പ്രധാനമന്ത്രിയുടെ ഓഫീസ്‌

സംയുക്തപ്രസ്താവന: പ്രധാനമന്ത്രിയുടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശനം (ഫെബ്രുവരി 13-14, 2024)

Posted On: 14 FEB 2024 10:25PM by PIB Thiruvananthpuram

യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും 2024 ഫെബ്രുവരി 13ന് അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ യുഎഇയിലേക്കു സ്വാഗതംചെയ്ത പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, 2024 ഫെബ്രുവരി 14നു ദുബായിൽ നടന്ന ‘ലോക ഗവൺമെന്റ് ഉച്ചകോടി 2024’ൽ സംസാരിക്കാനുള്ള ക്ഷണം സ്വീകരിച്ചതിനുള്ള തന്റെ ആദരം അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനമാണിതെന്ന് ഇരുനേതാക്കളും പറഞ്ഞു. 2023 ഡിസംബർ ഒന്നിനു ദുബായിൽ നടക്കുന്ന UNFCCC COP28 സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഇതിനുമുമ്പു പ്രധാനമന്ത്രി യുഎഇ സന്ദർശിച്ചത്. അതിന്റെ ഭാഗമായി അദ്ദേഹം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ആ സന്ദർശനവേളയിൽ, ‘പ്രവർത്തിക്കുന്നതിനായി സിഒപി’ മാർഗനിർദേശം നൽകിയതിനും ‘യുഎഇ സമവായ’ത്തിൽ എത്തിയതിനും COP28 അധ്യക്ഷരാജ്യത്തെ ഇന്ത്യ അഭിനന്ദിച്ചു. ‘കാലാവസ്ഥാധനകാര്യം പരിവർത്തനം ചെയ്യുക’ എന്ന വിഷയത്തിൽ COP28 അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും, യുഎഇ പ്രസിഡന്റുമായി ചേർന്ന് ഉച്ചകോടിയുടെ ഭാഗമായി ‘ഗ്രീൻ ക്രെഡിറ്റ്സ് പ്രോഗ്രാം’ എന്ന ഉന്നതതല പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. ഏറ്റവും ഒടുവിലായി ‘ഊർജസ്വല ഗുജറാത്ത്’ ആ​ഗോള ഉച്ചകോടിയുടെ പത്താം പതിപ്പിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് 2024 ജനുവരി 9നും 10നും എത്തിയതുൾപ്പെടെ, പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ എട്ടുവർഷത്തിനിടെ നടത്തിയ നാല് ഇന്ത്യാസന്ദർശനവും നേതാക്കൾ എടുത്തുപറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടൊപ്പം നിക്ഷേപസഹകരണത്തെക്കുറിച്ചുള്ള നിരവധി ധാരണാപത്രങ്ങൾ കൈമാറുന്നതിനും അദ്ദേഹം സാക്ഷ്യംവഹിച്ചു.

2017ൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനവേളയിൽ ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയിൽ അവർ സംതൃപ്തി രേഖപ്പെടുത്തി. വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ഗണ്യമായി വികസിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇനിപ്പറയുന്ന കാര്യങ്ങളുടെ വിനിമയത്തിനു സാക്ഷ്യം വഹിച്ചു:

I. ഉഭയകക്ഷി നിക്ഷേപ ഉടമ്പടി

II. ഇന്ത്യ-മധ്യപൂർവേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEEC) സംബന്ധിച്ച അന്തർഗവണ്മെന്റ്തല ചട്ടക്കൂട് കരാർ

III. ഡിജിറ്റൽ അടിസ്ഥാനസൗകര്യപദ്ധതികളിലെ സഹകരണത്തിനുള്ള ധാരണാപത്രം

IV. വൈദ്യുതിബന്ധവും വ്യാപാരവും സംബന്ധിച്ച മേഖലയിലെ ധാരണാപത്രം.

V. ഗുജറാത്തിലെ ലോഥലിലുള്ള ദേശീയ സമുദ്ര പൈതൃകസമുച്ചയവുമായി സഹകരിക്കുന്നതിനുള്ള ധാരണാപത്രം

VI. യുഎഇയിലെ നാഷണൽ ലൈബ്രറി ആൻഡ് ആർക്കൈവ്‌സും നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യയും തമ്മിലുള്ള സഹകരണ മാർഗനിർദേശങ്ങൾ.

