പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സിക്കിം@50’ ആഘോഷങ്ങളെ അഭിസംബോധന ചെയ്തു
സിക്കിമിൽ പ്രധാനമന്ത്രി നിരവധി വികസനപദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
സിക്കിം രാജ്യത്തിന്റെ അഭിമാനം: പ്രധാനമന്ത്രി
കഴിഞ്ഞ ദശകത്തിൽ, ഇന്ത്യയുടെ വികസന യാത്രയിൽ വടക്കുകിഴക്കൻ മേഖലയ്ക്ക് ഗവണ്മെന്റ് സുപ്രധാന പരിഗണന നൽകി: പ്രധാനമന്ത്രി
'വേഗത്തിൽ പ്രവർത്തിക്കുക' എന്ന ആശയത്തോടെയാണ് നാം 'ആക്ട് ഈസ്റ്റ്' നയം മുന്നോട്ട് കൊണ്ടുപോകുന്നത്: പ്രധാനമന്ത്രി
സിക്കിമും മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഇന്ത്യയുടെ പുരോഗതിയിൽ തിളങ്ങുന്ന അധ്യായമായി ഉയർന്നുവരുന്നു: പ്രധാനമന്ത്രി
സിക്കിമിനെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണു നമ്മുടെ ശ്രമം: പ്രധാനമന്ത്രി
വരും വർഷങ്ങളിൽ, ഇന്ത്യ ആഗോള കായിക മഹാശക്തിയായി ഉയർന്നുവരാനൊരുങ്ങുകയാണ്. വടക്കുകിഴക്കൻ മേഖലയുടെയും സിക്കിമിന്റെയും യുവശക്തി ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും: പ്രധാനമന്ത്രി
സിക്കിം ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിനാകെ ഹരിത മാതൃകാ സംസ്ഥാനമായി മാറണമെന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി
Posted On:
29 MAY 2025 12:00PM by PIB Thiruvananthpuram
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ഗാങ്‌ടോക്കിൽ നടന്ന 'സിക്കിം@50' പരിപാടിയെ അഭിസംബോധന ചെയ്തു. 'പുരോഗതി ലക്ഷ്യങ്ങൾ നിറവേറ്റുകയും പ്രകൃതി വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുമ്പോൾ' എന്നതായിരുന്നു പരിപാടിയുടെ പ്രമേയം. സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന ഈ പ്രത്യേക ദിനത്തിൽ സിക്കിം ജനതയെ അഭിവാദ്യം ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഈ വേളയിൽ സിക്കിമിലെ ജനങ്ങളുടെ ആവേശവും ഊർജ്ജവും ഉത്സാഹവും നേരിട്ട് കാണാൻ ആഗ്രഹമുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം തനിക്ക് അവിടെ എത്തിച്ചേരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉടൻതന്നെ സിക്കിം സന്ദർശിക്കുമെന്നും അവരുടെ നേട്ടങ്ങളിലും ആഘോഷങ്ങളിലും പങ്കാളിയാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കഴിഞ്ഞ 50 വർഷത്തെ സിക്കിമിന്റെ നേട്ടങ്ങൾ ആഘോഷിക്കേണ്ട ദിവസമാണിതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മഹത്തായ 50-ാം വാർഷികം അവിസ്മരണീയമാക്കുന്നതിൽ സിക്കിം മുഖ്യമന്ത്രിയെയും സംഘത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. സംസ്ഥാന രൂപീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ സിക്കിം ജനതയ്ക്ക് അദ്ദേഹം വീണ്ടും ആശംസകൾ നേർന്നു.
"50 വർഷങ്ങൾക്ക് മുമ്പ്, സിക്കിം ജനാധിപത്യത്തിലൂടെ സഞ്ചരിക്കാൻ തീരുമാനമെടുത്തു. സിക്കിമിലെ ജനങ്ങൾ ഇന്ത്യയുടെ ഭൂമിശാസ്ത്രവുമായി മാത്രമല്ല, അതിന്റെ ആത്മാവുമായും ബന്ധപ്പെട്ടിരിക്കുന്നു"- പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരുടെയും സ്വരം കേൾക്കുകയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുമ്പോൾ, വികസനത്തിൽ തുല്യ അവസരങ്ങൾ ഉയർന്നുവരുമെന്ന വിശ്വാസം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് സിക്കിമിലെ ഓരോ കുടുംബത്തിന്റെയും വിശ്വാസം കൂടുതൽ ശക്തമായതായും അദ്ദേഹം പറഞ്ഞു. സിക്കിം ശ്രദ്ധേയമായ പുരോഗതിയിലൂടെ കൈവരിച്ച നേട്ടങ്ങൾക്ക് രാജ്യമാകെ സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. "സിക്കിം രാജ്യത്തിന്റെ അഭിമാനമാണ്", കഴിഞ്ഞ 50 വർഷമായി സിക്കിം പ്രകൃതിയോടൊപ്പം പുരോഗതിയുടെ ഒരു മാതൃകയായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജൈവവൈവിധ്യത്തിന്റെ വിശാലമായ സങ്കേതമായി ഇത് രൂപാന്തരപ്പെട്ടു. 100% ജൈവ സംസ്ഥാനമെന്ന നേട്ടം കൈവരിച്ചു. സാംസ്കാരികവും പൈതൃകവുമായ നേട്ടങ്ങളുടെ പ്രതീകമായി ഉയർന്നുവന്നു. ഇന്ന്, രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് സിക്കിമെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ നേട്ടങ്ങൾ സിക്കിമിലെ ജനങ്ങളുടെ മികവിന്റെ സാക്ഷ്യപത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകൾക്കിടെ സിക്കിമിൽ നിന്ന് ഉയർന്നുവന്ന നിരവധി പ്രതിഭകളെ താൻ തിരിച്ചറിഞ്ഞതായും അവർ ഇന്ത്യയുടെ ചക്രവാളത്തെ പ്രകാശിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. സിക്കിമിലെ വിവിധ സമൂഹങ്ങൾ സംസ്ഥാനത്തിന്റെ സമ്പന്നമായ സംസ്കാരത്തിനും സമൃദ്ധിക്കും നൽകിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു.
2014 മുതൽ തന്റെ ഗവൺമെന്റ് എല്ലാവരുടെയും പിന്തുണയോടെ എല്ലാവർക്കും വികസനം എന്ന തത്വം മുറുകെപ്പിടിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വികസിത ഇന്ത്യ എന്ന നേട്ടത്തിലേക്ക് സഞ്ചരിക്കുന്നതിന് സമഗ്രവും സമൂലവുമായ വികസനം ആവശ്യമാണെന്നും ഒരു പ്രദേശം പുരോഗമിക്കുമ്പോൾ മറ്റൊരു പ്രദേശം പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും പ്രദേശത്തിനും അതിന്റേതായ സവിശേഷതകളും കരുത്തുമുണ്ട്. ഈ കാഴ്ചപ്പാട് മനസ്സിൽവച്ച്, കഴിഞ്ഞ ദശകത്തിൽ ഗവണ്മെന്റ് വടക്കുകിഴക്കൻ മേഖലയെ വികസനത്തിന്റെ മുഖ്യധാരയിലെത്തിച്ച“തായി പ്രധാനമന്ത്രി പറഞ്ഞു, “‘വേഗത്തിൽ പ്രവർത്തിക്കുക’ എന്ന തത്വത്തിൽ അടിയുറച്ചാണ് ഗവണ്മെന്റ് ‘ആക്റ്റ് ഈസ്റ്റ്’ നയം നടപ്പാക്കുന്നത്”. ഡൽഹിയിൽ നടന്ന വടക്കുകിഴക്കൻ നിക്ഷേപ ഉച്ചകോടിയെക്കുറിച്ച് പരാമർശിക്കവെ, ഉച്ചകോടിയിൽ പങ്കെടുത്ത പ്രമുഖ വ്യവസായികളും പ്രധാന നിക്ഷേപകരും സിക്കിം ഉൾപ്പെടെ വടക്കുകിഴക്കൻ മേഖലയിലുടനീളം ഗണ്യമായ നിക്ഷേപങ്ങൾ നടത്തുമെന്ന് ഉറപ്പുനൽകിയതായി പ്രധാനമന്ത്രി അറിയിച്ചു. വരും വർഷങ്ങളിൽ ഇത് സിക്കിമിലെയും വടക്കുകിഴക്കൻ മേഖലയിലെയും യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“ഇന്നത്തെ പരിപാടി സിക്കിമിന്റെ ഭാവി യാത്രയിലേക്കുള്ള നേർക്കാഴ്ച നൽകുന്നു" - പ്രധാനമന്ത്രി പറഞ്ഞു. സിക്കിമിന്റെ വികസനവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും മറ്റ് ചില പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതികൾ സംസ്ഥാനത്തെ ആരോഗ്യസംരക്ഷണം, വിനോദസഞ്ചാരം, സാംസ്കാരികം, കായികമേഖല എന്നിവയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതികൾ വിജയകരമായി ആരംഭിച്ചതിന് പിന്നിൽ പ്രവർത്തിച്ചവരെ മോദി അഭിനന്ദിച്ചു.
"സിക്കിമും വടക്കുകിഴക്കൻ സംസ്ഥാനങ്ങളാകെയും ഇന്ത്യയുടെ വികസന ഗാഥയിലെ തിളക്കമാർന്ന അധ്യായമായി മാറുകയാണ്" - പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ നിന്നുള്ള ദൂരം ഒരുകാലത്ത് പുരോഗതിക്ക് തടസ്സമായിരുന്നിടത്ത്, അതേ പ്രദേശം ഇപ്പോൾ അവസരങ്ങളുടെ പുതിയ വാതിലുകൾ തുറക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മാറ്റത്തിലേക്ക് നയിച്ചതിൽ പ്രധാനം സമ്പർക്ക മേഖലയിലുണ്ടായ പുരോഗതിയാണെന്നും അതിന് സിക്കിമിലെ ജനങ്ങൾ ദൃക്സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നിവയ്ക്കായുള്ള യാത്ര പ്രധാന വെല്ലുവിളിയായിരുന്ന ഒരു കാലത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. എന്നിരുന്നാലും, കഴിഞ്ഞ ദശകത്തിൽ സ്ഥിതിഗതികളിൽ ഗണ്യമായ മാറ്റമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കാലയളവിൽ സിക്കിമിൽ ഏകദേശം 400 കിലോമീറ്റർ പുതിയ ദേശീയ പാതകൾ നിർമ്മിച്ചിട്ടുണ്ട്. ഗ്രാമങ്ങളിൽ നൂറുകണക്കിന് കിലോമീറ്റർ പുതിയ റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. അടൽ സേതു പദ്ധതിയുടെ കീഴിൽ സിക്കിമിനെ ഡാർജിലിംഗുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബാഗ്‌ഡോഗ്ര-ഗാങ്‌ടോക്ക് അതിവേഗപാത സിക്കിമിലേക്കും തിരിച്ചുമുള്ള യാത്ര വളരെ എളുപ്പമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അതിവേഗപാതയെ ഗോരഖ്പൂർ-സിലിഗുരി അതിവേഗപാതയുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചു. ഇത് മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തലസ്ഥാന നഗരങ്ങളെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ നരേന്ദ്ര മോദി, സെവോക്ക്-റാങ്‌പോ റെയിൽ പാത സിക്കിമിനെ ദേശീയ റെയിൽ ശൃംഖലയുമായി സംയോജിപ്പിക്കുമെന്നും വ്യക്തമാക്കി. റോഡുകൾ നിർമ്മിക്കാൻ കഴിയാത്ത പ്രദേശങ്ങളിൽ പകരം റോപ്പ്‌വേകൾ നിർമ്മിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സിക്കിമിലെ ജനങ്ങളുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിരവധി റോപ്പ്‌വേ പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടതായും ശ്രീ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ പുതിയ തീരുമാനങ്ങളുമായി മുന്നേറിയിട്ടുണ്ടെന്നും ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നത് പ്രധാന മുൻഗണനയായി തുടരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 10-11 വർഷമായി എല്ലാ സംസ്ഥാനങ്ങളിലും വലിയ ആശുപത്രികൾ സ്ഥാപിതമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള എയിംസുകളുടെയും മെഡിക്കൽ കോളേജുകളുടെയും ഗണ്യമായ വികസനം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഏറ്റവും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് പോലും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ, സിക്കിമിലെ ജനങ്ങൾക്ക് 500 കിടക്കകളുള്ള ആശുപത്രി സമർപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ആശുപത്രികൾ നിർമ്മിക്കുന്നതിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ചെലവ് കുറഞ്ഞതും ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം സിക്കിമിൽ 25,000-ത്തിലധികം പേർക്കു സൗജന്യ ചികിത്സ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തുടനീളം, 70 വയസ്സിനു മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും ഇപ്പോൾ 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ സഹായത്തിന് അർഹതയുള്ളതായി അദ്ദേഹം പറഞ്ഞു. ചികിത്സാ ചെലവുകൾ ഗവണ്മെന്റ് ഏറ്റെടുക്കുന്നതിനാൽ സിക്കിമിലെ കുടുംബങ്ങൾക്ക് ഇനി തങ്ങളുടെ വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
“വികസിത ഇന്ത്യയുടെ അടിത്തറ ദരിദ്രർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നീ വിഭാഗങ്ങളുടെ നാല് ശക്തമായ സ്തംഭങ്ങളിലാണു നിലകൊള്ളുന്നത്" - ശ്രീ മോദി പറഞ്ഞു. രാജ്യം ഈ തൂണുകളെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ കാർഷിക പുരോഗതിക്ക് അവർ നൽകുന്ന ഗണ്യമായ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് അദ്ദേഹം സിക്കിമിലെ കർഷകരെ പ്രശംസിച്ചു. "കാർഷിക വികസനത്തിന്റെ പുതിയ തരംഗത്തിൽ സിക്കിം മുന്നിലാണ്" - സിക്കിമിൽ നിന്നുള്ള ജൈവ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിച്ചുവരികയാണെന്ന് വ്യക്തമാക്കിയ ശ്രീ നരേന്ദ്ര മോദി, അടുത്തിടെ സിക്കിമിൽ നിന്നുള്ള പ്രശസ്തമായ ഡാലെ ഖുർസാനി മുളകിന്റെ ആദ്യ കയറ്റുമതി 2025 മാർച്ചിൽ നടന്നതായും വ്യക്തമാക്കി. വരും വർഷങ്ങളിൽ സിക്കിമിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങൾ ആഗോളതലത്തിൽ കയറ്റുമതി