പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഒഡീഷ പർബയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

Posted On: 24 NOV 2024 8:20PM by PIB Thiruvananthpuram

ജയ് ജഗന്നാഥ്!

ജയ് ജഗന്നാഥ്!

കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകർ, ശ്രീ ധർമ്മേന്ദ്ര പ്രധാൻ ജി, ശ്രീ അശ്വിനി വൈഷ്ണവ് ജി, ഒഡിയ സമാജിൻ്റെ പ്രസിഡൻ്റ്, ശ്രീ സിദ്ധാർത്ഥ് പ്രധാൻ ജി, ഒഡിയ സമാജത്തിൻ്റെ മറ്റ് ഉദ്യോഗസ്ഥർ, ഒഡീഷയിൽ നിന്നുള്ള എല്ലാ കലാകാരന്മാരേ, മറ്റ് വിശിഷ്ട വ്യക്തികളേ, മഹതികളേ മാന്യവ്യക്തിത്വങ്ങളേ!

ഒഡീഷയിലെ എൻ്റെ എല്ലാ സഹോദരങ്ങൾക്കും എൻ്റെ നമസ്കാരവും ജുഹാറും. ഒഡീഷയുടെ സംസ്കാരത്തിൻ്റെ മഹത്തായ ആഘോഷമായ ഒഡീഷ പർബ 2024-ൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. നിങ്ങളെയെല്ലാം കണ്ടുമുട്ടുന്നത് എനിക്ക് വലിയ സന്തോഷം നൽകുന്നു.

ഒഡീഷ പർബയുടെ വേളയിൽ നിങ്ങൾക്കും ഒഡീഷയിലെ ജനങ്ങൾക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. സ്വഭാവ കവി ഗംഗാധർ മെഹറിൻ്റെ ചരമശതാബ്ദിയും ഈ വർഷം ആഘോഷിക്കപ്പെടുന്നു. ഈ അവസരത്തിൽ ഞാൻ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. ഭക്ത ദാസിയ ബൗരി ജി, ഭക്ത സലാബേഗ ജി, ഒഡിയ ഭാഗബതയുടെ രചയിതാവായ ശ്രീ ജഗന്നാഥ ദാസ് ജി എന്നിവരെയും ഞാൻ ആദരവോടെ സ്മരിക്കുന്നു. സാംസ്കാരിക വൈവിധ്യത്തിലൂടെ ഭാരതത്തെ സജീവമായി നിലനിർത്തുന്നതിൽ ഒഡീഷയുടെ പങ്ക് ചെറുതല്ല.

സുഹൃത്തുക്കളേ,

ഒഡീഷ എന്നും സന്യാസിമാരുടെയും പണ്ഡിതന്മാരുടെയും നാടാണ്. ഒഡീഷയിലെ പണ്ഡിതന്മാർ മഹാഭാരതം, ഒഡിയ ഭാഗബത തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങൾ എല്ലാ വീടുകളിലും ലളിതമായ ഭാഷയിൽ എത്തിക്കുകയും ആളുകളെ ഋഷിമാരുടെ ജ്ഞാനവുമായി ബന്ധിപ്പിക്കുകയും ചെയ്ത രീതി ഭാരതത്തിൻ്റെ സാംസ്കാരിക പൈതൃകത്തെ വളരെയധികം സമ്പന്നമാക്കി. ജഗന്നാഥജിയെക്കുറിച്ചുള്ള ഒരു വലിയ സാഹിത്യം ഒഡിയ ഭാഷയിൽ ലഭ്യമാണ്. ജഗന്നാഥൻ്റെ ഒരു കഥ ഞാൻ എപ്പോഴും ഓർക്കുന്നത് ഭഗവാൻ തൻ്റെ ക്ഷേത്രത്തിൽ നിന്ന് ഇറങ്ങിപ്പോയതും വ്യക്തിപരമായി ഒരു യുദ്ധം നയിച്ചതുമാണ്. യുദ്ധഭൂമിയിലേക്കുള്ള യാത്രാമധ്യേ, തൻ്റെ ഭക്തനായ മണിക ഗൗഡൂനി വിളമ്പിയ തൈര് കഴിച്ചു. ഈ കഥ നമ്മെ ആഴത്തിലുള്ള പാഠങ്ങൾ പഠിപ്പിക്കുന്നു. നാം ശുദ്ധമായ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുകയാണെങ്കിൽ, ​ഭ​ഗവാൻ തന്നെ നമ്മെ നയിക്കുമെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. എല്ലാ സാഹചര്യങ്ങളിലും, നമ്മൾ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് ഓർക്കണം. ദൈവം നമ്മോടൊപ്പമുള്ളതിനാൽ നമ്മൾ എപ്പോഴും "പ്ലസ് വൺ" ആണ്.

