽ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) വഹിച്ച നിർണായക പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. ജമ്മു മുതൽ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് വരെ ബിഎസ്എഫ് വനിതാ ഉദ്യോഗസ്ഥരുടെ വലിയൊരു വിഭാഗം മുൻനിരയിലുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിർത്തി കടന്നുള്ള വെടിവയ്പ്പിനെതിരെ അവർ നടത്തിയ ധീരമായ പ്രതികരണത്തെയും കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളിലും ശത്രുക്കളുടെ സ്ഥാനങ്ങൾ ഇല്ലാതാക്കുന്നതിലും അവർ വഹിച്ച സജീവ പങ്കാളിത്തത്തെയും അദ്ദേഹം അഭിനന്ദിച്ചു. ദേശീയ പ്രതിരോധത്തിൽ ഇന്ത്യയുടെ പെൺമക്കളുടെ കഴിവ് ലോകം കാണുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശകത്തിൽ, സുരക്ഷാ സേനകളിൽ സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിന് ഗവണ്മെന്റ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സൈനിക് സ്കൂളുകളുടെ വാതിലുകൾ പെൺകുട്ടികൾക്കായി തുറന്നിട്ടിട്ടുണ്ടെന്നും ഇത് ചരിത്രപരമായ ചുവടുവയ്പ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014 ൽ, നാഷണൽ കേഡറ്റ് കോർപ്സ് (എൻസിസി) കേഡറ്റുകളിൽ 25% മാത്രമായിരുന്നു പെൺകുട്ടികളുടെ പങ്കാളിത്തം, എന്നാൽ ഇന്ന് അത് 50% ലേക്ക് ഉയരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാഷണൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) നിന്ന് ആദ്യത്തെ വനിതാ കേഡറ്റുകൾ പുറത്തിറങ്ങിയത് ഒരു നാഴികക്കല്ലായി ആഘോഷിക്കപ്പെട്ടു. വനിതകൾ ഇപ്പോൾ കര, നാവിക, വ്യോമസേനകളുടെ മുൻനിര സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. യുദ്ധവിമാനങ്ങൾ മുതൽ ഐഎൻഎസ് വിക്രാന്ത് യുദ്ധക്കപ്പൽ വരെയുള്ള സംവിധാനങ്ങളിൽ വനിതാ ഓഫീസർമാർ തങ്ങളുടെ ധൈര്യവും നേതൃത്വവും പ്രകടിപ്പിക്കുന്നുണ്ടെന്നും ഇത് ഇന്ത്യൻ പ്രതിരോധ സേനയിലെ അവരുടെ വർദ്ധിച്ചുവരുന്ന പങ്ക് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ നാവികസേനയിലെ വനിതകളുടെ സമീപകാല ധീരതാ പ്രകടനത്തെ ചൂണ്ടിക്കാട്ടി, ധീരരായ രണ്ട് വനിതാ ഓഫീസർമാർ 250 ഓളം ദിവസത്തെ സമുദ്രയാത്ര പൂർത്തിയാക്കി ലോകം ചുറ്റിവന്നുവെന്ന് സാഗർ പരിക്രമയെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു
കാറ്റിൽ മാത്രം പ്രവർത്തിക്കുന്ന ഒരു പായ് വഞ്ചി ഉപയോഗിച്ച് ആയിരക്കണക്കിന് കിലോമീറ്റർ ദൂരം താണ്ടിയ അവരുടെ അസാധാരണമായ നേട്ടം അദ്ദേഹം എടുത്തുപറഞ്ഞു. കര കാണാതെ ദീർഘകാലം കടലിൽ കഴിഞ്ഞാണ് അവർ ഇത് സാധ്യമാക്കിയത്. കഠിനമായ കാലാവസ്ഥയെയും കൊടുങ്കാറ്റുകളെയും അവർ അതിജീവിച്ചുകൊണ്ടാണ് അവരുടെ പ്രതിരോധശേഷി പ്രകടമാക്കിയാത്. ഏറ്റവും ശക്തമായ വെല്ലുവിളികളെപ്പോലും ചെറുത്തുതോൽപ്പിക്കാനുള്ള ഇന്ത്യയുടെ പെൺമക്കളുടെ കഴിവിന്റെ തെളിവാണ് അവരുടെ നേട്ടമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. നക്സൽ വിരുദ്ധ പ്രവർത്തനങ്ങളിലായാലും അതിർത്തി കടന്നുള്ള ഭീഷണികളെ ചെറുക്കുന്നതിലായാലും രാജ്യത്തെ സംരക്ഷിക്കുന്നതിൽ അവരുടെ വർദ്ധിച്ചുവരുന്ന പങ്ക് അദ്ദേഹം അടിവരയിട്ടു. ദേവി അഹല്യബായിയുടെ നാട്ടിൽ നിന്നുകൊണ്ട്, ഇന്ത്യൻ നാരി ശക്തിയുടെ കരുത്തിനെയും  നിശ്ചയദാർഢ്യത്തേയും അദ്ദേഹം ഒരിക്കൽക്കൂടി അഭിവാദ്യം ചെയ്തു.

