പ്രധാനമന്ത്രിയുടെ ഓഫീസ്‌

സിംഗപ്പൂർ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 05 SEP 2024 10:22AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സിം​ഗപ്പൂർ പ്രധാനമന്ത്രി ശ്രീ. ലോറൻസ് വോങ്ങുമായി  കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്ക് പാർലമെൻ്റ് മന്ദിരത്തിൽ പ്രധാനമന്ത്രി വോങ് ആചാരപരമായ സ്വീകരണം നൽകി.

ഇരു നേതാക്കളും ചർച്ചയിൽ ഇന്ത്യ-സിങ്കപ്പൂർ ഉഭയകക്ഷി ബന്ധത്തിൻ്റെ പുരോഗതി അവലോകനം ചെയ്തു. ഉഭയകക്ഷി ബന്ധങ്ങളുടെ പരപ്പും ആഴവും, സാധ്യതകളും കണക്കിലെടുത്ത്, സമഗ്രമായ നയതന്ത്ര പങ്കാളിത്തത്തിലേക്ക് ബന്ധം ഉയർത്താൻ ഇരുവരും തീരുമാനിച്ചു. ഇത് ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിക്ക് വലിയ ഉത്തേജനം നൽകും. സാമ്പത്തിക ബന്ധങ്ങളിലെ ശക്തമായ പുരോഗതി വിലയിരുത്തിയ നേതാക്കൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിക്ഷേപ പ്രവാഹങ്ങൾ കൂടുതൽ വിപുലീകരിക്കാൻ ആഹ്വാനം ചെയ്തു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഏകദേശം 160 ബില്യൺ യുഎസ് ഡോളറിൻ്റെ നിക്ഷേപമുള്ള സിംഗപ്പൂർ ഇന്ത്യയുടെ പ്രധാന സാമ്പത്തിക പങ്കാളിയാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയിലെ ദ്രുതവും സുസ്ഥിരവുമായ വളർച്ച സിംഗപ്പൂർ സ്ഥാപനങ്ങൾക്ക് വലിയ നിക്ഷേപ അവസരങ്ങൾ തുറന്നിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധം, സുരക്ഷ, മാരിടൈം ഡൊമെയ്ൻ അവബോധം, വിദ്യാഭ്യാസം, AI, ഫിൻടെക്, പുതിയ സാങ്കേതിക മേഖലകൾ, ശാസ്ത്ര സാങ്കേതിക വിദ്യ, വിജ്ഞാന പങ്കാളിത്തം എന്നീ മേഖലകളിൽ നിലവിലുള്ള സഹകരണവും അവർ അവലോകനം ചെയ്തു. സാമ്പത്തികവും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു. ഹരിത ഇടനാഴി പദ്ധതികൾ ത്വരിതപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

2024 ഓഗസ്റ്റിൽ സിംഗപ്പൂരിൽ നടന്ന രണ്ടാമത് ഇന്ത്യ-സിങ്കപ്പൂർ മന്ത്രിതല വട്ടമേശയുടെ ഫലത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. മന്ത്രിതല വട്ടമേശ സവിശേഷമായ ഒരു സംവിധാനമാണെന്ന് ചൂണ്ടിക്കാട്ടി, പുതിയ അജണ്ട ചർച്ച ചെയ്യുന്നതിനും തിരിച്ചറിയുന്നതിനും ഇരുവശത്തു നിന്നുമുള്ള മുതിർന്ന മന്ത്രിമാർ നടത്തിയ പ്രവർത്തനങ്ങളെ നേതാക്കൾ അഭിനന്ദിച്ചു. അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, കണക്റ്റിവിറ്റി, ഡിജിറ്റലൈസേഷൻ, ഹെൽത്ത് കെയർ & മെഡിസിൻ, നൈപുണ്യ വികസനം, സുസ്ഥിരത തുടങ്ങി, വട്ടമേശയിൽ തിരിച്ചറിഞ്ഞ സഹകരണത്തിൻ്റെ നെടുംതൂണുകൾക്ക് കീഴിൽ ഉഭയകക്ഷി സഹകരണത്തിന് 
ത്വരിതഗതിയിലുള്ള പ്രവർത്തനത്തിന് നേതാക്കൾ ആഹ്വാനം ചെയ്തു.  ഈ സ്തംഭങ്ങൾക്ക് കീഴിലുള്ള സഹകരണം, പ്രത്യേകിച്ച് അർദ്ധചാലകങ്ങൾ, നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ എന്നിവ നമ്മുടെ ബന്ധങ്ങളെ ഭാവി കേന്ദ്രീകൃതമാക്കും വിധം ഉഭയകക്ഷി ബന്ധങ്ങളിൽ ഒരു പുതിയ അധ്യായം തുറന്നിടുമെന്ന് നേതാക്കൾ അടിവരയിട്ടു.

2025-ൽ ഉഭയകക്ഷി ബന്ധത്തിൻ്റെ 60-ാം വാർഷികം ആഘോഷിക്കുന്നതിനെ കുറിച്ചും അവർ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം ഈ ബന്ധത്തിൻ്റെ ഒരു പ്രധാന ഘടകമാണെന്ന് എടുത്തുപറഞ്ഞുകൊണ്ട്, സിംഗപ്പൂരിൽ ഇന്ത്യയിലെ ആദ്യത്തെ തിരുവള്ളുവർ കൾച്ചറൽ സെൻ്റർ തുറക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യ-ആസിയാൻ ബന്ധങ്ങൾ, ഇന്തോ-പസഫിക്കിനെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് എന്നിവയുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ സുപ്രധാന വിഷയങ്ങളെക്കുറിച്ചും നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറി.

അർദ്ധചാലകങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നൈപുണ്യ വികസനം, ആരോഗ്യ സംരക്ഷണം എന്നിവയിലെ സഹകരണത്തിനുള്ള ധാരണാപത്രങ്ങൾ കൈമാറുന്നതിന് ഇരു നേതാക്കളും സാക്ഷ്യം വഹിച്ചു. ഇതുവരെ നടന്ന ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല വട്ടമേശകളുടെ രണ്ട് റൗണ്ടുകളിലെ ചർച്ചകളുടെ ഫലങ്ങളാണിത്. പ്രധാനമന്ത്രി വോംഗിനെ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി ക്ഷണിച്ചു.

****



(Release ID: 2053822) Visitor Counter : 11