സുഹൃത്തുക്കളെ,

ഒഡീഷയിലെ വിശുദ്ധ കവി ഭീമാ ഭോയ് പറഞ്ഞു,, मो जीवन पछे नर्के पडिथाउ जगत उद्धार हेउ। 'ലോകത്തിൻ്റെ രക്ഷ ഉറപ്പാക്കുമെങ്കിൽ എൻ്റെ ജീവിതം ദുരിതത്തിൽ അകപ്പെടട്ടെ.' ഈ ആത്മാവ് ഒഡീഷയുടെ സംസ്കാരത്തെ ഉൾക്കൊള്ളുന്നു. ഒഡീഷ എല്ലാ കാലത്തും രാജ്യത്തെയും മനുഷ്യത്വത്തെയും സേവിച്ചിട്ടുണ്ട്. വിശുദ്ധ പുരി ധാം ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരതം’ (ഏക ഇന്ത്യ, മഹത്തായ ഇന്ത്യ) എന്ന ആശയത്തെ ശക്തിപ്പെടുത്തി. ഒഡീഷയുടെ ധീരരായ പുത്രന്മാർ ഭാരതത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ഗണ്യമായ സംഭാവനകൾ നൽകി. പൈക കലാപത്തിലെ രക്തസാക്ഷികളോടുള്ള കടം നമുക്ക് ഒരിക്കലും വീട്ടാൻ കഴിയില്ല. പൈക കലാപത്തിൻ്റെ സ്മരണാർത്ഥം ഒരു തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കാനുള്ള അവസരം എൻ്റെ ​ഗവൺമെന്റിന് ലഭിച്ചു.

സുഹൃത്തുക്കളേ,

ഉത്കൽ കേസരി ഹരേ കൃഷ്ണ മഹാതാബിൻ്റെ സംഭാവനകളെ രാജ്യം മുഴുവൻ സ്മരിക്കുന്നു. ഞങ്ങൾ അദ്ദേഹത്തിൻ്റെ 125-ാം ജന്മദിനം വിപുലമായി ആഘോഷിക്കുകയാണ്. ചരിത്രത്തിലുടനീളം ഒഡീഷ രാജ്യത്തിന് ശ്രദ്ധേയമായ നേതൃത്വം നൽകിയിട്ടുണ്ട്. ഇന്ന്, ഒഡീഷയുടെ മകൾ, ആദിവാസി സമൂഹത്തിൽ നിന്നുള്ള ദ്രൗപതി മുർമു ജി, ഭാരതത്തിൻ്റെ രാഷ്ട്രപതിയായി പ്രവർത്തിക്കുന്നു-നമുക്കെല്ലാവർക്കും അഭിമാനകരമായ ഒരു കാര്യമാണത്. അവരുടെ നേതൃത്വം ഭാരതത്തിലുടനീളമുള്ള ആദിവാസി സമൂഹങ്ങൾക്കായി ആയിരക്കണക്കിന് കോടി രൂപയുടെ ക്ഷേമ സംരംഭങ്ങൾക്ക് പ്രചോദനം നൽകിയിട്ടുണ്ട്, ഇത് ഒഡീഷയ്ക്ക് മാത്രമല്ല, ഭാരതത്തിലെ മുഴുവൻ ഗോത്ര സമൂഹത്തിനും പ്രയോജനകരമാണ്.

