പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കു പ്രധാനമന്ത്രിയുടെ മറുപടി


“പൗരന്മാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നൽകുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ഗവണ്മെന്റിന്റെ ലക്ഷ്യം”

“ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ അടിസ്ഥാനസൗകര്യങ്ങളുടെയും ,തോതിന്റെയും, വേഗതയുടെയും പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു”

“ഞങ്ങളുടെ ചിന്ത വിഭജിക്കപ്പെട്ടിട്ടില്ല, പ്രതീകാത്മകതയിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല”

“സാധാരണക്കാരെ ശാക്തീകരിക്കുന്നതിനായി ഞങ്ങൾ സാങ്കേതികവിദ്യ ഉപയോഗിക്കുകയും അതി‌ൽ വിജയിക്കുകയും ചെയ്തു”

“ഡിജിറ്റൽ ഇന്ത്യയുടെ വിജയം ലോകത്തിന്റെയാകെ ശ്രദ്ധ ആകർഷിച്ചു”

“ഞങ്ങൾ ദേശീയ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രാദേശിക വികസനസ്വപ്നങ്ങളിൽ ശ്രദ്ധ ചെലുത്തുകയും ചെയ്തു”

“2047ഓടെ ഇന്ത്യ ‘വികസിത ഭാരത’മായി മാറണമെന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം”

Posted On: 09 FEB 2023 3:51PM by PIB Thiruvananthpuram

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മറുപടി നൽകി. ‘വികസിത ഭാരതം’ എന്ന കാഴ്ചപ്പാട് അവതരിപ്പിച്ച് ഇരുസഭകളെയും നയിച്ചതിന് രാഷ്ട്രപതിക്കു നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി മറുപടിപ്രസംഗം ആരംഭിച്ചത്.

“മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമയി പൗരന്മാർക്ക് ശാശ്വതമായ പ്രതിവിധികളേകുകയും അവരെ ശാക്തീകരിക്കുകയുമാണ് ഞങ്ങളുടെ ഗവണ്മെന്റിന്റെ ലക്ഷ്യം”- പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് മുൻകാലങ്ങളിലും ഗവണ്മെന്റിന്റെ ഉത്തരവാദിത്വമായിരുന്നെങ്കിലും അവയ്ക്കു വ്യത്യസ്ത മുൻഗണനകളും ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ഇന്ന് ഞങ്ങൾ പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിലേക്ക് നീങ്ങുകയാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു. ജലവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ ഉദാഹരണം നൽകി, പ്രതീകാത്മകതയ്ക്കു പകരം, ജല അടിസ്ഥാന സൗകര്യങ്ങൾ, ജലപരിപാലനം, ഗുണനിലവാര നിയന്ത്രണം, ജലസംരക്ഷണം, ജലസേചന നവീകരണം എന്നിവയുടെ സമഗ്രമായ സമീപനമാണ് നടപ്പാക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. സമാനമായ നടപടികൾ സ്വീകരിച്ച് സാമ്പത്തിക ഉൾപ്പെടുത്തലിലും ഡിബിടിയിലും ജൻധൻ-ആധാർ-മൊബൈൽ വഴിയും, അടിസ്ഥാന സൗകര്യ ആസൂത്രണം, നടപ്പാക്കൽ എന്നിവയിൽ  പിഎം ഗതിശക്തി ആസൂത്രണ പദ്ധതി വഴിയും ശാശ്വത പരിഹാരങ്ങൾ സൃഷ്ടിച്ചു.

“ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളുടെയും വ്യാപ്തിയുടെയും വേഗതയുടെയും പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ ശക്തിയാൽ രാജ്യത്തെ തൊഴിൽ സംസ്കാരം രൂപാന്തരപ്പെട്ടിട്ടുണ്ടെന്നും വേഗത വർധിപ്പിക്കുന്നതിലും അതിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിലും ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“മഹാത്മാഗാന്ധി ‘ശ്രേയ്’ (അർഹത), ‘പ്രിയ’ (പ്രിയപ്പെട്ട) എന്നൊക്കെ പറയാറുണ്ടായിരുന്നു. ‘ശ്രേയ്’യുടെ (അർഹത) പാതയാണ് ഞങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്”- പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റ് തെരഞ്ഞെടുത്ത പാത വിശ്രമത്തിന് മുൻഗണന നൽകുന്ന പാതയല്ലെന്നും സാധാരണക്കാരുടെ സ്വപ്നങ്ങൾ നിറവേറ്റുന്നതിനായി രാവും പകലും അക്ഷീണം പ്രയത്നിക്കുന്ന പാതയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

‘ആസാദി കാ അമൃത് കാലി’ൽ സമ്പൂർണത കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ് ഗവണ്മെന്റ് കൈക്കൊണ്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ ഗുണഭോക്താക്കൾക്കും 100 ശതമാനം ആനുകൂല്യങ്ങളും എത്തിക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ അദ്ദേഹം ആവർത്തിച്ചു. “ഇതാണ് യഥാർത്ഥ മതേതരത്വം. ഇത് വിവേചനവും അഴിമതിയും ഇല്ലാതാക്കുന്നു”- ശ്രീ മോദി പറഞ്ഞു.

