പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ ഖോഡൽധാം ട്രസ്റ്റ്-അർബുദ ആശുപത്രിയുടെ ശിലാസ്ഥാപനച്ചടങ്ങിനെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു


“വിദ്യാഭ്യാസമോ കൃഷിയോ ആരോഗ്യമോ ഏതു മേഖലയുമാകട്ടെ, ഇവയിലെല്ലാം ഖോഡൽധാം ട്രസ്റ്റ് മികച്ച പ്രവർത്തനമാണു നടത്തിയിട്ടുള്ളത്”

“കഴിഞ്ഞ 9 വർഷത്തിനുള്ളിൽ രാജ്യത്ത് 30 പുതിയ അർബുദ ആശുപത്രികൾ വികസിപ്പിച്ചെടുത്തു”

“രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിൽ ആയുഷ്മാൻ ആരോഗ്യമന്ദിരം പ്രധാന പങ്കു വഹിക്കുന്നു”

“കഴിഞ്ഞ 20 വർഷത്തിനിടയിൽ ആരോഗ്യമേഖലയിൽ ഗുജറാത്ത് അഭൂതപൂർവമായ പുരോഗതി കൈവരിച്ചു”

Posted On: 21 JAN 2024 12:47PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഖോഡൽധാം ട്രസ്റ്റ്-അർബുദ ആശുപത്രിയുടെ ശിലാസ്ഥാപനച്ചടങ്ങിനെ വീഡിയോ സന്ദേശത്തിലൂടെ ഇന്ന് അഭിസംബോധന ചെയ്തു.

ചടങ്ങിനെ അഭിസംബോധന ചെയ്യവേ, പുണ്യഭൂമിയായ ഖോഡൽധാമുമായും ഖോഡൽ മാതാവിന്റെ ഭക്തരുമായും ബന്ധപ്പെടാൻ കഴിഞ്ഞതു സവിശേഷഭാഗ്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. അംറേലിയിലെ അർബുദ ആശുപത്രിക്കും ഗവേഷണകേന്ദ്രത്തിനും തറക്കല്ലിട്ടതിലൂടെ പൊതുക്ഷേമ-സേവനരംഗത്തു ശ്രീ ഖോഡൽധാം ട്രസ്റ്റ് മറ്റൊരു സുപ്രധാന ചുവടുവയ്പുകൂടി നടത്തിയതായി ശ്രീ മോദി പറഞ്ഞു. ശ്രീ ​ഖോഡൽധാം ട്രസ്റ്റ്-കാഗ്‌വഡ് സ്ഥാപിച്ചതിന്റെ 14 വർഷം പൂർത്തിയാക്കുകയാണെന്നു പറഞ്ഞ അദ്ദേഹം ആശംസകൾ അറിയിക്കുകയും ചെയ്തു.

സേവനത്തിന്റെയും മൂല്യങ്ങളുടെയും അർപ്പണബോധത്തിന്റെയും ദൃഢനിശ്ചയത്തോടെയാണ് 14 വർഷം മുമ്പു ലേവ പാട്ടീദാർ സമുദായം ശ്രീ ഖോദൽധാം ട്രസ്റ്റ് സ്ഥാപിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു. അന്നുമുതൽ, സേവനത്തിലൂടെ ദശലക്ഷക്കണക്കിനുപേരുടെ ജീവിതത്തിൽ മാറ്റംവരുത്താൻ ട്രസ്റ്റ് പ്രവർത്തിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. “വിദ്യാഭ്യാസമോ കൃഷിയോ ആരോഗ്യമോ ഏതു മേഖലയുമാകട്ടെ, ഇവയിലെല്ലാം ഖോഡൽധാം ട്രസ്റ്റ് മികച്ച പ്രവർത്തനമാണു നടത്തിയിട്ടുള്ളത്”. അംറേലിയിൽ നിർമിക്കുന്ന അർബുദ ആശുപത്രി സേവനമനോഭാവത്തിന്റെ മറ്റൊരുദാഹരണമായി മാറുമെന്നും അംറേലി ഉൾപ്പെടെ സൗരാഷ്ട്രയിലെ വലിയൊരു മേഖലയ്ക്ക് അതു വലിയ നേട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

അർബുദംപോലുള്ള ഗുരുതരരോഗത്തിന്റെ ചികിത്സ ഏതു വ്യക്തിക്കും കുടുംബത്തിനും വലിയ വെല്ലുവിളിയായി മാറുമെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അർബുദ ചികിത്സയിൽ ആർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനാണു ഗവണ്മെന്റ് ശ്രമിക്കുന്നതെന്നു പറഞ്ഞു. ഈ ചിന്താഗതിയോടെ, കഴിഞ്ഞ 9 വർഷത്തിനി‌ടെ രാജ്യത്ത് 30ഓളം പുതിയ അർബുദ ആശുപത്രികൾ വികസിപ്പിച്ചെടുത്തതായും 10 പുതിയ അർബുദ ആശുപത്രികളുടെ പ്രവർത്തനം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അർബുദത്തിന്റെ ചികിത്സയ്ക്കായി, ശരിയായ ഘട്ടത്തിൽ രോഗം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തിനും പ്രധാനമന്ത്രി ഊന്നൽ നൽകി. ഗ്രാമങ്ങളിലെ ജനങ്ങൾ രോഗനിർണയം നടത്തുമ്പോഴേക്കും അർബുദം പടരാൻ തുടങ്ങുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ഗ്രാമതലത്തിൽ ഒന്നരലക്ഷത്തിലധികം ആയുഷ്മാൻ ആരോഗ്യമന്ദിരങ്ങൾ കേന്ദ്രഗവണ്മെന്റ് നിർമിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി അറിയിച്ചു. അർബുദം ഉൾപ്പെടെയുള്ള ഗുരുതരമായ പല രോഗങ്ങളും പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിന് ഊന്നൽ നൽകുന്നുണ്ട്. “അർബുദം നേരത്തേ കണ്ടെത്തിയാൽ, ചികിത്സയുടെ കാര്യത്തിൽ ഡോക്ടർമാർക്കും ധാരാളം സഹായം ലഭിക്കും” - അദ്ദേഹം കൂട്ടിച്ചേർത്തു. ഗർഭാശയ അർബുദം, സ്തനാർബുദം തുടങ്ങിയ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിൽ ആയുഷ്മാൻ ആരോഗ്യമന്ദിരം പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നു പരാമർശിച്ച പ്രധാനമന്ത്രി, കേന്ദ്രഗവണ്മെന്റിന്റെ ശ്രമങ്ങൾ സ്ത്രീകൾക്കു വളരെയധികം പ്രയോജനം ചെയ്തുവെന്നും പറഞ്ഞു.

കഴിഞ്ഞ 20 വർഷത്തിനിടയിൽ ഗുജറാത്ത് ആരോഗ്യമേഖലയിൽ അഭൂതപൂർവമായ പുരോഗതി കൈവരിച്ചെന്നും ഇന്ത്യയുടെ വലിയ വൈദ്യശാസ്ത്രകേന്ദ്രമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 2002 വരെ ഗുജറാത്തിൽ 11 മെഡിക്കൽ കോളേജുകളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇന്നത് 40 ആയി ഉയർന്നു. 20 വർഷത്തിനിടെ ഇവിടെ എംബിബിഎസ് സീറ്റുകളുടെ എണ്ണം ഏകദേശം 5 മടങ്ങു വർധിച്ചതായും പിജി സീറ്റുകളുടെ എണ്ണത്തിൽ ഏകദേശം 3 മടങ്ങു വർധനയുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇപ്പോൾ നമുക്കു രാജ്‌കോട്ടിൽ എയിംസ് പോലുമുണ്ട്”- അദ്ദേഹം പറഞ്ഞു. 2002 വരെ ഗുജറാത്തിൽ 13 ഫാർമസി കോളേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവയുടെ എണ്ണം ഇന്ന് 100 ആയി ഉയർന്നിട്ടുണ്ടെന്നും, ഡിപ്ലോമ ഫാർമസി കോളേജുകളുടെ എണ്ണം കഴിഞ്ഞ 20 വർഷത്തിനിടെ 6ൽ നിന്ന് 30 ആയി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ഗ്രാമങ്ങളിലും സാമൂഹ്യാരോഗ്യകേന്ദ്രങ്ങൾ തുറന്നതിലൂടെ ആരോഗ്യമേഖലയിൽ വലിയ പരിഷ്കാരത്തിന്റെ മാതൃക ഗുജറാത്ത് അവതരിപ്പിച്ചിട്ടുണ്ടെന്നും അതുവഴി ഗോത്രവർഗ- ദരിദ്ര മേഖലകളിലേക്ക് ആരോഗ്യസൗകര്യങ്ങൾ വ്യാപിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഗുജറാത്തിൽ 108 ആംബുലൻസ് സൗകര്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം തുടർച്ചയായി ശക്തിപ്പെടുകയാണ്” - അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതൊരു രാജ്യത്തിന്റെയും വികസനത്തിന് ആരോഗ്യകരവും ശക്തവുമായ സമൂഹം വേണ്ടതുണ്ടെന്നു ശ്രീ മോദി പറഞ്ഞു. “ഖോഡൽ മാതാവിന്റെ അനുഗ്രഹത്താൽ, നമ്മുടെ ഗവണ്മെന്റ് ഇന്ന് ഈ ചിന്ത പിന്തുടരുന്നു” – ധാരാളം അർബുദ രോഗികൾ ഉൾപ്പെടെ 6 കോടിയിലധികം പേരുടെ ചികിത്സയ്ക്കും ഒരു ലക്ഷം കോടി രൂപ ലാഭിക്കാനും സഹായിച്ച ആയുഷ്മാൻ ഭാരത് പദ്ധതിയെ പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. മരുന്നുകൾ 80 ശതമാനം വിലക്കുറവിൽ ലഭ്യമാക്കുന്ന 10,000 ജൻ ഔഷധി കേന്ദ്രങ്ങൾ തുറന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പിഎം ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 25,000 ആയി ഉയർത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 30,000 കോടി രൂപ ചെലവഴിക്കുന്നതിൽനിന്നു രോഗികളെ രക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. “നിരവധി അർബുദരോഗികൾക്കു ഗുണം ചെയ്യുംവി‌ധം അർബുദമരുന്നുകളുടെ വിലയും ഗവണ്മെന്റ് നിയന്ത്രിച്ചിട്ടുണ്ട്” - അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രസ്റ്റുമായുള്ള ദീർഘകാലബന്ധം എടുത്തുകാട്ടിയ പ്രധാനമന്ത്രി 9 അഭ്യർഥനകൾ മുന്നോട്ടുവച്ചു. ഒന്നാമതായി, ഓരോ തുള്ളി വെള്ളവും സംരക്ഷിച്ചു ജലസംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക. രണ്ട് - ഗ്രാമതലത്തിൽ ഡിജിറ്റൽ ഇടപാടുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക. മൂന്ന് - നിങ്ങളുടെ ഗ്രാമം, പ്രദേശം, നഗരം എന്നിവ വൃത്തിയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ പ്രവർത്തിക്കുക. നാല് - പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക, ഇന്ത്യയിൽ നിർമിച്ച ഉൽപ്പന്നങ്ങൾ പരമാവധി ഉപയോഗിക്കുക. അഞ്ച് - രാജ്യത്തിനുള്ളിൽ യാത്ര ചെയ്യുകയും ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ആറ്- പ്രകൃതിക്കൃഷിയെക്കുറിച്ചു കർഷകർക്കിടയിൽ അവബോധം സൃഷ്ടിക്കുക. ഏഴ് - ദൈനംദിന ഭക്ഷണക്രമത്തിൽ ശ്രീ-അന്ന ഉൾപ്പെടുത്തുക. എട്ട് – ശാരീരികക്ഷമത, യോഗ അല്ലെങ്കിൽ കായികമേഖല എന്നിവയിൽ വ്യാപൃതരാകുക, അതു ജീവിതത്തിന്റെ അവിഭാജ്യഘടകമാക്കുക. അവസാനമായി - ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നുകളിൽനിന്നും ആസക്തിയിൽനിന്നും അകന്നുനിൽക്കുക.

പൂർണ സമർപ്പണത്തോടെയും കാര്യപ്രാപ്തിയോടെയും ട്രസ്റ്റ് അതിന്റെ ഉത്തരവാദിത്വങ്ങൾ തുടർന്നും നിർവഹിക്കുമെന്നും അംറേലിയിൽ നിർമിക്കുന്ന അർബുദ ആശുപത്രി സമൂഹത്തിന്റെയാകെ ക്ഷേമത്തിനു മാതൃകയാകുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ലേവ പാട്ടീദാർ സമുദായത്തിനും ശ്രീ ഖോഡൽധാം ട്രസ്റ്റിനും അദ്ദേഹം ആശംസകൾ അറിയിച്ചു. “ഖോഡൽ മാതാവിന്റെ കൃപയോടെ നിങ്ങൾ സാമൂഹിക സേവനം തുടരണം”- അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസംഗം ഉപസംഹരിക്കവേ, വിവാഹച്ചടങ്ങുകൾ രാജ്യത്തു നടത്താനും വിദേശരാജ്യങ്ങളിൽ നടത്തുന്ന വിവാഹങ്ങളിൽനിന്നു വിട്ടുനിൽക്കാനും ധനികരോടു പ്രധാനമന്ത്രി അഭ്യർഥിച്ചു. “മെയ്ഡ് ഇൻ ഇന്ത്യ എന്നതുപോലെയാണ് ഇപ്പോൾ വെഡ് ഇൻ ഇന്ത്യ” -  പ്രധാനമന്ത്രി ഉപസംഹരിച്ചു.

SK

(Release ID: 1998348) Visitor Counter : 63