പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജമ്മുവില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 20 FEB 2024 3:53PM by PIB Thiruvananthpuram

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ജിതേന്ദ്ര സിംഗ് ജി, പാര്‍ലമെന്റിലെ എന്റെ കൂട്ടാളികളായ ജുഗല്‍ കിഷോര്‍ ജി, ഗുലാം അലി ജി, ജമ്മു കാശ്മീരിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ, ജയ് ഹിന്ദ്! ഡോഗ്രകളെ പോലെ തന്നെ അവരുടെ ഭാഷയും മാധ്യര്യമുള്ളതാണെന്ന് എല്ലാവരും പറയുന്നു. ഡോഗ്രി കവയിത്രി പദ്മ സച്ച്‌ദേവ് പറയുന്നു -- ഡോഗ്രകളുടെ ഭാഷ മധുരമുള്ളതാണ്, ഡോഗ്രകള്‍ പഞ്ചസാര പോലെ മാധുര്യമുള്ളവരും.

സുഹൃത്തുക്കളേ,

ഞാന്‍ പറഞ്ഞതുപോലെ, നിങ്ങളുമായുള്ള എന്റെ ബന്ധം ഇപ്പോള്‍ 40 വര്‍ഷത്തിലേറെയായി. ഞാന്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്, നിരവധി തവണ ജമ്മു സന്ദര്‍ശിച്ചിട്ടുണ്ട്, ഇപ്പോള്‍ ഈ ഗ്രൗണ്ടിലും ഒരു പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു. ഈ കാലാവസ്ഥയിലും നിങ്ങളുടെ ആവേശവും ഉത്സാഹവും ... അവിടെ തണുപ്പുണ്ട്, മഴയുണ്ട്, എന്നാല്‍ നിങ്ങളില്‍ ആരും പതറുന്നില്ല. മൂന്ന് സ്ഥലങ്ങളില്‍ ഇരിക്കുന്ന ആളുകള്‍ക്കായി വലിയ സ്‌ക്രീനുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്നേഹം, വിദൂരദിക്കുകളില്‍ നിന്നുമുള്ള നിങ്ങളുടെ സാന്നിധ്യം, ഇത് ഞങ്ങള്‍ക്കുള്ള വലിയ അനുഗ്രഹമാണ്. 'വികസിത് ഭാരത്' (വികസിത ഭാരതം) എന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന ഈ പരിപാടി ഈ പരിധിയില്‍ മാത്രം ഒതുങ്ങുന്നില്ല. ഇന്ന്, രാജ്യത്തുടനീളമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രവുമല്ല, ഇപ്പോള്‍ മനോജ് ജി എന്നോട് പറയുന്നതുപോലെ, വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുള്ള 285 ബ്ലോക്കുകളില്‍ ഈ പ്രോഗ്രാം വീഡിയോയിലൂടെ കേള്‍ക്കുകയും കാണുകയും ചെയ്യുന്നു. ഇത്രയും ചിട്ടയായതും ബൃഹത്തായതുമായ ഒരു പരിപാടി ഒരേസമയം നിരവധി സ്ഥലങ്ങളില്‍ നടക്കുന്നു, അതും ജമ്മു കശ്മീരില്‍, പ്രകൃതി ഓരോ നിമിഷവും നമ്മെ വെല്ലുവിളിക്കുന്ന, പ്രകൃതി ഓരോ തവണയും നമ്മെ പരീക്ഷിക്കുന്നിടത്താണ്. ഇത്ര മോടിയോടെ ഇത്തരമൊരു മഹത്തായ പരിപാടി നടത്തിയ ജമ്മു കശ്മീരിലെ ജനങ്ങള്‍  തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

സുഹൃത്തുക്കളേ,

ജമ്മു കശ്മീരിലെ ചിലര്‍ എന്നോട് സംസാരിച്ച ആവേശം, വ്യക്തത, അവരുടെ ചിന്തകള്‍ എന്നിവ കാരണം ഞാന്‍ ഇന്ന് ഇവിടെ സംസാരിക്കണോ വേണ്ടയോ എന്ന് ഞാന്‍ ചിന്തിക്കുകയായിരുന്നു ... രാജ്യത്തെ ഏതൊരു വ്യക്തിയും അവരെ കേള്‍ക്കുമ്പോള്‍ അവന്റെ മനോവീര്യം കുതിച്ചുയരും, അവന്റെ വിശ്വാസം ശാശ്വതമാകണം, ഉറപ്പ് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് അവന്‍ പോലും മനസ്സിലാക്കുന്നു. ഞങ്ങളോട് സംസാരിച്ച് ഈ അഞ്ചുപേരും അത് തെളിയിച്ചു. അവരെയെല്ലാം ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