ദേവി അഹല്യബായിയുടെ ഭരണകാലത്ത് അവർ വികസനം മുന്നോട്ട് കൊണ്ടുപോവുക മാത്രമല്ല, ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സാംസ്കാരിക സംരക്ഷണത്തോടൊപ്പം പുരോഗതിയും സന്തുലിതമാക്കി ആധുനിക ഇന്ത്യയും അതേ പാത പിന്തുടരുന്നുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു. ഇന്നത്തെ പരിപാടി ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടികൊണ്ട് അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്താനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. മധ്യപ്രദേശിന് ആദ്യത്തെ മെട്രോ സർവീസ് ലഭിച്ചത് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോകമെമ്പാടും ശുചിത്വത്തിന് പേരുകേട്ട ഇൻഡോർ ഇനി മെട്രോയുടെ പേരിലും അറിയപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭോപ്പാലിലെ മെട്രോ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റത്‌ലം-നാഗ്ഡ റൂട്ട് നാല് ലൈനുകളായി വികസിപ്പിക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ അനുമതി ലഭിച്ചത് ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കാനും തിരക്ക് കുറയ്ക്കാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കൂടാതെ, ഇൻഡോർ-മാൻമാഡ് റെയിൽ പദ്ധതിക്ക് ഗവണ്മെന്റ് അംഗീകാരം നൽകിയത് ഈ മേഖലയിലെ കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദാതിയയും സത്‌നയും ഇപ്പോൾ രാജ്യത്തിന്റെ വ്യോമഗതാഗത ശൃംഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, ഇത് ബുന്ദേൽഖണ്ഡ്, വിന്ധ്യ മേഖലകളിലുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. മാ പിതാംബര, മാ ശാരദാ ദേവി, ആദരണീയമായ ചിത്രകൂട് ധാം തുടങ്ങിയ വിശുദ്ധ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഈ വികസനം സഹായിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

"ചരിത്രത്തിലെ ഒരു നിർണായക നിമിഷത്തിലാണ് ഇന്ത്യ എത്തിനിൽക്കുന്നത്, അവിടെ രാഷ്ട്രം അതിന്റെ സുരക്ഷ, ശക്തി, സാംസ്കാരിക പൈതൃകം എന്നിവയിൽ ഒരേസമയം പ്രവർത്തിക്കണം", ശ്രീ മോദി ഉദ്‌ഘോഷിച്ചു. വർദ്ധിച്ച പരിശ്രമത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ അമ്മമാർ, സഹോദരിമാർ, പെൺമക്കൾ എന്നീ മാതൃശക്തിയുടെ പ്രധാന പങ്കിനെ ഉയർത്തിക്കാട്ടി. ലോക്മാതാ അഹല്യബായിയുടെ പ്രചോദനവും റാണി ലക്ഷ്മിബായി, റാണി ദുർഗ്ഗാവതി, റാണി കമാലാപതി, അവന്തിബായി ലോധി, കിത്തൂർ റാണി ചെന്നമ്മ, റാണി ഗൈഡിൻലിയു, വേലു നാച്ചിയാർ, സാവിത്രിബായി ഫൂലെ തുടങ്ങിയ മഹതികളുടെ പൈതൃകവും അദ്ദേഹം അനുസ്മരിച്ചു. ഈ പേരുകൾ ഓരോന്നും രാജ്യത്തെ അഭിമാനത്താൽ നിറയ്ക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്മാതാ അഹല്യബായിയുടെ 300-ാം ജന്മവാർഷികം തലമുറകൾക്ക് പ്രചോദനമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട്, വരും നൂറ്റാണ്ടുകളിൽ കെട്ടുറപ്പുള്ള ഒരു ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്താൻ രാഷ്ട്രത്തോട് ആഹ്വാനം ചെയ്തുകൊണ്ട് ശ്രീ മോദി ഉപസംഹരിച്ചു.

മധ്യപ്രദേശ് ഗവർണർ ശ്രീ മംഗുഭായ് ഛഗൻഭായ് പട്ടേൽ, മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ മോഹൻ യാദവ് എന്നിവരും  മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ലോക്മാതാ ദേവി അഹല്യഭായ് മഹിളാ സശക്തികരൺ മഹാസമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും ലോക്മാതാ ദേവി അഹല്യഭായി യുടെ സ്മരണയ്ക്കായി ഒരു സ്മാരക തപാൽ സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കുകയും ചെയ്തു. 300 രൂപയുടെ നാണയത്തിൽ അഹല്യഭായ് ഹോൾക്കറുടെ ഛായാചിത്രം ആലേഖനം ചെയ്തിരിക്കുന്നു. ഗോത്ര, നാടോടി, പരമ്പരാഗത കലകളിൽ സംഭാവന നൽകിയ ഒരു വനിതാ കലാകാരിക്ക് ദേശീയ ദേവി അഹല്യഭായ് അവാർഡും അദ്ദേഹം സമ്മാനിച്ചു.

അവസാന മൈൽ വ്യോമ ഗതാഗതത്തിന് വലിയ ഉത്തേജനം നൽകിക്കൊണ്ട്, വിന്ധ്യ മേഖലയിലെ വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് പുതിയ അവസരങ്ങൾ തുറക്കുന്ന ദാതിയ, സത്‌ന വിമാനത്താവളങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

നഗരങ്ങളിലെ യാത്രാ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി, ഇൻഡോർ മെട്രോയുടെ യെല്ലോ ലൈനിൽ സൂപ്പർ പ്രയോറിറ്റി ഇടനാഴിയിലെ യാത്രാ സേവനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇത് ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുകയും സുഖകരമായ യാത്രാ സൗകര്യം ലഭ്യമാക്കുകയും ചെയ്യുന്നു.

480 കോടിയിലധികം രൂപയുടെ 1,271 അടൽ ഗ്രാം സുശാസൻ ഭവനങ്ങളുടെ നിർമ്മാണത്തിനുള്ള ആദ്യ ഗഡു പ്രധാനമന്ത്രി കൈമാറി. ഗ്രാമപഞ്ചായത്തുകൾക്ക് സ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും, ഭരണപരമായ പ്രവർത്തനങ്ങൾക്കും, മീറ്റിംഗുകൾ നടത്തുന്നതിനും, രേഖകൾ കൂടുതൽ കാര്യക്ഷമമായി സൂക്ഷിക്കുന്നതിനും ഈ കെട്ടിടങ്ങൾ സഹായിക്കും.

मध्य प्रदेश के भोपाल में आज लोकमाता देवी अहिल्याबाई होल्कर के 300वें जयंती समारोह का हिस्सा बनना मेरे लिए परम सौभाग्य की बात है। https://t.co/IHWiqMsese

— Narendra Modi (@narendramodi) May 31, 2025

लोकमाता देवी अहिल्याबाई होलकर... ये नाम सुनते ही मन में श्रद्धा का भाव उमड़ पड़ता है... उनके महान व्यक्तित्व के बारे में बोलने के लिए शब्द कम पड़ जाते हैं: PM @narendramodi pic.twitter.com/kSmsOaODdl

— PMO India (@PMOIndia) May 31, 2025

देवी अहिल्याबाई... भारत की विरासत की बहुत बड़ी संरक्षक थीं: PM @narendramodi pic.twitter.com/EUv5S5DvS6

— PMO India (@PMOIndia) May 31, 2025

माता अहिल्याबाई... राष्ट्र निर्माण में हमारी नारीशक्ति के अमूल्य योगदान का प्रतीक हैं: PM @narendramodi pic.twitter.com/M4zpae67d7

— PMO India (@PMOIndia) May 31, 2025

हमारी सरकार, women-led development के विजन को विकास की धुरी बना रही है: PM @narendramodi pic.twitter.com/sZRCv7S71e

— PMO India (@PMOIndia) May 31, 2025

नमो ड्रोन दीदी अभियान से गांव की बहनों का हौसला बढ़ रहा है, उनकी कमाई बढ़ रही है: PM @narendramodi pic.twitter.com/pgtyTNPTlP

— PMO India (@PMOIndia) May 31, 2025

आज जितने भी हमारे बड़े space mission हैं, उनमें बड़ी संख्या में महिला वैज्ञानिक काम कर रही हैं: PM @narendramodi pic.twitter.com/DhHMZw3hSA

— PMO India (@PMOIndia) May 31, 2025

ऑपरेशन सिंदूर हमारी नारीशक्ति के सामर्थ्य का भी प्रतीक बना है: PM @narendramodi pic.twitter.com/DA7kTyBxyb

— PMO India (@PMOIndia) May 31, 2025

***

SK

 


(Release ID: 2133017)