പ്രധാനമന്ത്രിയുടെ ഓഫീസ്‌

സഹകരണ മേഖലയിലെ സുപ്രധാന സംരംഭങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 24 FEB 2024 2:38PM by PIB Thiruvananthpuram

ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, അര്‍ജുന്‍ മുണ്ട, ശ്രീ പിയൂഷ് ഗോയല്‍ ജി, ദേശീയ സഹകരണ സമിതി ഭാരവാഹികളേ, മറ്റ് വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!

'വികസിത് ഭാരത്' എന്ന 'അമൃത് യാത്ര'യിലെ മറ്റൊരു സുപ്രധാന നേട്ടത്തിന് ഇന്ന് 'ഭാരത് മണ്ഡപം' സാക്ഷ്യം വഹിക്കുകയാണ്. രാജ്യം കൈക്കൊണ്ട 'സഹക്കാര്‍ സേ സമൃദ്ധി' (സഹകരണത്തിലൂടെയുള്ള അഭിവൃദ്ധി) എന്ന പ്രമേയം യാഥാര്‍ഥ്യമാക്കുന്ന ദിശയിലാണ് ഇന്ന് നാം മുന്നേറുന്നത്. കൃഷിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ സഹകരണമേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് കണക്കിലെടുത്ത് ഞങ്ങള്‍ ഒരു പ്രത്യേക സഹകരണ മന്ത്രാലയം സ്ഥാപിച്ചു. ഇന്ന് ഈ പരിപാടിയും അതേ ഉത്സാഹത്തിലാണ് നടക്കുന്നത്. ഇന്ന്, നമ്മുടെ കര്‍ഷകര്‍ക്കായി ലോകത്തിലെ ഏറ്റവും വലിയ സംഭരണ പദ്ധതി ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നു... സംഭരണ പദ്ധതി. ഈ പദ്ധതിക്ക് കീഴില്‍, രാജ്യത്തിന്റെ എല്ലാ കോണുകളിലും ആയിരക്കണക്കിന് വെയര്‍ഹൗസുകളും ഗോഡൗണുകളും നിര്‍മ്മിക്കും. ഇന്ന്, 18,000 PACS (പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികള്‍) കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഒരു സുപ്രധാന ദൗത്യം പൂര്‍ത്തിയായി. ഈ പദ്ധതികളെല്ലാം കാര്‍ഷികമേഖലയെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചുകൊണ്ട് രാജ്യത്തെ കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഒരു പുതിയ നിറവ് നല്‍കും. പ്രധാനപ്പെട്ടതും ദൂരവ്യാപകവുമായ ഈ സംരംഭങ്ങള്‍ക്ക് ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു, ഒപ്പം നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.

സുഹൃത്തുക്കളേ,

സഹകരണം ഭാരതത്തിലെ പുരാതനമായ ഒരു ആശയമാണ്. നമ്മുടെ ഗ്രന്ഥങ്ങളിലും ഇത് പറയുന്നുണ്ട് - അല്‍പാനാം അപി വസ്തൂനാം, സംഹതി: കാര്യ സാധികാ? ചെറിയ കാര്യങ്ങളും പരിമിതമായ വിഭവങ്ങളും സംയോജിപ്പിക്കുമ്പോള്‍, അവ കാര്യമായ നേട്ടങ്ങളിലേക്ക് നയിക്കുന്നു. ഈ അന്തര്‍ലീനമായ സഹകരണ സംവിധാനം പുരാതന ഭാരതത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയില്‍ തുടര്‍ന്നും പ്രവര്‍ത്തിച്ചു. നമ്മുടെ സ്വാശ്രയ സമൂഹത്തിന്റെ അടിത്തറയായിരുന്നു സഹകരണ സ്ഥാപനങ്ങള്‍. സഹകരണം വെറുമൊരു സംവിധാനമല്ല; അത് ഒരു വികാരമാണ്, അത് ഒരു ആത്മാവാണ്. സഹകരണ സംഘങ്ങളുടെ ആത്മാവ് പലപ്പോഴും സ്ഥാപനങ്ങളുടെയും വിഭവങ്ങളുടെയും അതിരുകള്‍ക്കപ്പുറം ശ്രദ്ധേയമായ ഫലങ്ങള്‍ നല്‍കുന്നു. ജീവനോപാധിയുമായി ബന്ധപ്പെട്ട ഒരു ലളിതമായ ക്രമീകരണത്തെ ഗണ്യമായ വ്യാവസായിക ശേഷിയാക്കി മാറ്റാന്‍ സഹകരണസംഘങ്ങള്‍ക്ക് കഴിയും. സമ്പദ്വ്യവസ്ഥയെ, പ്രത്യേകിച്ച് രാജ്യത്തിന്റെ ഗ്രാമീണ, കാര്‍ഷിക സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള വിശ്വസനീയമായ മാര്‍ഗമാണിത്. ഒരു പ്രത്യേക മന്ത്രാലയത്തിലൂടെ, രാജ്യത്തിന്റെ ഈ കഴിവ് ഒരുമിച്ച് കൊണ്ടുവരാനും കാര്‍ഷിക മേഖലയുടെ ചിതറിക്കിടക്കുന്ന ശക്തി പ്രയോജനപ്പെടുത്താനും ഞങ്ങള്‍ പരിശ്രമിക്കുന്നു. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളുടെ (എഫ്പിഒ) വളരെ പ്രധാനപ്പെട്ട ഒരു ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. എഫ്പിഒ വഴി ഗ്രാമങ്ങളിലെ ചെറുകിട കര്‍ഷകര്‍ പോലും ഇന്ന് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് സംരംഭകരായി മാറുകയാണ്. രാജ്യത്ത് 10,000 എഫ്പിഒകള്‍ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഒരു പ്രത്യേക സഹകരണ മന്ത്രാലയത്തിന്റെ ഫലമായി, 8,000 എഫ്പിഒകള്‍ ഇതിനകം രൂപീകരിച്ച് രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പല എഫ്പിഒകളുടെയും വിജയഗാഥകള്‍ രാജ്യത്തിനകത്ത് മാത്രമല്ല പുറത്തും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതുപോലെ, സഹകരണ സംഘങ്ങളുടെ നേട്ടങ്ങള്‍ ഇപ്പോള്‍ കന്നുകാലി കര്‍ഷകരിലേക്കും മത്സ്യത്തൊഴിലാളികളിലേക്കും എത്തുന്നു എന്നതാണ് തൃപ്തികരമായ മറ്റൊരു മാറ്റം. ഇന്ന് മത്സ്യകൃഷിയില്‍ 25,000-ത്തിലധികം സഹകരണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം സഹകരണ സംഘങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്, ഇതില്‍ ഗണ്യമായ എണ്ണം മത്സ്യബന്ധന മേഖലയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


സുഹൃത്തുക്കളേ,

ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ സഹകരണ സംഘങ്ങളുടെ ശക്തി ഞാന്‍ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. ഗുജറാത്തിലെ അമുലിന്റെ വിജയഗാഥ ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള വിപണികളില്‍ ലിജ്ജത്ത് പാപ്പടിന്റെ സാന്നിധ്യത്തെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. ഈ പ്രസ്ഥാനങ്ങള്‍ പ്രധാനമായും നമ്മുടെ രാജ്യത്തെ സ്ത്രീകളാണ് നയിച്ചത്. ഇന്ന്, ദശലക്ഷക്കണക്കിന് ആളുകള്‍ സജീവമായി പങ്കെടുക്കുന്ന ക്ഷീര, കാര്‍ഷിക മേഖലകളിലെ സഹകരണ സംഘങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പെടുന്നു. സ്ത്രീകളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ്, സഹകരണവുമായി ബന്ധപ്പെട്ട നയങ്ങളിലും സര്‍ക്കാര്‍ അവര്‍ക്ക് മുന്‍ഗണന നല്‍കി. മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടില്‍ അടുത്തിടെ ഭേദഗതികള്‍ വരുത്തിയത് നിങ്ങള്‍ക്കറിയാമല്ലോ. ഇതനുസരിച്ച്, മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ബോര്‍ഡില്‍ വനിതാ ഡയറക്ടര്‍മാര്‍ ഉണ്ടായിരിക്കേണ്ടത് ഇപ്പോള്‍ നിര്‍ബന്ധമാണ്. നാരീശക്തി വന്ദന്‍ അധീനിയം പാര്‍ലമെന്റില്‍ പാസാക്കിയതിനാല്‍ അത് രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നു. എന്നിരുന്നാലും, മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ സംബന്ധിച്ച് ഞങ്ങള്‍ വളരെ ശക്തവും പ്രധാനപ്പെട്ടതുമായ ഒരു നിയമം സൃഷ്ടിച്ചിട്ടുണ്ട്, എന്നാല്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ അത് ചര്‍ച്ച ചെയ്യുന്നുള്ളൂ.