'വികസിത് ഭാരത്, വികസിത് ജമ്മു-കശ്മീര്‍' എന്നതിനായി നാം കാണുന്ന ആവേശം യഥാര്‍ത്ഥത്തില്‍ അഭൂതപൂര്‍വമാണ്. 'വികസിത് ഭാരത് സങ്കല്‍പ് യാത്ര'യില്‍ ഈ ആവേശം നമ്മള്‍ കണ്ടതാണ്. മോദിയുടെ ഉറപ്പായ വാഹനം എല്ലാ ഗ്രാമങ്ങളിലും എത്തിയപ്പോള്‍ നിങ്ങള്‍ എല്ലാവരും അതിനെ ഗംഭീരമായി സ്വീകരിച്ചു. ജമ്മു കശ്മീരിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഗവണ്‍മെന്റ് തങ്ങളുടെ പടിവാതില്‍ക്കല്‍ എത്തുന്നത്. ഒരു ഗവണ്‍മെന്റ് പദ്ധതിക്കും അര്‍ഹതയുള്ള ആരും പിന്തള്ളപ്പെടില്ല... ഇതാണ് മോദിയുടെ ഉറപ്പ്, ഇതാണ് താമരയുടെ വിസ്മയം! ഇപ്പോള്‍ ഞങ്ങള്‍ 'വികസിത് ജമ്മു-കശ്മീര്‍' എന്നതിനായി തീരുമാനിച്ചു. എനിക്ക് നിന്നില്‍ വിശ്വാസമുണ്ട്. ഞങ്ങള്‍ 'വികസിത് ജമ്മു-കശ്മീര്‍' വികസിപ്പിക്കും. 70 വര്‍ഷമായി പൂര്‍ത്തീകരിക്കപ്പെടാതെ കിടന്ന നിങ്ങളുടെ സ്വപ്നങ്ങള്‍ വരും വര്‍ഷങ്ങളില്‍ മോദി സാക്ഷാത്കരിക്കും.

സഹോദരീ സഹോദരന്മാരേ,

ജമ്മു കശ്മീരില്‍ നിന്ന് നിരാശയുടെ വാര്‍ത്തകള്‍ മാത്രം വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ബോംബുകള്‍, തോക്കുകള്‍, തട്ടിക്കൊണ്ടുപോകലുകള്‍, ഒറ്റപ്പെടുത്തല്‍ എന്നിവ ജമ്മു കശ്മീരിന്റെ ദൗര്‍ഭാഗ്യമായി മാറി. എന്നാല്‍ ഇന്ന് ജമ്മു കശ്മീര്‍ വികസിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇന്ന് 32,000 കോടി രൂപയുടെ പദ്ധതികള്‍ ഒന്നുകില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയോ അവയുടെ തറക്കല്ലിടല്‍ നടത്തുകയോ ചെയ്തിരിക്കുന്നു. വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴില്‍, ആരോഗ്യം, വ്യവസായം, കണക്റ്റിവിറ്റി എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ പദ്ധതികള്‍. ഇന്ന്, രാജ്യത്തെ വിവിധ നഗരങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ ഇവിടെ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഐഐടി, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങള്‍ വിപുലീകരിക്കുകയാണ്. ഈ വികസന പദ്ധതികള്‍ക്കെല്ലാം ജമ്മു കാശ്മീരിന്, മുഴുവന്‍ രാജ്യത്തിനും, രാജ്യത്തെ യുവജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഇന്ന് നൂറുകണക്കിന് യുവാക്കള്‍ക്കും ഇവിടെ സര്‍ക്കാര്‍ നിയമന കത്ത് കൈമാറി. എല്ലാ യുവ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

സുഹൃത്തുക്കളേ,

ദശാബ്ദങ്ങളായി കുടുംബാധിപത്യ രാഷ്ട്രീയത്തിന്റെ ഇരയാണ് ജമ്മു കശ്മീര്‍. കുടുംബാധിപത്യ രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എപ്പോഴും നിങ്ങളുടെ ക്ഷേമം പരിഗണിക്കാതെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. കുടുംബ രാഷ്ട്രീയത്തില്‍ നിന്ന് ആരെങ്കിലും ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് നമ്മുടെ യുവാക്കളാണ്, നമ്മുടെ യുവ പുത്രന്മാരും പുത്രിമാരും ആണ്. ഒരു കുടുംബത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗവണ്‍മെന്റുകള്‍ തങ്ങളുടെ സംസ്ഥാനത്തെ യുവാക്കളുടെ ഭാവി തുലാസിലാക്കുന്നു. ഇത്തരം കുടുംബാധിപത്യ ഗവണ്‍മെന്റുകള്‍ യുവാക്കള്‍ക്കായി പദ്ധതികള്‍ തയ്യാറാക്കാന്‍ പോലും മുന്‍ഗണന നല്‍കുന്നില്ല. സ്വന്തം കുടുംബത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ആളുകള്‍ ഒരിക്കലും നിങ്ങളുടെ കുടുംബത്തെ ശ്രദ്ധിക്കില്ല. ഈ രാഷ്ട്രീയത്തില്‍ നിന്ന് ജമ്മു കശ്മീരില്‍ നിന്ന് വിമുക്തമാകുന്നതില്‍ ഞാന്‍ സംതൃപ്തനാണ്.

