വാണിജ്യ വ്യവസായ മന്ത്രാലയം

വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പിന്റെ 2023 വര്‍ഷാന്ത്യ അവലോകനം



ഇന്ത്യയുടെ ഉല്‍പ്പാദന ശേഷിയും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതിന് 14 പ്രധാന മേഖലകള്‍ക്ക് ഉല്‍പാദനബന്ധിത പ്രോല്‍സാഹനം

രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 1,14,000 സ്റ്റാര്‍ട്ടപ്പുകള്‍ 12 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.

ആള്‍ട്ടര്‍നേറ്റീവ് നിക്ഷേപ ഫണ്ടുകള്‍ നിക്ഷേപം 915 സ്റ്റാര്‍ട്ടപ്പുകളിലായി 17,272 കോടി രൂപ നിക്ഷേപിച്ചു.

ഇന്ത്യയിലെ 500ലേറെ നഗരങ്ങളിലും പട്ടണങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഒഎന്‍ഡിസി ശൃംഖലയില്‍ 2.3 ലക്ഷത്തിലേറെ വില്‍പ്പനക്കാരും സേവന ദാതാക്കളും സജീവമാണ്
17 സംസ്ഥാനങ്ങളിലെ, 2944 കോടി രൂപ മൂല്യംവരുന്ന യൂനിറ്റി മാളുകളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചു.

ബിസിനസ് ചെയ്യല്‍ എളുപ്പമാക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനായി 3,600-ലധികം നിബന്ധനകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കുകയും 41,000-ലധികം വ്യവസ്ഥകള്‍ കുറയ്ക്കുകയും ചെയ്തു.

ദേശീയ ഏകജാലക സംവിധാനത്തിലൂടെ 2,55,000-ലധികം അംഗീകാരങ്ങള്‍ സുഗമമാക്കി

Posted On: 26 DEC 2023 11:57AM by PIB Thiruvananthpuram

ഉല്‍പാദനബന്ധിത ആനുകൂല്യ (പിഎല്‍ഐ) പദ്ധതി

'ആത്മനിര്‍ഭര്‍' ആകാനുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് കണക്കിലെടുത്ത്, 14 പ്രധാന മേഖലകള്‍ക്കായി ഉല്‍പാദനബന്ധിത ആനുകൂല്യ (പിഎല്‍ഐ) പദ്ധതികള്‍ ഇന്ത്യയുടെ ഉല്‍പ്പാദന ശേഷിയും കയറ്റുമതിയും വര്‍ധിപ്പിക്കാന്‍ 1.97 ലക്ഷം കോടി പ്രഖ്യാപിച്ചുകൊണ്ട് നടപ്പാക്കി. ഈ സുപ്രധാന മേഖലകളിലുടനീളമുള്ള പിഎല്‍ഐ പദ്ധതി ഇന്ത്യന്‍ നിര്‍മ്മാതാക്കളെ ആഗോളതലത്തില്‍ മത്സരിക്കാന്‍ ശേഷിയുള്ളവരാക്കുന്നതിനും പ്രധാന കഴിവ്, അത്യാധുനിക സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും സഹായകമാണ്. കാര്യക്ഷമത ഉറപ്പാക്കുക, കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും ഇന്ത്യയെ ആഗോള മൂല്യ ശൃംഖലയുടെ അവിഭാജ്യ ഘടകമാക്കുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്.

നിര്‍ണായക നേട്ടങ്ങള്‍:
2023 നവംബര്‍ വരെ 746 അപേക്ഷകള്‍ അംഗീകരിച്ചു. 150-ലധികം ജില്ലകളില്‍ (24 സംസ്ഥാനങ്ങള്‍) പിഎല്‍ഐ യൂണിറ്റുകള്‍ സ്ഥാപിച്ചു. രൂപയ്ക്ക് മുകളില്‍ 2023 സെപ്തംബര്‍ വരെ 95,000 കോടി രൂപയുടെ നിക്ഷേപം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് 17.80 ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദന/വില്‍പ്പനയിലേക്ക് നയിച്ചു. തൊഴിലവസരം (നേരിട്ടും അല്ലാതെയും) 6.4 ലക്ഷത്തിലധികമുണ്ടായി. 3.20 ലക്ഷം കോടി രൂപയോളം കയറ്റുമതി വര്‍ധിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2,900 കോടി രൂപ പ്രോല്‍സാഹനമായി വിതരണം ചെയ്തു. 3 വര്‍ഷത്തിനുള്ളില്‍ മൊബൈല്‍ നിര്‍മ്മാണത്തില്‍ 20% മൂല്യവര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ 101 ബില്യണ്‍ യുഎസ് ഡോളറിന്റെ മൊത്തം ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനത്തില്‍, കയറ്റുമതിയായി 11.1 ബില്യണ്‍ യുഎസ് ഡോളര്‍ ഉള്‍പ്പെടെ 44 ബില്യണ്‍ യുഎസ് ഡോളറാണ് സ്മാര്‍ട്ട്ഫോണുകളുടെ വിഹിതം.

ടെലികോം മേഖലയില്‍ 60% ഇറക്കുമതി കുറയ്ക്കാവുന്ന സാഹചര്യമുണ്ടായി. ഫാര്‍മ മേഖലയില്‍ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പെന്‍സിലിന്‍-ജി ഉള്‍പ്പെടെയുള്ള പല മരുന്നുകളും ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്നു, കൂടാതെ സിടി സ്‌കാന്‍, എംആര്‍ഐ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ സാങ്കേതികവിദ്യയുടെ കൈമാറ്റം സംഭവിച്ചു.

എല്ലാ എംഎസ്എംഇ സ്റ്റാര്‍ട്ടപ്പുകളും അടങ്ങുന്ന വിറ്റുവരവില്‍ ഡ്രോണുകളുടെ മേഖല 7 മടങ്ങ് കുതിച്ചുചാട്ടം നടത്തി. ഭക്ഷ്യ സംസ്‌കരണത്തിനായുള്ള പിഎല്‍ഐ പദ്ധതിക്കു കീഴില്‍, ഇന്ത്യയില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തുന്നതില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തി, ഇത് ഇന്ത്യന്‍ കര്‍ഷകരുടെയും എംഎസ്എംഇകളുടെയും വരുമാനത്തെ ഗുണപരമായി ബാധിച്ചു.

വൈറ്റ് ഗുഡ്സി(എസികളും എല്‍ഇഡി ലൈറ്റുകളും)നുള്ള ഉല്‍പാദനബന്ധിത പ്രോല്‍സാഹന (പിഎല്‍ഐ) പദ്ധതി
2021 ഏപ്രില്‍ 7-ന് കേന്ദ്രമന്ത്രിസഭ ഇത് അംഗീകരിച്ചു. മൊത്തം 6,238 കോടി രൂപയാണു മൂലധനവിഹിതം. പദ്ധതിക്ക് കീഴില്‍ 64 കമ്പനികളെ തിരഞ്ഞെടുത്തു. 34 കമ്പനികള്‍ എയര്‍കണ്ടീഷണര്‍ ഘടകങ്ങള്‍ക്കായി 5,429 കോടി രൂപയും 30 കമ്പനികള്‍ എല്‍ഇഡി ഘടക നിര്‍മാണത്തിനായി 1,337 കോടി രൂപയും നിക്ഷേപിക്കും. ഏകദേശം 48,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി 6,766 കോടി രൂപയുടെ നിക്ഷേപം വിഭാവനം ചെയ്യുന്നു.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ മുന്നേറ്റം

2016 ജനുവരി 16-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭം, രാജ്യത്ത് നവീകരണത്തിനുള്ള ആശയങ്ങള്‍ക്കായുള്ള ഭൂമികയായി പരിണമിച്ചു. സംരംഭകരെ പിന്തുണയ്ക്കുന്നതിനും, ശക്തമായ ഒരു സ്റ്റാര്‍ട്ടപ്പ് ചുറ്റുപാട് കെട്ടിപ്പടുക്കുന്നതിനും, തൊഴിലന്വേഷകരേക്കാള്‍ തൊഴില്‍ ദാതാക്കളുടെ രാജ്യമായി ഇന്ത്യയെ മാറ്റുന്നതിനുമായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭത്തിന് കീഴില്‍ നിരവധി പരിപാടികള്‍ വര്‍ഷങ്ങളായി നടപ്പിലാക്കിയിട്ടുണ്ട്.