“പതിറ്റാണ്ടുകളായി ഗോത്രവർഗ സമൂഹങ്ങളുടെ വികസനം അവഗണിക്കപ്പെട്ടിരുന്നു. ഞങ്ങൾ മുൻതൂക്കം നൽകിയത് അവരുടെ ക്ഷേമത്തിനാണ്”- പ്രധാനമന്ത്രി പറഞ്ഞു.  അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തു ഗോത്ര ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചെന്നും ഗോത്ര ക്ഷേമത്തിനായി സമഗ്രമായ ശ്രമങ്ങൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കാർഷിക മേഖലയുടെ നട്ടെല്ല് ചെറുകിട കർഷകരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ കരങ്ങൾക്കു കരുത്തുപകരാനാണു ഞങ്ങൾ ശ്രമിക്കുന്നത്. ചെറുകിട കർഷകർ വളരെക്കാലമായി അവഗണിക്കപ്പെടുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ ഗവണ്മെന്റ് അവരുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെറുകിട കച്ചവടക്കാർക്കും കൈത്തൊഴിലാളികൾക്കും ഒപ്പം ചെറുകിട കർഷകർക്കും നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സ്ത്രീശാക്തീകരണത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ചു വിശദീകരിച്ച പ്രധാനമന്ത്രി, ഇന്ത്യയിലെ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ശാക്തീകരണത്തിനും അന്തസ്സ് ഉറപ്പാക്കലിനും ജീവിതം സുഗമമാക്കലിനുമുള്ള ഗവൺമെന്റിന്റെ ഉദ്യമത്തെക്കുറിച്ചും സംസാരിച്ചു.

“നമ്മുടെ ശാസ്ത്രജ്ഞരുടേയും നവീനാശയ ഉപജ്ഞാതാക്കളുടേയും വൈദഗ്ധ്യത്താൽ, ഇന്ത്യ ലോകത്തിന്റെ ഔഷധകേന്ദ്രമായി മാറുകയാണ്”- ഇന്ത്യയിലെ ശാസ്ത്രജ്ഞരെയും നവീനാശയ ഉപജ്ഞാതാക്കളെയും വാക്സിൻ നിർമ്മാതാക്കളെയും നിരാശപ്പെടുത്താൻ ചിലർ ശ്രമിച്ചപ്പോൾ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളിലേക്ക് ശ്രദ്ധ ആകർഷിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അടൽ ഇന്നൊവേഷൻ മിഷൻ, ടിങ്കറിങ് ലാബ് തുടങ്ങിയ നടപടികളിലൂടെ ശാസ്ത്രബോധം വളർത്തിയെടുക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഗവണ്മെന്റ് സൃഷ്ടിച്ച അവസരങ്ങൾ പൂർണമായും വിനിയോഗിക്കുകയും സ്വകാര്യ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയും ചെയ്ത യുവാക്കളെയും ശാസ്ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു. “സാധാരണക്കാരെ ശാക്തീകരിക്കുന്നതിൽ ഞങ്ങൾ വിജയിച്ചു. അതിനായി ഞങ്ങൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു” - അദ്ദേഹം പറഞ്ഞു.

“ഡിജിറ്റൽ ഇടപാടുകളിൽ രാജ്യം ഇന്നും ലോകത്തിനു വഴികാട്ടിയായി തുടരുന്നു. ഡിജിറ്റൽ ഇന്ത്യയുടെ വിജയം ഇന്ന് ലോകത്തിന്റെയാകെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്തിരുന്ന കാലം അദ്ദേഹം അനുസ്മരിച്ചു. എന്നാൽ ഇന്ന് മൊബൈൽ ഫോണുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നതിൽ നാം അഭിമാനിക്കുകയാണ്.

“2047ഓടെ ഇന്ത്യ ‘വികസി‌ത ഭാരത’മായി മാറണമെന്നതു ഞങ്ങളുടെ ദൃഢനിശ്ചയമാണ്”- പ്രധാനമന്ത്രി പറഞ്ഞു. നാം ഉറ്റുനോക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഗവണ്മെന്റ് നിരവധി സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. “ഇന്ത്യ വലിയ കുതിപ്പു നടത്താൻ തയ്യാറാണ്. ഇനി തിരിഞ്ഞുനോക്കേണ്ടി വരില്ല”-  പ്രധാനമന്ത്രി ഉപസംഹരിച്ചു.

-ND-

(Release ID: 1897735) Visitor Counter : 136