രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

'സാഹിത്യത്തിൽ എത്രമാത്രം മാറ്റം വന്നിരിക്കുന്നു? ' എന്ന വിഷയത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ദ്വിദിന സാഹിത്യ സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

Posted On: 29 MAY 2025 7:35PM by PIB Thiruvananthpuram

 രാഷ്ട്രപതി ഭവൻ സാംസ്കാരിക കേന്ദ്രത്തിൽ 'സാഹിത്യത്തിൽ എത്രമാത്രം മാറ്റം വന്നിരിക്കുന്നു? '  എന്ന വിഷയത്തിൽനടക്കുന്ന രണ്ട് ദിവസത്തെ സാഹിത്യ സമ്മേളനം രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (മെയ് 29, 2025) ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥി കാലം മുതൽ തന്നെ സാഹിത്യത്തോടും സാഹിത്യകാരന്മാരോടും തനിക്ക് ആദരവും ആരാധനയും തോന്നിയിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. കാലക്രമേണ, സാഹിത്യത്തോടുള്ള ഈ പ്രത്യേക ആദരം കൂടുതൽ ആഴത്തിലായി. നിരവധി സാഹിത്യകാരന്മാർ രാഷ്ട്രപതി ഭവനിൽ സന്ദർശനം നടത്തണം എന്നത് ശ്രീമതി മുർമുവിന്റെ ആഗ്രഹമായിരുന്നു. ഈ സമ്മേളനം സംഘടിപ്പിച്ചതിന് സാംസ്കാരിക മന്ത്രാലയത്തെയും സാഹിത്യ അക്കാദമിയെയും രാഷ്‌ട്രപതി അഭിനന്ദിച്ചു.

 നിരവധി ഭാഷകളിലും വൈവിധ്യമാർന്ന സാഹിത്യ പാരമ്പര്യങ്ങളിലും നമ്മുടെ രാജ്യം അഭിമാനിക്കുന്നതായി രാഷ്ട്രപതി പ്രസ്താവിച്ചു. എന്നാൽ ഈ വൈവിധ്യത്തിലും, ഇന്ത്യ എന്ന സ്പന്ദനം അനുഭവപ്പെടുന്നു. നമ്മുടെ രാജ്യത്തിന്റെ പൊതു ഉപബോധത്തിൽ ഇന്ത്യ എന്ന സ്വത്വബോധം ആഴത്തിൽ വേരൂന്നിയിരിക്കുന്നു. രാജ്യത്തെ എല്ലാ ഭാഷകളെയും ഭാഷാഭേദങ്ങളെയും തന്റെ ഭാഷയായും, എല്ലാ ഭാഷകളിലെയും സാഹിത്യത്തെ തന്റെ ഭാഷയിലെ സാഹിത്യമായുമാണ് കണക്കാക്കുന്നത് എന്ന് രാഷ്ട്രപതി പറഞ്ഞു.

മാറിക്കൊണ്ടിരിക്കുന്ന സന്ദർഭങ്ങൾക്കിടയിലും ദീർഘസ്ഥായിയായ മാനുഷിക മൂല്യങ്ങൾ സൃഷ്ടിക്കുന്നത് കാലാതീതമായ സാഹിത്യത്തിന്റെ സ്വത്വമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സമൂഹവും സാമൂഹിക സ്ഥാപനങ്ങളും മാറിയതുപോലെ, വെല്ലുവിളികളും മുൻഗണനകളും മാറി, സാഹിത്യത്തിലും ഈ മാറ്റങ്ങൾ ദൃശ്യമാണ് . എന്നാൽ നൂറ്റാണ്ടുകൾക്കുശേഷവും പ്രസക്തമായി നിലനിൽക്കുന്ന ഒരു ഘടകം സാഹിത്യത്തിലുണ്ട്. വാത്സല്യത്തിന്റെയും കാരുണ്യത്തിന്റെയും സാഹിത്യ സന്ദർഭങ്ങൾക്ക് മാറ്റമുണ്ടാകാമെങ്കിലും അവയുടെ വൈകാരിക പശ്ചാത്തലം മാറുന്നില്ല. സാഹിത്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മനുഷ്യൻ സ്വപ്നം കാണുകയും അവയെ സാക്ഷാത്കരിക്കുകയും ചെയ്യുന്നു.

ഇന്നത്തെ സാഹിത്യം ഉപദേശ രൂപേണയുള്ളതോ പ്രഭാഷണമോ ആകാൻ കഴിയില്ല. ഇന്നത്തെ സാഹിത്യം  ധാർമ്മിക മൂല്യങ്ങളുടെ ഗ്രന്ഥമാകാനും കഴിയില്ല. ഇന്നത്തെ എഴുത്തുകാരൻ ഒരു സഹയാത്രികനെപ്പോലെ നടക്കുന്നു, സ്വയം കാണുന്നു, മറ്റുള്ളവരെ കാണിക്കുന്നു; അനുഭവങ്ങൾ നേടുന്നു, മറ്റുള്ളവരെ അത് അനുഭവിപ്പിക്കുന്നു. ഈ സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കുന്നവരും പ്രഭാഷകരും തമ്മിൽ ക്രിയാത്മകമായ ഒരു സംവാദം രൂപപ്പെടുമെന്ന് രാഷ്‌ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 'ഇന്ത്യയിലെ സ്ത്രീവാദ സാഹിത്യം: പുതിയ അടിത്തറ പാകുന്നു '; 'സാഹിത്യത്തിന്റെ മാറ്റം vs. മാറ്റത്തിന്റെ സാഹിത്യം'; 'ആഗോള വീക്ഷണത്തിൽ ഇന്ത്യൻ സാഹിത്യത്തിന്റെ പുതിയ ദിശകൾ' തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നാളെ ചർച്ചകൾ നടക്കും. ദേവി അഹല്യഭായ് ഹോൾക്കറുടെ 300-ാം ജന്മ വാർഷികഘോഷപരിപാടികളോടെ സമ്മേളനം സമാപിക്കും.

രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


(Release ID: 2132570)