സുഹൃത്തുക്കളേ,

കൂട്ടായ ശക്തി ഉപയോഗിച്ച് കര്‍ഷകരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ സഹകരണസംഘങ്ങള്‍ പരിഹരിക്കുന്നു, സംഭരണം ഇതിന് ഒരു പ്രധാന ഉദാഹരണമാണ്. സംഭരണവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം മുമ്പ് കര്‍ഷകര്‍ക്ക് കാര്യമായ നഷ്ടം നേരിട്ടിരുന്നു. മുന്‍ സര്‍ക്കാരുകള്‍ ഈ ആവശ്യത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കിയിരുന്നില്ല. എന്നാല്‍, ഇന്ന് സഹകരണ സംഘങ്ങള്‍ വഴിയാണ് ഈ പ്രശ്‌നം പരിഹരിക്കപ്പെടുന്നത്. ഇത് തന്നെ ഒരു സുപ്രധാന വികസനമാണ്. ലോകത്തിലെ ഏറ്റവും വലിയ സംഭരണ പദ്ധതി പ്രകാരം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 700 ലക്ഷം മെട്രിക് ടണ്‍ സംഭരണശേഷി ഒരുക്കും. ഈ പ്രചാരണത്തിന് 1.25 ലക്ഷം കോടി രൂപയിലധികം ചെലവ് വരും. ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍, നമ്മുടെ കര്‍ഷകര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അവരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ കഴിയും. ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നതും അവര്‍ക്ക് എളുപ്പമാകും. മാത്രമല്ല, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സമയമായി എന്ന് അവര്‍ക്ക് തോന്നുമ്പോള്‍, അവര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ശരിയായ സമയത്ത് വിപണിയിലെത്തിച്ച് വില്‍ക്കാന്‍ കഴിയും.

സുഹൃത്തുക്കളേ,

'വികസിത് ഭാരത്' വികസനത്തിന് കാര്‍ഷിക സമ്പ്രദായങ്ങളുടെ ആധുനികവല്‍ക്കരണം ഒരുപോലെ അത്യാവശ്യമാണ്. കാര്‍ഷിക മേഖലയില്‍ പുതിയ ക്രമീകരണങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം, പുതിയ റോളുകള്‍ക്കായി പിഎസിഎസ് പോലുള്ള സഹകരണ സ്ഥാപനങ്ങളും ഞങ്ങള്‍ തയ്യാറാക്കുന്നു. ഈ സൊസൈറ്റികള്‍ ഇപ്പോള്‍ പ്രധാന്‍ മന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്നു. ആയിരക്കണക്കിന് പ്രധാന്‍ മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളും അവര്‍ നടത്തുന്നുണ്ട്. സഹകരണ സംഘങ്ങളെ നമ്മള്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പന കേന്ദ്രങ്ങളാക്കി മാറ്റി. പല സഹകരണ സംഘങ്ങളും ഇപ്പോള്‍ എല്‍പിജി സിലിണ്ടറുകളും വിതരണം ചെയ്യുന്നുണ്ട്. പിഎസിഎസ് പല ഗ്രാമങ്ങളിലും പാനി സമിതികളുടെ (ജല സമിതികള്‍) പങ്ക് വഹിക്കുന്നുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പിഎസിഎസുകളുടെയും ക്രെഡിറ്റ് സൊസൈറ്റികളുടെയും പ്രയോജനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, മാത്രമല്ല അവയുടെ വരുമാന മാര്‍ഗ്ഗങ്ങളും വളരുകയാണ്. കൂടാതെ, സഹകരണ സംഘങ്ങള്‍ ഇപ്പോള്‍ ഗ്രാമങ്ങളില്‍ പൊതു സേവന കേന്ദ്രങ്ങളായി നൂറുകണക്കിന് സര്‍ക്കാര്‍ സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. ഈ സൊസൈറ്റികള്‍ ഗ്രാമീണ മേഖലകളെ സാങ്കേതികവിദ്യയിലും ഡിജിറ്റല്‍ ഇന്ത്യയിലും വലിയ തോതില്‍ കമ്പ്യൂട്ടറുകളിലൂടെ ബന്ധിപ്പിക്കുകയും ഗ്രാമീണ മേഖലയിലെ യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ നല്‍കുകയും ചെയ്യും.


