പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്തോനേഷ്യയിലെ ബാലിയിൽ ഇന്ത്യൻ സമൂഹവുമായും സുഹൃത്തുക്കളുമായും പ്രധാനമന്ത്രി സംവദിച്ചു
പോസ്റ്റഡ് ഓണ്‍:
15 NOV 2022 4:28PM by PIB Thiruvananthpuram
പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 നവംബര്‍ 15ന് ഇന്തോനേഷ്യയിലെ ബാലിയില്‍, 800ലധികംവരുന്ന ഇന്ത്യന്‍ പ്രവാസികളെയും ഇന്ത്യന്‍ സുഹൃത്തുക്കളെയും അഭിസംബോധനചെയ്യുകയും സംവദിക്കുകയുംചെയ്തു. ഇന്തോനേഷ്യയുടെ വിവിധ മേഖലകളിൽനിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു.
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സാംസ്കാരികവും നാഗരികവുമായ അടുത്ത ബന്ധത്തെക്കുറിച്ചു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'ബാലി യാത്ര'യുടെ പുരാതനപാരമ്പര്യത്തെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ സാംസ്കാരിക-വ്യാപാരബന്ധത്തെ ഉയര്‍ത്തിക്കാട്ടുന്നതാണു 'ബാലി യാത്ര'യെന്നു വ്യക്തമാക്കി. ഇന്ത്യയും ഇൻഡോനേഷ്യയും തമ്മിൽ വിവിധ മേഖലകളിലുള്ള പൊതുവായ കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങളുടെ പോറ്റമ്മയായി മാറിയ രാജ്യത്തു കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും ഇന്ത്യയുടെ മഹത്വവും അന്തസും വര്‍ധിപ്പിച്ചതിന് ഇന്ത്യന്‍ പ്രവാസികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യ-ഇൻഡോനേഷ്യ ബന്ധത്തിന്റെ മികച്ച പാതയെക്കുറിച്ചും അതു ശക്തിപ്പെടുത്തുന്നതില്‍ പ്രവാസി ഇന്ത്യന്‍ സമൂഹം വഹിക്കുന്ന നിര്‍ണായക പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഡിജിറ്റല്‍ സാങ്കേതികവിദ്യ, ധനകാര്യം, ആരോഗ്യം, ടെലികോം, ബഹിരാകാശം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ച, നേട്ടങ്ങള്‍, വമ്പിച്ച മുന്നേറ്റങ്ങള്‍ എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. വികസനത്തിനായുള്ള ഇന്ത്യയുടെ രൂപരേഖയില്‍ ലോകത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ആഗ്രഹങ്ങളും ഉള്‍പ്പെടുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്വയംപര്യാപ്ത ഇന്ത്യയെന്ന കാഴ്ചപ്പാട് ആഗോളനന്മയെന്ന മനോഭാവത്തെ ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ജനുവരി 8 മുതല്‍ 10 വരെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിലും തുടർന്നു ഗുജറാത്തില്‍ നടക്കുന്ന പട്ടംപറത്തൽ മേളത്തിലും പങ്കെടുക്കാന്‍ ഇന്ത്യൻ പ്രവാസികളെയും സുഹൃത്തുക്കളെയും പ്രധാനമന്ത്രി ക്ഷണിച്ചു.
--ND--
( റിലീസ് ഐ.ഡി: 1876173)
സന്ദര്‍ശക കൗണ്ടര്‍ : 148
ഈ റിലീസ് വായിക്കുക:
Bengali
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada