പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 19,150 കോടി രൂപയുടെ വിവിധ വികസനപദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു


വാരാണസി-ന്യൂഡല്‍ഹി വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

സ്മാര്‍ട്ട് സിറ്റി ദൗത്യത്തിനു കീഴില്‍ ഏകീകൃത വിനോദസഞ്ചാര പാസ് സംവിധാനം ആരംഭിച്ചു

“കാശിയിലെ പൗരന്മാരുടെ പ്രവര്‍ത്തനത്തെ പ്രശംസിക്കുമ്പോള്‍ എനിക്ക് വളരെയധികം അഭിമാനം തോന്നുന്നു”

“കാശി മുന്നോട്ടു കുതിക്കുമ്പോൾ ഉത്തർപ്രദേശും മുന്നേറും; ഉത്തർപ്രദേശ് മുന്നേറുമ്പോൾ രാജ്യവും മുന്നേറും”

“വികസിതഭാരതം എന്ന ദൃഢനിശ്ചയത്തിന് കാശിയും രാജ്യ​മാകെയും പ്രതിജ്ഞാബദ്ധമാണ്”

“മോദി കി ഗ്യാരണ്ടി കി ഗാഡി സൂപ്പര്‍ ഹിറ്റാണ്; കാരണം ഗവണ്‍മെന്റ് പൗരന്മാരിലേക്കാണ് എത്തിച്ചേരാന്‍ ശ്രമിക്കുന്നത്, തിരിച്ചല്ല”

“ഈ വര്‍ഷം യുപിയിലെ കര്‍ഷകര്‍ക്ക് ബനാസ് ഡയറി ആയിരം കോടിയിലധികം രൂപ നല്‍കി”

“പതിറ്റാണ്ടുകളായി പൂര്‍വാഞ്ചലിലെ ഈ പ്രദേശം മുഴുവന്‍ അവഗണിക്കപ്പെട്ടിരുന്നു. പക്ഷേ മഹാദേവന്റെ അനുഗ്രഹത്തോടെ, ഇപ്പോള്‍ മോദി നിങ്ങളുടെ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു”



Posted On: 18 DEC 2023 3:49PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 19,150 കോടി രൂപയുടെ വിവിധ വികസനപദ്ധതികള്‍ക്ക് ഇന്ന് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

മറ്റ് റെയില്‍വേ പദ്ധതികള്‍ക്കൊപ്പം ഏകദേശം 10,900 കോടി രൂപ ചെലവില്‍ നിർമിച്ച പുതിയ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നഗര്‍-ന്യൂ ഭാവുപുര്‍ സമര്‍പ്പിത ചരക്ക് ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനവും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. വാരാണസി-ന്യൂഡല്‍ഹി വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിന്‍, ദോഹ്രിഘാട്ട്-മവു മെമു ട്രെയിന്‍, ഒരു ജോടി ദീര്‍ഘദൂര ചരക്കു ട്രെയിനുകള്‍ എന്നിവ പുതുതായി ഉദ്ഘാടനം ചെയ്ത സമര്‍പ്പിത ചരക്ക് ഇടനാഴിയില്‍ അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്സ് നിര്‍മ്മിച്ച പതിനായിരാമത് ട്രെയിൻ എൻജിനും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. 370 കോടിയിലധികം രൂപ ചെലവിലുള്ള ഗ്രീൻഫീൽഡ് ശിവ്പുർ-ഫുൽവരിയ-ലഹർതാര റോഡും രണ്ട് ആർഒബികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 20 റോഡുകളുടെ ബലപ്പെടുത്തലും വീതികൂട്ടലും; കൈത്തി ഗ്രാമത്തിലെ സംഗം ഘാട്ട് റോഡ്; പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ആശുപത്രിയിലെ ഭവനമന്ദിരങ്ങളുടെ നിർമാണം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതികളിൽപ്പെടുന്നു. കൂടാതെ, പൊലീസ് ഉദ്യോഗസ്ഥരുടെ പാർപ്പിട ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പൊലീസ് ലൈനിലും പിഎസി ഭുല്ലൻപുരിലും 200ഉം 150ഉം കിടക്കകളുള്ള രണ്ടു ബഹുനില ബാരക്ക് കെട്ടിടങ്ങൾ, 9 സ്ഥലങ്ങളിൽ നിർമിച്ച സ്മാർട്ട് ബസ് ഷെൽട്ടറുകൾ, അലൈപുരിൽ നിർമിച്ച 132 കിലോവാട്ട് സബ്‌സ്റ്റേഷൻ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സ്‌മാർട്ട് സിറ്റി ദൗത്യത്തിനു കീഴിൽ വിശദമായ വിനോദസഞ്ചാര വിവരങ്ങൾക്കായുള്ള വെബ്‌സൈറ്റും ഏകീകൃത വിനോദസഞ്ചാര പാസ് സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ചിത്രകൂട് ജില്ലയില്‍ ഏകദേശം 4000 കോടി രൂപ ചെലവില്‍ 800 മെഗാവാട്ട് സൗര പാര്‍ക്ക്, മിര്‍സാപുരില്‍ 1050 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ പെട്രോളിയം ഓയില്‍ ടെര്‍മിനല്‍, 900 കോടിയിലധികം രൂപ ചെലവില്‍ വാരാണസി-ഭദോഹി എൻഎച്ച് 731 ബി (പാക്കേജ്-2) വീതികൂട്ടല്‍; ജല്‍ ജീവന്‍ ദൗത്യത്തിനു കീഴില്‍ 280 കോടി രൂപ ചെലവില്‍ 69 ഗ്രാമീണ കുടിവെള്ള പദ്ധതികളും മറ്റ് ആരോഗ്യമേഖലാ പദ്ധതികളും എന്നിവയുൾപ്പെടെ  6500 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.

സദസ്സിനെ അഭിസംബോധന ചെയ്യവെ, ദേവ് ദീപാവലി ദിനത്തില്‍ ഏറ്റവും കൂടുതല്‍ ദീപങ്ങള്‍ തെളിയിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിച്ച വാരാണസിയിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ കാഴ്ച നേരിട്ട് അനുഭവിക്കാന്‍ താന്‍ സന്നിഹിതനായില്ലെങ്കിലും വിദേശത്തുനിന്നുള്ള വിശിഷ്ടാതിഥികളും വിനോദസഞ്ചാരികളും ഉള്‍പ്പെടെ വാരാണസി സന്ദര്‍ശിക്കുന്നവര്‍ തനിക്ക് എല്ലാ വിവരങ്ങളും നൽകുന്നുണ്ടെന്നും വാരാണസിയെയും അവിടത്തെ പൗരന്മാരെയും പ്രശംസിക്കുന്നത് കേട്ടപ്പോള്‍ തനിക്കുണ്ടായ അഭിമാനത്തെക്കുറിച്ച് ഊറ്റംകൊളളുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. “കാശിയിലെ പൗരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശംസ ലഭിക്കുമ്പോള്‍ എനിക്ക് അങ്ങേയറ്റം അഭിമാനം തോന്നുന്നു”- ഭഗവാന്‍ മഹാദേവന്റെ നാടിനെ സേവിക്കുന്നതിനുള്ള സമര്‍പ്പണം ഒരിക്കലും മതിയാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

“കാശി അഭിവൃദ്ധിപ്പെടുമ്പോൾ ഉത്തർ പ്രദേശും അഭിവൃദ്ധി പ്രാപിക്കുന്നു; ഉത്തർപ്രദേശ് അഭിവൃദ്ധി പ്രാപിക്കുമ്പോൾ രാജ്യവും അഭിവൃദ്ധിപ്പെടും” - ഏകദേശം 20,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിലും തറക്കല്ലിടലിലും അതേ വിശ്വാസം പരാമർശിച്ചു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വാരാണസിയിലെ ഗ്രാമങ്ങളിലേക്കുള്ള ജലവിതരണം, ബിഎച്ച്‌യു ട്രോമ സെന്ററിലെ സങ്കീർണ രോഗപരിചരണ യൂണിറ്റ്, റോഡുകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, വൈദ്യുതി, സൗരോർജം, ഗംഗാഘാട്ടുകൾ തുടങ്ങി വിവിധ മേഖലകളിലെ വികസനം ഈ മേഖലയുടെ വികസനവേഗത വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകുന്നേരം കാശി-കന്യാകുമാരി തമിഴ് സംഗമം ട്രെയിനും ഇന്ന് വാരാണസി-ന്യൂഡൽഹി വന്ദേ ഭാരത് എക്‌സ്‌പ്രസ്, ദോഹ്‌രിഘാട്ട്-മവു മെമു ട്രെയിൻ എന്നിവയും ഫ്ലാഗ് ഓഫ് ചെയ്തതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. വികസന പദ്ധതികളുടെ പേരിൽ പ്രധാനമന്ത്രി ഏവരെയും അഭിനന്ദിച്ചു.

“വികസിത ഭാരതം എന്ന ദൃഢനിശ്ചയത്തിനു കാശിയും രാജ്യമാകെയും പ്രതിജ്ഞാബദ്ധമാണ്”- കോടിക്കണക്കിന് പൗരന്മാർ ബന്ധപ്പെടുന്ന ആയിരക്കണക്കിന് ഗ്രാമങ്ങളിലും നഗരങ്ങളിലും ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’ എത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാരാണസിയിലെ ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യിൽ പങ്കെടുത്തതിനെ പരാമർശിച്ച ശ്രീ മോദി, വിബിഎസ്‌വൈ വാനുകളെ ജനങ്ങൾ ‘മോദിയുടെ ഉറപ്പു വാഹനം’ എന്നാണ് വിളിക്കുന്നതെന്നും പറഞ്ഞു. “ഗവണ്മെന്റ് പദ്ധതികൾക്ക് അർഹതയുള്ള എല്ലാ പൗരന്മാരെയും ഉൾപ്പെടുത്തുക എന്നതാണു  ഗവണ്മെന്റിന്റെ ലക്ഷ്യം”-  പൗരന്മാരിലേക്ക് എത്തിച്ചേരുന്നത് ഗവണ്മെന്റാണ്. അല്ലാതെ തിരിച്ചല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. “മോദിയുടെ ഉറപ്പുവാഹനം സൂപ്പർ ഹിറ്റാണ്” - നേരത്തെ നിരാലംബരായിരുന്ന ആയിരക്കണക്കിനു ഗുണഭോക്താക്കൾ വാരാണസിയിൽ വിബിഎസ്‌വൈയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് നിരീക്ഷിച്ചു പ്രധാനമന്ത്രി പറഞ്ഞു. വിബിഎസ്‌വൈ വേളയിൽ ലഭിച്ച ആയുഷ്മാൻ കാർഡുകൾ, സൗജന്യ റേഷൻ കാർഡുകൾ, പക്കാ വീടുകൾ, കുടിവെള്ള പൈപ്പ് കണക്ഷനുകൾ, ഉജ്വല ഗ്യാസ് കണക്ഷനുകൾ തുടങ്ങിയ ആനുകൂല്യങ്ങളുടെ ഉദാഹരണങ്ങൾ അദ്ദേഹം വിശദീകരിച്ചു. 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള ദൃഢനിശ്ചയം ഈ വിശ്വാസം ശക്തിപ്പെടുത്തിയെന്ന് നിരീക്ഷിച്ച്, “വിബിഎസ്‌വൈ ജനങ്ങളിൽ വിശ്വാസം വളർത്തിയെടുത്തു”വെന്നു പ്രധാനമന്ത്രി പറഞ്ഞു. അങ്കണവാടി കുട്ടികളുടെ ആത്മവിശ്വാസത്തിൽ പ്രധാനമന്ത്രി അങ്ങേയറ്റം സംതൃപ്തി രേഖപ്പെടുത്തുകയും വിബിഎസ്‌വൈ സന്ദർശനവേളയിൽ ഗുണഭോക്താവും ലാഖ്പതി ദീദിയുമായ ശ്രീമതി ചന്ദാ ദേവിയുമായുള്ള ആശയവിനിമയത്തെ അഭിനന്ദിക്കുകയും ചെയ്തു. വിബിഎസ്‌വൈയെക്കുറിച്ചുള്ള തന്റെ പഠനാനുഭവത്തിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി “പൊതുമണ്ഡലത്തിൽ പ്രവർത്തിക്കുന്നവർക്കുള്ള യാത്രാ സർവകലാശാലയാണ് വിബിഎസ്‌വൈ” എന്നും പറഞ്ഞു.

നഗരത്തിന്റെ സൗന്ദര്യവൽക്കരണത്തിന് പിന്നിലെ  നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. വിശ്വാസത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും കേന്ദ്രമെന്ന നിലയിൽ കാശിയുടെ മഹത്വം അനുദിനം വർധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. നവീകരണത്തിന് ശേഷം 13 കോടിയിലധികം ഭക്തർ കാശി വിശ്വനാഥധാമിൽ ദർശനം നടത്തിയെന്നും അത് വഴി ഉടലെടുത്ത  ടൂറിസം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. വിദേശത്തേക്ക് പോകാൻ ആലോചിക്കുന്നതിനുമുമ്പ് 15 പ്രമുഖ തദ്ദേശീയ കേന്ദ്രങ്ങൾ  സന്ദർശിക്കണമെന്ന് ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ  തന്റെ ഉദ്ബോധനത്തെ അദ്ദേഹം ഒരിക്കൽക്കൂടി ജനങ്ങളെ ഓർമ്മിപ്പിച്ചു. ആഭ്യന്തര വിനോദസഞ്ചാരത്തിലേക്ക് ആളുകൾ എത്തുന്നതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. സ്മാർട്ട് സിറ്റി മിഷനു കീഴിലുള്ള ഏകീകൃത ടൂറിസ്റ്റ് പാസ് സംവിധാനം ഉൾപ്പെടെയുള്ള ടൂറിസം സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും നഗരത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായി ടൂറിസ്റ്റ് വെബ്സൈറ്റായ  'കാശി'യുടെ സമാരംഭവും പ്രധാനമന്ത്രി ഓർമിപ്പിച്ചു. ഗംഗാ ഘട്ടുകളുടെ നവീകരണ പ്രവർത്തനങ്ങൾ, ആധുനിക ബസ്ഷെൽട്ടറുകൾ,വിമാനത്താവളത്തിലെയും റെയിൽവേ സ്റ്റേഷനിലെയും സൗകര്യങ്ങൾ എന്നിവയും അദ്ദേഹം പരാമർശിച്ചു.

റെയിൽവേയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് പരാമർശിക്കവേ, സമർപ്പിത കിഴക്കൻ, പടിഞ്ഞാറൻ ചരക്ക് ഇടനാഴികളെക്കുറിച്ചും പുതിയ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നഗർ - ന്യൂ ഭൗപൂർ നഗർ ഇടനാഴിയുടെ ഉദ്ഘാടനത്തെക്കുറിച്ചും പ്രധാനമന്ത്രി  സംസാരിച്ചു. കൂടാതെ ഇവിടത്തെ  പ്രാദേശിക ഫാക്ടറിയിൽ നിർമ്മിച്ച പതിനായിരാമത്തെ  റെയിൽവേ എഞ്ചിൻ കമ്മീഷൻ ചെയ്തതിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. സൗരോർജ്ജ മേഖലയിൽ ഇരട്ട എഞ്ചിൻ സർക്കാർ നടത്തുന്ന  ശ്രമങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. യുപിയിൽ വിപുലമായ  വൈദ്യുതി വിതരണത്തിനുള്ള നമ്മുടെ  പ്രതിബദ്ധതയുടെ ഉദാഹരണമാണ് ചിത്രകൂടിലെ 800 മെഗാവാട്ട് സൗരോർജ്ജ പാർക്കെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ, ഡീസൽ, ബയോ-സിഎൻജി, എത്തനോൾ സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യകത ഡിയോറായ്, മിർസാപൂർ എന്നിവിടങ്ങളിലെ സൗകര്യങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വികസിത ഭാരതമെന്ന കാഴ്ചപ്പാടിന് മുന്നോടിയായി സ്ത്രീകൾ, യുവാക്കൾ, കർഷകർ, ദരിദ്രർ എന്നിവരുടെ വികസനം  അനിവാര്യമാണെന്ന്  പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. "എനിക്ക് ഇവയാണ് നാല് ജാതികൾ, അവരെ ശക്തിപ്പെടുത്തുന്നത് രാജ്യത്തെ ശക്തിപ്പെടുത്തും", ശ്രീ മോദി പറഞ്ഞു. ഈ വിശ്വാസത്തോടെയാണ്  സർക്കാർ കർഷകരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി, കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 30,000 കോടി രൂപ കൈമാറ്റം നടത്തിയ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, കിസാൻ ക്രെഡിറ്റ് കാർഡുകൾ, പ്രകൃതി കൃഷിക്ക് ഊന്നൽ നൽകൽ,  കൃഷിയിടങ്ങളിൽ രാസവളങ്ങൾ തളിക്കുന്നത് എളുപ്പമാക്കിയ കിസാൻ ഡ്രോണുകൾ തുടങ്ങിയ പദ്ധതികൾ പരാമർശിക്കുകയും ചെയ്തു. സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട സ്ത്രീകൾക്ക് പരിശീലനം നൽകുന്ന "നമോ ഡ്രോൺ ദീദി" പരിപാടിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 500 കോടിയിലധികം രൂപയുടെ  നിക്ഷേപം നടത്തുകയും  ക്ഷീരകർഷകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി പ്രചാരണം നടത്തുകയും ചെയ്യുന്ന ആധുനിക ബനാസ് ഡയറി പ്ലാന്റിനെ പരാമർശിച്ച്, ബനാറസിലെ കർഷകർക്ക് ബനാസ് ഡയറി ഒരു അനുഗ്രഹമായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലഖ്നൗവിലും കാൺപൂരിലും ബനാസ് ഡയറി പ്ലാന്റുകൾ ഇതിനകം പ്രവർത്തിക്കുന്നുണ്ട്. ഈ വർഷം യുപിയിലെ നാലായിരത്തിലധികം ഗ്രാമങ്ങളിലെ കർഷകർക്ക് ആയിരം കോടിയിലധികം രൂപയാണ് ബനാസ് ഡയറി നൽകിയത്. ഇന്നത്തെ പരിപാടിയിൽ, ബനാസ് ഡയറി 100 കോടിയിലധികം രൂപ യുപി ക്ഷീരകർഷകരുടെ അക്കൗണ്ടുകളിൽ ലാഭവിഹിതമായി നിക്ഷേപിച്ചു.

