പ്രധാനമന്ത്രിയുടെ ഓഫീസ്‌

മധ്യപ്രദേശിലെ ബിനായില്‍ 50,700 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു


നര്‍മദാപുരത്ത് 'ഊര്‍ജ്ജ, പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദന മേഖലയ്ക്കും' രത്ലാമില്‍ വന്‍കിട വ്യവസായ പാര്‍ക്കിനും തറക്കല്ലിട്ടു


ഇന്‍ഡോറില്‍ രണ്ട് ഐടി പാര്‍ക്കുകള്‍ക്കും സംസ്ഥാനത്തുടനീളം ആറ് പുതിയ വ്യവസായ പാര്‍ക്കുകള്‍ക്കും തറക്കല്ലിട്ടു


'ഇന്നത്തെ പദ്ധതികള്‍ സൂചിപ്പിക്കുന്നത് മധ്യപ്രദേശിന് വേണ്ടിയുള്ള ഞങ്ങളുടെ ബൃഹത്തായ ദൃഢനിശ്ചയത്തെയാണ്


'ഏതൊരു രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിന്, ഭരണം സുതാര്യവും അഴിമതിമുക്തവുമാക്കേണ്ടത് ആവശ്യമാണ്'

'ഇന്ത്യ അടിമത്തത്തിന്റെ മാനസികാവസ്ഥ ഉപേക്ഷിച്ചു, ഇപ്പോള്‍ സ്വതന്ത്രമായ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ തുടങ്ങിയിരിക്കുന്നു'

'ഇന്ത്യയെ ഒറ്റക്കെട്ടായി നിലനിര്‍ത്തിയ സനാതന ധര്‍മത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം'

140 കോടി ഇന്ത്യക്കാരുടെ വിജയമാണ് ജി20യുടെ മഹത്തായ വിജയം.

'ലോകത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിലും ഒരു വിശ്വാമിത്രനായി ഉയര്‍ന്നുവരുന്നതിലും ഭാരതം അതിന്റെ വൈദഗ്ദ്ധ്യം കാണിക്കുന്നു'

'നിര്‍ധനര്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ് ഗവണ്‍മെന്റിന്റെ അടിസ്ഥാനമന്ത്രമാണ്'

'മോദിയുടെ ഉറപ്പിന്റെ മുന്‍കാല അനുഭവം നിങ്ങളുടെ മുന്നിലുണ്ട്'

'റാണി ദുര്‍ഗ്ഗാവതിയുടെ 500-ാം ജന്മവാര്‍ഷികം 2023 ഒക്ടോബര്‍ 5-ന് ഗംഭീരമായി ആഘോഷിക്കും'

' എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന് എന്ന മാതൃക ഇന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കുകയാണ്.


