പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗോവയില്‍ ഇന്ത്യ ഊര്‍ജ്ജ വാരം 2024ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം 

Posted On: 06 FEB 2024 1:20PM by PIB Thiruvananthpuram

ഗോവ ഗവര്‍ണര്‍, ശ്രീ പി.എസ് ശ്രീധരന്‍ പിള്ള, ഗോവയുടെ ഊര്‍ജ്ജസ്വലനായ മുഖ്യമന്ത്രി, ശ്രീ പ്രമോദ് സാവന്ത്, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ഹര്‍ദീപ് സിംഗ് പുരി, രാമേശ്വര്‍ തേലി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബഹുമാനപ്പെട്ട അതിഥികളെ, മഹതികളെ, മഹാന്മാരേ!

ഇന്ത്യ ഊര്‍ജ്ജവാരത്തിന്റെ ഈ രണ്ടാം പതിപ്പില്‍, എല്ലാവര്‍ക്കും ഞാന്‍ ഊഷ്മളമായ ആശംസകള്‍ നേരുന്നു. ഊര്‍ജ്ജത്തോടുള്ള തങ്ങളുടെ അഭിനിവേശത്തിന് പേരുകേട്ട സംസ്ഥാനമായ ഗോവയില്‍ ഈ പരിപാടി നടക്കുന്നത് നമുക്ക് വളരെയധികം സന്തോഷം നല്‍കുന്നതാണ്. ആതിഥ്യമര്യാദയ്ക്ക് പേരുകേട്ട ഗോവ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ തങ്ങളുടെ സൗന്ദര്യവും സമ്പന്നമായ സംസ്‌കാരവും കൊണ്ട് ആകര്‍ഷിക്കുന്നു. നിലവില്‍, ഗോവയും വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. അതുകൊണ്ട്, പരിസ്ഥിതി ബോധത്തേയും സുസ്ഥിര ഭാവിയേയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാം യോഗം ചേരുമ്പോള്‍, ഒരു അനുയോജ്യമായ വേദിയായി ഗോവ നിലകൊള്ളുന്നു. ഗോവയുടെ പ്രിയപ്പെട്ട ഓര്‍മ്മകള്‍ ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന നമ്മുടെ ബഹുമാനപ്പെട്ട വിദേശ അതിഥികള്‍ക്ക് അവരുടെ ജീവിതകാലം മുഴുവന്‍ ഒപ്പമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളെ,
ഒരു സുപ്രധാന ഘട്ടത്തിലാണ് ഈ ഇന്ത്യ ഊര്‍ജ്ജവാര പരിപാടി സമ്മേളിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ മാത്രം, ഭാരതത്തിന്റെ മൊത്തം ആഭ്യന്തര വരുമാന (ജി.ഡി.പി) നിരക്ക് 7.5 ശതമാനത്തിലധികം ഉയര്‍ന്നു, ഇത് ആഗോള വളര്‍ച്ചാ കണക്കുകളെ മറികടക്കുന്നതാണ്. നിലവില്‍, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഭാരതം നിലകൊള്ളുകയാണ്. മാത്രമല്ല, അടുത്തിടെ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്)നമ്മള്‍ക്ക് വേണ്ടി വളര്‍ച്ചയുടെ സമാനമായഒരു പ്രവചനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുടെ റാങ്കിലേക്ക് ഉയരുമെന്ന് ലോകമെമ്പാടുമുള്ള വിദഗ്ധരും പ്രതീക്ഷിക്കുന്നു. അതിന്റെ നിര്‍ണായക പങ്ക് കണക്കിലെടുക്കുമ്പോള്‍, ഭാരതത്തിന്റെ വളര്‍ച്ചാ ആഖ്യാനത്തില്‍ ഊര്‍ജ്ജ മേഖലയുടെ പ്രാധാന്യം സ്വാഭാവികമായും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്.
സുഹൃത്തുക്കളെ,
നിലവില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താവ്, എണ്ണ ഉപഭോക്താവ്, എല്‍.പി.ജി ഉപഭോക്താവ് എന്നീ നിലകളിലാണ് ഇന്ത്യ. അതിനുപുറമെ, ആഗോളതലത്തില്‍ എല്‍.എന്‍.ജി, റിഫൈനര്‍, ഓട്ടോമൊബൈല്‍ വിപണി എന്നിവയുടെ നാലാമത്തെ വലിയ ഇറക്കുമതിക്കാരായും ഇത് നിലകൊള്ളുന്നു. നിലവില്‍, വൈദ്യുത വാഹനങ്ങളുടെ (ഇ.വി) വര്‍ദ്ധിച്ചുവരുന്ന ചോദനയ്‌ക്കൊപ്പം ഇരുചക്രവാഹനങ്ങളുടെയും നാലുചക്രവാഹനങ്ങളുടെയും റെക്കാര്‍ഡ് ഭേദിക്കുന്ന വില്‍പ്പനയ്ക്കും ഭാരതം സാക്ഷ്യം വഹിക്കുകയാണ്. പ്രതിദിനം 19 ദശലക്ഷം ബാരല്‍ എണ്ണയില്‍ നിന്ന് 2045-ഓടെ 38 ദശലക്ഷം ബാരലായി ഉയര്‍ന്നുകൊണ്ട് ഭാരതത്തിന്റെ പ്രാഥമിക ഊര്‍ജ്ജ ആവശ്യം 2045-ഓടെ ഇരട്ടിയാകുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.

