പ്രധാനമന്ത്രിയുടെ ഓഫീസ്‌

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിലും തറക്കല്ലിടല്‍ ചടങ്ങിലും പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 02 OCT 2023 8:48PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!

മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍, മന്ത്രിസഭയില്‍ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ നരേന്ദ്ര സിംഗ് തോമര്‍ ജി, വീരേന്ദ്ര കുമാര്‍ ജി, ജ്യോതിരാദിത്യ സിന്ധ്യ ജി, മറ്റെല്ലാ വിശിഷ്ട വ്യക്തികളേ, ഇത്ര വലിയ തോതില്‍ ഇവിടെ എത്തിയ എന്റെ എല്ലാ കുടുംബാംഗങ്ങളേ,! ഗ്വാളിയോറിലെ ഈ ചരിത്രഭൂമിയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു!

ധീരത, ആത്മാഭിമാനം, സൈനിക മഹത്വം, സംഗീതം, രുചിമുകുളങ്ങള്‍, കടുക് എന്നിവയുടെ പ്രതീകമാണ് ഈ ഭൂമി. മികച്ച വിപ്ലവകാരികളെയാണ് ഗ്വാളിയോര്‍ രാജ്യത്തിന് നല്‍കിയത്. ഗ്വാളിയോര്‍-ചമ്പല്‍ മേഖല അതിന്റെ ധീരരായ മക്കളെ നമ്മുടെ സൈന്യത്തിന് രാജ്യത്തിന്റെ പ്രതിരോധത്തിനായി നല്‍കി. ഗ്വാളിയോര്‍ ബിജെപിയുടെ നയവും നേതൃത്വവും രൂപപ്പെടുത്തിയിട്ടുണ്ട്.

രാജ്മാതാ വിജയ രാജെ സിന്ധ്യ ജി, കുശഭാവു താക്കറെ ജി, അടല്‍ ബിഹാരി വാജ്‌പേയി ജി എന്നിവരെ രൂപപ്പെടുത്തിയത് ഗ്വാളിയോറിന്റെ മണ്ണാണ്. ഈ ഭൂമി സ്വന്തം നിലയില്‍ത്തന്നെ ഒരു പ്രചോദനമാണ്. ഈ നാട്ടിലെ ഓരോ ദേശസ്‌നേഹിയും രാജ്യത്തിന് വേണ്ടി സ്വയം ത്യാഗം ചെയ്യുകയും രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുകയും ചെയ്തവരാണ്.


എന്റെ കുടുംബാംഗങ്ങളേ,

നമ്മെപ്പോലുള്ള കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാനുള്ള ഭാഗ്യം ലഭിച്ചില്ല. എന്നാല്‍ ഭാരതത്തെ വികസിതമാക്കുകയും ഭാരതത്തെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്തം നമ്മുടെ എല്ലാവരുടെയും ചുമലിലാണ്. ഇന്നും, ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളുടെ ഇടയില്‍ ഗ്വാളിയോറില്‍ വന്നിരിക്കുന്നു. നിലവില്‍, ഏകദേശം 19,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഒന്നുകില്‍ ഉദ്ഘാടനം ചെയ്യുകയോ അവയുടെ തറക്കല്ലിടുകയോ ചെയ്തിട്ടുണ്ട്.

ഒപ്പം പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും വേണ്ടി ഒന്നിന് പിറകെ ഒന്നായി തിരശ്ശീല ഉയരുന്നത് ഞാന്‍ നോക്കിനില്‍ക്കുകയായിരുന്നു. തിരശ്ശീലകള്‍ പലതവണ ഉയര്‍ത്തി, കൈയടിച്ച് മടുത്തു. ഒരു വര്‍ഷം കൊണ്ട് ഒരു ഗവണ്‍മെന്റിനും ചെയ്യാന്‍ കഴിയാത്ത എത്രയോ ഉദ്ഘാടനങ്ങളും തറക്കല്ലിടല്‍ ചടങ്ങുകളും ഒരു വര്‍ഷം കൊണ്ട് നമ്മുടെ ഗവണ്‍മെന്റ് നടത്തി എന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാം. അത്രയും ജോലി ചെയ്യാനുള്ള കഴിവ് നമുക്കുണ്ട്.

എന്റെ കുടുംബാംഗങ്ങളേ,

ദസറ, ധന്തേരസ്, ദീപാവലി എന്നിവയ്ക്ക് മുമ്പ് മധ്യപ്രദേശിലെ 2.25 ലക്ഷം കുടുംബങ്ങള്‍ ഇന്ന് പുതിയ വീടുകളില്‍ പ്രവേശിക്കുകയാണ്. ഇന്ന് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളും ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഉജ്ജയിനിലെ വിക്രം ഉദ്യോഗ്പുരിയും ഇന്‍ഡോറിലെ ബഹുതല ലോജിസ്റ്റിക് പാര്‍ക്കും മധ്യപ്രദേശിന്റെ വ്യവസായവല്‍ക്കരണ പ്രക്രിയ വിപുലീകരിക്കും. ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളും പുതിയ അവസരങ്ങളും ഇവിടെ യുവജനങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ പോകുകയാണ്. ഇന്ന് ഐഐടി ഇന്‍ഡോറിലും വിവിധ പുതിയ പദ്ധതികള്‍ ആരംഭിച്ചു.

