പ്രധാനമന്ത്രിയുടെ ഓഫീസ്‌

കർണാടകത്തിലെ കലബുറഗിയിൽ പുതുതായി പ്രഖ്യാപിച്ച റവന്യൂ വില്ലേജുകളിലെ അൻപതിനായിരത്തോളം ഗുണഭോക്താക്കൾക്കു പ്രധാനമന്ത്രി പട്ടയങ്ങൾ വിതരണംചെയ്തു




3000 തണ്ട ജനവാസമേഖലകൾ റവന്യൂ വില്ലേജുകളായി മാറിയതിൽ ബഞ്ജാര സമൂഹത്തെ അഭിനന്ദിച്ചു


“ഭഗവാൻ ബസവേശ്വരയുടെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഞങ്ങൾ ഏവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്നു”


“ദലിതർ, പിന്നോക്കവിഭാഗക്കാർ, ഗിരിവർഗക്കാർ, ദിവ്യാംഗർ, കുട്ടികൾ, സ്ത്രീകൾ എന്നിവർ ഇതാദ്യമായാണു പരിഗണിക്കപ്പെടുന്നത്. അവർക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭിക്കുന്നു; അവ വേഗത്തിൽ ലഭ്യമാക്കുന്നു”


“ജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള വ്യക്തമായ തന്ത്രവുമായാണു ഞങ്ങൾ പ്രവർത്തിക്കുന്നത്”


“അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെട്ട് അന്തസ്സ് പുനഃസ്ഥാപിക്കപ്പെടുമ്പോൾ ജനങ്ങളുടെ പ്രതിദിന അനിശ്ചിതാവസ്ഥയ്ക്കു മാറ്റം വരികയും, ജീവിത നിലവാരം ഉയർത്താൻ പ്രവർത്തിക്കുമ്പോൾ പുതിയ സ്വപ്നങ്ങൾ പിറവിയെടുക്കുകയും ചെയ്യും”


“ജൻ ധൻ യോജന സാമ്പത്തിക ഉൾപ്പെടുത്തലിൽ പരിവർത്തനം സൃഷ്ടിച്ചു”



“ഇന്ത്യയിൽ വസിക്കുന്ന എല്ലാ സമൂഹങ്ങളുടെയും പാരമ്പര്യം, സംസ്കാരം, ഭക്ഷണം, വസ്ത്രധാരണം എന്നിവയെയാണ് ഇരട്ട എൻജിൻ ഗവണ്മെന്റ് ഞങ്ങളുടെ ശക്തിയായി കണക്കാക്കുന്നത്”



Posted On: 19 JAN 2023 4:22PM by PIB Thiruvananthpuram

 

കർണാടകത്തിൽ പുതുതായി പ്രഖ്യാപിച്ച റവന്യൂ വില്ലേജുകളിലെ അർഹരായ ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പട്ടയങ്ങൾ (ഹക്കൂ പാത്ര) വിതരണം ചെയ്തു. 

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഇന്ത്യൻ ഭരണഘടന ജനുവരി മാസത്തിൽ നിലവിൽ വന്നതും സ്വതന്ത്ര ഇന്ത്യയിൽ പൗരന്മാരുടെ അവകാശങ്ങൾ ഉറപ്പാക്കപ്പെട്ടതും അനുസ്മരിച്ച പ്രധാനമന്ത്രി, വിശുദ്ധമായ ഈ ജനുവരി മാസത്തിൽ, ഇന്ന് കർണാടക ഗവണ്മെന്റ് സാമൂഹിക നീതിയിലേക്കുള്ള സുപ്രധാന ചുവടുവയ്പിനുള്ള ശ്രദ്ധേയമായ  നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. അൻപതിനായിരത്തിലധികം കുടുംബങ്ങൾക്ക് ആദ്യമായി പട്ടയം ലഭിച്ച ബഞ്ജാര സമുദായത്തെ സംബന്ധിച്ചിടത്തോളം ഇതു സുപ്രധാന സന്ദർമാണെന്നു പരാമർശിച്ച പ്രധാനമന്ത്രി, 'തണ്ട' ജനവാസമേഖലകളിൽ താമസിക്കുന്ന അത്തരം കുടുംബങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ട‌ികൾക്കും ഇതു ശോഭനമായ ഭാവി ഉറപ്പാക്കുമെന്നും വ്യക്തമാക്കി. കലബുറഗി, യാദ്ഗിരി, റായ്ച്ചൂർ, ബിദർ, വിജയപുര എന്നീ അഞ്ച് ജില്ലകളിലെ ബഞ്ജാര സമുദായത്തിലെ പൗരന്മാരെ അദ്ദേഹം ഈ വേളയിൽ അഭിനന്ദിക്കുകയും ചെയ്തു.