സുഹൃത്തുക്കളേ,

'വികസിത് ഭാരത്' എന്ന കാഴ്ചപ്പാടിന്റെ സാക്ഷാത്കാരത്തിന് സഹകരണ സംഘടനകളുടെ പങ്ക് നിര്‍ണായകമാണ്. നിങ്ങളുടെ പങ്കിന്റെയും സഹകരണ സ്ഥാപനങ്ങളുടെ പങ്കിന്റെയും പ്രാധാന്യവും ഞാന്‍ നന്നായി മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളില്‍ നിന്നെല്ലാം എനിക്ക് കൂടുതല്‍ പ്രതീക്ഷകളുണ്ട്. എല്ലാത്തിനുമുപരി, പ്രതീക്ഷിക്കുന്നത് പ്രവര്‍ത്തിക്കുന്നവരില്‍ നിന്നാണ്; പ്രവര്‍ത്തിക്കാത്തവരില്‍ നിന്ന് ആരാണ് പ്രതീക്ഷിക്കുക? 'ആത്മനിര്‍ഭര്‍ ഭാരത്' (സ്വാശ്രയ ഭാരതം) കെട്ടിപ്പടുക്കുന്നതിന് നിങ്ങള്‍ എത്രത്തോളം സജീവമായും പ്രാധാന്യത്തോടെയും സംഭാവന ചെയ്യുന്നുവോ അത്രയും വേഗത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കും. 'ആത്മനിര്‍ഭര്‍ ഭാരത്' ഇല്ലാതെ 'വികസിത് ഭാരത്' കെട്ടിപ്പടുക്കുക സാധ്യമല്ല. താങ്കളുടെ കഴിവും സംഘടനാ ശേഷിയും കണക്കിലെടുത്ത് പല നിര്‍ദ്ദേശങ്ങളും എന്റെ മനസ്സിലേക്ക് വരുന്നുണ്ട്. എനിക്ക് അവയെല്ലാം ഒറ്റയടിക്ക് നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയില്ല, പക്ഷേ ഞാന്‍ ചിലത് നിര്‍ദ്ദേശിക്കാന്‍ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന്, ഞങ്ങളുടെ സഹകരണ സ്ഥാപനങ്ങള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഇനങ്ങള്‍ വ്യക്തമാക്കുന്ന ഒരു ലിസ്റ്റ് സൃഷ്ടിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ ആ ഇനങ്ങള്‍ ഇറക്കുമതി ചെയ്യില്ല. ഇക്കാര്യത്തില്‍ സഹകരണ മേഖലയ്ക്ക് എന്ത് ചെയ്യാന്‍ കഴിയും? അതിനായി രാജ്യത്ത് ഒരു പിന്തുണാ സംവിധാനം ഉണ്ടാക്കണം. സഹകരണ സ്ഥാപനങ്ങള്‍ക്ക് ഈ ഉത്തരവാദിത്തം എളുപ്പത്തില്‍ ഏറ്റെടുക്കാനാകും. ഇപ്പോള്‍, ഉദാഹരണത്തിന്, കാര്‍ഷിക കേന്ദ്രീകൃത രാഷ്ട്രമെന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും, കഴിഞ്ഞ 75 വര്‍ഷമായി നമ്മള്‍ ഒരേ പാട്ട് പാടുന്നു എന്നതാണ് സത്യം. എന്നിട്ടും, നമ്മള്‍ പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളറിന്റെ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നു എന്നതും നിര്‍ഭാഗ്യകരമായ ഒരു വസ്തുതയാണ്. ഭക്ഷ്യ എണ്ണയില്‍ നമുക്ക് എങ്ങനെ സ്വയം ആശ്രയിക്കാനാകും? ഈ മണ്ണില്‍ തന്നെ വളരുന്ന എള്ള്, അതില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണ നമ്മുടെ പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തും. എന്റെ സഹകരണമേഖലയിലെ സഹപ്രവര്‍ത്തകര്‍ ഇതിനായി സഹകരിച്ചില്ലെങ്കില്‍ പിന്നെ ആരു ചെയ്യും? ഞാന്‍ പറയുന്നത് ശരിയാണോ അല്ലയോ? നിങ്ങള്‍ അത് ചെയ്യും, അല്ലേ? നോക്കൂ, നമ്മള്‍ ഉപയോഗിക്കുന്ന എണ്ണ പോലും വിദേശത്ത് നിന്നാണ് വരുന്നത്, ഊര്‍ജത്തിന്, വാഹനങ്ങള്‍ ഓടിക്കാന്‍ ആവശ്യമായ എണ്ണ, ട്രാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ എണ്ണ, പെട്രോള്‍, ഡീസല്‍, ഈ ഇന്ധനങ്ങളും ഇറക്കുമതി ചെയ്യുന്നു, ഈ ഇറക്കുമതി ബില്ലും കുറയ്‌ക്കേണ്ടതുണ്ട്. ഇതിനായി, ഞങ്ങള്‍ നിലവില്‍ എത്തനോള്‍ ഉപയോഗിച്ച് കാര്യമായ പുരോഗതി കൈവരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി, എത്തനോള്‍ ഉത്പാദനം, സംഭരണം, മിശ്രിതം എന്നിവയില്‍ പലമടങ്ങ് വര്‍ധനയുണ്ടായി. ഇന്ന്, ഈ ജോലി കൂടുതലും കൈകാര്യം ചെയ്യുന്നത് പഞ്ചസാര മില്ലുകളാണ്, സര്‍ക്കാര്‍ കമ്പനികള്‍ അവരില്‍ നിന്ന് എത്തനോള്‍ വാങ്ങുന്നു. സഹകരണ സംഘങ്ങള്‍ക്ക് ഇതില്‍ ഇടപെടാനാകില്ലേ? അവര്‍ ഇടപെടുന്തോറും അതിന്റെ വ്യാപ്തി വര്‍ദ്ധിക്കും. പയറുവര്‍ഗങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട്, നിങ്ങള്‍ നോക്കൂ, നമ്മള്‍ ഒരു കാര്‍ഷിക കേന്ദ്രീകൃത രാഷ്ട്രമാണെങ്കിലും, ഞങ്ങള്‍ പുറത്തുനിന്നാണ് പയറുവര്‍ഗ്ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. പയറുവര്‍ഗ്ഗങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്ന കാര്യത്തിലും സഹകരണ മേഖലയിലെ ജനങ്ങള്‍ക്ക് കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും നേതൃപരമായ പങ്ക് വഹിക്കാനും കഴിയും. ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഇറക്കുമതി ചെയ്യുന്ന നിരവധി ചെറുകിട ഇനങ്ങളും ഉണ്ട്, എന്നാല്‍ സഹകരണ സംഘങ്ങളുടെ സഹായത്തോടെ നമുക്ക് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.

സുഹൃത്തുക്കളേ,

ഇന്ന് നമ്മള്‍ ജൈവകൃഷിയിലും കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. സഹകരണസംഘങ്ങള്‍ക്കും ഇതില്‍ കാര്യമായ പങ്കു വഹിക്കാനാകും. ഭക്ഷണ ദാതാവിനെ ഊര്‍ജ ദാതാവും വളം ദാതാവും ആക്കുന്നതില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കാര്യമായ പങ്കു വഹിക്കാനാകും. സഹകരണസംഘങ്ങള്‍ ഇതില്‍ ഇടപെട്ടാല്‍ ഫലം വേഗത്തില്‍ ലഭിക്കും. ഇപ്പോള്‍, ഫാമിന്റെ ഷെഡില്‍ റൂഫ്ടോപ്പ് സോളാര്‍ പാനലുകളോ ചെറിയ സോളാര്‍ പാനലുകളോ സ്ഥാപിക്കുന്നതിനെ സംബന്ധിച്ചിടത്തോളം, 50-60 കര്‍ഷകര്‍ ഒത്തുചേര്‍ന്ന് ഒരു സഹകരണ സ്ഥാപനം രൂപീകരിച്ച്, ഷെഡിന്റെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച്, രണ്ടിനും വൈദ്യുതി വില്‍ക്കുക. കര്‍ഷകരും സര്‍ക്കാരും. ഒരു സഹകരണ സ്ഥാപനത്തിന് അത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. വലിയ ബഹുരാഷ്ട്ര കമ്പനികള്‍ ഗോബര്‍ദന്‍ യോജനയില്‍ താല്‍പര്യം കാണിക്കുന്നത് ഇക്കാലത്ത് നാം കാണുന്നുണ്ട്. ഇത് ഒരു പ്രധാന ഊര്‍ജ്ജ സ്രോതസ്സായി മാറും. എന്തുകൊണ്ടാണ് സഹകരണ സ്ഥാപനങ്ങള്‍ ഈ രംഗത്ത് പിന്നാക്കം നില്‍ക്കുന്നത്? മാലിന്യം സമ്പത്താക്കി മാറ്റുക, ചാണകത്തില്‍ നിന്ന് ബയോഗ്യാസ് ഉണ്ടാക്കുക, ജൈവ വളം ഉണ്ടാക്കുക, തുടങ്ങിയ ജോലികള്‍ ആണെങ്കിലും സഹകരണ സംഘടനകള്‍ക്ക് തങ്ങളുടെ പങ്ക് വിപുലീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. ഇത് രാസവളവുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ ഇറക്കുമതി ബില്ലും കുറയ്ക്കും. ഞങ്ങളുടെ കര്‍ഷകരില്‍ നിന്നും ചെറുകിട സംരംഭകരില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങളുടെ ആഗോള ബ്രാന്‍ഡിംഗിലും നിങ്ങള്‍ മുന്നേറണം. ഇനി ഗുജറാത്തിലേക്ക് നോക്കൂ. മുമ്പ് ഗുജറാത്തില്‍ പല പേരുകളില്‍ നിരവധി ഡയറികള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴും ധാരാളം ഡയറികള്‍ ഉണ്ടെങ്കിലും അമുല്‍ ഒരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. ഇന്ന്, അതിന്റെ ശബ്ദം ആഗോളതലത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നു. ഞങ്ങളുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്കായി ഒരു പൊതു ബ്രാന്‍ഡ് സൃഷ്ടിക്കാനും കഴിയും. നമ്മുടെ തിനയെ, അതായത് 'ശ്രീ അന്ന' ഒരു ബ്രാന്‍ഡ് ആക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. എന്തുകൊണ്ട് ലോകമെമ്പാടുമുള്ള എല്ലാ തീന്‍മേശയിലും ഭാരത് ബ്രാന്‍ഡിന്റെ മില്ലറ്റുകള്‍ പ്രത്യക്ഷപ്പെടരുത്? ഇക്കാര്യത്തില്‍ സമഗ്രമായ കര്‍മപദ്ധതിയുമായി സഹകരണസംഘങ്ങള്‍ മുന്നോട്ടുവരണം.


സുഹൃത്തുക്കളേ,

സഹകരണ സ്ഥാപനങ്ങളെ സംബന്ധിച്ച് ചോദ്യചിഹ്നമായി തുടരുന്ന ഒരു കാര്യം അവരുടെ തെരഞ്ഞെടുപ്പുകളിലെ സുതാര്യതയാണ്. സഹകരണ തെരഞ്ഞെടുപ്പില്‍ സുതാര്യത കൊണ്ടുവരുന്നത് വളരെ പ്രധാനമാണ്. ഇത് ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ കൂടുതല്‍ ആളുകള്‍ സഹകരണ സംഘങ്ങളില്‍ ചേരുകയും ചെയ്യും.