ചെയ്യുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി കേന്ദ്രം സംസ്ഥാന ഗവണ്മെന്റുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സിക്കിമിന്റെ ജൈവകൃഷി മേഖലയെ കൂടുതൽ സമ്പന്നമാക്കുന്നതിനായി കേന്ദ്രഗവണ്മെന്റ് മറ്റൊരു ചുവടുവയ്പ്പ് നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തെ ആദ്യത്തെ ജൈവ മത്സ്യബന്ധന ക്ലസ്റ്റർ സോറെങ് ജില്ലയിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ സംരംഭം സിക്കിമിന് ദേശീയ-ആഗോള തലങ്ങളിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൈവക്കൃഷിക്കൊപ്പം, ജൈവ മത്സ്യബന്ധനത്തിനും സിക്കിം ഇപ്പോൾ സജ്ജമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഇവിടത്തെ മത്സ്യോൽപ്പന്നങ്ങൾക്കുമുള്ള ആവശ്യകത ആഗോളതലത്തിൽ ഗണ്യമായി വർധിച്ചതായി പറഞ്ഞ പ്രധാനമന്ത്രി, ഈ വികസനം സിക്കിമിലെ യുവാക്കൾക്ക് മത്സ്യബന്ധന മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര അംഗീകാരം നേടുന്ന തരത്തിൽ ഒരു വിനോദസഞ്ചാര കേന്ദ്രം എങ്കിലും ഓരോ സംസ്ഥാനവും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അടുത്തിടെ ഡൽഹിയിൽ നടന്ന നിതി ആയോഗ് ഭരണസമിതി യോഗം ചർച്ച ചെയ്തതായി സൂചിപ്പിച്ച പ്രധാനമന്ത്രി, സിക്കിം വെറുമൊരു കുന്നിൻ പ്രദേശം എന്നതിനപ്പുറം ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമായി സ്വയം സ്ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പറഞ്ഞു. "സിക്കിമിന്റെ സാധ്യതകൾ സമാനതകളില്ലാത്തതാണ്, ഒരു സമ്പൂർണ്ണ ടൂറിസം പാക്കേജ് ഇവിടം വാഗ്ദാനം ചെയ്യുന്നു", സിക്കിം പ്രകൃതി സൗന്ദര്യത്തിനും ആത്മീയതയ്ക്കും പുറമേ തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ, പർവതങ്ങൾ, ശാന്തമായ ബുദ്ധ വിഹാരങ്ങൾ എന്നിവയ്ക്കും ആവാസ കേന്ദ്രമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉള്ള കാഞ്ചൻജംഗ ദേശീയോദ്യാനം, ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ അഭിമാനത്തോടെ നോക്കിക്കാണുന്ന ഒരു പൈതൃക സ്ഥാനമാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇന്ന്, ഒരു പുതിയ ആകാശപാത (skywalk), സുവർണ്ണ ജൂബിലി പദ്ധതികൾ, അടൽ ബിഹാരി വാജ്‌പേയിയുടെ പ്രതിമ തുടങ്ങിയവ അവിടെ നടപ്പിലാക്കുമ്പോൾ, ഈ പദ്ധതികളെല്ലാം സിക്കിം പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതിന്റെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.