VII. തൽക്ഷണ പണമിടപാടു സംവിധാനങ്ങളായ യുപിഐ(ഇന്ത്യ)യും എഎഎൻഐ(യുഎഇ)യും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കരാർ.

VIII. ആഭ്യന്തര ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളായ റുപേ(ഇന്ത്യ)യും ജയ്‌വാനും (യുഎഇ) പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കരാർ.

സന്ദർശനത്തിനു മുന്നോടിയായി, അബുദാബി തുറമുഖ കമ്പനിയുമായി RITES ലിമിറ്റഡും ഗുജറാത്ത് മാരിടൈം ബോർഡും കരാർ ഒപ്പിട്ടു. തുറമുഖ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഇവ സഹായിക്കും.

കരുത്തുറ്റ സാമ്പത്തിക-വാണിജ്യ സഹകരണം ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിന്റെ പുതിയ മേഖലകൾ താണ്ടുന്നതിനും ഇരുപക്ഷത്തുനിന്നുമുള്ള ശ്രമങ്ങൾക്ക് ഇരുനേതാക്കളും അംഗീകാരം നൽകി. 2022 മെയ് ‌ഒന്നിനു സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) പ്രാബല്യത്തിൽ വന്നതിനുശേഷം യുഎഇ-ഇന്ത്യ വ്യാപാര ബന്ധങ്ങളിൽ ഉണ്ടായ കരുത്തുറ്റ വളർച്ചയെ അവർ സ്വാഗതം ചെയ്തു. തൽഫലമായി, 2022-23ലെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയായി യുഎഇ മാറി. ഇന്ത്യയിലെ രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവും യുഎഇയാണ്. 2022-23ൽ ഉഭയകക്ഷിവ്യാപാരം 85 ബില്യൺ ഡോളറായി ഉയർന്നതോടെ യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാരപങ്കാളിയായി ഇന്ത്യ മാറി. 2030-ൽ ഉഭയകക്ഷിവ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്താനാകുമെന്നും നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. ഉഭയകക്ഷിവ്യാപാര പങ്കാളിത്തത്തിലെ സുപ്രധാന പരിണാമമായി നിലകൊള്ളുന്ന യുഎഇ-ഇന്ത്യ സിഇപിഎ കൗൺസിലിന്റെ (യുഐസിസി) ഔപചാരിക അനാച്ഛാദനത്തെക്കുറ‌ിച്ചും ഇരുനേതാക്കളും പറഞ്ഞു.

ഇരുരാജ്യങ്ങളിലെയും വിവിധ മേഖലകളിൽ നിക്ഷേപം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് ഉഭയകക്ഷി നിക്ഷേപ ഉടമ്പടി വലിയ രീതിയിൽ സഹായകമാകുമെന്നു നേതാക്കൾ അഭിപ്രായപ്പെട്ടു. 2023ൽ ഇന്ത്യയിലെ നാലാമത്തെ വലിയ നിക്ഷേപകരും മൊത്തത്തിലുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഏഴാമത്തെ വലിയ സ്രോതസ്സുമായിരുന്നു യുഎഇ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ഇടപെടലിന്റെ പ്രത്യേകതയും ആഴവും പ്രതിഫലിപ്പിക്കുന്ന ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയിലും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലും യുഎഇയും ഇന്ത്യയും ഒപ്പുവച്ചതായി അവർ പറഞ്ഞു.