സഹോദരീ സഹോദരന്മാരേ,

ജമ്മു കശ്മീരിനെ വികസിതമാക്കാന്‍ ദരിദ്രര്‍, കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവരിലാണ് നമ്മുടെ ഗവണ്‍മെന്റ ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആ പെണ്‍കുട്ടിയെ ബുദ്ധിമുട്ടിക്കരുത്, അവള്‍ വളരെ ചെറുപ്പമാണ്, ഒരു ചെറിയ കളിപ്പാട്ടം, അവള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ അവളെ നന്നായി അനുഗ്രഹിക്കുമായിരുന്നു, പക്ഷേ ഈ തണുപ്പില്‍ ആ പെണ്‍കുട്ടിയെ ബുദ്ധിമുട്ടിക്കരുത്. കുറച്ചുകാലം മുമ്പ് വരെ ഇവിടുത്തെ യുവാക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന്, പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വന്നിരുന്നു. ഇന്ന് നോക്കൂ, ജമ്മു കശ്മീര്‍ വിദ്യാഭ്യാസത്തിന്റെയും നൈപുണ്യ വികസനത്തിന്റെയും പ്രധാന കേന്ദ്രമായി മാറുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്ത് വിദ്യാഭ്യാസം ആധുനികമാക്കുക എന്ന ദൗത്യം ഇവിടെ വിപുലീകരിക്കുകയാണ്. 2013 ഡിസംബറില്‍ ജിതേന്ദ്ര ജി പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു, ഞാന്‍ ബിജെപിയുടെ 'ലാല്‍ക്കര്‍' റാലിയില്‍ വന്നപ്പോള്‍, ഈ മണ്ണില്‍ നിന്ന് ഞാന്‍ നിങ്ങളോട് ഒരു വാഗ്ദാനം നല്‍കിയിരുന്നു. എന്തുകൊണ്ടാണ് ഐഐടി, ഐഐഎം തുടങ്ങിയ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജമ്മുവില്‍ സ്ഥാപിക്കാന്‍ കഴിയാത്തത് എന്ന ചോദ്യം ഞാന്‍ ഉന്നയിച്ചു. ആ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ നിറവേറ്റി. ഇപ്പോള്‍ ജമ്മുവില്‍ ഐഐടിയും ഐഐഎമ്മും ഉണ്ട്. അതുകൊണ്ടാണ് ആളുകള്‍ പറയുന്നത് - മോദിയുടെ ഉറപ്പ് അര്‍ത്ഥമാക്കുന്നത്, വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനുള്ള ഉറപ്പ് എന്നാണ്! ഐഐടി ജമ്മുവിലെ അക്കാദമിക് കോംപ്ലക്സിന്റെയും ഹോസ്റ്റലിന്റെയും ഉദ്ഘാടനവും ഇന്ന് ഇവിടെ നടന്നു. യുവാക്കളുടെ ആവേശം ഞാന്‍ കാണുന്നു, അത് അതിശയകരമാണ്. ഇതോടൊപ്പം ഐഐടി ഭിലായ്, ഐഐടി തിരുപ്പതി, ഐഐടി-ഡിഎം കുര്‍ണൂല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സ് കാണ്‍പൂര്‍, ഉത്തരാഖണ്ഡിലെയും ത്രിപുരയിലെയും കേന്ദ്ര സംസ്‌കൃത സര്‍വകലാശാലകളുടെ സ്ഥിരം കാമ്പസുകളുടെ ഉദ്ഘാടനവും നടന്നു. ഇന്ന് ഐഐഎം ജമ്മുവിനൊപ്പം ബിഹാറിലെ ഐഐഎം ബോധ്ഗയയുടെയും ആന്ധ്രാപ്രദേശിലെ ഐഐഎം വിശാഖപട്ടണത്തിന്റെയും കാമ്പസുകളുടെ ഉദ്ഘാടനവും ഇവിടെ നിന്നാണ് നടന്നത്. ഇതുകൂടാതെ, ഇന്ന് അക്കാദമിക് ബ്ലോക്കുകള്‍, ഹോസ്റ്റലുകള്‍, ലൈബ്രറികള്‍, ഓഡിറ്റോറിയങ്ങള്‍, കൂടാതെ എന്‍ഐടി ഡല്‍ഹി, എന്‍ഐടി അരുണാചല്‍ പ്രദേശ്, എന്‍ഐടി ദുര്‍ഗാപൂര്‍, ഐഐടി ഖരഗ്പൂര്‍, ഐഐടി ബോംബെ, ഐഐടി ഡല്‍ഹി, ഐഐഎസ്ഇആര്‍ ബെര്‍ഹാംപൂര്‍, ട്രിപ്പിള്‍ ഐടി ലഖ്നൗ, തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരവധി സൗകര്യങ്ങളുടെ ഉദ്ഘാടനവും ഇന്ന് ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളേ,