ഇന്ന്, ഗ്വാളിയോറിന് പുറമേ, വിദിഷ, ബേതുല്‍, കട്നി, ബുര്‍ഹാന്‍പൂര്‍, നര്‍സിംഗ്പൂര്‍, ദാമോ, ഷാജാപൂര്‍ എന്നിവിടങ്ങളിലും പുതിയ ആരോഗ്യ കേന്ദ്രങ്ങള്‍ ലഭിച്ചു. ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യത്തിനു കീഴിലാണ് ഈ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ഇവയിലുണ്ട്. ഈ സംരംഭങ്ങളുടെയെല്ലാം പേരില്‍ നിങ്ങളെയും മധ്യപ്രദേശിലെ എന്റെ കുടുംബാംഗങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു!

സുഹൃത്തുക്കളേ,

ഈ പദ്ധതികളെല്ലാം ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ഡല്‍ഹിയിലും ഭോപ്പാലിലും പൊതുക്ഷേമത്തില്‍ സമര്‍പ്പിതരായ സമാന ചിന്താഗതിയുള്ള ഗവണ്‍മെന്റുകള്‍ ഉള്ളപ്പോള്‍, അത്തരം പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാകും. അതുകൊണ്ട് തന്നെ ഇന്ന് മധ്യപ്രദേശിന് ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റില്‍ വിശ്വാസമുണ്ട്. ഇരട്ട എന്‍ജിന്‍ എന്നാല്‍ മധ്യപ്രദേശിന്റെ ഇരട്ട വികസനം!

എന്റെ കുടുംബാംഗങ്ങളേ,

കഴിഞ്ഞ വര്‍ഷങ്ങളില്‍, നമ്മുടെ ഗവണ്‍മെന്റ് മധ്യപ്രദേശിനെ ദരിദ്ര സംസ്ഥാനത്തില്‍ നിന്ന് രാജ്യത്തെ മികച്ച 10 സംസ്ഥാനങ്ങളിലേക്ക് ഉയര്‍ത്തി. ഇവിടെ നിന്ന് മധ്യപ്രദേശിനെ രാജ്യത്തെ മികച്ച 3 സംസ്ഥാനങ്ങളിലേക്ക് എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. മധ്യപ്രദേശ് ടോപ്പ്-3ല്‍ ഉള്‍പ്പെടണോ വേണ്ടയോ? മധ്യപ്രദേശിനെ ടോപ്പ്-3ല്‍ റാങ്ക് ചെയ്യണോ വേണ്ടയോ? അത് അഭിമാനത്തോടെ ടോപ്പ് 3 ല്‍ എത്തണോ വേണ്ടയോ? ആര്‍ക്കാണ് ഈ ജോലി ചെയ്യാന്‍ കഴിയുക? ആര്‍ക്കാണ് ഈ ഉറപ്പ് നല്‍കാന്‍ കഴിയുക? നിങ്ങളുടെ ഉത്തരം തെറ്റാണ്, കാരണം ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയില്‍ നിങ്ങളുടെ ഒറ്റ വോട്ട് നല്‍കുന്ന ഉറപ്പാണിത്. നിങ്ങളുടെ ഒരു വോട്ടിന് മധ്യപ്രദേശിനെ മൂന്നാം സ്ഥാനത്തെത്തിക്കാനാകും. ഇരട്ട എന്‍ജിന് നല്‍കുന്ന നിങ്ങളുടെ ഓരോ വോട്ടും മധ്യപ്രദേശിനെ ടോപ്പ്-3ലേക്ക് കൊണ്ടുപോകും.