ആഗോള സാമ്പത്തിക അഭിവൃദ്ധിയും അതിജീവനശേഷിയും വളർത്തിയെടുക്കുന്നതിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതും സന്തുലിതവുമായ ബഹുമുഖ വ്യാപാരസംവിധാനത്തിന്റെ പ്രാധാന്യത്തിനു നേതാക്കൾ ഊന്നൽനൽകി. എല്ലാ WTO അംഗങ്ങളുടെയും താൽപ്പര്യങ്ങൾ നിറവേറ്റുകയും നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള വ്യാപാരക്രമം ശക്തിപ്പെടുത്തുകയും ചെയ്യുന്ന അർഥവത്തായ നേട്ടം കൈവരിക്കുന്നതിന്, 2024 ഫെബ്രുവരി 26 മുതൽ 29 വരെ അബുദാബിയിൽ നടക്കുന്ന 13-ാം WTO മന്ത്രിതലസമ്മേളനത്തിന്റെ  പ്രാധാന്യവും ചൂണ്ടിക്കാട്ടി.

ജബൽ അലിയിൽ ഭാരത് മാർട്ട് സ്ഥാപിക്കാനുള്ള തീരുമാനത്തെ നേതാക്കൾ സ്വാഗതം ചെയ്തു. ഇത് ഉഭയകക്ഷി വ്യാപാരത്തിനു കൂടുതൽ പ്രോത്സാഹനമേകുകയും ജബൽ അലി തുറമുഖത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം പ്രയോജനപ്പെടുത്തി സിഇപിഎയുടെ വിനിയോഗം വർധിപ്പിക്കുന്നതിനുള്ള വേദിയായി വർത്തിക്കുകയും ചെയ്യും. മധ്യപൂർവേഷ്യ, ആഫ്രിക്ക, യൂറേഷ്യ എന്നിവിടങ്ങളിലുടനീളം അന്തർദേശീയ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും അവരുടെ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനും ഫലപ്രദമായ സംവിധാനം ഒരുക്കി, ഇന്ത്യയിൽനിന്നുള്ള സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഭാരത് മാർട്ട് പിന്തുണയ്ക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

സാമ്പത്തികമേഖലയിലെ സാമ്പത്തിക ഇടപെടൽ വർധിപ്പിക്കുന്നതിനെ നേതാക്കൾ അഭിനന്ദിച്ചു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുഎഇ സെൻട്രൽ ബാങ്കുമായി പങ്കുവയ്ക്കുന്ന ഡിജിറ്റൽ റുപേ സ്റ്റാക്ക് പ്രയോജനപ്പെടുത്തി യുഎഇയുടെ ആഭ്യന്തര കാർഡ് പദ്ധതിയായ ജയ്‌വാൻ ആരംഭിച്ചതിനു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ദേശീയ പേയ്‌മെന്റ് സംവിധാനങ്ങളായ യുപിഐ (ഇന്ത്യ), എഎഎൻഐ (യുഎഇ) എന്നിവയെ പരസ്പരം കൂട്ടിയിണക്കുന്നതിനുള്ള കരാറിനെ അവർ സ്വാഗതം ചെയ്തു. ഇത് ഇരുരാജ്യങ്ങൾക്കുമിടയിൽ തടസ്സമില്ലാത്ത പണമിടപാടുകൾ സുഗമമാക്കും.

എണ്ണ, വാതകം, പുനരുപയോഗ ഊർജം എന്നിവ ഉൾപ്പെടുന്ന ഊർജമേഖലയിൽ ഉഭയകക്ഷി പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ADNOC ഗ്യാസും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും (GAIL) തമ്മിൽ യഥാക്രമം 1.2 എംഎംടിപിഎ, 0.5 എംഎംടിപിഎ എന്നിവയ്ക്കായി രണ്ടു പുതിയ ദീർഘകാല എൽഎൻജി വിതരണ കരാറുകളിൽ അടുത്തിടെ ഒപ്പുവച്ചത് അവർ അംഗീകരിച്ചു. ഈ കരാറുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജപങ്കാളിത്തത്തിൽ പുതിയ യുഗത്തിനു നാന്ദി കുറിക്കും. അത്തരം കൂടുതൽ അവസരങ്ങൾ കണ്ടെത്താൻ ഇരുനേതാക്കളും കമ്പനികളെ പ്രോത്സാഹിപ്പിച്ചു. ചെയ്തു. കൂടാതെ, ഹൈഡ്രജൻ, സൗരോർജം, ഗ്രിഡ് കണക്റ്റിവിറ്റി എന്നിവയിൽ സഹകരണം മുന്നോട്ടുകൊണ്ടുപോകാനും ഇരുപക്ഷവും സമ്മതിച്ചു.