സുഹൃത്തുക്കളേ,

സഹകരണ സംഘങ്ങളെ അഭിവൃദ്ധിയുടെ അടിത്തറയാക്കാന്‍, നമ്മുടെ സര്‍ക്കാര്‍ അവര്‍ നേരിടുന്ന വെല്ലുവിളികളും കുറയ്ക്കുകയാണ്. കമ്പനികള്‍ക്ക് കുറഞ്ഞ സെസ് ഉണ്ടായിരുന്നപ്പോള്‍, സഹകരണ സംഘങ്ങള്‍ക്ക് ഉയര്‍ന്ന സെസ് നല്‍കേണ്ടി വന്നത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ഒരു കോടി മുതല്‍ 10 കോടി രൂപ വരെ വരുമാനമുള്ള സഹകരണ സംഘങ്ങളുടെ സെസ് നിരക്ക് 12% ല്‍ നിന്ന് 7% ആയി കുറച്ചു. ഇത് ഈ സൊസൈറ്റികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ലഭ്യമായ ഫണ്ട് വര്‍ദ്ധിപ്പിച്ചു, കമ്പനികളെപ്പോലെ പുരോഗതിയിലേക്ക് വഴിയൊരുക്കുന്നു. ബദല്‍ നികുതികളില്‍ സഹകരണ സംഘങ്ങളും കമ്പനികളും തമ്മില്‍ വിവേചനം ഉണ്ടായിരുന്നു. കോര്‍പ്പറേറ്റ് ലോകത്തിന് തുല്യമായി ഞങ്ങള്‍ സൊസൈറ്റികള്‍ക്കുള്ള ഏറ്റവും കുറഞ്ഞ ബദല്‍ നികുതി 18% ല്‍ നിന്ന് 15% ആയി കുറച്ചു. ഒരു കോടി രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുമ്പോള്‍ സഹകരണ സംഘങ്ങള്‍ ടിഡിഎസ് നല്‍കണമെന്നതായിരുന്നു മറ്റൊരു പ്രശ്‌നം. ഈ പിന്‍വലിക്കല്‍ പരിധി ഞങ്ങള്‍ പ്രതിവര്‍ഷം മൂന്ന് കോടി രൂപയായി ഉയര്‍ത്തി. ഈ ആനുകൂല്യം ഇനി അംഗങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കും. സഹകരണ സംഘങ്ങളുടെ ദിശയിലുള്ള ഞങ്ങളുടെ കൂട്ടായ പ്രയത്നങ്ങള്‍ രാജ്യത്തിന്റെ കൂട്ടായ ശക്തിയിലൂടെ വികസനത്തിനുള്ള എല്ലാ സാധ്യതകളും തുറക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഈ ആഗ്രഹത്തോടെ, എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. അമിത് ഭായ് സൂചിപ്പിച്ചതുപോലെ, ലക്ഷക്കണക്കിന് ആളുകള്‍ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ തടിച്ചുകൂടി. ഇന്ന് വളരെ ഉത്സാഹത്തോടെയും ഉത്സാഹത്തോടെയും ഈ സുപ്രധാന സംരംഭത്തില്‍ ചേരുന്നതിന് ഞാന്‍ അവരോട് നന്ദി പറയുന്നു, ഒപ്പം അവര്‍ക്ക് ആശംസകളും നേരുന്നു. 'വികസിത് ഭാരത്' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ പടിപടിയായി തോളോട് തോള്‍ ചേര്‍ന്ന് യഥാര്‍ത്ഥ സഹകരണ മനോഭാവത്തോടെ നമുക്ക് ഒന്നിക്കാം. നമുക്ക് ഒരേ ദിശയില്‍ ഒരുമിച്ച് നടക്കാം, ഫലപ്രാപ്തി കൈവരിക്കുന്നത് ഞങ്ങള്‍ തുടരും. വളരെ നന്ദി.

 

NS



(Release ID: 2016608) Visitor Counter : 43