എന്റെ കുടുംബാംഗങ്ങളേ,

പുതിയ ചിന്തകളോ വികസനത്തിന്റെ മാര്‍ഗരേഖയോ ഇല്ലാത്ത ആളുകള്‍ക്ക് മധ്യപ്രദേശിനെ വികസിപ്പിക്കാനാവില്ല. ഈ ആളുകള്‍ക്ക് ഒരു ജോലിയേ ഉള്ളൂ - രാജ്യത്തിന്റെ പുരോഗതിയോടുള്ള വെറുപ്പ്, ഭാരതത്തിന്റെ പദ്ധതികളോടുള്ള വെറുപ്പ്. അവരുടെ വെറുപ്പില്‍ അവര്‍ രാജ്യത്തിന്റെ നേട്ടങ്ങള്‍ പോലും മറക്കുന്നു. ലോകം മുഴുവന്‍ ഭാരതത്തിന്റെ മഹത്വത്തെ വാഴ്ത്തുന്നത് ഇന്ന് നിങ്ങള്‍ കാണുന്നുണ്ട്. ഭാരതത്തിന്റെ ശബ്ദം ലോകത്ത് കേള്‍ക്കുന്നുണ്ടോ ഇല്ലയോ? ഇന്ന് ലോകം അതിന്റെ ഭാവി കാണുന്നത് ഭാരതത്തിലാണ്. പക്ഷേ, അധികാരമല്ലാതെ മറ്റൊന്നും കാണാത്ത, ഇന്ന് ലോകത്ത് പ്രതിധ്വനിക്കുന്ന ഇന്ത്യയുടെ ശബ്ദം ഇഷ്ടപ്പെടാത്ത രാഷ്ട്രീയ കാടത്തത്തില്‍ പെട്ടവരാണ് അവര്‍.

സങ്കല്‍പ്പിക്കുക സുഹൃത്തുക്കളെ, 9 വര്‍ഷത്തിനുള്ളില്‍ 10-ാം സ്ഥാനത്ത് നിന്ന് ഭാരതം അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറി. എന്നാല്‍ ഇതൊന്നും നടന്നിട്ടില്ലെന്ന് തെളിയിക്കാനാണ് ഈ വികസന വിരോധികള്‍ ശ്രമിക്കുന്നത്. അടുത്ത ഊഴത്തില്‍ ഭാരതം ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി മാറുമെന്ന് മോദി ഉറപ്പ് നല്‍കിയിട്ടുണ്ട്. അധികാരമോഹികളായ ചിലരെ ഇതും നിരാശരാക്കുന്നു.

എന്റെ കുടുംബാംഗങ്ങളേ,

ഈ വികസന വിരോധികള്‍ക്ക് 6 പതിറ്റാണ്ടാണ് രാജ്യം നല്‍കിയത്. 60 വര്‍ഷം ഒരു ചെറിയ സമയമല്ല. 9 വര്‍ഷം കൊണ്ട് ഇത്രയധികം ജോലി ചെയ്യാന്‍ കഴിയുമെങ്കില്‍, 60 വര്‍ഷം കൊണ്ട് എത്രമാത്രം ചെയ്യാന്‍ കഴിയുമായിരുന്നു!
അവര്‍ക്കും അവസരം ലഭിച്ചെങ്കിലും സാധിച്ചില്ല. അതിനാല്‍, ഇത് അവരുടെ പരാജയമാണ്. അന്നൊക്കെ പാവപ്പെട്ടവന്റെ വികാരങ്ങള്‍ വച്ചു കളിച്ചിരുന്ന അവര്‍ ഇന്നും അതേ കളിയാണ് കളിക്കുന്നത്. അക്കാലത്ത് സമൂഹത്തെ ജാതിയുടെ പേരില്‍ വിഭജിച്ചിരുന്ന അവര്‍ ഇന്നും അതേ പാപം ചെയ്യുന്നു. അന്ന് അഴിമതിയില്‍ മുങ്ങിയ അവര്‍ ഇന്ന് കൂടുതല്‍ അഴിമതിക്കാരായി മാറിയിരിക്കുന്നു. അക്കാലത്ത്, അവര്‍ ഒരു പ്രത്യേക കുടുംബത്തെ മഹത്വവല്‍ക്കരിക്കുന്ന തിരക്കിലായിരുന്നു, ഇന്നും അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ അവര്‍ അത് ചെയ്യുന്നു. അതുകൊണ്ടാണ് രാജ്യത്തിന്റെ അഭിമാനത്തെ മഹത്വവത്കരിക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല.