ഇന്ന് ഒപ്പുവെച്ച ഇലക്ട്രിസിറ്റി ഇന്റര്‍കണക്ഷന്‍ ആന്റ് ട്രേഡ് മേഖലയിലെ ധാരണാപത്രം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഊര്‍ജ്ജ സഹകരണത്തിന്റെ ഒരു പുതിയ മേഖല തുറക്കുമെന്നും, ഇത് സി.ഒ.പി 26ന്റ സമയത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സമാരംഭം കുറിച്ച ഗ്രീന്‍ ഗ്രിഡുകള്‍ - വണ്‍ സണ്‍ വണ്‍ വേള്‍ഡ് വണ്‍ ഗ്രിഡ് (ഒരു സൂര്യന്‍ ഒരു ഗ്രിഡ് ഒ.എസ്.ഒ.ഡബ്ല്യു.ഒ.ജി) മുന്‍കൈയ്ക്ക് ജീവന്‍ നല്‍കുമെന്നും നേതാക്കള്‍ അംഗീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊര്‍ജ്ജ സഹകരണവും ബന്ധവും ധാരണാപത്രം കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിച്ചു.
അബുദാബിയില്‍ ബാപ്‌സ് ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി സ്ഥലം അനുവദിക്കാൻ കാണിച്ച മഹാമനസ്‌കതയ്ക്കും വ്യക്തിപരമായ പിന്തുണയ്ക്കും പ്രസിഡന്റ് ആദരണീയനായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി. യു.എ.ഇ-ഇന്ത്യ സൗഹൃദത്തിന്റെ ആഘോഷത്തിന്റെയും, ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന ആഴത്തില്‍ വേരൂന്നിയ സാംസ്‌കാരിക ബന്ധങ്ങളുടേയും, ഒപ്പം ഐക്യത്തിനും സഹിഷ്ണുതയ്ക്കും സമാധാനപരമായ സഹവര്‍ത്തിത്വത്തിനുമുള്ള യു.എ.ഇയുടെ ആഗോള പ്രതിബദ്ധതയുടെയും മൂര്‍ത്തീഭാവമാണ് ബാപ്‌സ് ക്ഷേത്രമെന്നും ഇരുപക്ഷവും അഭിപ്രായപ്പെട്ടു.
ഇരുരാജ്യങ്ങളുടെയും നാഷണല്‍ ആര്‍ക്കൈവ്‌സും തമ്മിലുള്ള സഹകരണ പ്രോട്ടോകോളും ഗുജറാത്തിലെ ലോത്തലിലുള്ള നാഷണല്‍ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സുമായി സഹകരണത്തിനുള്ള ധാരണാപത്രവും ഇന്ത്യയും-യു.എഇയും തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധത്തിന്റെ വേരുകള്‍ പുനഃസ്ഥാപിക്കുന്നതിനും പങ്കാളിത്ത ചരിത്രത്തിന്റെ നിധികള്‍ സംരക്ഷിക്കുന്നതിനും സഹായിക്കുമെന്നും ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.

മദ്ധ്യപൂര്‍വ്വേഷ്യയിലെ (മിഡില്‍ ഈസ്റ്റ്) ആദ്യ ഐ.ഐ.ടിയായ അബുദാബിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) ഡല്‍ഹിയില്‍ ഊര്‍ജ്ജ സംക്രമണത്തിലും സുസ്ഥിരതയിലുമുള്ള ആദ്യ മാസ്റ്റര്‍ പ്രോഗ്രാം ആരംഭിച്ചതിനെ ഇരു നേതാക്കളും അഭിനന്ദിച്ചു. നൂതന സാങ്കേതികവിദ്യകള്‍, നിർമ്മിത ബുദ്ധി, സുസ്ഥിര ഊര്‍ജം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും സഹകരണത്തിനുള്ള ഇരു രാജ്യങ്ങളുടെയും പങ്കാളിത്ത പ്രതിബദ്ധതയും അവര്‍ ആവര്‍ത്തിച്ചു.
യു.എ.ഇ-ഇന്ത്യ കള്‍ച്ചര്‍ കൗണ്‍സില്‍ ഫോറം രൂപീകരിക്കുന്നതിന്റെ പുരോഗതിയും ഇരുഭാഗത്തുനിന്നുമുള്ളവര്‍ക്ക് കൗണ്‍സിലിലെ അംഗത്വവും ഇരു നേതാക്കളും അവലോകനം ചെയ്തു. ഇരു രാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന ആഴത്തിലുള്ള പരസ്പര ധാരണ രൂപപ്പെടുത്തുന്നതില്‍ സാംസ്‌കാരികവും വിജ്ഞാനപരവുമായ നയതന്ത്രത്തിന്റെ പങ്ക് ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.

ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഐ.എം.ഇ.ഇ.സിയില്‍ ഇന്ത്യയും യു.എ.ഇയും ചേര്‍ന്നുള്ള ഒരു അന്തര്‍ഗവണ്‍മെന്റ് ചട്ടക്കൂട് സൃഷ്ടിക്കുന്നതിനുള്ള ധാരണാപത്രത്തെ നേതാക്കള്‍ സ്വാഗതം ചെയ്തു, യു.എ.ഇയും ഇന്ത്യയും ചേര്‍ന്ന് പ്രാദേശിക ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ കൈക്കൊണ്ട നേതൃത്വം ഇത് പ്രതിഫലിപ്പിക്കുന്നു. ഒരു ഡിജിറ്റല്‍ പരിസ്ഥിതി ഉള്‍പ്പെടെയുള്ള ഒരു ലോജിസ്റ്റിക് വേദിയുടെ വികസനവും പരിപാലനവും, ഐ.എം.ഇ.ഇ.സി പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി എല്ലാതരത്തിലുമുള്ള പൊതു ചരക്കുകളും, ബള്‍ക്ക്, കണ്ടെയ്‌നറുകളും, ലിക്വിഡ് ബള്‍ക്ക് എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള വിതരണ ശൃംഖല സേവനങ്ങള്‍ നല്‍കലും ചട്ടക്കൂടിന്റെ പ്രധാന ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിയക്കിടയില്‍ സമാരംഭം കുറിച്ച ഐ.എം.ഇ.ഇ.സി മുന്‍കൈകയ്ക്ക് കീഴിലുള്ള ആദ്യ കരാറാണിത്.

ഡിജിറ്റല്‍ അടിസ്ഥാനസൗകര്യ മേഖലയിലെ നിക്ഷേപ സഹകരണം സംയുക്തമായി പര്യവേക്ഷണം ചെയ്യുന്നതിനും മൂല്യനിര്‍ണ്ണയം നടത്തുന്നതിനും വിലയിരുത്തുന്നതിനുമുള്ള ധാരണാപത്രത്തെ നേതാക്കള്‍ സ്വാഗതം ചെയ്തു. യു.എ.ഇയിലേയും ഇന്ത്യയിലെയും പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം കെട്ടിപ്പടുക്കുന്നതിലൂടെ ശക്തവും ഫലപ്രദവുമായ സഹകരണം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് യു.എ.ഇയിലെ നിക്ഷേപ മന്ത്രാലയവും റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ ഇലക്രേ്ടാണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും തമ്മില്‍ ഈ ധാരണാപത്രം ഒപ്പുവച്ചത്. ഇന്ത്യയില്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ ക്ലസ്റ്ററും ഇന്ത്യയില്‍ ഡാറ്റാ സെന്റര്‍ പദ്ധതിയും സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനും വിലയിരുത്തുന്നതിനും ഇത് ലക്ഷ്യമിടുന്നു.

തനിക്കും ഇന്ത്യന്‍ പ്രതിനിധികള്‍ക്കും നല്‍കിയ ഊഷ്മളമായ ആതിഥ്യത്തിന് പ്രസിഡണ്ട് ആദരണീയനായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി.

--NK--



(Release ID: 2006238) Visitor Counter : 79