"സാഹസികതയ്ക്കും കായിക ടൂറിസത്തിനും സിക്കിമിന് വളരെയധികം സാധ്യതകളുണ്ട്" എന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്രെക്കിംഗ്, മൗണ്ടൻ ബൈക്കിംഗ്, ഉയർന്ന പ്രദേശങ്ങളിൽ നടത്തുന്ന വിവിധ പരിശീലനങ്ങൾ എന്നിവയിലൂടെ ഈ മേഖല അഭിവൃദ്ധി പ്രാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഫറൻസ് ടൂറിസം, വെൽനസ് ടൂറിസം, കൺസേർട്ട് ടൂറിസം എന്നിവയുടെ കേന്ദ്രമായി സിക്കിമിനെ മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യമെന്നും ശ്രീ മോദി പറഞ്ഞു. വളർച്ചയിലേക്കുള്ള ഈ പ്രയാണത്തിൽ സുവർണ്ണ ജൂബിലി കൺവെൻഷൻ സെന്ററിന് നിർണായക സ്ഥാനമാണുള്ളതെന്ന് പരാമർശിച്ച പ്രധാനമന്ത്രി, അന്താരാഷ്ട്ര പ്രശസ്തരായ കലാകാരന്മാർ ഗാംഗ്‌ടോക്കിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിൽ കലാ പരിപാടികൾ അവതരിപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. സിക്കിം പ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും സമന്വയം പൂർണമായി ഉൾക്കൊള്ളുന്ന പ്രദേശമാണെന്ന് ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
വടക്കുകിഴക്കൻ മേഖലയിൽ ജി-20 ഉച്ചകോടി സംഘടിപ്പിച്ചതിലൂടെ മേഖലയുടെ സാധ്യതകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് ഉണ്ടായതെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, സിക്കിം സർക്കാർ ഈ ആശയത്തെ കാര്യക്ഷമമായി നടപ്പിലാക്കിയതിൽ സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യ ഇപ്പോൾ ഒരു പ്രധാന ആഗോള സാമ്പത്തിക ശക്തിയാണെന്നും ഒരു കായിക സൂപ്പർ പവറായി മാറാനുള്ള പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ വടക്കുകിഴക്കൻ മേഖലയിലെ, പ്രത്യേകിച്ച് സിക്കിമിലെ, യുവാക്കൾ നിർണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫുട്ബോൾ ഇതിഹാസം ബൈചുങ് ബൂട്ടിയ, ഒളിമ്പ്യൻ തരുൺദീപ് റായ്, അത്‌ലറ്റ് ജസ്‌ലാൽ പ്രധാൻ തുടങ്ങിയ വ്യക്തികളെ പരാമർശിച്ചുകൊണ്ട് ശ്രീ മോദി സിക്കിമിന്റെ സമ്പന്നമായ കായിക പാരമ്പര്യത്തെ പ്രശംസിച്ചു. ഭാവിയിൽ സിക്കിമിലെ ഓരോ ഗ്രാമവും പട്ടണവും ഒരു പുതിയ ചാമ്പ്യനെ സൃഷ്ടിക്കുന്ന ഒരു സാഹചര്യം ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. "സ്പോർട്സ് എന്നത് പങ്കെടുക്കൽ മാത്രമല്ല, ദൃഢനിശ്ചയത്തോടെ വിജയിക്കുന്നതും ആയിരിക്കണം", ഗാങ്‌ടോക്കിലെ പുതിയ സ്‌പോർട്‌സ് കോംപ്ലക്‌സ് ഭാവി ചാമ്പ്യന്മാർക്കുള്ള പരിശീലന കേന്ദ്രമായി മാറുമെന്ന് ശ്രീ മോദി പറഞ്ഞു. ഖേലോ ഇന്ത്യ പദ്ധതി പ്രകാരം സിക്കിമിന് പ്രത്യേക ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രതിഭകളെ കണ്ടെത്തൽ, പരിശീലനം, കായിക രംഗത്ത് സാങ്കേതികവിദ്യ, ടൂർണമെന്റുകൾ എന്നിവ എല്ലാ തലങ്ങളിലും പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സിക്കിമിലെ യുവാക്കളുടെ ഊർജ്ജവും അഭിനിവേശവും ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നങ്ങൾക്ക് ചിറകു നൽകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