എന്റെ കുടുംബാംഗങ്ങളേ,

ദരിദ്രര്‍, ദലിത്, പിന്നാക്ക, ആദിവാസി കുടുംബങ്ങള്‍ക്ക് മോദി കെട്ടുറപ്പുള്ള വീടുകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതുവരെ, ഈ സംരംഭത്തിന് കീഴില്‍, രാജ്യത്തെ 4 കോടി കുടുംബങ്ങള്‍ക്ക് കെട്ടുറപ്പുള്ള വീടുകള്‍ ലഭിച്ചു. ഇവിടെ മധ്യപ്രദേശിലും ഇതുവരെ ലക്ഷക്കണക്കിന് വീടുകള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കൈമാറി, ഇന്നും ഇത്രയധികം വീടുകള്‍ ഉദ്ഘാടനം ചെയ്തു. ഇക്കൂട്ടര്‍ ഡല്‍ഹിയില്‍ കേന്ദ്ര ഗവണ്‍മെന്റ് ഭരിക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് വീടുനല്‍കുന്നതിന്റെ പേരില്‍ കൊള്ള മാത്രമാണ് നടന്നിരുന്നത്. ഇക്കൂട്ടര്‍ നിര്‍മിച്ച വീടുകള്‍ വാസയോഗ്യമല്ലായിരുന്നു. ആ വീടുകളില്‍ കാലുകുത്തുക പോലും ചെയ്തിട്ടില്ലാത്ത ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ രാജ്യത്തുടനീളം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് പണിയുന്ന വീടുകളില്‍ ഗൃഹപ്രവേശ ചടങ്ങുകള്‍ ഉല്ലാസത്തോടെയാണ് നടക്കുന്നത്. കാരണം, ഓരോ ഗുണഭോക്താവും സ്വന്തം സൗകര്യത്തിനനുസരിച്ചാണ് ഈ വീടുകള്‍ നിര്‍മിക്കുന്നത്. അവരുടെ സ്വപ്നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായി അവര്‍ വീടുകള്‍ നിര്‍മ്മിക്കുന്നു.

ഞങ്ങളുടെ ഗവണ്‍മെന്റ് പ്രവൃത്തിയുടെ സ്ഥിതി സാങ്കേതികവിദ്യയിലൂടെ നിരീക്ഷിക്കുകയും പണം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് അയയ്ക്കുകയും ചെയ്യുന്നു. മോഷണമോ പണത്തിന്റെ ചോര്‍ച്ചയോ അഴിമതിയോ ഇല്ല. കൂടാതെ വീടിന്റെ നിര്‍മ്മാണം സുഗമമായി പുരോഗമിക്കുന്നു. നേരത്തെ ഒരു വീടിന്റെ പേരില്‍ നാല് ചുവരുകള്‍ മാത്രമാണ് നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇന്ന് നിര്‍മിക്കുന്ന വീടുകളില്‍ ശുചിമുറി, വൈദ്യുതി, ടാപ്പ് വെള്ളം, ഉജ്ജ്വല ഗ്യാസ്, എല്ലാം ലഭ്യമാണ്. ഇന്ന് ഗ്വാളിയോര്‍, ഷിയോപൂര്‍ ജില്ലകളിലെ ജലവുമായി ബന്ധപ്പെട്ട സുപ്രധാന പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഈ വീടുകളില്‍ വെള്ളമെത്തിക്കാനും ഇത് സഹായിക്കും.

സുഹൃത്തുക്കളേ,

ഈ വീടുകളിലെ ലക്ഷ്മി, അതായത് എന്റെ അമ്മമാരും സഹോദരിമാരും വീടിന്റെ ഉടമകളാണെന്നും മോദി ഉറപ്പു വരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലുള്ള വീടുകള്‍ സ്ത്രീകളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലുള്ള വീടുകള്‍ കാരണം കോടിക്കണക്കിന് സഹോദരിമാര്‍
'ലക്ഷപതികള്‍'ആയി. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ വീടുകള്‍ മുമ്പ് സ്വത്ത് ഇല്ലാത്തവരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന വീടുകളിലും ഭൂരിഭാഗവും സ്ത്രീകളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒപ്പം സഹോദരീ സഹോദരന്മാരേ,

മോദി തന്റെ ഉറപ്പ് പാലിച്ചു. സഹോദരിമാരില്‍ നിന്ന് എനിക്ക് ഒരു ഗ്യാരണ്ടിയും വേണം. ഞാന്‍ സഹോദരിമാരോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ എന്റെ ഉറപ്പ് നിറവേറ്റിയതിനാല്‍, നിങ്ങള്‍ എനിക്ക് ഒരു ഉറപ്പു തരുമോ? എനിക്കൊരു ഉറപ്പു തരുമോ? നിശ്ചയ ായും?അതായത്, നിങ്ങളുടെ വീടുകള്‍ ലഭിച്ച ശേഷം, നിങ്ങളുടെ കുട്ടികളെ നന്നായി പഠിപ്പിക്കുകയും അവര്‍ക്ക് കുറച്ച് കഴിവുകള്‍ പഠിപ്പിക്കുകയും ചെയ്യണമെന്ന് എനിക്ക് നിങ്ങളില്‍ നിന്ന് ഒരു ഉറപ്പ് ആവശ്യമാണ്. നിങ്ങള്‍ അത് ചെയ്യുമോ? നിങ്ങളുടെ ഈ ഉറപ്പ് എനിക്ക് ജോലി ചെയ്യാനുള്ള ശക്തി നല്‍കുന്നു.

എന്റെ കുടുംബാംഗങ്ങളേ,

സ്ത്രീ ശാക്തീകരണം ഭാരതത്തിന്റെ വോട്ട് ബാങ്കല്ല, മറിച്ച് ദേശീയ ക്ഷേമത്തിനും രാഷ്ട്ര നിര്‍മ്മാണത്തിനുമുള്ള സമര്‍പ്പിത ദൗത്യമാണ്. മുമ്പ് പല ഗവണ്‍മെന്റുകളും നമ്മള്‍ കണ്ടിട്ടുണ്ട്. ലോക്സഭയിലും പാര്‍ലമെന്റിലും 33 ശതമാനം സംവരണം നല്‍കുമെന്ന വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് നമ്മുടെ സഹോദരിമാരോട് ആവര്‍ത്തിച്ച് വോട്ട് ചോദിച്ചത്. എന്നാല്‍ പാര്‍ലമെന്റില്‍ നടന്ന ഗൂഢാലോചന കാരണം നിയമം നടപ്പാക്കിയില്ല. അത് വീണ്ടും വീണ്ടും മുടങ്ങി. എന്നാല്‍ സഹോദരിമാര്‍ക്ക് മോദി ഉറപ്പ് നല്‍കിയിരുന്നു. മോദിയുടെ ഉറപ്പ് എന്നാല്‍ എല്ലാ ഉറപ്പുകളുടെയും പൂര്‍ത്തീകരണമാണ്.

ഇന്ന് നാരീ ശക്തി വന്ദന അധീനിയം യാഥാര്‍ത്ഥ്യമായിരിക്കുന്നു. പുരോഗതിയുടെ പാത ഇനിയും തുറന്നിടാനുള്ള വികസനത്തിന്റെ യാത്രയില്‍ നമ്മുടെ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് നമ്മള്‍ ഇതേ ദിശയില്‍ തന്നെ മുന്നോട്ട് പോകണമെന്ന് ഈ പരിപാടിയിലും ഭാവിയിലും ഞാന്‍ ഇത് പറയുന്നു.

സഹോദരീ സഹോദരന്മാരേ,

ഇന്ന് നമ്മള്‍ നടപ്പാക്കിയ എല്ലാ വികസന പദ്ധതികള്‍ക്കും ഈ നിയമം പാസാക്കുന്നതിലൂടെ ഊര്‍ജം ലഭിക്കാന്‍ പോവുകയാണ്.

എന്റെ കുടുംബാംഗങ്ങളേ,

ഗ്വാളിയോര്‍-ചമ്പല്‍ മേഖല ഇന്ന് അവസരങ്ങളുടെ നാടായി മാറുകയാണ്. എന്നാല്‍ എല്ലായ്പ്പോഴും സ്ഥിതി ഇങ്ങനെയായിരുന്നില്ല. പതിറ്റാണ്ടുകളായി ഭരണത്തിലിരുന്നിട്ടും ഇന്ന് അമിതമായി സംസാരിക്കുന്ന നേതാക്കളുടെ പ്രവര്‍ത്തന ചരിത്രം എന്താണ്? നവവോട്ടര്‍മാരായ നമ്മുടെ യുവ സുഹൃത്തുക്കള്‍ അവരുടെ ജീവിതകാലം മുഴുവന്‍ ബിജെപി ഗവണ്‍മെന്റിനെ മാത്രമേ കണ്ടിട്ടുള്ളൂ. പുരോഗമനപരമായ ഒരു മധ്യപ്രദേശിനെയാണ് അവര്‍ കണ്ടത്. ഇന്ന് ഏറെ സംസാരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഈ നേതാക്കള്‍ക്ക് ദശാബ്ദങ്ങളായി മധ്യപ്രദേശ് ഭരിക്കാനുള്ള അവസരം ലഭിച്ചിരുന്നു.

അവരുടെ ഭരണകാലത്ത് ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ അനീതിയും അടിച്ചമര്‍ത്തലും തഴച്ചുവളര്‍ന്നു. അവരുടെ ഭരണത്തിന്‍ കീഴില്‍ സാമൂഹിക നീതി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. അക്കാലത്ത് ദുര്‍ബ്ബലരും ദലിതരുടെയും പിന്നാക്കക്കാരുടെയും വാക്കുകളൊന്നും കേട്ടില്ല. ജനങ്ങള്‍ നിയമം കൈയിലെടുക്കാറുണ്ടായിരുന്നു. സാധാരണക്കാര്‍ക്ക് റോഡിലൂടെ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടായി. കഠിനാധ്വാനം കൊണ്ട് ഈ മേഖലയെ ഇന്നത്തെ നിലയിലേക്ക് കൊണ്ടുവരാന്‍ നമ്മുടെ ഗവണ്‍മെന്റിനു കഴിഞ്ഞു. ഇനി ഇവിടെ നിന്ന് തിരിഞ്ഞു നോക്കേണ്ടതില്ല.

അടുത്ത അഞ്ച് വര്‍ഷം മധ്യപ്രദേശിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്.
ഇന്ന്, ഗ്വാളിയോറില്‍ ഒരു പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ നിര്‍മ്മിക്കുന്നു, കൂടാതെ ഒരു എലവേറ്റഡ് റോഡും നിര്‍മ്മിക്കുന്നു. ഇവിടെ ആയിരം കിടക്കകളുള്ള പുതിയ ആശുപത്രി പണിതിരിക്കുന്നു; പുതിയ ബസ് സ്റ്റാന്‍ഡ്, ആധുനിക റെയില്‍വേ സ്റ്റേഷന്‍, പുതിയ സ്‌കൂളുകളും കോളേജുകളും നിര്‍മ്മിക്കുന്നു. ഒന്നിന് പുറകെ ഒന്നായി ഗ്വാളിയോറിന്റെ മുഖച്ഛായ മാറുകയാണ്. അതുപോലെ, നമുക്ക് മുഴുവന്‍ മധ്യപ്രദേശിന്റെയും പ്രതിച്ഛായ മാറ്റേണ്ടതുണ്ട്, അതിനാല്‍ ഇവിടെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് ആവശ്യമാണ്.

സുഹൃത്തുക്കളേ,

ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ജീവിതം എളുപ്പമാക്കുക മാത്രമല്ല, സമൃദ്ധിയുടെ പാത കൂടിയാണ്. ഝബുവ, മന്ദ്സൗര്‍, രത്ലം എന്നിവയെ ബന്ധിപ്പിക്കുന്ന 8 വരി എക്സ്പ്രസ് വേയും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. കഴിഞ്ഞ നൂറ്റാണ്ടിലെ മധ്യപ്രദേശും നല്ല നിലവാരമുള്ള 2-വരി പാതകള്‍ക്കായി കൊതിച്ചിരുന്നു. ഇന്ന് മധ്യപ്രദേശില്‍ 8 വരി എക്‌സ്പ്രസ് വേകള്‍ നിര്‍മ്മിക്കുന്നു. ഇന്‍ഡോര്‍, ദേവാസ്, ഹര്‍ദ എന്നിവയെ ബന്ധിപ്പിക്കുന്ന 4-വരി പാതയുടെ പ്രവൃത്തിയും ഇന്ന് ആരംഭിച്ചു. റെയില്‍വേയുടെ ഗ്വാളിയോര്‍-സുമാവലി സെക്ഷന്‍ ബ്രോഡ്ഗേജാക്കി മാറ്റുന്ന ജോലിയും പൂര്‍ത്തിയായി. ഇപ്പോള്‍ ഈ ഭാഗത്തെ ആദ്യ ട്രെയിനും ഫ്‌ളാഗ് ഓഫ് ചെയ്തു. ഈ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളില്‍ നിന്നും ഈ പ്രദേശത്തിന് വളരെയധികം പ്രയോജനം ലഭിക്കാന്‍ പോകുന്നു.

സുഹൃത്തുക്കളേ,

ആധുനിക അടിസ്ഥാനസൗകര്യവും നല്ല ക്രമസമാധാനവും കൊണ്ട്, കര്‍ഷകരായാലും വ്യവസായങ്ങളായാലും, എല്ലാവരും അഭിവൃദ്ധി പ്രാപിക്കുന്നു. വികസന വിരുദ്ധ ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വരുന്നിടത്ത് ഈ രണ്ട് സംവിധാനങ്ങളും തകരുന്നു. നിങ്ങള്‍ രാജസ്ഥാനിലേക്ക് നോക്കുകയാണെങ്കില്‍, പരസ്യമായി ആളുകളുടെ കഴുത്തു വെട്ടുന്നതും അവിടുത്തെ ഗവണ്‍മെന്റ് നോക്കിനില്‍ക്കുന്നതും കാണാം. ഈ വികസന വിരോധികള്‍ എവിടെ പോയാലും പ്രീണനവും തുടങ്ങും. ഇതുമൂലം ഗുണ്ടകളും ക്രിമിനലുകളും കലാപകാരികളും അഴിമതിക്കാരും അനിയന്ത്രിതരായിത്തീരുന്നു. സ്ത്രീകള്‍, ദളിതര്‍, പിന്നാക്കക്കാര്‍, ആദിവാസികള്‍ എന്നിവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറ്റകൃത്യങ്ങളും അഴിമതിയും ഏറ്റവും കൂടുതല്‍ വര്‍ധിച്ചത് ഈ വികസന വിരുദ്ധ സംസ്ഥാനങ്ങളിലാണ്. അതിനാല്‍, മധ്യപ്രദേശ് ഇത്തരക്കാരുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

എന്റെ കുടുംബാംഗങ്ങളേ,

എല്ലാ വിഭാഗത്തിലേക്കും എല്ലാ പ്രദേശങ്ങളിലേക്കും വികസനം മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങളുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. എപ്പോഴും അവഗണിക്കപ്പെടുന്നവരെയാണ് മോദി ശ്രദ്ധിക്കുന്നത്. മോദി അവരെ ആരാധിക്കുന്നു. എനിക്ക് നിങ്ങളില്‍ നിന്ന് അറിയണം, 2014 ന് മുമ്പ് ആരെങ്കിലും 'ദിവ്യാംഗ്' എന്ന വാക്ക് കേട്ടിട്ടുണ്ടോ? ശാരീരിക വൈകല്യമുള്ളവരെ മുന്‍ ഗവണ്‍മെന്റുകള്‍ നിസ്സഹായരാക്കി.