10 വര്‍ഷം മുമ്പ് വരെ, വിദ്യാഭ്യാസ, നൈപുണ്യ വികസന മേഖലകളില്‍ ഈ അളവില്‍ ചിന്തിക്കാന്‍ പ്രയാസമായിരുന്നു. എന്നാല്‍ ഇത് പുതിയ ഭാരതമാണ്. പുതിയ ഭാരതം അതിന്റെ ഇന്നത്തെ തലമുറയ്ക്ക് ആധുനിക വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നത്ര ചെലവഴിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്ത് സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവയുടെ റെക്കോര്‍ഡ് എണ്ണം നിര്‍മ്മിക്കപ്പെട്ടു. ഇവിടെ ജമ്മു കശ്മീരില്‍ മാത്രം 50 പുതിയ ഡിഗ്രി കോളേജുകള്‍ സ്ഥാപിച്ചു. 45,000-ത്തിലധികം കുട്ടികള്‍ സ്‌കൂളില്‍ ചേര്‍ന്നു, മുമ്പ് സ്‌കൂളില്‍ പോകാത്ത കുട്ടികളാണിത്. ഞങ്ങളുടെ പെണ്‍മക്കള്‍ ഈ സ്‌കൂളുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രയോജനം നേടിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ന് അവര്‍ക്ക് വീടിനടുത്ത് മികച്ച വിദ്യാഭ്യാസം നേടാനാകും. സ്‌കൂളുകള്‍ കത്തിച്ച ഒരു കാലമുണ്ടായിരുന്നു; ഇന്ന് സ്‌കൂളുകള്‍ അലങ്കരിച്ചിരിക്കുന്നു.

ഒപ്പം സഹോദരീ സഹോദരന്മാരും,

ഇന്ന്, ജമ്മു കാശ്മീരിലെ ആരോഗ്യ സേവനങ്ങളിലും അതിവേഗ പുരോഗതിയുണ്ട്. 2014-ന് മുമ്പ് ജമ്മു കശ്മീരില്‍ 4 മെഡിക്കല്‍ കോളേജുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് മെഡിക്കല്‍ കോളേജുകളുടെ എണ്ണം 4ല്‍ നിന്ന് 12 ആയി ഉയര്‍ന്നു.2014ല്‍ 500 എംബിബിഎസ് സീറ്റുകളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 1300ലധികം എംബിബിഎസ് സീറ്റുകളാണ് ഇവിടെയുള്ളത്. 2014-ന് മുമ്പ് ഇവിടെ ഒരു മെഡിക്കല്‍ പിജി സീറ്റ് പോലും ഇല്ലായിരുന്നു, എന്നാല്‍ ഇന്ന് ഇത് 650 ആയി ഉയര്‍ന്നു. കഴിഞ്ഞ 4 വര്‍ഷത്തിനിടെ 45 ഓളം നഴ്സിംഗ്, പാരാമെഡിക്കല്‍ കോളേജുകള്‍ ഇവിടെ തുറന്നു. നൂറുകണക്കിന് പുതിയ സീറ്റുകള്‍ കൂടിയായി. 2 എയിംസ് നിര്‍മ്മിക്കുന്ന രാജ്യത്തിന്റെ അത്തരമൊരു സംസ്ഥാനമാണ് ജമ്മു കശ്മീര്‍. ഇന്ന് ജമ്മുവിലെ എയിംസ് ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഇവിടെ വന്നിട്ടുള്ള, ഞാന്‍ പറയുന്നത് കേള്‍ക്കുന്ന, പ്രായമായ ആ സഹയാത്രികര്‍ക്ക് ഇത് സങ്കല്‍പ്പിക്കാന്‍ അപ്പുറമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകളായി ഡല്‍ഹിയില്‍ ഒരു എയിംസ് മാത്രമാണുണ്ടായിരുന്നത്. ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായി നിങ്ങള്‍ക്ക് ഡല്‍ഹിയിലേക്ക് പോകേണ്ടിവന്നു. എന്നാല്‍ ഇവിടെ ജമ്മുവില്‍ എയിംസ് ഉണ്ടാകുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഈ ഉറപ്പ് ഞാന്‍ നിറവേറ്റുകയും ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്ത് 15 പുതിയ എയിംസുകള്‍ക്ക് അംഗീകാരം ലഭിച്ചു. അവയില്‍ ഒരാള്‍ ഇന്ന് ജമ്മുവില്‍ നിങ്ങളെ സേവിക്കാന്‍ തയ്യാറാണ്. കാശ്മീരിലെ എയിംസിന്റെ പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.

സഹോദരീ സഹോദരന്മാരേ,

ഇന്ന്, ഒരു പുതിയ ജമ്മു കാശ്മീര്‍ നിര്‍മ്മിക്കപ്പെടുന്നതിന് നാം സാക്ഷ്യം വഹിക്കുന്നു. ഈ മേഖലയുടെ വികസനത്തിന് ഏറ്റവും വലിയ തടസ്സം ആര്‍ട്ടിക്കിള്‍ 370 ആയിരുന്നു, ബിജെപി സര്‍ക്കാര്‍ ഈ തടസ്സം നീക്കി. ഇപ്പോള്‍ ജമ്മു കശ്മീര്‍ സന്തുലിത വികസനത്തിലേക്ക് നീങ്ങുകയാണ്. ഒരുപക്ഷേ ഈ ആഴ്ച ആര്‍ട്ടിക്കിള്‍ 370 മായി ബന്ധപ്പെട്ട ഒരു സിനിമ പുറത്തിറങ്ങാന്‍ പോകുന്നു എന്ന് കേട്ടിട്ടുണ്ട്. രാജ്യത്തുടനീളം ആര്‍പ്പുവിളികള്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. സിനിമ എങ്ങനെയുണ്ടെന്ന് എനിക്കറിയില്ല, (ആര്‍ട്ടിക്കിള്‍) 370-ല്‍ ഇത്തരമൊരു സിനിമ പുറത്തിറങ്ങുന്നുവെന്ന് ടിവിയില്‍ എവിടെയോ കേട്ടു. ശരിയായ വിവരങ്ങള്‍ ലഭിക്കാന്‍ ആളുകളെ സഹായിക്കുന്നതിനാല്‍ ഇത് നല്ലതാണ്.

സുഹൃത്തുക്കളേ,

(ആര്‍ട്ടിക്കിള്‍) 370 ന്റെ ശക്തി നോക്കൂ. (ആര്‍ട്ടിക്കിള്‍) 370 നീക്കം ചെയ്തതിനാല്‍, അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 370 (സീറ്റ്) നല്‍കാനും എന്‍ഡിഎയെ 400 (സീറ്റ്) കടക്കാനും രാജ്യത്തെ ജനങ്ങളോട് പറയാന്‍ എനിക്കിപ്പോള്‍ ധൈര്യമുണ്ട്. ഇപ്പോള്‍ സംസ്ഥാനത്തിന്റെ ഒരു പ്രദേശവും പിന്നാക്കം പോകില്ല, എല്ലാവരും ഒരുമിച്ച് മുന്നേറും. പതിറ്റാണ്ടുകളായി ഇല്ലായ്മയില്‍ ജീവിച്ചവര്‍ പോലും ഇന്ന് ഗവണ്‍മെന്റിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്ന്, ഓരോ ഗ്രാമത്തിലും പുതിയ രാഷ്ട്രീയത്തിന്റെ ഒരു തരംഗമാണ് നിങ്ങള്‍ കാണുന്നത്. വംശീയ രാഷ്ട്രീയത്തിനും അഴിമതിക്കും പ്രീണനത്തിനും എതിരെ ജമ്മു കശ്മീരിലെ യുവാക്കള്‍ ബ്യൂഗിള്‍ മുഴക്കി. ഇന്ന് ജമ്മു കശ്മീരിലെ ഓരോ യുവാവും സ്വന്തം ഭാവി എഴുതാന്‍ മുന്നോട്ട് പോവുകയാണ്. പണിമുടക്കുകളും അടച്ചിടലുകളും കാരണം പിന്‍ ഡ്രോപ്പ് നിശബ്ദത ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ജീവിതത്തിന്റെ തിരക്കും ആഘോഷവും ഉണ്ട്.