"ടൂറിസത്തിന്റെ ശക്തി സിക്കിമിലെ ജനങ്ങൾ മനസ്സിലാക്കുന്നു, ടൂറിസം വെറും വിനോദമല്ല, മറിച്ച് വൈവിധ്യത്തിന്റെ ആഘോഷമാണ്", എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പഹൽഗാമിലെ ആക്രമണം ഇന്ത്യക്കാർക്കെതിരായ ആക്രമണം മാത്രമല്ല, മനുഷ്യത്വത്തിനും സാഹോദര്യത്തിനും നേരെയുള്ള ആക്രമണമാണെന്ന് അടിവരയിട്ടുകൊണ്ട്, തീവ്രവാദികൾ നിരവധി കുടുംബങ്ങളുടെ സന്തോഷം കവർന്നെടുക്കുക മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിച്ചുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. "ഇന്ന് ലോകം ഇന്ത്യയുടെ അഭൂതപൂർവമായ ഐക്യത്തിന് സാക്ഷ്യം വഹിക്കുകയാണ്. തീവ്രവാദികൾക്കും അവരെ പിന്തുണക്കുന്നവർക്കും വ്യക്തമായ സന്ദേശം നൽകാൻ രാഷ്ട്രം ഒന്നിച്ചുചേർന്നിരിക്കുന്നു" എന്ന് ശ്രീ മോദി പ്രഖ്യാപിച്ചു. ഇന്ത്യൻ സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചു നീക്കിയ കുറ്റവാളികൾക്കെതിരെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ ശക്തമായി പ്രതികരിച്ചു. നമ്മൾ ഭീകര കേന്ദ്രങ്ങൾ നശിപ്പിച്ചതിനുശേഷം, പാകിസ്ഥാൻ ഇന്ത്യൻ സിവിലിയന്മാരെയും സൈനികരെയും ലക്ഷ്യം വയ്ക്കാൻ ശ്രമിച്ചെങ്കിലും ആ പ്രക്രിയയിൽ അവർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ നിരവധി വ്യോമതാവളങ്ങൾ തകർത്തുകൊണ്ട് ഇന്ത്യ തിരിച്ചടിച്ചുവെന്നും രാജ്യത്തിന്റെ തന്ത്രപരമായ കഴിവുകൾ പ്രകടിപ്പിച്ചുവെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു.
"ഒരു സംസ്ഥാനമെന്ന നിലയിൽ സിക്കിമിന്റെ 50 വർഷത്തെ മുന്നേറ്റങ്ങൾ എല്ലാവർക്കും പ്രചോദനമാണ്, വികസന യാത്ര ഇനി കൂടുതൽ ത്വരിതപ്പെടും", ശ്രീ മോദി പറഞ്ഞു. 2047 ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 100 വർഷവും ഒരു സംസ്ഥാനമെന്ന നിലയിൽ സിക്കിമിന്റെ 75 വർഷവും അടയാളപ്പെടുത്തുമെന്ന് അടിവരയിട്ടുകൊണ്ട്, ഈ നാഴികക്കല്ലിൽ സിക്കിം എങ്ങനെയായിരിക്കണമെന്നുള്ളത് നിശ്ചയിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സിക്കിമിന്റെ ഭാവിയിലേക്കുള്ള ഒരു പ്രയാണം വിഭാവനം ചെയ്യാനും ആസൂത്രണം ചെയ്യാനും ഇടയ്ക്കിടെ അവലോകനം ചെയ്യാനും കൂട്ടായ ശ്രമങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, സിക്കിമിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും അതിനെ ഒരു 'ക്ഷേമ സംസ്ഥാന'മാക്കി രൂപപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ശ്രീ മോദി പറഞ്ഞു.
യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "സിക്കിമിലെ യുവതലമുറ പ്രാദേശിക ലക്ഷ്യങ്ങൾക്ക് മാത്രമല്ല, ആഗോള തലത്തിലുള്ള ആവശ്യങ്ങൾക്കും സജ്ജരാകണം", ലോകമെമ്പാടും യുവാക്കൾക്ക് ഉയർന്ന ഡിമാൻഡുള്ള മേഖലകളിൽ പുതിയ നൈപുണ്യ വികസന അവസരങ്ങൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ശ്രീ മോദി അടിവരയിട്ടു.