ദിവ്യാംഗരുടെയോ പ്രത്യേക കഴിവുള്ളവരുടെയോ സംരക്ഷണം ഏറ്റെടുത്ത് അവര്‍ക്ക് ആധുനിക ഉപകരണങ്ങള്‍ നല്‍കുകയും അവര്‍ക്കായി ഒരു പൊതു ആംഗ്യഭാഷ വികസിപ്പിക്കുകയും ചെയ്തത് നമ്മുടെ ഗവണ്‍മെന്റാണ്. ഇന്ന് തന്നെ ഗ്വാളിയോറില്‍ ദിവ്യാംഗങ്ങള്‍ക്കായി ഒരു പുതിയ കായിക കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഇത് രാജ്യത്തെ ഒരു പ്രധാന കായിക കേന്ദ്രമെന്ന നിലയില്‍ ഗ്വാളിയോറിനെ കൂടുതല്‍ ശക്തിപ്പെടുത്തും. സുഹൃത്തുക്കളേ, എന്നെ വിശ്വസിക്കൂ, ലോകം സ്‌പോര്‍ട്‌സിനെ കുറിച്ചും ദിവ്യാംഗങ്ങളുടെ കായിക വിനോദങ്ങളെക്കുറിച്ചും സംസാരിക്കും. എന്റെ വാക്കുകള്‍ അടയാളപ്പെടുത്തുക, ഗ്വാളിയോര്‍ അഭിമാനിക്കാന്‍ പോകുന്നു.

അതുകൊണ്ടാണ് എപ്പോഴും അവഗണിക്കപ്പെടുന്നവരെയാണ് മോദി ശ്രദ്ധിക്കുന്നതെന്ന് ഞാന്‍ പറയുന്നത്. മോദി അവരെ ആരാധിക്കുന്നു. ഇത്രയും വര്‍ഷമായി രാജ്യത്തെ ചെറുകിട കര്‍ഷകരെ ആരും ശ്രദ്ധിച്ചിരുന്നില്ല. ഈ ചെറുകിട കര്‍ഷകരെ കുറിച്ചുള്ള ആശങ്കയാണ് മോദി പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ രാജ്യത്തെ എല്ലാ ചെറുകിട കര്‍ഷകരുടെയും അക്കൗണ്ടുകളിലേക്ക് നമ്മുടെ ഗവണ്‍മെന്റ് ഇതുവരെ 28,000 രൂപ അയച്ചിട്ടുണ്ട്. നാടന്‍ ധാന്യങ്ങള്‍ വിളയുന്ന രണ്ടര കോടി ചെറുകിട കര്‍ഷകര്‍ നമ്മുടെ രാജ്യത്തുണ്ട്. ചെറുകിട കര്‍ഷകര്‍ നാടന്‍ ധാന്യങ്ങള്‍ കൃഷി ചെയ്യുന്നതിനെക്കുറിച്ച് മുമ്പ് ആരും ശ്രദ്ധിച്ചിരുന്നില്ല. ചെറുധാന്യങ്ങള്‍ക് 'ശ്രീ അന്ന' എന്ന പേര്  നല്‍കിയതും ലോകമെമ്പാടുമുള്ള വിപണികളിലേക്ക് എത്തിക്കുന്നതും നമ്മുടെ ഗവണ്‍മെന്റാണ്.

സുഹൃത്തുക്കളേ,

നമ്മുടെ ഗവണ്‍മെന്റിന്റെ ഈ മനോഭാവത്തിന്റെ മറ്റൊരു പ്രധാന തെളിവാണ് പി എം വിശ്വകര്‍മ യോജന. നമ്മുടെ കുശവ സഹോദരന്മാര്‍, തട്ടാന്‍മാര്‍, ആശാരിമാര്‍, സ്വര്‍ണ്ണപ്പണിക്കാര്‍, മാല നിര്‍മ്മാതാക്കള്‍, തയ്യല്‍ക്കാരായ സഹോദരങ്ങള്‍, സഹോദരിമാര്‍, അലക്കുകാര്‍, ചെരുപ്പ് തൊഴിലാളികള്‍, ക്ഷുരകര്‍, അങ്ങനെ സമാനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അനേകം സുഹൃത്തുക്കള്‍ നമ്മുടെ ജീവിതത്തിന്റെ പ്രധാന തൂണുകളാണ്. അവരില്ലാത്ത ഒരു ജീവിതം സങ്കല്‍പ്പിക്കുക അസാധ്യമാണ്. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ നമ്മുടെ ഗവണ്‍മെന്റ് അവരുടെ സംരക്ഷണം ഏറ്റെടുത്തു.