Posted On: 14 SEP 2023 1:43PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോടിയിലധികം 50,700 ല്‍പ്പരം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് മധ്യപ്രദേശിലെ ബിനയില്‍ ഇന്ന് തറക്കല്ലിട്ടു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) ബിനാ റിഫൈനറിയിലെ പെട്രോകെമിക്കല്‍ കോംപ്ലെക്സ് ഏകദേശം 49,000 കോടി രൂപ ചെലവില്‍ വികസിപ്പിക്കും. നര്‍മ്മദാപുരം ജില്ലയില്‍ ഒരു 'ഊര്‍ജ്ജ, പുനരുപയോഗ ഊര്‍ജ്ജ ഉല്‍പാദന മേഖല'; ഇന്‍ഡോറില്‍ രണ്ട് ഐടി പാര്‍ക്കുകള്‍; രത്ലാമില്‍ ഒരു വന്‍കിട വ്യവസായ പാര്‍ക്ക്; മധ്യപ്രദേശിലുടനീളം ആറ് പുതിയ വ്യവസായ മേഖലകള്‍ എന്നിവ ഉള്‍പ്പെടെയാണ് പദ്ധതികള്‍. ബുന്ദേല്‍ഖണ്ഡ്, യോദ്ധാക്കളുടെ നാടാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരു മാസത്തിനുള്ളി മലെ മധ്യപ്രദേശിലെ സാഗര്‍ സന്ദര്‍ശന വിവരം അദ്ദേഹം പരാമര്‍ശിക്കുകയും അവസരത്തിന് മധ്യപ്രദേശ് ഗവണ്‍മെന്റിനു നന്ദി പറയുകയും ചെയ്തു. സന്ത് രവിദാസ് ജിയുടെ സ്മാരകത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തതും അദ്ദേഹം അനുസ്മരിച്ചു.
ഇന്നത്തെ പദ്ധതികള്‍ ഈ മേഖലയുടെ വികസനത്തിന് പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 50,000 കോടി.ിലധികം രൂപയാണ് ഈ പദ്ധതികള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് ചെലവഴിക്കുന്നതെന്നും അത് രാജ്യത്തെ പല സംസ്ഥാനങ്ങളുടെയും ബജറ്റിനേക്കാള്‍ കൂടുതലാണെന്നും അദ്ദേഹം അറിയിച്ചു. 'ഇത് മധ്യപ്രദേശിനായുള്ള ഞങ്ങളുടെ ദൃഡനിശ്ചയത്തിന്റെ വലിപ്പത്തെ സൂചിപ്പിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റാനുള്ള ദൃഢനിശ്ചയം രാജ്യത്തെ ഓരോ പൗരനും എടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ പ്രാധാന്യത്തിന് അടിവരയിട്ട പ്രധാനമന്ത്രി, ഇറക്കുമതി കുറയ്ക്കുന്നതിന് ഊന്നല്‍ നല്‍കുകയും പെട്രോളിനും ഡീസലിനും പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍ക്കും ഇന്ത്യ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ബിനാ റിഫൈനറിയിലെ പെട്രോകെമിക്കല്‍ കോംപ്ലക്സിനെ പരാമര്‍ശിച്ചുകൊണ്ട്, പെട്രോകെമിക്കല്‍ വ്യവസായത്തില്‍ ആത്മനിര്‍ഭരതയുടെ ദിശയിലേക്കുള്ള ഒരു ചുവടുവയ്പായിരിക്കും ഇതെന്ന് ശ്രീ മോദി പറഞ്ഞു. പൈപ്പുകള്‍, ടാപ്പുകള്‍, ഫര്‍ണിച്ചറുകള്‍, പെയിന്റ്, കാര്‍ ഭാഗങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, പാക്കേജിംഗ് വസ്തുക്കള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉദാഹരണങ്ങള്‍ നല്‍കിയ പ്രധാനമന്ത്രി, പെട്രോകെമിക്കലുകള്‍ക്ക് അതിന്റെ ഉല്‍പാദനത്തില്‍ നിര്‍ണായക പങ്കുണ്ടെന്നു പറഞ്ഞു. 'ബിനാ റിഫൈനറിയിലെ പെട്രോകെമിക്കല്‍ കോംപ്ലക്‌സ് മുഴുവന്‍ മേഖലയിലും വളര്‍ച്ചയെ ഉത്തേജിപ്പിക്കുമെന്നും വികസനം പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും ഞാന്‍ ഉറപ്പുനല്‍കുന്നു', ഇത് പുതിയ വ്യവസായങ്ങള്‍ക്ക് മാത്രമല്ല, ചെറുകിട കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പ്രയോജനം ചെയ്യുകയും യുവാക്കള്‍ക്ക് ആയിരക്കണക്കിന് അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു, പ്രധാനമന്ത്രി പറഞ്ഞു. ഉല്‍പ്പാദന മേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി 10 പുതിയ വ്യാവസായിക പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമിടുമെന്ന് അറിയിച്ചു. നര്‍മ്മദാപുരം, ഇന്‍ഡോര്‍, രത്ലാം എന്നിവിടങ്ങളിലെ പദ്ധതികള്‍ മധ്യപ്രദേശിന്റെ വ്യാവസായിക മികവ് വര്‍ദ്ധിപ്പിക്കും. അത് എല്ലാവര്‍ക്കും പ്രയോജനകരമാകും.

