ആയുഷ്‌
azadi ka amrit mahotsav

ലോകാരോഗ്യ സംഘടനയുടെ ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര തന്ത്രങ്ങളോടുള്ള പ്രതിബദ്ധതയെ 78-ാമതു ലോകാരോഗ്യ അസംബ്ലിയില്‍ ഇന്ത്യ ഉറപ്പിച്ചു

Posted On: 27 MAY 2025 3:39PM by PIB Thiruvananthpuram

ആരോഗ്യ സംരക്ഷണത്തിനുള്ള സംയോജിത സമീപനത്തിന്റെ ഭാഗമായി പരമ്പരാഗത വൈദ്യശാസ്ത്ര (TM) സമ്പ്രദായങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഉറച്ച പ്രതിബദ്ധത, ' ആരോഗ്യത്തിനായി ഒരു ലോകം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ജനീവയില്‍ നടന്ന 78-ാമതു ലോകാരോഗ്യ അസംബ്ലിയില്‍ (WHA)  ഇന്ത്യ ആവര്‍ത്തിച്ചു. ലോകാരോഗ്യ സംഘടനയുടെ പുതിയ ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര തന്ത്രം 2025-2034 അംഗീകരിക്കപ്പെട്ടതിനെ, ഇന്ത്യയെ പ്രതിനിധാനം ചെയ്തു സംസാരിച്ച ജനീവയില്‍ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി ശ്രീ അരിന്ദം ബാഗ്ചി സ്വാഗതം ചെയ്യുകയും ദേശീയ, ആഗോള ആരോഗ്യ ചട്ടക്കൂടില്‍ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത രീതികള്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ എടുത്തുകാട്ടുകയും ചെയ്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീര്‍ഘവീഷണമുള്ള നേതൃത്വത്തിന്‍ കീഴില്‍ ആയുര്‍വ്വേദം, യോഗ, യുനാനി, സിദ്ധ തുടങ്ങി ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ട പരമ്പരാഗത സമ്പ്രദായങ്ങളുമായി ആധുനിക വൈദ്യശാസ്ത്രത്തെ സംയോജിപ്പിക്കുന്നതിലൂടെ സവിശേഷമാക്കപ്പെട്ട ഇന്ത്യയുടെ  സമീപനം മറ്റു രാജ്യങ്ങള്‍ക്കും പ്രായോഗികമാക്കാവുന്ന മാതൃകയാണെന്ന കാര്യം എടുത്തുകാട്ടപ്പെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തോടുള്ള മുന്‍ തന്ത്രം (2014-2023) നടപ്പിലാക്കുന്നതില്‍ ഇന്ത്യ ശക്തമായ നേതൃത്വമാണു നല്‍കിയതെന്നു ശ്രീ ബഗാചി ചൂണ്ടിക്കാട്ടുകയും അതിന്റെ തുടര്‍ച്ചയായുള്ള ചട്ടക്കൂടിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ആഗോള പരമ്പരാഗത വൈദ്യശാസ്ത്രത്തിന് ഇന്ത്യ നല്‍കിയ ഗണ്യമായ സംഭാവന ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ട്രഡിഷണല്‍ മെഡിസിന്‍ സെന്റര്‍ (GTMC) ഗുജറാത്തിലെ ജാംനഗറില്‍ സ്ഥാപിതമായതില്‍ പ്രതിഫലിക്കുന്നു. 2022 ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പിന്തുണയോടെ ആരംഭിക്കുകയും  ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയാസസിനൊപ്പം (Dr. Tedros Adhanom Ghebreyesus ) പ്രധാനമനന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും ചെയ്ത  ഈ കേന്ദ്രം, ഇത്തരത്തില്‍ ആദ്യത്തേതും ഡാറ്റാ അനലിറ്റിക്‌സ്, നയപിന്തുണ, മാനദണ്ഡം നിശ്ചയിക്കല്‍, ഗവേഷണം, സഹകരണം എന്നിവയില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു.

ഈ വര്‍ഷത്തെ ഒരു സുപ്രധാന സംഭവവികാസമായിരുന്നു 2025 മെയ് 24 ന് ആയുഷ് മന്ത്രാലയവും ലോകാരോഗ്യ സംഘടനയും തമ്മില്‍ ഇന്റര്‍നാഷണല്‍ ക്ലാസിപ്പിക്കേഷന്‍ ഓഫ് ഹെല്‍ത്ത് ഇന്റര്‍വെന്‍ഷന്‍സ് (ICHI) പ്രകാരം പപരമ്പരാഗത വൈദ്യശാസ്ത്ര മൊഡ്യൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മാത്രമായി ദാതാക്കളുമായി കരാര്‍ ഒപ്പുവച്ചത്. മന്‍ കി ബാത്ത് പ്രസംഗത്തില്‍, ഈ നാഴികക്കല്ലിനെ പ്രശംസിച്ചുകൊണ്ട്, ശാസ്ത്രീയവും നലവാരമുള്ളതുമായ ഒരു ചട്ടക്കൂടിലൂടെ ആയുഷ് സംവിധാനങ്ങള്‍ ആഗോളതലത്തില്‍ എത്താന്‍ ഇതു സഹായിക്കുമെന്ന പ്രധാനമന്ത്രി മോദി പറഞ്ഞു.

' പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ആഗോള സമന്വയത്തിന് സംഭാവന നല്‍കുന്നതില്‍ ഇന്ത്യ അഭിമാനംകൊള്ളുന്നു. ICHI മൊഡ്യൂള്‍ ശാസ്ത്രീയ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയും ആയുഷ് സംവിധാനങ്ങള്‍ക്കുള്ള ആഗോള അംഗീകാരം സുഗമമാക്കുകയും ചെയ്യും. ലോകാരോഗ്യ സംഘടനയുടെ സമഗ്രവും സുരിക്ഷിതവും വസ്തുതകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ പരമ്പരാഗത ആരോഗ്യ സംരക്ഷണ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച പറഞ്ഞു.

WHO പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പ്രകാരം,  നിയന്ത്രണം മെച്ചപ്പെടുത്താനും ഉചിതമായ ഇടങ്ങളില്‍ പരമ്പരാഗത വൈദ്യശാസ്ത്ര സേവനങ്ങള്‍ സമന്വയിപ്പിക്കാനും തദ്ദേശീയ അറിവ്, പരിസ്ഥിതി സുസ്ഥിരത, ജൈവവൈവിധ്യം എന്നിവ ഉയര്‍ത്തിപ്പിടിക്കാനും പുതിയ WHO സമീപനം അംഗരാജ്യങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുന്നു.  ആഗോള ക്ഷേമത്തിനായി പരമ്പരാഗത വൈദ്യശാസ്ത്രം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പ്രതിബദ്ധതയുള്ള പങ്കാളിയെന്ന നിലയില്‍ ഇന്ത്യയുടെ പങ്ക് അടിവരയിടുന്നതാണ് ഈ തത്വങ്ങളുമായി പൊരുത്തപ്പെടുന്ന ഇന്ത്യയുടെ സംരഭങ്ങള്‍.

സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷയും സുസ്ഥിര വികസന ലക്ഷ്യങ്ങളും കൈവരിക്കുന്നതില്‍ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ പൂര്‍ണ്ണ ശേഷി തിരിച്ചരിയുന്നതില്‍ ലോകാരോഗ്യ സംഘടനയെയും അംഗരാജ്യങ്ങളെയും പിന്തുണയക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.


(Release ID: 2131819)