ഈ സുഹൃത്തുക്കള്‍ സമൂഹത്തില്‍ പിന്നോക്കം പോയി. എന്നാലിപ്പോള്‍ അവരെ മുന്നോട്ടുകൊണ്ടുവരാന്‍ വന്‍ പ്രചാരണമാണ് മോദി ആരംഭിച്ചിരിക്കുന്നത്. ഈ സുഹൃത്തുക്കളെ പരിശീലിപ്പിക്കാന്‍ സര്‍ക്കാര്‍ ആയിരക്കണക്കിന് രൂപ നല്‍കും. ആധുനിക ഉപകരണങ്ങള്‍ക്ക് 15,000 രൂപ ബിജെപി സര്‍ക്കാര്‍ നല്‍കും. ഈ സുഹൃത്തുക്കള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ കുറഞ്ഞ വായ്പയും നല്‍കുന്നുണ്ട്. വിശ്വകര്‍മ സുഹൃത്തുക്കള്‍ക്ക് വായ്പ നല്‍കാമെന്ന് മോദിയും കേന്ദ്ര ഗവണ്‍മെന്റും ഉറപ്പ് നല്‍കിയിട്ടുണ്ട്.

എന്റെ കുടുംബാംഗങ്ങളേ,

രാജ്യത്തെ വികസന വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികള്‍ മധ്യപ്രദേശിനെ പിന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു, അതേസമയം നമ്മുടെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് ഭാവിയെക്കുറിച്ച് ചിന്തിക്കുന്നു. അതിനാല്‍, വികസനത്തിന് ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിനെ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ. വികസനത്തിന്റെ കാര്യത്തില്‍ രാജ്യത്തെ മുന്‍നിര സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ മധ്യപ്രദേശ് എത്തുമെന്ന് ഉറപ്പ് നല്‍കാന്‍ നമ്മുടെ ഗവണ്‍മെന്റിന് മാത്രമേ കഴിയൂ.

വൃത്തിയുടെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശ് എന്നാണ് ശിവരാജ് ജി ഇപ്പോള്‍ എന്നോട് പറഞ്ഞത്. ഇന്ന് ഗാന്ധി ജയന്തിയാണ്. ഗാന്ധിജി ശുചിത്വത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരുന്നു. ഇന്നലെ രാജ്യത്തുടനീളം ശുചീകരണ യജ്ഞം നടന്നു. ഒറ്റ കോണ്‍ഗ്രസുകാര്‍ പോലും ശുചീകരണം നടത്തുന്നതോ വൃത്തിക്കായി എന്തെങ്കിലും അഭ്യര്‍ത്ഥന നടത്തുന്നതോ നിങ്ങള്‍ കണ്ടിട്ടുണ്ടോ? വൃത്തിയുടെ കാര്യത്തില്‍ മധ്യപ്രദേശ് ഒന്നാമതെത്തിയത് കോണ്‍ഗ്രസുകാര്‍ക്കു വെറുപ്പാണോ? അവര്‍ക്ക് മധ്യപ്രദേശിന് എന്ത് ഗുണം ചെയ്യാന്‍ കഴിയും? അങ്ങനെയുള്ളവരെ നമുക്ക് വിശ്വസിക്കാമോ?

അതുകൊണ്ടാണ് സഹോദരീ സഹോദരന്മാരേ, ഇത് ഏറ്റെടുക്കാന്‍ ഞാന്‍ നിങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നത്
അതുകൊണ്ടാണ് സഹോദരങ്ങളേ, ഈ വികസനത്തിന്റെ വേഗത മുന്നോട്ട് കൊണ്ടുപോകാന്‍, അത് അതിവേഗം വര്‍ദ്ധിപ്പിക്കാന്‍ ഞാന്‍ നിങ്ങളെല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നത്, ഇന്ന് നിങ്ങള്‍ എന്നെ അനുഗ്രഹിക്കാന്‍ ഇത്രയധികം കൂട്ടമായി ഇവിടെ വന്നിരിക്കുന്നു! ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ സുഹൃത്തുക്കള്‍ എന്നില്‍ അനുഗ്രഹം ചൊരിയാന്‍ ഇവിടെ വന്നതിന് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

എന്നോടൊപ്പം പറയൂ-

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

വളരെ നന്ദി.
.............
നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലായിരുന്നു യഥാര്‍ത്ഥ പ്രസംഗം.
..........

 

NS



(Release ID: 1965361) Visitor Counter : 72