അടുത്ത 25 വർഷത്തിനുള്ളിൽ സിക്കിമിനെ വികസനത്തിന്റെയും പൈതൃകത്തിന്റെയും ആഗോള അംഗീകാരത്തിന്റെയും ഉന്നതിയിലേക്ക് നയിക്കുന്നതിന് എല്ലാവരും കൂട്ടായ പ്രതിജ്ഞയെടുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. "ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവൻ ലോകത്തിനും സിക്കിം ഒരു ഹരിത മാതൃകാ സംസ്ഥാനമായി മാറണമെന്നാണ് ഞങ്ങളുടെ സ്വപ്നം", സിക്കിമിലെ ഓരോ പൗരനും സുരക്ഷിതമായ വീട് ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന് ഊന്നൽ നൽകിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ വീടുകളിലും സൗരോർജ്ജ വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യം പ്രവർത്തികമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. "കാർഷിക സ്റ്റാർട്ടപ്പുകളിലും ടൂറിസം സ്റ്റാർട്ടപ്പുകളിലും സിക്കിം ഒരു മുൻനിര സംസ്ഥാനമായി ഉയർന്നുവരണം, ജൈവ ഭക്ഷ്യ കയറ്റുമതിയിൽ ആഗോളതലത്തിൽ അതിന്റെ മികവ് സ്ഥാപിക്കണം", ശ്രീ മോദി വിഭാവനം ചെയ്തു. ഓരോ പൗരനും ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന ഒരു പ്രദേശമായും, മാലിന്യത്തിൽ നിന്ന് സമ്പത്തിലേക്കുള്ള സംരംഭങ്ങൾ പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്ന ഒരു സംസ്ഥാനമായും സിക്കിം മാറണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "അടുത്ത 25 വർഷങ്ങൾ ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ആഗോള വേദിയിൽ സിക്കിമിന്റെ സാന്നിധ്യം സ്ഥാപിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്നു", ഈ ആവേശത്തോടെ മുന്നോട്ട് പോകാനും അവരുടെ സമ്പന്നമായ പൈതൃകം കെട്ടിപ്പടുക്കുന്നത് തുടരാനും എല്ലാവരോടും ആഹ്വാനം ചെയ്തുകൊണ്ട് ശ്രീ മോദി തന്റെ പ്രസംഗം ഉപസംഹരിച്ചു.
സിക്കിം ഗവർണർ ശ്രീ ഓം പ്രകാശ് മാത്തൂർ, മുഖ്യമന്ത്രി ശ്രീ പ്രേം സിംഗ് തമാങ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
സംസ്ഥാന രൂപീകരണത്തിന്റെ 50 മഹത്തായ വർഷങ്ങൾ ആഘോഷിക്കുന്നതിനായി, പ്രധാനമന്ത്രി 'സിക്കിം@50: പുരോഗതി ലക്ഷ്യങ്ങൾ നിറവേറ്റുകയും പ്രകൃതി വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുമ്പോൾ' എന്ന പരിപാടിയിൽ പങ്കെടുത്തു. സിക്കിമിന്റെ സാംസ്കാരിക സമ്പന്നത, പാരമ്പര്യം, പ്രകൃതി സൗന്ദര്യം, അതിന്റെ ചരിത്രം എന്നിവയുടെ സത്ത ആഘോഷിക്കുന്നതിനായി "സുനൗലോ, സമൃദ്ധ, സമർത്ഥ് സിക്കിം" എന്ന പ്രമേയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സിക്കിം സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്.
സിക്കിമിൽ നിരവധി വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. നാംചി ജില്ലയിൽ 750 കോടിയിലധികം രൂപ ചെലവ് വരുന്ന 500 കിടക്കകളുള്ള പുതിയ ജില്ലാ ആശുപത്രി; ഗയാൽഷിംഗ് ജില്ലയിലെ പെല്ലിങ്ങിലെ സാങ്ചോലിംഗിൽ പാസഞ്ചർ റോപ്‌വേ; ഗാങ്‌ടോക്ക് ജില്ലയിലെ സാങ്‌ഖോളയിലെ അടൽ അമൃത് ഉദ്യാനിൽ ഭാരതരത്‌ന അടൽ ബിഹാരി വാജ്‌പേയി ജിയുടെ പ്രതിമ തുടങ്ങിയവയാണ് പദ്ധതികൾ.
സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാർഷികത്തിന്റെ സ്മാരക നാണയം, സുവനീർ നാണയം, സ്റ്റാമ്പ് എന്നിവയും പ്രധാനമന്ത്രി പുറത്തിറക്കി.
***
SK
(Release ID: 2132354)
Read this release in:
Odia
,
Telugu
,
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil