സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

ചണം പാക്കേജിംഗ് സാമഗ്രികള്‍ക്ക് 1987ലെ ജെ.പി.എം ആക്ട് പ്രകാരം 2023-24 വര്‍ഷത്തേക്കുള്ള സംവരണ മാനദണ്ഡങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളുടെ മന്ത്രിസഭാ സമിതിയുടെ അംഗീകാരം


ഭക്ഷ്യധാന്യങ്ങള്‍ 100%വും പഞ്ചസാര 20% വും നിര്‍ബന്ധമായും ചണച്ചാക്കുകളില്‍ പായ്ക്ക് ചെയ്യണം.

ചണ മില്ലുകളിലും അനുബന്ധ യൂണിറ്റുകളിലും ജോലി ചെയ്യുന്ന 4,00,000 തൊഴിലാളികള്‍ക്ക് ആശ്വാസവും 40 ലക്ഷത്തോളം കര്‍ഷക കുടുംബങ്ങളുടെ ഉപജീവനത്തിന് പിന്തുണയും

Posted On: 08 DEC 2023 8:31PM by PIB Thiruvananthpuram

ചണംപാക്കേജിംഗുകള്‍ നിര്‍ബന്ധമായും 2023-24 ചണവര്‍ഷത്തില്‍ (2023 ജൂലൈ 1 മുതല്‍ 2024 ജൂണ്‍ 30 വരെ) ഉപയോഗിക്കുന്നതിനുള്ള സംവരണ മാനദണ്ഡങ്ങള്‍ക്ക്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഡിസംബര്‍ 8-ന് അംഗീകാരം നല്‍കി.  ചണ വര്‍ഷം 2023-24-ന് അംഗീകരിച്ച നിര്‍ബന്ധിത പാക്കേജിംഗ് മാനദണ്ഡങ്ങളില്‍ ഭക്ഷ്യധാന്യങ്ങളുടെ സംവരണത്തില്‍ 100% വും പഞ്ചസാരയില്‍ 20% നിര്‍ബന്ധമായും ചണച്ചാക്കുകളില്‍ പായ്ക്ക് ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്നു.


നിലവിലെ സംവരണ നിര്‍ദ്ദേശത്തിലെ മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ അസംസ്‌കൃത ചണത്തിന്റെയും ചണം പാക്കേജിംഗ് സാമഗ്രികളുടെയും ആഭ്യന്തര ഉല്‍പാദന താല്‍പ്പര്യം കൂടുതല്‍ സംരക്ഷിക്കുകയും അതുവഴി ഇന്ത്യയെ ആത്മനിര്‍ഭര്‍ ഭാരതിനനുസൃതമായി സ്വയം പര്യാപ്തമാക്കുകയും ചെയ്യും. ചണം പാക്കേജിംഗിനായുള്ള സംവരണം രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത ചണത്തിന്റെ 65% (2022-23 ല്‍) വും ചണം പാക്കേജിംഗ് സാമഗ്രികളുടെ ഉപയോഗത്തിലേക്ക് നയിക്കും. ജെ.പി.എം നിയമത്തിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിലൂടെ, ഗവണ്‍മെന്റ് ചണ മില്ലുകളിലും അനുബന്ധ യൂണിറ്റുകളിലും ജോലി ചെയ്യുന്ന 4 ലക്ഷം തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുകയും 40 ലക്ഷത്തോളം കര്‍ഷക കുടുംബങ്ങളുടെ ഉപജീവനത്തിന് പിന്തുണ നല്‍കുകയും ചെയ്യുന്നു. കൂടാതെ, ചണം പ്രകൃതിദത്തവും ജൈവ-വിഘടിതവൂം പുനരുപയോഗിക്കാവുന്നതും ആവര്‍ത്തിച്ച് ഉപയോഗമുള്ളതുമായ നാരുകള്‍ ആയതിനാല്‍ അത് എല്ലാ സുസ്ഥിത മാനദണ്ഡങ്ങളും നിറവേറ്റുകയും പരിസ്ഥിതിയെ സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ പൊതുവെയും കിഴക്കന്‍ മേഖലയില്‍ പ്രത്യേകിച്ച് പശ്ചിമ ബംഗാള്‍, ബീഹാര്‍, ഒഡീഷ, അസം, ത്രിപുര, മേഘാലയ, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ ചണവ്യവസായത്തിന് ഒരു പ്രധാന സ്ഥാനമുണ്ട്. കിഴക്കന്‍ മേഖലയിലെ, പ്രത്യേകിച്ച് പശ്ചിമ ബംഗാളിലെ പ്രധാന വ്യവസായങ്ങളിലൊന്നാണിത്.


ജെ.പീ.എം നിയമപ്രകാരമുള്ള സംവരണ മാനദണ്ഡങ്ങള്‍ ചണമേഖലയില്‍ 4 ലക്ഷം തൊഴിലാളികള്‍ക്കും 40 ലക്ഷം കര്‍ഷകര്‍ക്കും നേരിട്ട് തൊഴില്‍ നല്‍കുന്നു. 1987ലെ ജെ.പീ.എം നിയമം, ചണ കര്‍ഷകരുടെയും തൊഴിലാളികളുടെയും ചണ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നു. ചണ വ്യവസായത്തിലെ മൊത്തം ഉല്‍പ്പാദനത്തിന്റെ 75%വും ചണച്ചാക്കുകളാണ്, അതില്‍ 85% ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കും (എഫ്.സി.ഐ), സംസ്ഥാന സംഭരണ ഏജന്‍സികള്‍ക്കും (എസ്.പി.എ) വിതരണം ചെയ്യുകയും ബാക്കിയുള്ളവ കയറ്റുമതി ചെയ്യുകയോ നേരിട്ട് വിപണനം നടത്തുകയോ ചെയ്യുന്നു.


ഭക്ഷ്യധാന്യങ്ങളുടെ പാക്കിംഗിനായി പ്രതിവര്‍ഷം ഏകദേശം 12,000 കോടി രൂപയുടെ ചണച്ചാക്കുകള്‍ കേന്ദ്ര ഗവണ്‍മെന്റ് വാങ്ങുന്നുണ്ട്. അതിലൂടെ ചണ കര്‍ഷകരുടെയും തൊഴിലാളികളുടെയും ഉല്‍പ്പന്നങ്ങള്‍ക്ക് ഉറപ്പുള്ള വിപണി ഉറപ്പാക്കുകയും ചെയ്യുന്നു.

ശരാശരി ഏകദേശം 30 ലക്ഷം ബെയില്‍സ് (9 ലക്ഷം മെട്രിക് ടണ്‍) ചണച്ചാക്കുകളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ചണകര്‍ഷകര്‍, തൊഴിലാളികള്‍, ചണവ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്ന വ്യക്തികള്‍ എന്നിവരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി ഉല്‍പ്പാദിപ്പിക്കുന്ന ചണച്ചാക്കുകള്‍ പൂര്‍ണ്ണമായും എടുക്കുന്നത് ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.

 

NS



(Release ID: 1984277) Visitor Counter : 68