വാരാണസിയിലെ വികസന മുന്നേറ്റം മുഴുവൻ പ്രദേശത്തെയും പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ആവർത്തിച്ചു. പതിറ്റാണ്ടുകളായി പൂർവാഞ്ചൽ പ്രദേശം അവഗണിക്കപ്പെട്ടിരുന്നുവെങ്കിലും മഹാദേവന്റെ അനുഗ്രഹത്താൽ മോദി ഇപ്പോൾ അതിനായുള്ള സേവനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതാനും മാസങ്ങൾക്കുള്ളിൽ പൊതുതിരഞ്ഞെടുപ്പ് വരുമെന്ന് ചൂണ്ടിക്കാട്ടി, മൂന്നാം വരവിൽ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്ന് മോദി ഉറപ്പുനൽകുന്നതായി പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന് ഞാൻ രാജ്യത്തിന് ഈ ഉറപ്പ് നൽകുന്നുവെങ്കിൽ, അതിന് കാരണം കാശിയിലെ എന്റെ കുടുംബാംഗങ്ങളായ നിങ്ങളെല്ലാവരും ആണ്. എന്റെ ആശയങ്ങളെ  ശക്തിപ്പെടുത്തിക്കൊണ്ട് നിങ്ങൾ എപ്പോഴും എന്നോടൊപ്പം നിൽക്കും”, പ്രധാനമന്ത്രി പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ കേശവ് പ്രസാദ് മൗര്യ, ഉത്തർപ്രദേശ് സർക്കാരിന്റെ മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

കഴിഞ്ഞ ഒമ്പത് വർഷത്തിൽ, വാരാണസിയുടെ ഭൂപ്രകൃതിയെ പരിവർത്തനം ചെയ്യുന്നതിനും വാരാണസിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളുടെ ജീവിത സൗകര്യം വർദ്ധിപ്പിക്കുന്നതിനും പ്രധാനമന്ത്രി പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഈ ദിശയിൽ മറ്റൊരു ചുവടുവെപ്പായി  ഏകദേശം 19,150 കോടി രൂപ ചെലവ് വരുന്ന വിവിധ വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.
ഏകദേശം 10,900 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നഗർ-ന്യൂ ഭൗപൂർ സമർപ്പിത ചരക്ക് ഇടനാഴി പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇത് കൂടാതെ  ബല്ലിയ-ഗാസിപൂർ സിറ്റി റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതി, ഇൻദാര-ദോഹ്റിഘട്ട് റെയിൽ ലൈൻ ഗേജ് പരിവർത്തന പദ്ധതി എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന പദ്ധതികളിൽ  ഉൾപ്പെടുന്നു 


വാരാണസി-ന്യൂഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍, ദോഹ്‌രിഘട്ട്-മൗ മെമു ട്രെയിന്‍, പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട സമര്‍പ്പിത ചരക്ക് ഇടനാഴിയിൽ രണ്ട് ദീര്‍ഘദൂര ഗുഡ്‌സ് ട്രെയിനുകള്‍ എന്നിവ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്‌സ് നിര്‍മ്മിച്ച പതിനായിരാമത് ലോക്കോമോട്ടീവും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.

370 കോടിയിലധികം രൂപ ചെലവുവരുന്ന രണ്ട് റെയില്‍വേ മേല്‍പ്പാലങ്ങള്‍ (ആര്‍.ഒ.ബി)ക്കൊപ്പം ഗ്രീന്‍ ഫീല്‍ഡ് ശിവ്പൂര്‍-ഫുല്‍വാരിയ-ലഹര്‍താര റോഡും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇത് വരണാസി നഗരത്തിന്റെ വടക്ക് - തെക്ക് ഭാഗങ്ങള്‍ക്കിടയിലുള്ള ഗതാഗതം സുഗമമാക്കുകയും സന്ദര്‍ശകരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 20 റോഡുകളുടെ ബലപ്പെടുത്തലും വീതി കൂട്ടലും; കൈത്തി ഗ്രാമത്തിലെ സംഗം ഘട്ട് റോഡ്, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ ആശുപത്രിയിലെ പാര്‍പ്പിട കെട്ടിടങ്ങളുടെ നിര്‍മ്മാണം എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പ്രധാന പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

അതിനുപുറമെ, പോലീസ് ഉദ്യോഗസ്ഥരുടെ പാര്‍പ്പിട ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പോലീസ് ലൈനിലും പി.എ.സി ഭുള്ളന്‍പൂരിലും 200, 150 വീതം കിടക്കകളുള്ള രണ്ട് ബഹുനില ബാരക്ക് കെട്ടിടങ്ങള്‍, 9 സ്ഥലങ്ങളില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറുകള്‍, അലൈപൂരില്‍ നിര്‍മ്മിച്ച 132 കിലോവാട്ട് സബ്‌സ്‌റ്റേഷന്‍ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

സ്മാര്‍ട്ട് സിറ്റി മിഷന്റെ കീഴില്‍ വിശദ ടൂറിസ്റ്റ് വിവരങ്ങള്‍ക്കായുള്ള ഒരു വെബ്‌സൈറ്റിനും ഏകീകൃത ടൂറിസ്റ്റ് പാസ് സംവിധാനത്തിനും പ്രധാനമന്ത്രി സമാരംഭം കുറിച്ചു. ശ്രീ കാശി വിശ്വനാഥ് ധാം, ഗംഗാ ക്രൂയിസ്, സാരാനാഥിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എന്നിവയ്ക്കായി സിംഗിള്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് ബുക്കിംഗ് സൗകര്യം എന്നിവ ഈ ഏകീകൃത പാസ് വഴി ലഭ്യമാകുകയും സംയോജിത ക്യുആര്‍ കോഡ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.


6500 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളില്‍ നിന്നുള്ള ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ചിത്രകൂട് ജില്ലയില്‍ ഏകദേശം 4000 കോടി രൂപ ചെലവുവരുന്ന 800 മെഗാവാട്ട് സോളാര്‍ പാര്‍ക്കിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. പെട്രോളിയം വിതരണ ശൃംഖല വര്‍ദ്ധിപ്പിക്കുന്നതിന്, 1050 കോടി രൂപ ചെലവില്‍ മിര്‍സാപൂരില്‍ നിര്‍മ്മിക്കുന്ന പുതിയ പെട്രോളിയം ഓയില്‍ ടെര്‍മിനലിന്റെ നിര്‍മ്മാണത്തിനും അദ്ദേഹം തറക്കല്ലിടും.

900 കോടിയിലധികം രൂപ ചെലവുവരുന്ന വാരാണസി-ഭദോഹി എന്‍.എച്ച് 731 ബിയുടെവീതികൂട്ടല്‍ (പാക്കേജ്-2); ജല്‍ ജീവന്‍ മിഷന്റെ കീഴില്‍ 280 കോടി രൂപ ചെലവിലുള്ള 69 ഗ്രാമീണ കുടിവെള്ള പദ്ധതികള്‍; ബി.എച്ച്.യു ട്രോമ സെന്ററില്‍ 150 കിടക്കകളുള്ള ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെ നിര്‍മ്മാണം; 8 ഗംഗാ ഘട്ടുകളുടെ പുനര്‍വികസന പ്രവര്‍ത്തനങ്ങള്‍, ദിവ്യാംഗ് റെസിഡന്‍ഷ്യല്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രധാനമന്ത്രി തറക്കല്ലിട്ട മറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

 

SK

(Release ID: 1987903) Visitor Counter : 52