സുഹൃത്തുക്കളേ,

പതിറ്റാണ്ടുകളായി ജമ്മു-കാശ്മീര്‍ ഭരിച്ചവര്‍ ഒരിക്കലും നിങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പരിഗണിച്ചില്ല. ഇവിടെ താമസിക്കുന്ന നമ്മുടെ സൈനികരെ പോലും മുന്‍ ഗവണ്‍മെന്റുകള്‍ ബഹുമാനിച്ചിരുന്നില്ല. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കുമെന്ന് 40 വര്‍ഷമായി കോണ്‍ഗ്രസ് ഗവണ്‍മെന്റ് സൈനികരോട് നുണ പറഞ്ഞു. എന്നാല്‍ ബിജെപി ഗവണ്‍മെന്റ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്ന വാഗ്ദാനം നിറവേറ്റി. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ കാരണം, ജമ്മുവില്‍ നിന്നുള്ള മുന്‍ സൈനികര്‍ക്ക് മാത്രം 1600 കോടി രൂപയിലധികം ലഭിച്ചു. നിങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കുന്ന ഒരു ഗവണ്‍മെന്റ് ഉള്ളപ്പോള്‍, അത് വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു.


സുഹൃത്തുക്കളേ,

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന സാമൂഹിക നീതി ജമ്മു കശ്മീരിലെ സാധാരണ ജനങ്ങള്‍ക്ക് ആദ്യമായി ലഭിച്ചു. നമ്മുടെ അഭയാര്‍ത്ഥി കുടുംബങ്ങള്‍, വാല്‍മീകി സമൂഹം, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് ജനാധിപത്യ അവകാശങ്ങള്‍ ലഭിച്ചിട്ടുണ്ട്. എസ്സി വിഭാഗത്തിന്റെ ആനുകൂല്യം നല്‍കണമെന്ന വാല്‍മീകി സമുദായത്തിന്റെ ആവശ്യം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. 'പദ്ദാരി ഗോത്രം', 'പഹാരി വംശീയ സംഘം', 'ഗദ്ദ ബ്രാഹ്‌മണന്‍', 'കോലി' എന്നീ സമുദായങ്ങളെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമസഭയില്‍ പട്ടികവര്‍ഗക്കാര്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ഒബിസികള്‍ക്ക് സംവരണം നല്‍കിയിട്ടുണ്ട്. 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' -- ഇതാണ് 'വികസിത് ജമ്മു-കശ്മീരിന്റെ' അടിത്തറ.

സുഹൃത്തുക്കളേ,

ജമ്മു-കാശ്മീര്‍, പ്രത്യേകിച്ച് നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും വേണ്ടി നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികളില്‍ നിന്ന് വളരെയധികം നേട്ടങ്ങള്‍ കണ്ടിട്ടുണ്ട്. പക്കാ വീടുകള്‍ നിര്‍മ്മിക്കുന്ന നമ്മുടെ ഗവണ്‍മെന്റ്, ഇതില്‍ ഭൂരിഭാഗം വീടുകളും സ്ത്രീകളുടെ പേരിലാണ്... ഹര്‍ ഘര്‍ ജല്‍ യോജന... ആയിരക്കണക്കിന് കക്കൂസുകളുടെ നിര്‍മ്മാണം... 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നല്‍കുന്ന ആയുഷ്മാന്‍ യോജന ...ഇവിടെയുള്ള സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ജീവിതം വളരെ എളുപ്പമാക്കി. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിന് ശേഷം, മുമ്പ് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നമ്മുടെ സഹോദരിമാര്‍ക്കും ലഭിച്ചു.

സുഹൃത്തുക്കളേ,

നമോ ഡ്രോണ്‍ ദീദി യോജനയെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാം. നമ്മുടെ സഹോദരിമാര്‍ ഡ്രോണ്‍ പൈലറ്റുമാരായി പരിശീലിപ്പിക്കപ്പെടുമെന്ന മോദിയുടെ ഉറപ്പാണിത്. 'എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ പോലും അറിയില്ലായിരുന്നു, ഇന്ന് ഡ്രോണ്‍ പൈലറ്റാകാനുള്ള പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നു' എന്ന് പറഞ്ഞ ഒരു സഹോദരിയുടെ അഭിമുഖം ഞാന്‍ ഇന്നലെ കാണുകയായിരുന്നു. രാജ്യത്തുടനീളം സഹോദരിമാര്‍ക്കുള്ള പരിശീലനവും വന്‍തോതില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ആയിരക്കണക്കിന് സ്വാശ്രയ സംഘങ്ങള്‍ക്ക് ഡ്രോണുകള്‍ നല്‍കാന്‍ തീരുമാനിച്ചു. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഈ ഡ്രോണുകള്‍ കൃഷിക്കും പൂന്തോട്ടപരിപാലനത്തിനും സഹായിക്കും. രാസവളങ്ങളും കീടനാശിനികളും തളിക്കുന്നത് വളരെ എളുപ്പമാകും. സഹോദരിമാര്‍ക്ക് ഇതില്‍ നിന്ന് അധിക വരുമാനം ഉണ്ടാകും.