 ഏതൊരു സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് അഴിമതി തുടച്ചുനീക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട്, ഭരണത്തിലെ സുതാര്യതയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും ബലഹീനവും ദുര്‍ബലവുമായ സംസ്ഥാനങ്ങളിലൊന്നായി മധ്യപ്രദേശ് കണക്കാക്കപ്പെട്ടിരുന്ന കാലഘട്ടത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. പതിറ്റാണ്ടുകളായി മധ്യപ്രദേശില്‍ ഭരണം നടത്തിയവര്‍ക്ക് കുറ്റകൃത്യങ്ങളും അഴിമതിയും അല്ലാതെ മറ്റൊന്നും നല്‍കാനില്ല, സംസ്ഥാനത്തെ ക്രിമിനലുകള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചതും ക്രമസമാധാനത്തില്‍ പാതുജനങ്ങളുടെ വിശ്വാസമില്ലായ്മയും അനുസ്മരിച്ച മോദി, ഇത്തരം സാഹചര്യങ്ങള്‍ വ്യവസായങ്ങളെ സംസ്ഥാനത്ത് നിന്ന് അകറ്റിയെന്ന് പറഞ്ഞു. തങ്ങള്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ മധ്യപ്രദേശിലെ സ്ഥിതിഗതികള്‍ മാറ്റാന്‍ നിലവിലെ ഗവണ്‍മെന്റ് പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു. നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി, ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും പൗരന്മാരുടെ മനസ്സിലെ ഭയം അകറ്റുന്നതിനും റോഡുകളുടെ നിര്‍മ്മാണത്തിനും വൈദ്യുതി വിതരണത്തിനും പ്രധാനമന്ത്രി ഉദാഹരണങ്ങള്‍ നല്‍കി. മെച്ചപ്പെട്ട കണക്റ്റിവിറ്റി സംസ്ഥാനത്ത് വന്‍കിട വ്യവസായങ്ങള്‍ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ തയ്യാറുള്ള അനുകൂല അന്തരീക്ഷം സൃഷ്ടിച്ചു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മധ്യപ്രദേശ് വ്യാവസായിക വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ കൈവരിക്കുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്നത്തെ പുതിയ ഭാരതം അതിവേഗം രൂപാന്തരപ്പെടുകയാണ്. അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്ന് മുക്തി നേടാനും ' എല്ലാവരെയും മനസ്സിലാക്കലു'മായി മുന്നോട്ട് പോകാനുമുള്ള തന്റെ ആഹ്വാനത്തെ അദ്ദേഹം പരാമര്‍ശിച്ചു. 'ഇന്ത്യ അടിമത്തത്തിന്റെ മാനസികാവസ്ഥ ഉപേക്ഷിച്ചു, ഇപ്പോള്‍ സ്വതന്ത്രമായ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ തുടങ്ങിയിരിക്കുന്നു'. അടുത്തിടെ നടന്ന ജി 20 യില്‍ ഇത് പ്രതിഫലിച്ചു; അത് എല്ലാവരുടെയും പ്രസ്ഥാനമായി മാറി. രാജ്യത്തിന്റെ നേട്ടങ്ങളില്‍ എല്ലാവര്‍ക്കും അഭിമാനമുണ്ട്. ജി 20 യുടെ വിസ്മയകരമായ വിജയത്തിന് പ്രധാനമന്ത്രി ജനങ്ങളെ അഭിനന്ദിച്ചു. ഇത് 140 കോടി ഇന്ത്യക്കാരുടെ വിജയമാണ്. വിവിധ നഗരങ്ങളിലെ പരിപാടികള്‍ ഭാരതത്തിന്റെ വൈവിധ്യവും കഴിവുകളും പ്രദര്‍ശിപ്പിക്കുകയും സന്ദര്‍ശകരെ വളരെയധികം ആകര്‍ഷിക്കുകയും ചെയ്തു. ഖജുരാഹോ, ഇന്‍ഡോര്‍, ഭോപ്പാല്‍ എന്നിവിടങ്ങളിലെ ജി 20 പരിപാടികളുടെ ഫലം പരാമര്‍ശിച്ച അദ്ദേഹം ലോകത്തിന് മുന്നില്‍ മധ്യപ്രദേശിന്റെ പ്രതിച്ഛായ അത് വര്‍ദ്ധിപ്പിച്ചതായി ചൂണ്ടിക്കാട്ടി.
ഒരു വശത്ത്, പുതിയ ഭാരതം ലോകത്തെ ഒന്നിപ്പിച്ച് ഒരു വിശ്വാമിത്രനായി ഉയര്‍ന്നുവരുന്നതില്‍ വൈദഗ്ദ്ധ്യം കാണിക്കുമ്പോള്‍, മറുവശത്ത്, രാജ്യത്തെയും സമൂഹത്തെയും വിഭജിക്കാന്‍ കഷ്ടപ്പെടുന്ന ചില സംഘടനകളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അവരുടെ നയങ്ങള്‍ ഇന്ത്യന്‍ മൂല്യങ്ങളെ ആക്രമിക്കുന്നതിലും എല്ലാവരേയും ഒന്നിപ്പിക്കാന്‍ സഹായിക്കുന്ന ആയിരം വര്‍ഷം പഴക്കമുള്ള പ്രത്യയശാസ്ത്രങ്ങളെയും തത്വങ്ങളെയും പാരമ്പര്യങ്ങളെയും നശിപ്പിക്കുന്നതിലും പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് അടുത്തിടെ രൂപീകരിച്ച സഖ്യത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. പുതുതായി രൂപീകരിച്ച സഖ്യം സനാതന ധര്‍മം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. തന്റെ സാമൂഹിക പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ വിശ്വാസം സംരക്ഷിച്ച ദേവി അഹല്യഭായ് ഹോള്‍ക്കര്‍, ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച ഝാന്‍സിയിലെ റാണി ലക്ഷ്മിഭായി, ശ്രീരാമ ഭഗവാനില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു
തൊട്ടുകൂടായ്മ വിരുദ്ധ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയ മഹാത്മാ ഗാന്ധി എന്നിവരെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. സമൂഹത്തിലെ വിവിധ തിന്മകളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കിയ സ്വാമി വിവേകാനന്ദന്‍, ഭാരതമാതാവിനെ സംരക്ഷിക്കാന്‍ മുന്‍കൈയെടുത്ത് ഗണേശപൂജയെ സ്വാതന്ത്ര്യ സമരവുമായി ബന്ധിപ്പിച്ച ലോകമാന്യ തിലകന്‍ എന്നിവരെ ശ്രീ മോദി ഓര്‍മിച്ചു.