ഓരോ അംഗീകൃത സ്റ്റാര്‍ട്ടപ്പും ശരാശരി 11 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ആകെ 12 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായാണു കണക്ക്. 1,14,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകളെ ഗവണ്‍മെന്റ് അംഗീകരിച്ചുവെന്നത് ശ്രദ്ധേയമായ നേട്ടമാണ്. ഡിപിഐഐടി അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു.

ഡിജിറ്റല്‍ കൊമേഴ്സിനായുള്ള ഓപ്പണ്‍ നെറ്റ്വര്‍ക്ക് (ഒഎന്‍ഡിസി)

ഡിജിറ്റല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് ശൃംഖലകള്‍ വഴി ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റത്തിന്റെ എല്ലാ വശങ്ങള്‍ക്കും തുറന്ന ശൃംഖലകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡിപിഐഐടിയുടെ ഒരു സംരംഭമാണ് ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി).

600ലേറെ നഗരങ്ങളിലായി 6.3 ദശലക്ഷത്തിലധികം ഇടപാടുകള്‍ നവംബര്‍'23-ല്‍ ഒഎന്‍ഡിസി രേഖപ്പെടുത്തി. ഇന്ത്യയിലുടനീളമുള്ള 500ലേറെ  നഗരങ്ങളിലും പട്ടണങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഒഎന്‍ഡിസി ശൃംഖലയില്‍ 2.3 ലക്ഷത്തിലേറെ വില്‍പ്പനക്കാരും സേവന ദാതാക്കളും സജീവമാണ്. വില്‍പ്പനക്കാരും സേവന ദാതാക്കളും അഞ്ഞൂറിലേറെ നഗരങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു. നിലവില്‍, 3000-ലധികം കാര്‍ഷികോല്‍പാദന സംഘടനകള്‍ (എഫ്പിഒകള്‍) വിവിധ വില്‍പന ശൃംഖല പങ്കാളികള്‍ മുഖേന ഒഎന്‍ഡിസി ശൃംഖലയുടെ ഭാഗമാകാന്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 400-ഓളം സ്വയം സഹായ സംഘങ്ങള്‍ (എസ്എച്ച്ജികള്‍), സൂക്ഷ്മ സംരംഭകര്‍, സാമൂഹിക മേഖലാ സംരംഭങ്ങള്‍ എന്നിവ ശൃംഖലയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഒരു ജില്ല ഒരു ഉല്‍പ്പന്നം (ഒഡിഒപി)

ഒഡിഒപി പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി രാജ്യത്തെ എല്ലാ ജില്ലകളിലും സന്തുലിതമായ പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. രാജ്യത്തെ 767 ജില്ലകളിലായി 1,200-ലധികം ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒഡിഒപി ഏകത/യൂനിറ്റി മാള്‍

സംസ്ഥാനങ്ങളില്‍ ഏകത/യൂണിറ്റി മാള്‍ സ്ഥാപിക്കുമെന്ന് 2023-24 ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അവരുടെ സ്വന്തം ഒഡിഒപികള്‍, ജിഐ ഉല്‍പ്പന്നങ്ങള്‍, മറ്റ് കരകൗശല ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രചരണത്തിനും വില്‍പ്പനയ്ക്കുമായി മറ്റെല്ലാ സംസ്ഥാനങ്ങളിലെയും അത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ഇടം നല്‍കുന്നതിനും ഉദ്ദേശിച്ചായിരുന്നു ഇത്. കേന്ദ്ര ബജറ്റില്‍ 5000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. നിലവില്‍, 27 സംസ്ഥാനങ്ങള്‍ അവരുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 17 എണ്ണം ചെലവ് വകുപ്പ് അംഗീകരിച്ചിട്ടുണ്ട്.

മേക്ക് ഇന്‍ ഇന്ത്യ 2.0

ആരംഭിച്ചതുമുതല്‍, മേക്ക് ഇന്‍ ഇന്ത്യ കാര്യമായ നേട്ടങ്ങള്‍ കൈവരിച്ചു, ഇപ്പോള്‍ മേക്ക് ഇന്‍ ഇന്ത്യ 2.0 ന് കീഴില്‍ 27 മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡിപിഐഐടി 15 ഉല്‍പ്പാദന മേഖലകള്‍ക്കായുള്ള പ്രവര്‍ത്തന പദ്ധതികള്‍ ഏകോപിപ്പിക്കുന്നു, വാണിജ്യ വകുപ്പ് 12 സേവന മേഖലകള്‍ക്കായി ഏകോപിപ്പിക്കുന്നു. ഇപ്പോള്‍, ഡിപിഐഐടി 24 ഉപമേഖലകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍

പിഎം ഗതിശക്തിയുടെ (പിഎംജിഎസ്) കീഴില്‍ ഇതുവരെ നടന്ന 62 ശൃംഖലാ ആസൂത്രണ സംഘ യോഗങ്ങളില്‍, 12.08 ലക്ഷം കോടി മൂല്യമുള്ള 123-ലധികം വന്‍കിട അടിസ്ഥാന സൗകര്യ പദ്ധതികള്‍ പിഎംജിഎസ് തത്വങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചു.

പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് (എന്‍എംപി) ഇന്ന് 1463 ഡാറ്റാ ലെയറുകളുണ്ട്. എന്‍എംപിയില്‍ (പ്രാഥമിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍, പോസ്റ്റ് ഓഫീസ്, ഹോസ്റ്റലുകള്‍, കോളേജുകള്‍, പിവിടിജി- പ്രത്യേകിച്ച് ദുര്‍ബലരായ ആദിവാസി വിഭാഗങ്ങള്‍ മുതലായവ) മാപ്പ് ചെയ്ത 200-ലധികം ഡാറ്റാ ലെയറുകളുള്ള 22 സാമൂഹിക മേഖലാ മന്ത്രാലയങ്ങള്‍ പിഎം ഗതിശക്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വ്യാവസായിക ഇടനാഴി പദ്ധതി

ലോകത്തിലെ ഏറ്റവും മികച്ച ഉല്‍പ്പാദന, നിക്ഷേപ കേന്ദ്രങ്ങള്‍ക്ക് തുല്യമായി ഇന്ത്യയിലെ ഭാവികാല വ്യാവസായിക നഗരങ്ങളെ വികസിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഇത് മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിലേക്ക് നയിക്കുന്ന തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും സൃഷ്ടിക്കും. ചില അംഗീകൃത പ്രോജക്ടുകള്‍ ഇവയാണ്: ധോലേര പ്രത്യേക നിക്ഷേപ മേഖല (ഗുജറാത്ത്), ശേന്ദ്ര ബിഡ്കിന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ (ഔറംഗബാദ്), ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ്, വിക്രം ഉദ്യോഗ്പുരി.

നേരിട്ടുള്ള വിദേശ നിക്ഷേപം

ഇന്ന് ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ എഫ്ഡിഐ കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. തന്ത്രപരമായി പ്രധാനപ്പെട്ട ചില മേഖലകള്‍ ഒഴികെ മിക്ക മേഖലകളും ഓട്ടോമാറ്റിക് റൂട്ടില്‍ 100% എഫ്ഡിഐക്കായി തുറന്നിരിക്കുന്ന നിക്ഷേപ സൗഹൃദപരമായ നേരിട്ടുള്ള വിദേശ നിക്ഷേപ നയം (എഫ്ഡിഐ) സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എഫ്ഡിഐ നയ പരിഷ്‌കരണങ്ങളില്‍ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ രാജ്യത്ത് എഫ്ഡിഐ വരവിന് കാരണമായി. 2013-14ല്‍ ഇന്ത്യയിലെ വിദേശ നിക്ഷേപം 36 ബില്യണ്‍ ഡോളറായിരുന്നു, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 85 ബില്യണ്‍ യുഎസ് ഡോളറിന്റെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക എഫ്ഡിഐ വരവ് രേഖപ്പെടുത്തി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍, 71 ബില്യണ്‍ ഡോളറിന്റെ എഫ്ഡിഐ വരവ് (താല്‍ക്കാലിക കണക്ക്) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

--NS--



(Release ID: 1991899) Visitor Counter : 91