സഹോദരീ സഹോദരന്മാരേ,

മുമ്പ്, ഭാരതത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു, ജമ്മു കശ്മീരിന് ഒന്നുകില്‍ അതില്‍ നിന്ന് പ്രയോജനം ലഭിച്ചില്ല അല്ലെങ്കില്‍ പിന്നീട് വളരെ പ്രയോജനം ലഭിച്ചു. ഇന്ന് രാജ്യത്തുടനീളം എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഒരേസമയം നടക്കുന്നു. രാജ്യത്തുടനീളം പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു, ജമ്മു കശ്മീര്‍ ആരിലും പിന്നിലല്ല. ജമ്മു വിമാനത്താവളത്തിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളും ഇന്ന് ആരംഭിച്ചിട്ടുണ്ട്. കാശ്മീരിനെയും കന്യാകുമാരിയെയും റെയില്‍ മാര്‍ഗം ബന്ധിപ്പിക്കുക എന്ന സ്വപ്നവും ഇന്ന് പുരോഗമിച്ചു. അല്‍പം മുമ്പ് ശ്രീനഗറില്‍ നിന്ന് ബാരാമുള്ളയിലേക്ക് സങ്കല്‍ദാന്‍ വഴി ട്രെയിനുകള്‍ ഓടിത്തുടങ്ങിയിരുന്നു. കശ്മീരില്‍ നിന്ന് രാജ്യമെമ്പാടും ആളുകള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ദിവസം വിദൂരമല്ല. ഇന്ന്, രാജ്യത്തുടനീളം നടക്കുന്ന റെയില്‍വേയുടെ വന്‍തോതിലുള്ള വൈദ്യുതീകരണ കാമ്പെയിനും ഈ പ്രദേശത്തിന് വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്. ഇന്ന് ജമ്മു കശ്മീരിന് ആദ്യ ഇലക്ട്രിക് ട്രെയിന്‍ ലഭിച്ചു. ഇത് മലിനീകരണം കുറയ്ക്കാന്‍ ഏറെ സഹായകമാകും.

സുഹൃത്തുക്കളേ,

വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകള്‍ രാജ്യത്ത് ആരംഭിച്ചപ്പോള്‍, അതിന്റെ പ്രാരംഭ റൂട്ടുകളില്‍ ഞങ്ങള്‍ ജമ്മു കശ്മീരിനെ തിരഞ്ഞെടുത്തു. മാതാ വൈഷ്‌ണോ ദേവിയില്‍ എത്തിച്ചേരുന്നത് ഞങ്ങള്‍ എളുപ്പമാക്കി. ജമ്മു കശ്മീരില്‍ 2 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടുന്നുണ്ടെന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

ഗ്രാമ റോഡുകളോ ജമ്മു നഗരത്തിനുള്ളിലെ റോഡുകളോ ദേശീയ പാതകളോ ആകട്ടെ, ജമ്മു കശ്മീരിലെ എല്ലാ മേഖലകളിലും പണി പുരോഗമിക്കുകയാണ്. ഇന്ന് പല റോഡുകളും ഉദ്ഘാടനം ചെയ്യപ്പെടുകയോ തറക്കല്ലിടുകയോ ചെയ്തിട്ടുണ്ട്. ശ്രീനഗര്‍ റിംഗ് റോഡിന്റെ രണ്ടാം ഘട്ടവും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ മാനസ്ബല്‍ തടാകത്തിലേക്കും ഖീര്‍ ഭവാനി ക്ഷേത്രത്തിലേക്കും എത്താന്‍ എളുപ്പമാകും. ശ്രീനഗര്‍-ബാരാമുള്ള-ഉറി ഹൈവേ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ അത് കര്‍ഷകര്‍ക്കും ടൂറിസം മേഖലയ്ക്കും കൂടുതല്‍ ഗുണം ചെയ്യും. ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ് വേ ജമ്മുവിനും കത്രയ്ക്കും ഇടയിലുള്ള ബന്ധം മെച്ചപ്പെടുത്തും. ഈ എക്സ്പ്രസ് വേ പൂര്‍ത്തിയാകുമ്പോള്‍ ജമ്മുവിനും ഡല്‍ഹിക്കുമിടയിലുള്ള യാത്ര കൂടുതല്‍ എളുപ്പമാകും.