സ്വാതന്ത്ര്യ സമര പോരാളികളെ പ്രചോദിപ്പിച്ച, സന്ത് രവിദാസ്, മാതാ ശബ്രി, മഹര്‍ഷി വാല്‍മീകി എന്നിവരെ പ്രതിഫലിപ്പിച്ച സനാതന ധര്‍മത്തിന്റെ ശക്തിയേക്കുറിച്ചു പ്രധാനമന്ത്രി തുടര്‍ന്നു. ഇന്ത്യയെ ഒറ്റക്കെട്ടായി നിലനിര്‍ത്തിയ സനാതന ധര്‍മത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം ഇത്തരം പ്രവണതകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
രാജ്യത്തോടുള്ള സമര്‍പ്പണത്തിനും പൊതുസേവനത്തിനുമായി ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പെട്ടെന്നു പ്രതികരിക്കുന്ന ഗവണ്മെന്റിന്റെ അടിസ്ഥാന മന്ത്രമാണ് ദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കുക എന്നത്. മഹാമാരി കാലത്ത് 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കിയ സഹായത്തിന്റെ ജനപക്ഷ നടപടികളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
മധ്യപ്രദേശ് വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുന്നതും മധ്യപ്രദേശിലെ ഓരോ കുടുംബത്തിന്റെയും ജീവിതം സുഗമമാകുന്നതും ഓരോ വീടും ഐശ്വര്യം കൊണ്ടുവരുന്നതും തങ്ങളുടെ നിരന്തര ശ്രമഫലമാണ്. ''മോദിയുടെ ഉറപ്പിന്റെ മുന്‍കാല അനുഭവം നിങ്ങളുടെ മുന്നിലുണ്ട്. ദരിദ്രര്‍ക്കായി സംസ്ഥാനത്തെ 40 ലക്ഷം അടച്ചുറപ്പുള്ള വീടുകള്‍, ശുചിമുറികള്‍, സൗജന്യ ചികിത്സ, ബാങ്ക് അക്കൗണ്ടുകള്‍, പുക രഹിത അടുക്കളകള്‍ എന്നിവയുടെ കാര്യത്തില്‍ ഉറപ്പു നിറവേറ്റുന്നു. രക്ഷാ ബന്ധനോടനുബന്ധിച്ച് ഗ്യാസ് സിലിണ്ടര്‍ വില കുറച്ചതിനെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇതുമൂലം ഉജ്ജ്വല്‍ പദ്ധതിയുടെ ഗുണഭോക്താക്കളായ സഹോദരിമാര്‍ക്ക് ഇപ്പോള്‍ 400 രൂപ വിലക്കുറവില്‍ സിലിണ്ടര്‍ ലഭിക്കുന്നു. അതിനാല്‍, ഇന്നലെ കേന്ദ്ര ഗവണ്‍മെന്റ് മറ്റൊരു വലിയ തീരുമാനമെടുത്തു. ഇനി രാജ്യത്തെ 75 ലക്ഷം സഹോദരിമാര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കും. ഗ്യാസ് കണക്ഷനില്‍ നിന്ന് ഒരു സഹോദരിയും വിട്ടുപോകരുത് എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,'' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗവണ്‍മെന്റ് അതിന്റെ എല്ലാ ഉറപ്പുകളും നിറവേറ്റാന്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. എല്ലാ ഗുണഭോക്താക്കള്‍ക്കും മുഴുവന്‍ ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന ഇടനിലക്കാരനെ ഒഴിവാക്കുന്നതിനെ കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം കിസാന്‍ സമ്മാന്‍ നിധിയുടെ ഉദാഹരണം പറഞ്ഞു, ഗുണഭോക്താവായ ഓരോ കര്‍ഷകനും 28,000 രൂപ നേരിട്ട് അവന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ചു. ഈ പദ്ധതിക്കായി സര്‍ക്കാര്‍ 2,60,000 കോടി രൂപ ചെലവഴിച്ചു. കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍, കര്‍ഷകരുടെ ചെലവ് കുറയ്ക്കാനും വിലകുറഞ്ഞ വളം നല്‍കാനും കേന്ദ്ര ഗവണ്‍മെന്റ് ശ്രമങ്ങള്‍ നടത്തി. 9 വര്‍ഷം കൊണ്ട് 10 ലക്ഷം കോടിയിലധികം രൂപ ചെലവഴിച്ചു. അമേരിക്കയിലെ കര്‍ഷകര്‍ക്ക് 3000 രൂപ വരെ വിലയ്ക്കു കിട്ടുന്ന ഒരു ചാക്ക് യൂറിയ 300 രൂപയില്‍ താഴെ വിലയ്ക്കാണ് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത്. മുന്‍കാലങ്ങളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ കുംഭകോണിത്തിന് ഇടയാക്കിയ അതേ യൂറിയ ഇപ്പോള്‍ എല്ലായിടത്തും എളുപ്പത്തില്‍ ലഭ്യമാണ്.
'ജലസേചനത്തിന്റെ പ്രാധാന്യം ബുന്ദേല്‍ഖണ്ഡിനേക്കാള്‍ നന്നായി ആര്‍ക്കറിയാം', ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് ബുന്ദേല്‍ഖണ്ഡിലെ ജലസേചന പദ്ധതികളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്തുകാണിച്ചപ്പോള്‍ പ്രധാനമന്ത്രി ആശ്ചര്യം പ്രകടിപ്പിച്ചു. കെന്‍-ബെത്വ ലിങ്ക് കനാലിനെ കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, ബുന്ദേല്‍ഖണ്ഡ് ഉള്‍പ്പെടെ ഈ മേഖലയിലെ പല ജില്ലകളിലെയും കര്‍ഷകര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് പറഞ്ഞു. എല്ലാ വീട്ടിലും പൈപ്പ് വെള്ളം എത്തിക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട്, വെറും 4 വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം ഏകദേശം 10 കോടി പുതിയ കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ളം വിതരണം ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു, മധ്യപ്രദേശില്‍ 65 ലക്ഷം കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ളം ലഭിച്ചു. 'ബുന്ദേല്‍ഖണ്ഡില്‍, അടല്‍ ഭൂഗര്‍ഭജല പദ്ധതിക്ക് കീഴില്‍ ജലസ്രോതസ്സുകള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും വലിയ തോതില്‍ നടക്കുന്നുണ്ട്', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ പ്രദേശത്തിന്റെ വികസനത്തിന് സര്‍ക്കാര്‍ പൂര്‍ണ പ്രതിജ്ഞാബദ്ധമാണ്. റാണി ദുര്‍ഗ്ഗാവതിയുടെ 500-ാം ജന്മവാര്‍ഷികത്തിന്റെ സുവര്‍ണാവസരം 2023 ഒക്ടോബര്‍ 5-ന് ഗംഭീരമായി ആഘോഷിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദരിദ്രരും ദലിതരും പിന്നോക്കക്കാരും ആദിവാസികളുമാണ് നമ്മുടെ ഗവണ്‍മെന്റിന്റെ പ്രയത്നത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രയോജനം നേടിയത്. 'നിര്‍ധനര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ മാതൃക, ' എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്' എന്ന മുദ്രാവാക്യത്തിലൂടെ ഇന്ന് ലോകത്തിന് വഴി കാണിക്കുന്നു,' ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിലൊന്നായി മാറുക എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 'ഇന്ത്യയെ ടോപ്പ്-3 ആക്കുന്നതില്‍ മധ്യപ്രദേശ് വലിയ പങ്ക് വഹിക്കും', കര്‍ഷകര്‍ക്കും വ്യവസായങ്ങള്‍ക്കും യുവാക്കള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഇന്നത്തെ പദ്ധതികള്‍ സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വികസനം കൂടുതല്‍ ത്വരിതപ്പെടുത്തും. 'അടുത്ത 5 വര്‍ഷം മധ്യപ്രദേശിന്റെ വികസനത്തിന് പുതിയ ഉയരങ്ങള്‍ നല്‍കും', ശ്രീ മോദി പറഞ്ഞു.
മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിന് വലിയ ഉത്തേജനം നല്‍കിക്കൊണ്ടാണ്, ബിനാ റിഫൈനറിയില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) പെട്രോകെമിക്കല്‍ കോംപ്ലക്സിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചത്. ഏകദേശം 49,000 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന ഈ അത്യാധുനിക റിഫൈനറി, തുണിത്തരങ്ങള്‍, പാക്കേജിംഗ് തുടങ്ങി വിവിധ മേഖലകളിലെ സുപ്രധാന ഘടകങ്ങളായ എഥിലീന്‍, പ്രൊപിലീന്‍ എന്നിവ പ്രതിവര്‍ഷം കിലോ-ടണ്‍ ഉല്‍പ്പാദിപ്പിക്കും. ഇത് രാജ്യത്തിന്റെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും 'ആത്മനിര്‍ഭര ഭാരതം' എന്ന പ്രധാനമന്ത്രിയുടെ ദര്‍ശനം പൂര്‍ത്തീകരിക്കുന്നതിനുള്ള ഒരു ചുവടുവയ്പായി മാറുകയും ചെയ്യും. വന്‍കിട പദ്ധതി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പെട്രോളിയം മേഖലയിലെ താഴ്ന്ന വ്യവസായങ്ങളുടെ വികസനത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും.
പരിപാടിയില്‍, നര്‍മ്മദാപുരം ജില്ലയില്‍ 'ഊര്‍ജ്ജ, പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദന മേഖല' എന്ന പേരില്‍ പത്ത് പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു; ഇന്‍ഡോറില്‍ രണ്ട് ഐടി പാര്‍ക്കുകള്‍; രത്ലാമില്‍ ഒരു വന്‍കിട വ്യവസായ പാര്‍ക്ക്; മധ്യപ്രദേശിലുടനീളം ആറ് പുതിയ വ്യവസായ മേഖലകള്‍.
'നര്‍മ്മദാപുരം ജില്ലയില്‍ 'ഊര്‍ജ്ജ, പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദന മേഖല' 460 കോടിയിലധികം രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്. ഇത് മേഖലയിലെ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ചുവടുവയ്പ്പായിരിക്കും. ഇന്‍ഡോറിലെ 'ഐടി പാര്‍ക്ക് 3, 4 ഘട്ടങ്ങള്‍ ഏകദേശം 550 കോടി ചെലവിലാണ് നിര്‍മ്മിക്കുന്നത്. ഐടി, ഐടി അനുബന്ധ സേവന മേഖലയ്ക്ക് ഉത്തേജനം നല്‍കുകയും യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ തുറക്കുകയും ചെയ്യും.
രത്ലാമിലെ വന്‍കിട വ്യവസായ പാര്‍ക്ക് 460 കോടിയിലധികം രൂപ ചെലവിലാണു നിര്‍മ്മിക്കുന്നത്. കൂടാതെ ടെക്സ്‌റ്റൈല്‍സ്, ഓട്ടോമൊബൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ സുപ്രധാന മേഖലകളുടെ ഒരു പ്രധാന കേന്ദ്രമായി മാറാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഡല്‍ഹി മുംബൈ എക്സ്പ്രസ് വേയുമായി ഈ പാര്‍ക്കിനെ ബന്ധിപ്പിക്കും. യുവാക്കള്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മുഴുവന്‍ പ്രദേശത്തിന്റെയും സാമ്പത്തിക വികസനത്തിന് ഇത് വലിയ ഉത്തേജനം നല്‍കും.
സംസ്ഥാനത്ത് സമതുലിതമായ പ്രാദേശിക വികസനവും ഏകീകൃത തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഷാജാപൂര്‍, ഗുണ, മൗഗഞ്ച്, അഗര്‍ മാള്‍വ, നര്‍മദാപുരം, മക്‌സി എന്നിവിടങ്ങളില്‍ 310 കോടി രൂപ ചെലവില്‍ ആറ് പുതിയ വ്യവസായ മേഖലകളും വികസിപ്പിക്കും.

<

 

NS

(Release ID: 1957427) Visitor Counter : 97