തെരഞ്ഞെടുപ്പ് കമ്മീഷന്‍
രാഷ്ട്രീയ പാർട്ടികളുമായി പതിവായി യോഗങ്ങൾ നടത്താനും നിയമപരമായ ചട്ടക്കൂടിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാനും സിഇഒ, ഡിഇഒ, ഇആർഒ എന്നിവർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി
പ്രശ്നങ്ങൾക്കനുസരിച്ച് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടുകൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർ 2025 മാർച്ച് 31-നകം സമർപ്പിക്കണം.
Posted On:
04 MAR 2025 3:02PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 04 മാർച്ച് 2025
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ( സിഇഒ)മാരുടെ രണ്ട് ദിവസത്തെ സമ്മേളനം,ന്യൂഡൽഹിയിലെ ഐഐഐഡിഇഎമ്മിൽ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് ആരംഭിച്ചു. ശ്രീ ഗ്യാനേഷ് കുമാർ സിഇസിയായി ചുമതലയേറ്റതിനുശേഷം നടക്കുന്ന ആദ്യ സമ്മേളനമാണിത്. സ്ഥാപിതമായ നിയമ ചട്ടക്കൂടിനുള്ളിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിലെ പുരോഗതിക്ക് വഴിയൊരുക്കുന്ന നിരവധി വിഷയങ്ങളെക്കുറിച്ച് സിഇസിയും, തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ ഡോ. സുഖ്‌ബീർ സിംഗ് സന്ധുവും ഡോ. വിവേക് ജോഷിയും സിഇഒമാരുമായി സംവദിച്ചു.
രാജ്യത്തുടനീളമുള്ള എല്ലാ സിഇഒമാരും, ഡിഇഒമാരും, ഇആർഒമാരും, ബിഎൽഒമാരും ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരും സുതാര്യമായി പ്രവർത്തിക്കാനും നിലവിലുള്ള നിയമ ചട്ടക്കൂട് - അതായത് 1950 & 1951 ലെ ആർപി ആക്ട്; 1960 ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമങ്ങൾ, 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ നിയമങ്ങൾ, ഇസിഐ ഇടയ്ക്കിടെ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ എന്നിവ അനുസരിച്ച് എല്ലാ നിയമപരമായ ബാധ്യതകളും കൃത്യതയോടെ നിറവേറ്റാനും സിഇസി ശ്രീ ഗ്യാനേഷ് കുമാർ ആഹ്വാനം ചെയ്തു.
രാഷ്ട്രീയ പാർട്ടികൾക്ക് സമീപിക്കാവുന്നവരും അവരോട് സംവദിക്കുന്നവരുമായിരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. നിലവിലുള്ള നിയമപരമായ ചട്ടക്കൂടിനുള്ളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരി, അതായത് ERO/ DEO / സിഇഒ, അത് പരിഹരിക്കണം. ഇതിനായി എല്ലാ നിയമപരമായ തലങ്ങളിലുമായി സർവ രാഷ്ട്രീയകക്ഷി യോഗങ്ങൾ പതിവായി നടത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ സിഇഒ-യും പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 2025 മാർച്ച് 31-നകം അവരുടെ ബന്ധപ്പെട്ട ഡി ഇ സി -ക്ക് സമർപ്പിക്കണം.
എല്ലാ CEO-കളും, DEO-കളും, RO-കളും, ERO-കളും, നിയമത്തിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങളിലും വ്യക്തമായി നിർവചിച്ചിരിക്കുന്നതുപോലെ, അവരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും നന്നായി മനസ്സിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയുടെ അനുഛേദം 325 ഉം അനുഛേദം 326 ഉം അനുസരിച്ച് രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാരും വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർമാരോട് മാന്യമായി പെരുമാറാൻ എല്ലാ ബൂത്ത് ലെവൽ ഓഫീസർമാരെയും പരിശീലിപ്പിക്കണമെന്നും, തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചുകൊണ്ട് , തിരഞ്ഞെടുപ്പ് ജീവനക്കാരനെയോ ഉദ്യോഗസ്ഥനെയോ ആരും ഭീഷണിപ്പെടുത്തുന്നില്ല എന്ന് ഉറപ്പാക്കണം എന്നും അദ്ദേഹം നിർദ്ദേശിച്ചു
ഓരോ പോളിംഗ് ബൂത്തിലും 800-1200 വരെ വോട്ടർമാരെ ഉൾപ്പെടുത്താനും ഓരോ വോട്ടറുടെയും വസതിയിൽ നിന്ന് 2 കിലോമീറ്റർ അകലത്തിൽ പോളിംഗ് ബൂത്ത് ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഗ്രാമപ്രദേശങ്ങളിൽ വോട്ടിംഗ് സുഗമമാക്കുന്നതിന് കൃത്യമായി ഏറ്റവും അവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങളുള്ള പോളിംഗ് ബൂത്തുകൾ സ്ഥാപിക്കണം. നഗരപ്രദേശങ്ങളിൽ വോട്ടിംഗ് വർദ്ധിപ്പിക്കുന്നതിന് ബഹുനില കെട്ടിടങ്ങളിലും ചേരി ക്ലസ്റ്ററുകളിലും പോളിംഗ് ബൂത്തുകൾ സ്ഥാപിക്കണം.
ഭരണഘടനാ ചട്ടക്കൂടിന്റെയും ചട്ടങ്ങളുടെയും സമഗ്രമായ വിലയിരുത്തലിന് ശേഷം, മുഴുവൻ തിരഞ്ഞെടുപ്പ് പ്രക്രിയയിലും സിഇഒമാർ, ഡിഇഒമാർ, ഇആർഒമാർ, രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർത്ഥികൾ, പോളിംഗ് ഏജന്റുമാർ എന്നിവരുൾപ്പെടെ 28 വ്യത്യസ്ത പങ്കാളികളെ കമ്മീഷൻ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞ ഈ 28 പങ്കാളികളിൽ ഓരോ വിഭാഗത്തിന്റെയും വിഭവ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നത്. ഈ പങ്കാളികളെ വോട്ടർ പട്ടിക, തിരഞ്ഞെടുപ്പ് നടത്തിപ്പ്, മേൽനോട്ടം/നിർവ്വഹണം, രാഷ്ട്രീയ പാർട്ടികൾ/സ്ഥാനാർത്ഥികൾ എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് കമ്മീഷനിലെ 4 ഡിഇസിമാരുടെയും മാർഗ്ഗനിർദ്ദേശത്തിന് കീഴിലായിരിക്കും പ്രവർത്തനങ്ങൾ നടത്തുക. സമ്മേളനം നാളെ അവസാനിച്ചതിനുശേഷം കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകും .
ആദ്യമായാണ് ഓരോ സംസ്ഥാനത്തുനിന്നും/കേന്ദ്രഭരണ പ്രദേശത്തുനിന്നും ഒരു DEO-യും ഒരു ERO-യും സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
(Release ID: 2108265)