സുഹൃത്തുക്കളെ,
ഭാവിയിലെ ഈ ആവശ്യകതകള്‍ മുന്‍നിര്‍ത്തികൊണ്ട് സജീവമായി ഭാരതം സ്വയം തയ്യാറെടുപ്പു നടത്തുകയാണ്. വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യകതകള്‍ക്കിടയില്‍, സ്ഥിരതയോടെ താങ്ങാനാവുന്ന ഊര്‍ജ്ജ ലഭ്യത രാജ്യത്തുടനീളം ഭാരതം ഉറപ്പാക്കുന്നുമുണ്ട്. നിരവധി ആഗോള ഘടകങ്ങള്‍ ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ രണ്ട് വര്‍ഷമായി ഭാരതത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞുവെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, 100% വൈദ്യുതി കവറേജ് ഭാരതം നേടുകയും കോടിക്കണക്കിന് വീടുകള്‍ക്ക് വൈദ്യുതി നല്‍കുകയും ചെയ്തു. ഇത്തരം പരിശ്രമങ്ങളിലൂടെ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ലാതെ, ആഗോള വികസനം രൂപപ്പെടുത്തുകയും ചെയ്യുന്ന, ആഗോള ഊര്‍ജ മേഖലയിലെ ഒരു പ്രധാന പങ്കാളിയായി ഭാരതം ഉയര്‍ന്നു.

സുഹൃത്തുക്കളെ,
ഭാരതം ഇന്ന്, അതിന്റെ അടിസ്ഥാന സൗകര്യ നിര്‍മ്മാണ ദൗത്യത്തിന്റെ ഭാഗമായി 21-ാം നൂറ്റാണ്ടിലെ ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മ്മിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍, അടിസ്ഥാന സൗകര്യവികസനത്തില്‍ ഞങ്ങള്‍ ഏകദേശം 10 ലക്ഷം കോടി രൂപ നിക്ഷേപിക്കുന്നു, സമീപകാലത്ത് അവതരിപ്പിച്ച ഇന്ത്യന്‍ ബജറ്റില്‍ ഇതിനായി 11 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ നിക്ഷേപത്തിന്റെ സവിശേഷമായൊരു ഭാഗം ഊര്‍ജമേഖലയിലേക്ക് തിരിയുമെന്നതില്‍ സംശയമില്ല. റെയില്‍വേ, റോഡ്‌വേകള്‍, ജലപാതകള്‍, എയര്‍വേകള്‍, ഭവനനിര്‍മ്മാണം എന്നിവയുള്‍പ്പെടെ രാജ്യത്തെ എല്ലാ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും ഊര്‍ജ്ജം ആവശ്യമാണെന്നിരിക്കെ, വര്‍ദ്ധിച്ചുവരുന്ന ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഭാരതം അതിന്റെ ഊര്‍ജ്ജശേഷി സജീവമായി വിപുലീകരിക്കുകയാണ്. ഞങ്ങളുടെ ഗവണ്‍മെന്റ് നടപ്പിലാക്കിയ പരിഷ്‌കാരങ്ങളാൽ ഭാരതത്തിലെ ഗാര്‍ഹിക വാതക ഉല്‍പ്പാദനവും അതിവേഗം വളരുകയാണ്. പ്രാഥമിക ഊര്‍ജ്ജ കൂട്ടകലര്‍ത്തലില്‍ പ്രകൃതി വാതകത്തിന്റെ പങ്ക് ആറ് ശതമാനത്തില്‍ നിന്ന് പതിനഞ്ച് ശതമാനമായി ഉയര്‍ത്താന്‍ നാം സമര്‍പ്പിതരാണ്. ഇത് കൈവരിക്കുന്നതിന്, അടുത്ത 5-6 വര്‍ഷത്തേക്ക് ഏകദേശം അറുപത്തിയേഴു ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. മാത്രമല്ല, ഞങ്ങളുടെ നിലവിലെ റിഫൈനിംഗ് കപ്പാസിറ്റിയായ (ശുദ്ധീകരണശേഷി) 254എം.എം.ടി.പി.എ യെ മറികടന്നുകൊണ്ട് ആഗോളതലത്തില്‍ ഏറ്റവും വലിയ റിഫൈനറുകളില്‍ ഒന്നായി നാം നമ്മുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. 2030-ഓടെ ഇന്ത്യയുടെ ശുദ്ധീകരണ ശേഷി 450 എം.എം.ടി.പി.എ ആയി ഉയര്‍ത്താന്‍ നാം ലക്ഷ്യമിടുന്നു. അതിനുപുറമെ, പെട്രോകെമിക്കല്‍സിലും മറ്റ് ഫിനിഷ്ഡ് പ്രൊഡക്ട്‌സ് മേഖലകളിലും ഭാരതം ഒരു പ്രധാന കയറ്റുമതിക്കാരായി ഉയര്‍ന്നിട്ടുമുണ്ട്. ഈ കാര്യം വ്യക്തമാക്കാന്‍ എനിക്ക് നിരവധി ഉദാഹരണങ്ങള്‍ നല്‍കാന്‍ കഴിയും, എന്നാല്‍ കാര്യത്തിന്റെ കാതല്‍ എന്തെന്നാല്‍ മുന്‍പൊന്നുമില്ലാത്തതരത്തില്‍ ഭാരതം ഇപ്പോള്‍ ഊര്‍ജ്ജത്തില്‍ നിക്ഷേപിക്കുന്നു എന്നതാണ്. അതിന്റെഫലമായി, ലോകമെമ്പാടുമുള്ള എണ്ണ, വാതകം, ഊര്‍ജ്ജ മേഖലകളിലെ പ്രമുഖര്‍ ഭാരതത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യപ്പെടുന്നു. അത്തരത്തിലുള്ള നിരവധി പ്രമുഖര്‍ ഇന്ന് നമുക്കൊപ്പം ഇവിടെയുണ്ട്. നിങ്ങളെ ഓരോരുത്തരെയും നാം ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.

സുഹൃത്തുക്കളെ,
ഒരു ചാക്രിക സമ്പദ്‌വ്യവസ്ഥ എന്ന ആശയം ഭാരതത്തിന്റെ പുരാതന പാരമ്പര്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയതാണ്, ഇത് നമ്മുടെ പുനരുപയോഗത്തിന്റെയും പുനര്‍ചാക്രീകരണത്തിന്റെയും ധാര്‍മ്മികതയെ പ്രതിഫലിപ്പിക്കുന്നു. ഈ തത്വം ഊര്‍ജ മേഖലയ്ക്കും ഒരുപോലെ ബാധകമാണ്. കഴിഞ്ഞ വര്‍ഷം ജി-20 ഉച്ചകോടിയില്‍ സമാരംഭം കുറിച്ച ഗ്ലോബല്‍ ബയോഫ്യൂവല്‍ അലയന്‍സ് (ആഗോള ഡൈവ ഇന്ധന സഖ്യം) ഈ മനോഭാവത്തിന്റെ ദൃഷ്ടാന്തമാണ്. ഈ സഖ്യം ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍, സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയെ ഒരുമിച്ച് കൊണ്ടുവരികയും അതിന്റെ തുടക്കം മുതല്‍ വ്യാപകമായ പിന്തുണ നേടുകയും ചെയ്തിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍, 22 രാജ്യങ്ങളും 12 അന്താരാഷ്ട്ര സംഘടനകളും ഈ സഖ്യത്തില്‍ ചേരുകയും ആഗോളതലത്തില്‍ ജൈവ ഇന്ധനങ്ങളെ പരിപോഷപ്പെടുത്തുകയും വര്‍ദ്ധിപ്പിക്കുകയും ഏകദേശം 500 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
സുഹൃത്തുക്കളെ,
ഈ രംഗത്ത് ഭാരതവും കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജൈവ ഇന്ധനങ്ങളുടെ ഉപയോഗം ഇന്ത്യയില്‍ കുതിച്ചുയരുകയാണ്. ഒരു പതിറ്റാണ്ട് മുമ്പ് പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് 1.5 ശതമാനമായിരുന്നു. 2023 ആയപ്പോഴേക്കും ഇത് 12 ശതമാനം കവിഞ്ഞു, അതിന്റെ ഫലമായി കാര്‍ബണ്‍ ഉദ്‌വമനം ഏകദേശം 42 ദശലക്ഷം മെട്രിക് ടണ്‍ കുറഞ്ഞു. 2025-ഓടെ പെട്രോളില്‍ 20 ശതമാനം എഥനോള്‍ കൂട്ടികലര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനാണ് നാം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഊര്‍ജ്ജ വാരത്തില്‍ 80-ലധികം ചില്ലറവില്‍പ്പനശാലകളിലൂടെ 20 ശതമാനം എഥനോള്‍ മിശ്രണത്തിന്റെ വിതരണം ഭാരതം ആരംഭിച്ചത് നിങ്ങളില്‍ ചിലര്‍ ഓര്‍ക്കുന്നുണ്ടാകും. നിലവില്‍, രാജ്യവ്യാപകമായി 9000 വില്‍പ്പനകേന്ദ്രങ്ങളില്‍ ഞങ്ങള്‍ ഈ സംരംഭം ആവര്‍ത്തിക്കുകയാണ്.

സുഹൃത്തുക്കളെ,
മാലിന്യത്തില്‍ നിന്നും സമ്പത്ത് പരിപാലനത്തിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ഗവണ്‍മെന്റ് ശ്രമിക്കുകയാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് 5000 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകള്‍ ഭാരതത്തില്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
സുഹൃത്തുക്കളെ,
ലോകജനസംഖ്യയുടെ 17 ശതമാനമുണ്ടെങ്കിലും ഭാരതത്തിന്റെ കാര്‍ബണ്‍ പുറന്തള്ളല്‍ വിഹിതം 4 ശതമാനം മാത്രമാണ്. എന്നിരുന്നാലും, നമ്മുടെ ഊര്‍ജ്ജ മിശ്രിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പരിസ്ഥിതി സുസ്ഥിര ഊര്‍ജ്ജ സ്രോതസ്സുകളുടെ വികസനത്തിനാണ് നാം മുന്‍ഗണന നല്‍കുന്നത്. 2070-ഓടെ നെറ്റ് സീറോ എമിഷന്‍ കൈവരിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. നിലവില്‍, പുനരുപയോഗ ഊര്‍ജ്ജ സ്ഥാപിതശേഷിയില്‍ ഭാരതം ആഗോളതലത്തില്‍ നാലാം സ്ഥാനത്താണ്, നമ്മുടെ വൈദ്യുതിയുടെ സ്ഥാപിതശേഷിയുടെ 40 ശതമാനവും ഫോസില്‍ ഇതര ഇന്ധന സ്രോതസ്സുകളില്‍ നിന്നാണ്. ഭാരതത്തിന്റെ സൗരോര്‍ജ്ജ സ്ഥാപിത ശേഷി കഴിഞ്ഞ ദശകത്തില്‍ 20 മടങ്ങ് വര്‍ധിച്ചു.

സൗരോര്‍ജ്ജത്തെ ആശ്ലേഷിക്കാനുള്ള പ്രേരണ ഭാരതത്തില്‍ രാജ്യവ്യാപകമായ ഒരു സംഘടിതപ്രവര്‍ത്തനമായി പരിണമിക്കുകയാണ്. അടുത്തിടെ, രാജ്യത്ത് മറ്റൊരു സുപ്രധാന മുന്‍കൈയ്ക്ക് തുടക്കം കുറിച്ചു - 1 കോടി വീടുകളില്‍ പുരപ്പുറ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി. ഊര്‍ജത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ഒരു കോടി കുടുംബങ്ങളെ ഈ മുന്‍കൈ ശാക്തീകരിക്കും. അവരുടെ വീടുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന മിച്ച വൈദ്യുതി നേരിട്ട് ഗ്രിഡില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തുവരുന്നു. ഭാരതം പോലുള്ള ഒരു രാജ്യത്ത് ഈ പദ്ധതിയുടെ സ്വാധീനം വളരെ വലുതായിരിക്കും., അത് സൗരോര്‍ജ്ജ മൂല്യ ശൃംഖലയിലുടനീളം നിങ്ങള്‍ക്കായി ഒരു സുപ്രധാന നിക്ഷേപവും അവസരം അവതരിപ്പിക്കുന്നു.
സുഹൃത്തുക്കളെ,
ഹരിത ഹൈഡ്രജന്റെ മേഖലയിലും ഭാരതം അതിവേഗം മുന്നേറുകയാണ്. ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ നടപ്പാക്കുന്നതോടെ ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിന്റെയും കയറ്റുമതിയുടെയും കേന്ദ്രമായി മാറാന്‍ ഭാരതം ഒരുങ്ങുകയാണ്. ഭാരതത്തിന്റെ ഹരിത ഊര്‍ജ മേഖലയ്ക്ക് നിക്ഷേപകര്‍ക്കും വ്യവസായങ്ങള്‍ക്കും ഒരുപോലെ വിജയം ഉറപ്പുനല്‍കാനാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്.

സുഹൃത്തുക്കളെ,
ഭാരതം സംഘടിപ്പിച്ച ഈ ഇന്ത്യ ഊര്‍ജ്ജ വാര പരിപാടി വെറും ഒരു പരിപാടി മാത്രമല്ല; 'അത് ലോകത്തോടൊപ്പം ഇന്ത്യ ലോകത്തിന് വേണ്ടി ഇന്ത്യ' എന്ന ധാര്‍മ്മികതയെ പ്രതിഫലിപ്പിക്കുന്നതാണ്. അതുകൊണ്ട്, ഊര്‍ജമേഖലയിലെ അനുഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കൈമാറുന്നതിനുമുള്ള ഇടമായി ഈ വേദി വികസിച്ചു. വരൂ, പരസ്പരം പാഠങ്ങള്‍ ഉള്‍ക്കൊണ്ടും സാങ്കേതിക പുരോഗതി കൈമാറ്റം ചെയ്തും സുസ്ഥിര ഊര്‍ജത്തിലേക്കുള്ള പുതിയ പാതകള്‍ രൂപപ്പെടുത്തിയും നമുക്ക് കൂട്ടായി മുന്നേറാം. നമുക്ക് പരസ്പരം പഠിക്കാം, അത്യാധുനിക സാങ്കേതികവിദ്യകളില്‍ സഹകരിക്കാം, സുസ്ഥിര ഊര്‍ജ്ജ വികസനത്തിനുള്ള വഴികള്‍ പര്യവേക്ഷണം ചെയ്യാം. നമുക്ക് ഒരുമിച്ച് സമ്പന്നവും പരിസ്ഥിതി സുസ്ഥിരവുമായ ഒരു ഭാവി രൂപപ്പെടുത്താം. ഈ വേദി നമ്മുടെ കൂട്ടായ പരിശ്രമങ്ങളുടെ സാക്ഷ്യപത്രമായി നിലകൊള്ളുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ കൂടി, ഈ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.
വളരെ നന്ദി.

--NS--



(Release ID: 2004949) Visitor Counter : 50