സുഹൃത്തുക്കളേ,

'നാരി ശക്തി' (സ്ത്രീകളുടെ ശക്തി), സാധ്യത എന്നിവയുടെ പ്രതീകമായ മാ സുഭദ്രയുടെ നാടാണ് ഒഡീഷ. സ്ത്രീകൾ പുരോഗതി പ്രാപിക്കുമ്പോൾ ഒഡീഷ പുരോഗമിക്കും. അതുകൊണ്ടാണ്, ഒഡീഷയിലെ അമ്മമാർക്കും സഹോദരിമാർക്കുമായി ഞാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സുഭദ്ര യോജന ആരംഭിച്ചത്, ഇത് സംസ്ഥാനത്തെ സ്ത്രീകൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ഉത്കലിൻ്റെ ഈ മഹാപുത്രന്മാരെ കുറിച്ച് രാഷ്ട്രം അറിയട്ടെ, അവരുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുക. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.

സുഹൃത്തുക്കളേ,

ഉത്കൽ ഭാരതത്തിൻ്റെ നാവിക ശക്തിയെ ചരിത്രപരമായി വിപുലീകരിച്ചു. ഇന്നലെ ഒഡീഷയിൽ മഹത്തായ ബലി ജാത്ര സമാപിച്ചു. ഈ വർഷവും അതിൻ്റെ മഹത്തായ ആഘോഷം കട്ടക്കിലെ മഹാനദിയുടെ തീരത്ത് നടന്നു, നവംബർ 15-ന് കാർത്തിക് പൂർണിമ മുതൽ ആരംഭിക്കുന്നു. ഭാരതത്തിൻ്റെയും ഒഡീഷയുടെയും സമുദ്ര വൈഭവത്തിൻ്റെ പ്രതീകമാണ് ബാലി ജാത്ര. നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ്, ഇന്നു നമുക്കുള്ള നൂതന സാങ്കേതിക വിദ്യ ഇല്ലെങ്കിലും, ഈ നാട്ടിലെ നാവികർ കടൽ കടന്ന് ശ്രദ്ധേയമായ ധൈര്യം പ്രകടിപ്പിച്ചു. ഇന്തോനേഷ്യയിലെ ബാലി, സുമാത്ര, ജാവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഞങ്ങളുടെ വ്യാപാരികൾ കപ്പലുകൾ ഉപയോഗിച്ച് യാത്ര ചെയ്തു. ഈ യാത്രകളിലൂടെ കച്ചവടം മാത്രമല്ല സാംസ്കാരിക വിനിമയങ്ങളും നടന്നു. ഇന്ന്, ഒഡീഷയുടെ സമുദ്രശക്തി ഒരു ‘വികസിത് ഭാരത്’ (വികസിത ഇന്ത്യ) എന്ന കാഴ്ചപ്പാട് കൈവരിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ പത്തുവർഷത്തെ അചഞ്ചലമായ പ്രയത്‌നങ്ങൾ ഒഡീഷയുടെ ഭാവിയിൽ പുതിയ പ്രതീക്ഷകൾ പകർന്നു. 2024-ൽ ഒഡീഷയിലെ ജനങ്ങളിൽ നിന്നുള്ള അഭൂതപൂർവമായ അനുഗ്രഹങ്ങൾ ഈ ദർശനത്തിന് ആക്കം കൂട്ടി. ഞങ്ങൾ വലിയ സ്വപ്നങ്ങൾ വിഭാവനം ചെയ്യുകയും അഭിലഷണീയമായ ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 2036-ഓടെ, ഒഡീഷ അതിൻ്റെ സംസ്ഥാനത്വത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ, ഒഡീഷയെ രാജ്യത്തെ ഏറ്റവും ശക്തവും സമ്പന്നവും അതിവേഗം വളരുന്നതുമായ സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.

സുഹൃത്തുക്കളേ,

ഒഡീഷ ഉൾപ്പെടെയുള്ള കിഴക്കൻ ഭാരതം പിന്നാക്കം എന്ന് മുദ്രകുത്തപ്പെട്ട ഒരു കാലമുണ്ടായിരുന്നു. എന്നിരുന്നാലും, കിഴക്കൻ മേഖലയെ ഭാരതത്തിൻ്റെ വികസനത്തിൻ്റെ വളർച്ചാ യന്ത്രമായാണ് ഞാൻ കാണുന്നത്. അതിനാൽ, കിഴക്കൻ ഭാരതത്തിൻ്റെ വികസനം ഞങ്ങളുടെ മുൻഗണനയാണ്. അത് കണക്റ്റിവിറ്റിയോ ആരോഗ്യപരിരക്ഷയോ വിദ്യാഭ്യാസമോ ആകട്ടെ, കിഴക്കൻ ഭാരതത്തിൻ്റെ എല്ലാ മേഖലകളിലും ഞങ്ങൾ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഒരു ദശാബ്ദം മുമ്പുള്ളതിനെ അപേക്ഷിച്ച് ഒഡീഷയുടെ വികസനത്തിന് കേന്ദ്ര​​ഗവൺമെന്റ് ഇപ്പോൾ   ബജറ്റിൻ്റെ മൂന്നിരട്ടിയാണ് നീക്കിവയ്ക്കുന്നത്. മുൻവർഷത്തേക്കാൾ 30% കൂടുതലാണ് ഈ വർഷത്തെ വിഹിതം. ഒഡീഷയുടെ പുരോഗതിക്കായി എല്ലാ മേഖലകളിലും വേഗത്തിൽ പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

സുഹൃത്തുക്കളേ,

തുറമുഖാധിഷ്ഠിത വ്യാവസായിക വികസനത്തിന് ഒഡീഷയ്ക്ക് വലിയ സാധ്യതകളുണ്ട്. അതിനാൽ, ഈ മേഖലയിലെ വ്യാപാരം വർദ്ധിപ്പിക്കുന്നതിന് ധമ്ര, ഗോപാൽപൂർ, അസ്തരംഗ, പാലൂർ, സുബർണരേഖ തുടങ്ങിയ തുറമുഖങ്ങളുടെ വികസനത്തിന് മുൻഗണന നൽകും. സ്റ്റീൽ, അലുമിനിയം, ഊർജ്ജ മേഖലകളിൽ അതിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന ഒഡീഷ ഭാരതത്തിൻ്റെ ഖനന, ലോഹ പവർഹൗസ് കൂടിയാണ്. ഈ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഒഡീഷയുടെ അഭിവൃദ്ധിയിലേക്ക് പുതിയ വാതിലുകൾ തുറക്കാനാകും.

സുഹൃത്തുക്കളേ,

ഒഡീഷയുടെ ഫലഭൂയിഷ്ഠമായ ഭൂമി കശുവണ്ടി, ചണം, പരുത്തി, മഞ്ഞൾ, എണ്ണക്കുരു എന്നിവ ധാരാളമായി ഉത്പാദിപ്പിക്കുന്നു. ഈ ഉൽപ്പന്നങ്ങൾ നമ്മുടെ കർഷക സഹോദരങ്ങൾക്ക് പ്രയോജനം ചെയ്യുന്ന, വലിയ വിപണികളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഒഡീഷയുടെ സമുദ്രോത്പന്ന സംസ്കരണ വ്യവസായം വിപുലീകരിക്കുന്നതിനും കാര്യമായ സാധ്യതകളുണ്ട്. ഉയർന്ന ഡിമാൻഡുള്ള ആഗോള ബ്രാൻഡായി ഒഡീഷ സീഫുഡ് സ്ഥാപിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.

സുഹൃത്തുക്കളേ,

ഒഡീഷയെ നിക്ഷേപകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാക്കി മാറ്റാൻ ഞങ്ങൾ പ്രവർത്തിക്കുന്നു. സംസ്ഥാനത്ത് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് ഞങ്ങളുടെ ​ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. 'ഉത്കർഷ് ഉത്കൽ' പോലുള്ള സംരംഭങ്ങളിലൂടെ നിക്ഷേപം പ്രോത്സാഹിപ്പിക്കപ്പെടുന്നു. പുതിയ ​ഗവൺമെന്റ് രൂപീകരിച്ച് ആദ്യ 100 ദിവസത്തിനുള്ളിൽ ഒഡീഷ 45,000 കോടി രൂപയുടെ നിക്ഷേപത്തിന് അംഗീകാരം നൽകി. ഇന്ന്, ഒഡീഷയ്ക്ക് ഒരു കാഴ്ചപ്പാടും റോഡ്മാപ്പുമുണ്ട്. ഇത് നിക്ഷേപം ആകർഷിക്കുക മാത്രമല്ല പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഈ ശ്രമങ്ങൾക്ക് മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാഞ്ചി ജിയെയും അദ്ദേഹത്തിൻ്റെ സംഘത്തെയും ഞാൻ പൂർണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഒഡീഷയുടെ സാധ്യതകൾ ശരിയായ ദിശയിൽ പ്രയോജനപ്പെടുത്തുന്നതിലൂടെ, നമുക്ക് അതിനെ വികസനത്തിൻ്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയും. ഒഡീഷയുടെ തന്ത്രപ്രധാനമായ സ്ഥാനം ഒരു പ്രധാന നേട്ടമാണെന്ന് ഞാൻ കരുതുന്നു. ഇത് ആഭ്യന്തര, അന്തർദേശീയ വിപണികളിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുന്നു, ഇത് കിഴക്ക്, തെക്കുകിഴക്കൻ ഏഷ്യയുമായുള്ള വ്യാപാരത്തിനുള്ള ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുന്നു. ആഗോള മൂല്യ ശൃംഖലയിൽ ഒഡീഷയുടെ പങ്ക് ഭാവിയിൽ ഗണ്യമായി വളരും. സംസ്ഥാനത്തു നിന്നുള്ള കയറ്റുമതി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് നമ്മുടെ ​ഗവൺമെന്റ്.

സുഹൃത്തുക്കളേ,

ഒഡീഷയിൽ നഗരവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ധാരാളം അവസരങ്ങളുണ്ട്. നമ്മുടെ ഗവൺമെൻ്റ് ഈ ദിശയിൽ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. കൂടുതൽ ചലനാത്മകവും നല്ല ബന്ധമുള്ളതുമായ നഗരങ്ങൾ നിർമ്മിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഒഡീഷയിലെ ടയർ 2 നഗരങ്ങളിലും ഞങ്ങൾ സാധ്യതകൾ ആരായുകയാണ്. പ്രത്യേകിച്ചും, പശ്ചിമ ഒഡീഷയിലെ ജില്ലകൾ പുതിയ അടിസ്ഥാന സൗകര്യ വികസനം കാണുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

ഉന്നതവിദ്യാഭ്യാസ മേഖലയിൽ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് പ്രതീക്ഷയുടെ വെളിച്ചമായി ഒഡീഷ ഉയർന്നുവരുന്നു. നിരവധി ദേശീയ അന്തർദേശീയ സ്ഥാപനങ്ങൾ ഉള്ളതിനാൽ സംസ്ഥാനം വിദ്യാഭ്യാസ മേഖലയിൽ മുന്നിൽ എത്താൻ ഒരുങ്ങുകയാണ്. ഈ ശ്രമങ്ങൾ സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൻ്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

സുഹൃത്തുക്കളേ,

സമ്പന്നമായ സാംസ്കാരിക പൈതൃകത്താൽ ഒഡീഷ എല്ലായ്പ്പോഴും സവിശേഷമാണ്. ഒഡീഷയുടെ കലാരൂപങ്ങൾ എല്ലാവരെയും ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഒഡീസി നൃത്തമായാലും പെയിൻ്റിംഗുകളായാലും സംസ്ഥാനം കലാപരമായ മികവ് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സൗര പെയിൻ്റിംഗിലെ ഗോത്രകലയും സമ്പൽപുരി, ബോംകായ്, കോട്ട്പാഡ് നെയ്ത്തുകാരുടെ കരകൗശല നൈപുണ്യവും ഒരുപോലെ ശ്രദ്ധേയമാണ്. ഈ കലാരൂപങ്ങളെയും കരകൗശലവസ്തുക്കളെയും ഞങ്ങൾ എത്രയധികം പ്രോത്സാഹിപ്പിക്കുന്നുവോ അത്രയധികം ഈ പൈതൃകം സംരക്ഷിക്കുകയും സമ്പന്നമാക്കുകയും ചെയ്യുന്ന വിദഗ്ധരായ ഒഡിയ കരകൗശല വിദഗ്ധരെ ഞങ്ങൾ ആദരിക്കുന്നു.

സുഹൃത്തുക്കളേ,

വാസ്തുവിദ്യയുടെയും ശാസ്ത്രത്തിൻ്റെയും അപാരമായ പൈതൃകമാണ് ഒഡീഷയ്ക്കുള്ളത്. കൊണാർക്കിലെ സൂര്യക്ഷേത്രം, അതിൻ്റെ മഹത്വവും ശാസ്ത്രീയ വൈഭവവും, ലിംഗരാജ്, മുക്തേശ്വർ തുടങ്ങിയ പുരാതന ക്ഷേത്രങ്ങളും അവയുടെ വാസ്തുവിദ്യാ വൈഭവവും എല്ലാവരെയും അമ്പരപ്പിക്കുന്നു. ഇന്ന് ഈ അത്ഭുതങ്ങൾ കാണുമ്പോൾ, നൂറ്റാണ്ടുകൾക്ക് മുമ്പ് ഒഡീഷയുടെ ശാസ്ത്ര പരിജ്ഞാനം എത്രത്തോളം പുരോഗമിച്ചുവെന്ന് ചിന്തിക്കാൻ ആളുകൾ നിർബന്ധിതരാകുന്നു.

സുഹൃത്തുക്കളേ,

വിനോദസഞ്ചാരത്തിന് അതിരുകളില്ലാത്ത സാധ്യതകളുള്ള നാടാണ് ഒഡീഷ. ഈ സാധ്യതകൾ തിരിച്ചറിയാൻ, നമ്മൾ ഒന്നിലധികം മാനങ്ങളിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഒഡീഷയിലും ദേശീയ തലത്തിലും ഒഡീഷയുടെ പൈതൃകത്തെയും സ്വത്വത്തെയും ബഹുമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സർക്കാരുകൾ നമുക്കുണ്ടെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. കഴിഞ്ഞ വർഷം, G-20 ഉച്ചകോടിയിൽ, ഞങ്ങൾ ആഗോള നേതാക്കൾക്കും നയതന്ത്രജ്ഞർക്കും പ്രൗഢഗംഭീരമായ സൂര്യക്ഷേത്രം പ്രദർശിപ്പിച്ചു, അതിൻ്റെ പ്രാധാന്യം എടുത്തുകാണിച്ചു. രത്നഭണ്ഡാർ ഉൾപ്പെടെ മഹാപ്രഭു ജഗന്നാഥ ക്ഷേത്രത്തിൻ്റെ നാല് കവാടങ്ങളും ഇപ്പോൾ തുറന്നതിൽ ഞാൻ സന്തുഷ്ടനാണ്.

സുഹൃത്തുക്കളേ,

ഒഡീഷയുടെ ഓരോ പ്രത്യേകതകളും ആഗോളതലത്തിൽ അറിയപ്പെടാൻ നമുക്ക് നിരവധി നൂതനമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, നമുക്ക് ഒരു ബാലി ജാത്ര ദിനം പ്രഖ്യാപിക്കുകയും അത് അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിക്കുകയും ചെയ്യാം. അതുപോലെ, ക്ലാസിക്കൽ ഒഡീസി നൃത്തരൂപം ആഘോഷിക്കാൻ നമുക്ക് ഒഡീസി ദിനം ആരംഭിക്കാം. സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നതുൾപ്പെടെ വിവിധ ഗോത്ര പൈതൃകങ്ങൾ ആഘോഷിക്കാൻ പുതിയ പാരമ്പര്യങ്ങൾ ആരംഭിക്കാം. ഇത് അവബോധം വളർത്തുകയും വിനോദസഞ്ചാരത്തിലും ചെറുകിട വ്യവസായങ്ങളിലും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. താമസിയാതെ, ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്ന പ്രവാസി ഭാരതീയ ദിവസും ഭുവനേശ്വറിൽ നടക്കും. ഇതാദ്യമായാണ് ഒഡീഷ പ്രവാസി ഭാരതീയ ദിവസിന് ആതിഥേയത്വം വഹിക്കുന്നത്. ഇത് സംസ്ഥാനത്തിന് ശ്രദ്ധേയമായ അവസരമാണ് നൽകുന്നത്.

സുഹൃത്തുക്കളേ,

കാലം മാറുന്നത് പലയിടത്തും മാതൃഭാഷയും സംസ്‌കാരവും മറക്കാൻ കാരണമായി. എന്നിരുന്നാലും, ഒഡിയ സമൂഹം, അവർ എവിടെ ജീവിച്ചാലും, അവരുടെ ഭാഷ, സംസ്കാരം, ഉത്സവങ്ങൾ എന്നിവയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതായി ഞാൻ നിരീക്ഷിച്ചു. ഒരാളുടെ മാതൃഭാഷയുടെയും സാംസ്കാരിക വേരുകളുടെയും ശക്തി നമ്മെ നമ്മുടെ പൈതൃകവുമായി ബന്ധിപ്പിക്കുന്നു. അടുത്തിടെ, തെക്കേ അമേരിക്കയിലെ ഗയാനയിൽ ഞാൻ ഈ ഉത്സാഹത്തിന് സാക്ഷ്യം വഹിച്ചു. 200 വർഷങ്ങൾക്ക് മുമ്പ് കുടിയേറിയെങ്കിലും, നൂറുകണക്കിന് തൊഴിലാളികൾ ഭാരതവുമായുള്ള ബന്ധം കാത്തുസൂക്ഷിച്ച് രാമചരിതമാനങ്ങളും ശ്രീരാമനാമവും അവർക്കൊപ്പം വഹിച്ചു. ഇത്തരം പൈതൃക സംരക്ഷണത്തോടൊപ്പം വികസനവും പുരോഗമിക്കുമ്പോൾ അതിൻ്റെ ഗുണഫലങ്ങൾ എല്ലാവരിലും എത്തുന്നു. ഇങ്ങനെയാണ് ഒഡീഷയെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ നമുക്ക് സാധിക്കുന്നത്.

സുഹൃത്തുക്കളേ,

ഈ ആധുനിക കാലഘട്ടത്തിൽ, നമ്മുടെ വേരുകൾ ശക്തിപ്പെടുത്തുന്നതോടൊപ്പം സമകാലിക മാറ്റങ്ങളെ നാം ഉൾക്കൊള്ളണം. ഒഡീഷ പർബ പോലുള്ള സംഭവങ്ങൾ ഇതിന് ഒരു മാധ്യമമായി വർത്തിക്കും. വരും വർഷങ്ങളിൽ, ഈ സംഭവം ഡൽഹിയിലെ നിലവിലെ അതിരുകൾ മറികടന്ന് കൂടുതൽ വളരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സ്‌കൂളുകൾ, കോളേജുകൾ, സംസ്ഥാനങ്ങളിലുടനീളമുള്ള ആളുകൾ എന്നിവരിൽ നിന്ന് കൂടുതൽ പങ്കാളിത്തം നാം ഉറപ്പാക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഒഡീഷയെക്കുറിച്ച് പഠിക്കാനും അതിൻ്റെ സംസ്കാരം അടുത്തറിയാനും അത് നിർണായകമാണ്. ഒഡീഷ പർബയുടെ അലയൊലികൾ സമീപഭാവിയിൽ രാജ്യത്തിൻ്റെ എല്ലാ കോണുകളിലും എത്തുമെന്നും കൂട്ടായ പങ്കാളിത്തത്തിനുള്ള ശക്തമായ വേദിയായി മാറുമെന്നും എനിക്ക് ഉറപ്പുണ്ട്. ഈ വികാരത്തോടെ ഒരിക്കൽ കൂടി ഞാൻ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.

വളരെ നന്ദി!

ജയ് ജഗന്നാഥ്!

***

SK


(Release ID: 2106024)