സുഹൃത്തുക്കളേ,

ജമ്മു കശ്മീരിന്റെ വികസനത്തിന് ലോകമെമ്പാടും വലിയ ആവേശമാണ്. ഈയടുത്താണ് ഞാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയത്. ജമ്മു കാശ്മീരിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഏറെ ശുഭകരമായ പ്രതീക്ഷയുണ്ട്. ഇന്ന് ജമ്മു കശ്മീരില്‍ ജി-20 ഉച്ചകോടി സംഘടിപ്പിക്കുന്നത് ലോകം കാണുമ്പോള്‍, അതിന്റെ പ്രതിധ്വനി ദൂരവ്യാപകമായി ഉയരുന്നു. ജമ്മു കാശ്മീരിന്റെ സൗന്ദര്യം, പാരമ്പര്യം, സംസ്‌കാരം എന്നിവയാലും നിങ്ങളുടെ വരവേല്‍പ്പിനാലും ലോകം മുഴുവന്‍ ആഴത്തില്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നു. ഇന്ന് എല്ലാവരും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനുള്ള ആകാംക്ഷയിലാണ്. കഴിഞ്ഞ വര്‍ഷം 20 ദശലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചു, ഇത് ഒരു റെക്കോര്‍ഡാണ്. അമര്‍നാഥ് ജിയും മാതാ വൈഷ്‌ണോ ദേവിയും സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം കഴിഞ്ഞ ദശകത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ വേഗത നോക്കുമ്പോള്‍, ഭാവിയില്‍ ഈ സംഖ്യകള്‍ പലമടങ്ങ് വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഇവിടെ നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.


സഹോദരീ സഹോദരന്മാരേ,

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, 11-ാമത്തെ വലിയ സമ്പദ്വ്യവസ്ഥയില്‍ നിന്ന് ഭാരതം അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്ക് നീങ്ങി. ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വളരുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? ജനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ ഗവണ്‍മെന്റിന് കൂടുതല്‍ പണമുണ്ട്. ഇന്ന്, ഭാരതം ദരിദ്രര്‍ക്ക് സൗജന്യ റേഷന്‍, സൗജന്യ ആരോഗ്യ പരിരക്ഷ, പക്കാ വീടുകള്‍, ഗ്യാസ് കണക്ഷനുകള്‍, ടോയ്ലറ്റുകള്‍, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പോലുള്ള പദ്ധതികള്‍ എന്നിവ നല്‍കുന്നു. ഭാരതത്തിന്റെ സാമ്പത്തിക ശക്തി വര്‍ദ്ധിച്ചതാണ് ഇതിന് കാരണം. ഇനി, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കണം. ഇത് പാവപ്പെട്ടവരുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും വേണ്ടി ചെലവഴിക്കാനുള്ള രാജ്യത്തിന്റെ ശേഷിയെ വളരെയധികം വര്‍ധിപ്പിക്കും. ഇവിടെ, ആളുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകാന്‍ മറക്കുന്ന അത്തരമൊരു അടിസ്ഥാന സൗകര്യം കശ്മീര്‍ താഴ്‌വരയില്‍ വികസിപ്പിക്കും. ജമ്മു കശ്മീരിലെ എല്ലാ കുടുംബങ്ങള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കും.

ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി നിങ്ങളുടെ അനുഗ്രഹങ്ങള്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്ന്, ജമ്മു കശ്മീരിന്റെ ചരിത്രത്തില്‍, നമ്മുടെ പഹാരി സഹോദരന്മാര്‍ക്കും, നമ്മുടെ ഗുജ്ജര്‍ സഹോദരങ്ങള്‍ക്കും, നമ്മുടെ പണ്ഡിറ്റുകള്‍ക്കും, നമ്മുടെ വാല്മീകി സഹോദരങ്ങള്‍ക്കും, നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വേണ്ടി, വികസനത്തിന്റെ ഒരു വലിയ ആഘോഷം നടന്നിരിക്കുന്നു. നിങ്ങള്‍ ഒരു കാര്യം ചെയ്യുമോ? നിങ്ങള്‍ ഇത് ചെയ്യുമോ? നിങ്ങളുടെ മൊബൈല്‍ ഫോണ്‍ പുറത്തെടുത്ത്, ഫ്‌ളാഷ്ലൈറ്റ് ഓണാക്കി, വികസനത്തിന്റെ ഈ ആഘോഷം ആസ്വദിക്കൂ. നിങ്ങളുടെ മൊബൈല്‍ ഫോണുകളുടെ ഫ്‌ളാഷ്ലൈറ്റ് ഓണാക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും, നിങ്ങളുടെ മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ്ലൈറ്റ് ഓണാക്കുക, വികസനത്തിന്റെ ആഘോഷത്തെ സ്വാഗതം ചെയ്യുക. എല്ലാവരുടെയും മൊബൈല്‍ ഫോണിന്റെ ഫ്‌ലാഷ്ലൈറ്റ് ഓണാക്കട്ടെ, ജമ്മു കശ്മീരിന്റെ വെളിച്ചം രാജ്യത്തേക്ക് എത്തുന്നതും രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നു... നന്നായിട്ടുണ്ട്. എന്നോടൊപ്പം പറയൂ -

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

വളരെ നന്ദി.

 

NS



(Release ID: 2013547) Visitor Counter : 30