 

മൂവായിരത്തിലധികം തണ്ട ജനവാസമേഖലകൾ റവന്യൂ വില്ലേജുകളായി പ്രഖ്യാപിക്കാനുള്ള കർണാടക ഗവണ്മെന്റിന്റെ നിർണായക തീരുമാനത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ശ്രദ്ധേയമായ ഈ നടപടിക്കു ശ്രീ ബസവരാജ് ബൊമ്മയെയും അദ്ദേഹത്തിന്റെ മുഴുവൻ സഹപ്രവർത്തകരെയും അഭിനന്ദിക്കുകയും ചെയ്തു.

 

പ്രദേശവുമായും ബഞ്ജാര സമൂഹവുമായുള്ള തന്റെ ബന്ധം അനുസ്മരിച്ച്, ഈ സമുദായത്തിൽ നിന്നുള്ളവർ അവരുടേതായ രീതിയിൽ ദേശീയ വികസനത്തിന് സംഭാവന നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 1994ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പങ്കെടുത്ത റാലിയിൽ ലക്ഷക്കണക്കിന് ബഞ്ജാര കുടുംബങ്ങൾ എത്തിയ അവിസ്മരണീയ നിമിഷം അദ്ദേഹം അനുസ്മരിച്ചു. കൂടാതെ പരമ്പരാഗത വസ്ത്രം ധരിച്ച അമ്മമാരും സഹോദരിമാരും അദ്ദേഹത്തിന് അനുഗ്രഹം ചൊരിഞ്ഞ കാര്യവും ചൂണ്ടിക്കാട്ടി.

 

ഭഗവാൻ ബസവേശ്വര കാട്ടിത്തന്ന സദ്ഭരണത്തിന്റെയും യോജിപ്പിന്റെയും പാതയാണ് ഇരട്ട എൻജിൻ ഗവണ്മെന്റ് പിന്തുടരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഭഗവാൻ ബസവേശ്വരയുടെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞങ്ങൾ എല്ലാവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അനുഭവ മണ്ഡപം പോലുള്ള വേദികളിലൂടെ ഭഗവാൻ ബസവേശ്വര ജനാധിപത്യത്തിന്റെയും സാമൂഹ്യനീതിയുടെയും മാതൃക നൽകിയതെങ്ങനെയെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. എല്ലാവരുടെയും ശാക്തീകരണത്തിനായി എല്ലാത്തരം വിവേചനങ്ങൾക്കും അതീതമായി ഉയരാനുള്ള പാത അദ്ദേഹം കാണിച്ചുതന്നു- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

ബഞ്ജാര സമൂഹം ദുഷ്കരമായ ദിനങ്ങളിലൂടെയാണു കടന്നുപോയതെന്നും എന്നാൽ ഇപ്പോൾ അവർക്ക് അനായാസമായും അന്തസ്സോടെയും ജീവിക്കാനുള്ള സമയമായെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഞ്ജാര സമൂഹത്തിലെ യുവാക്കൾക്കുള്ള സ്കോളർഷിപ്പുകൾ, ഉപജീവനത്തിനുള്ള സഹായം, പക്കാ വീടുകൾ തുടങ്ങിയ നടപടികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. നാടോടി ജീവിതശൈലി മൂലമുണ്ടാകുന്ന പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് സ്വീകരിച്ച നടപടികൾ 1993ൽ ശുപാർശ ചെയ്തതാണെന്നും എന്നാൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ഇത് വൈകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. “എന്നാൽ ഇപ്പോൾ ഉദാസീനമായ ആ അന്തരീക്ഷം മാറിയിരിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.
 

“വിഷമിക്കേണ്ട! നിങ്ങളുടെ ഒരു മകൻ ഡൽഹിയിൽ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്”- ബഞ്ജാര സമുദായത്തിലെ അമ്മമാരോടു പ്രധാനമന്ത്രി പറഞ്ഞു. തണ്ട ജനവാസമേഖലകളെ ഗ്രാമങ്ങളായി അംഗീകരിക്കുന്നതോടെ ഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് ഉത്തേജനം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുടുംബങ്ങൾ സ്വതന്ത്രമായി ജീവിക്കുമെന്നും അവരുടെ ഉടമസ്ഥാവകാശ രേഖകൾ ലഭിച്ചാൽ ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുന്നത് വളരെ എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വാമിത്വ പദ്ധതിയിലൂടെ രാജ്യത്തെ ഗ്രാമീണ ഭവനങ്ങൾക്കായി കേന്ദ്ര ഗവണ്മെന്റ് പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്യുന്നുണ്ടെന്നും ഇനി കർണാടകത്തിലെ ബഞ്ജാര സമൂഹത്തിനും ഇത് പ്രയോജനപ്പെടുത്താമെന്നും പ്രധാനമന്ത്രി അറിയിച്ചു. പക്കാ വീടുകൾ, കക്കൂസുകൾ, വൈദ്യുതി കണക്ഷനുകൾ, പൈപ്പ് വെള്ള കണക്ഷനുകൾ, പാചകവാതക കണക്ഷനുകൾ എന്നിവ നൽകുന്ന പ്രധാനമന്ത്രി ആവാസ് യോജനയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ബഞ്ജാര സമൂഹത്തിന് ഇപ്പോൾ ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ ഈ ക്ഷേമപദ്ധതികളെല്ലാം പ്രയോജനപ്പെടുത്താനാകുമെന്നും പറഞ്ഞു. “ചേരികളിൽ താമസിക്കുന്നത് ഇപ്പോൾ പഴയ കാര്യമായി മാറിക്കഴിഞ്ഞു”- പ്രധാനമന്ത്രി പറഞ്ഞു.
 

ബഞ്ജാര സമുദായത്തിന് കർണാടക ഗവണ്മെന്റ് സൃഷ്ടിക്കുന്ന തൊഴിലവസരങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വനവിഭവങ്ങൾ, ഉണങ്ങിയ മരങ്ങൾ, തേൻ, പഴങ്ങൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ഇപ്പോൾ വരുമാന സ്രോതസ്സായി മാറുകയാണ്. മുൻ ഗവണ്മെന്റുകൾ വിരലിലെണ്ണാവുന്ന വനവ‌ിഭവങ്ങൾക്ക് മാത്രമായിരുന്നു കുറഞ്ഞ താങ്ങുവില നൽകിയിരുന്നതെങ്കിൽ, ഇന്നത് 90 വനവിഭവങ്ങൾക്കായി വർധിപ്പിച്ചിട്ടുണ്ടെന്നും കർണാടക ഗവണ്മെന്റിന്റെ തീരുമാനങ്ങൾ ബഞ്ജാര സമുദായത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
 

സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾക്ക് ശേഷവും വലിയൊരു വിഭാഗം ജനങ്ങൾക്ക് വികസനത്തിന്റെ ഫലം ലഭിക്കാതെ വന്നിരുന്നുവെന്നും ഗവണ്മെന്റിന്റെ സഹായപരിധിക്ക് പുറത്തായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ദളിതർ, പിന്നോക്കക്കാർ, ഗിരിവർഗക്കാർ, ദിവ്യാംഗർ, കുട്ടികൾ, സ്ത്രീകൾ എന്നിവർക്ക് ഇതാദ്യമായാണ് പരിഗണന ലഭിക്കുന്നത്. അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയും അവ വേഗത്തിൽ ലഭ്യമാക്കുകയും ചെയ്യുന്നു. “ജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള വ്യക്തമായ തന്ത്രവുമായാണു ഞങ്ങൾ പ്രവർത്തിക്കുന്നത്”- ശ്രീ മോദി പറഞ്ഞു. 

“അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെട്ട് അന്തസ്സ് പുനഃസ്ഥാപിക്കപ്പെടുമ്പോൾ ജനങ്ങളുടെ പ്രതിദിന അനിശ്ചിതാവസ്ഥയ്ക്കു മാറ്റം വരികയും, ജീവിത നിലവാരം ഉയർത്താൻ പ്രവർത്തിക്കുമ്പോൾ പുതിയ സ്വപ്നങ്ങൾ പിറവിയെടുക്കുകയും ചെയ്യും” - ആയുഷ്മാൻ ഭാരത്, സൗജന്യ റേഷൻ തുടങ്ങിയ പദ്ധതികളെ പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. ജൻധൻ അക്കൗണ്ടുകൾ, അവഗണിക്കപ്പെട്ട ഈ വിഭാഗത്തെ സാമ്പത്തിക മുഖ്യധാരയിലേക്ക് കൊണ്ടുവന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ, മുദ്ര യോജന എസ്‌സി, എസ്‌ടി, ഒബിസി എന്നിവയ്ക്ക് ഈടാവശ്യമില്ലാത്ത ഏകദേശം 20 കോടി വായ്പകൾ ഉറപ്പാക്കി. ഈ വിഭാഗങ്ങളിൽ നിന്നുള്ള പുതിയ സംരംഭകരുണ്ടാകാൻ ഇതു കാരണമായി. 70 ശതമാനം മുദ്ര ഗുണഭോക്താക്കളും സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു. തെരുവോരക്കച്ചവടക്കാർക്ക് സ്വനിധി പദ്ധതിയിൽ ഈടുരഹിത വായ്പ ലഭിക്കുന്നു. “നാം ‘അവകാശ’ത്തിലൂടെ ഒരു പടി കൂടി മുന്നോട്ട് പോകുകയാണ്. അതായത്, പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും, അവശത അനുഭവിക്കുന്ന വിഭാഗങ്ങളിലെ യുവജനങ്ങൾക്ക് പുതിയ ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു”- പ്രധാനമന്ത്രി പറഞ്ഞു. 

സമൂഹത്തിലെ സ്ത്രീകളുടെ ക്ഷേമത്തോടുള്ള ഇപ്പോഴത്തെ ഗവണ്മെന്റിന്റെ സമീപനം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അവർക്കായി എല്ലാ മേഖലകളിലും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണെന്നു വ്യക്തമാക്കി. ഗിരിവർഗസമൂഹങ്ങളുടെ ക്ഷേമത്തെക്കുറിച്ചു പറഞ്ഞ്, ഗോത്ര സമൂഹത്തിന്റെ അഭിമാനത്തെക്കുറിച്ച് രാഷ്ട്രത്തെ ബോധവാന്മാരാക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദിവ്യാംഗ സമുദായത്തിന്റെ വികസനം ഉറപ്പാക്കാൻ കഴിഞ്ഞ എട്ട് വർഷമായി നടത്തിയ ശ്രമങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. അവഗണിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള സുഹൃത്തുക്കൾ രാജ്യത്തെ നിരവധി ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയതും അഖിലേന്ത്യാ മെഡിക്കൽ ക്വാട്ടയിൽ ഒബിസി വിഭാഗത്തിന് സംവരണം നൽകിയതും കേന്ദ്ര ഗവണ്മെന്റിന്റെ ഗ്രൂപ്പ് സിയിലും ഗ്രൂപ്പ് ഡിയിലും അഭിമുഖം നിർബന്ധമാക്കിയത് നിർത്തലാക്കിയതും ഇപ്പോഴത്തെ ഗവണ്മെന്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെഡിക്കൽ, എൻജിനിയറിങ്, സാങ്കേതിക വിഷയങ്ങൾ പ്രാദേശിക ഇന്ത്യൻ ഭാഷകളിൽ പഠിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ സൃഷ്ടിക്കുന്നു. ഈ നടപടികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ നമ്മുടെ ഗ്രാമങ്ങളിലെ യുവജനങ്ങളും എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ള ദരിദ്ര കുടുംബങ്ങളുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
 

നാടോടി-അർദ്ധ നാടോടി സമൂഹങ്ങൾക്കായി ഈ ഗവണ്മെന്റ് പ്രത്യേക വികസന ക്ഷേമ ബോർഡ് രൂപീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. “ഇത്തരം കുടുംബങ്ങളെ എല്ലാ ക്ഷേമ പദ്ധതികളുമായും ബന്ധിപ്പിക്കാൻ ഞങ്ങളുടെ ഗവണ്മെന്റ് പ്രവർത്തിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ത്യയിൽ ജീവിക്കുന്ന ഓരോ സമൂഹത്തിന്റെയും പാരമ്പര്യം, സംസ്കാരം, ഭക്ഷണം, വസ്ത്രം എന്നിവയെയാണ് ഇരട്ട എൻജിൻ ഗവണ്മെന്റ് ഞങ്ങളുടെ ശക്തിയായി കണക്കാക്കുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി, ഈ ശക്തി സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുവെന്നും വ്യക്തമാക്കി. “സുഹാലി, ലംബാനി, ലംബാഡ, ലബാന, ബാസിഗർ- നിങ്ങൾ എന്ത് പേരിട്ടാലും, നിങ്ങൾ സാംസ്കാരികമായി സമ്പന്നരും ഊർജസ്വലരുമാണ്. രാജ്യത്തിന്റെ അഭിമാനമാണ്, രാജ്യത്തിന്റെ കരുത്താണ്. നിങ്ങൾക്ക് ആയിരക്കണക്കിന് വർഷത്തെ ചരിത്രമുണ്ട്. ഈ രാജ്യത്തിന്റെ വികസനത്തിൽ നിങ്ങളുടെ സംഭാവനയുണ്ട്”. ഈ പൈതൃകത്തെ മുന്നോട്ട് കൊണ്ടുപോകണമെന്നു പറഞ്ഞ പ്രധാനമന്ത്രി, എല്ലാവരേയും ഒപ്പം കൂട്ടി ഏവരുടെയും വികസനത്തിനായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. 

പ്രസംഗം ഉപസംഹരിക്കവേ, ഗുജറാത്തിലെയും രാജസ്ഥാനിലെയും ബഞ്ജാര സമുദായങ്ങളെക്കുറിച്ചും ജലാശയങ്ങൾ സൃഷ്ടിക്കുന്നതിൽ ലഖ ബഞ്ജാരയുടെ പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. അതേ ബഞ്ജാര സമുദായത്തെ സേവിക്കാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു. 

കർണാടക ഗവർണർ ശ്രീ താവർ ചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ, കേന്ദ്ര സഹമന്ത്രി ശ്രീ ഭഗവന്ത് ഖുബ, കർണാടക മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
 

പശ്ചാത്തലം : 

ഗവണ്മെന്റ് പദ്ധതികൾ 100 ശതമാനവും പൂർത്തീകരിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസൃതമായി, കലബുറഗി, യാദ്ഗിരി, റായ്ചൂർ, ബീദർ, വിജയപുര എന്നീ അഞ്ച് ജില്ലകളിലായി, രേഖകളിൽ ഇല്ലാതിരുന്ന 1475 ജനവാസമേഖലകളെ പുതിയ റവന്യൂ വില്ലേജുകളായി പ്രഖ്യാപിച്ചു. കലബുറഗി ജില്ലയിലെ സെദം താലൂക്കിലെ മൽഖേഡ് ഗ്രാമത്തിൽ, പുതുതായി പ്രഖ്യാപിച്ച റവന്യൂ വില്ലേജുകളിലെ അർഹരായ ഗുണഭോക്താക്കൾക്കു പ്രധാനമന്ത്രി പട്ടയങ്ങൾ (ഹക്കൂ പാത്ര) വിതരണംചെയ്തു. എസ്‌സി, എസ്‌ടി, ഒബിസി എന്നിവയിൽനിന്നുള്ള പാർശ്വവൽക്കരിക്കപ്പെട്ടതും ദുർബലവുമായ സമുദായങ്ങളിൽപ്പെട്ട അമ്പതിനായിരത്തിലധികം ഗുണഭോക്താക്കൾക്കു പട്ടയം നൽകുന്നത്, അവരുടെ ഭൂമിക്കു ഗവണ്മെന്റി‌ൽനിന്ന് ഔപചാരിക അംഗീകാരം നൽകുന്നതിനുള്ള നടപടിയാണ്. കുടിവെള്ളം, വൈദ്യുതി, റോഡുകൾ തുടങ്ങിയ ഗവണ്മെന്റ് സേവനങ്ങൾ അവർക്കു ലഭ്യമാക്കുന്നതിനും ഇതു സഹായകമാകും.

*****

-ND-

(Release ID: 1892255) Visitor Counter : 121