പ്രധാനമന്ത്രിയുടെ ഓഫീസ്‌

10 ലക്ഷം പേര്‍ക്കുള്ള റിക്രൂട്ട്‌മെന്റ് യജ്ഞം - തൊഴിൽ മേളക്ക് പ്രധാനമന്ത്രി സമാരംഭം കുറിച്ചു

Posted On: 22 OCT 2022 1:10PM by PIB Thiruvananthpuram

''നമ്മുടെ കര്‍മ്മയോഗികളുടെ പ്രയത്‌നത്താല്‍ ഗവണ്‍മെന്റ് വകുപ്പുകളുടെ കാര്യക്ഷമത വര്‍ദ്ധിച്ചു''

''കഴിഞ്ഞ 8 വര്‍ഷമായി നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ കാരണമാണ് ഇന്ത്യ ഇന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയായത്''

'' മുദ്രാ യോജനയുടെയത്ര വ്യാപ്തിയുള്ള ഒരു സ്വയം തൊഴില്‍ പദ്ധതി മുമ്പ് രാജ്യത്ത് നടപ്പിലാക്കിയിട്ടില്ല''

'' രാജ്യത്തെ യുവാക്കളെയാണ് നമ്മുടെ ഏറ്റവും വലിയ ശക്തിയായി ഞങ്ങള്‍ കണക്കാക്കുന്നത്''

''കൂടുതല്‍ കുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് ഒരേസമയം ഒന്നിലധികം മേഖലകളില്‍ പ്രവര്‍ത്തിക്കുകയാണ്''

'' ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ  ഇന്ത്യയിലെ ഗവണ്‍മെന്റ്  സേവനം  സമയപരിധിക്കുള്ളില്‍  പ്രദാനം ചെയ്യാനും ജോലി പൂര്‍ത്തിയാക്കാനും പ്രതിബദ്ധമാണ് ''

''നിങ്ങള്‍ ഓഫീസുകളുടെ വാതിലിലൂടെ കയറുമ്പോഴെല്ലാം  നിങ്ങളുടെ 'കര്‍ത്തവ്യ പാത' മനസ്സില്‍ ഓര്‍ക്കണം''


10 ലക്ഷം പേരെ  റിക്രൂട്ട്‌ ചെയ്യാനുള്ള  തൊഴിൽ മേളയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് തുടക്കം കുറിച്ചു. ചടങ്ങില്‍ പുതുതായി നിയമിതരായ 75,000 പേര്‍ക്കുള്ള നിയമന കത്തും കൈമാറി.

ധന്തേരസിന്റെ  ആനുമോദനങ്ങളും ആശംസകളും അറിയിച്ചകൊണ്ടാണ്,  നിയമനം ലഭിച്ചവരെ  പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ''കഴിഞ്ഞ 8 വര്‍ഷമായി രാജ്യത്ത് നടക്കുന്ന തൊഴില്‍, സ്വയം തൊഴില്‍ സംഘടിതപ്രവര്‍ത്തനങ്ങളിലേക്ക് തൊഴിൽ മേളയുടെ രൂപത്തില്‍ ഒരു പുതിയ കൂട്ടിയോജിപ്പിക്കല്‍ നടക്കുന്ന  ദിവസമാണ് ഇന്ന്'', അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം കണക്കിലെടുത്ത് കേന്ദ്ര ഗവണ്‍മെന്റ് ഒരു പരിപാടിക്ക് കീഴില്‍ 75,000 യുവാക്കള്‍ക്ക് നിയമന കത്തുകള്‍ നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഒറ്റയടിക്ക് നിയമന കത്തുകള്‍ നല്‍കുന്ന ഒരു പാരമ്പര്യം ആരംഭിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു, അതിലൂടെ സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കുന്ന ഒരു കൂട്ടായ സ്വഭാവം വകുപ്പുകളില്‍ വികസിക്കും'', തൊഴിൽ  മേളയുടെ യുക്തി വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് സമയാസമയങ്ങളില്‍ ഗവണ്‍മെന്റില്‍ നിന്ന് നിയമന കത്തുകള്‍ ലഭിക്കും. ''കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കൊപ്പം എന്‍.ഡി.എ ഭരിക്കുന്ന, ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും സമാനമായ മേളകള്‍ സംഘടിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസിത ഇന്ത്യയുടെ പ്രതിജ്ഞാ പൂര്‍ത്തീകരണത്തിനായി അമൃത് കാലത്തു്  നാം സ്വാശ്രയ ഇന്ത്യയുടെ പാതയിലൂടെ മുന്നേറുകയാണെന്ന് പുതിയ നിയമിതരെ ഉള്‍പ്പെടുത്തിയ സമയത്തിന്റെ സവിശേഷതയ്ക്ക് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി അവരെ സ്വാഗതം ചെയ്തു. ഇന്ത്യയെ സ്വാശ്രയത്തിന്റെ പാതയിലേക്ക് കൊണ്ടുപോകുന്നതില്‍ നൂതനാശക്കാര്‍, സംരംഭകര്‍, വ്യവസായികള്‍, കര്‍ഷകര്‍, ഉല്‍പ്പാദന-സേവന രംഗങ്ങളിലുള്ളവർ  തുടങ്ങിയവർക്ക്  നിര്‍ണായക പങ്കുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ യാത്രയില്‍ എല്ലാവരുടെയും പരിശ്രമങ്ങള്‍ നിര്‍ണായകമാണെന്നും പ്രധാനപ്പെട്ട എല്ലാ സൗകര്യങ്ങളും എല്ലാവരിലും എത്തുമ്പോള്‍ മാത്രമേ സബ്കാ പ്രയാസിന്റെ ഈ വികാരം സാദ്ധ്യമാകൂ എന്നും സബ്ക പ്രയാസിന്റെ (എല്ലാവരുടെയും പ്രയത്‌നത്തിന്റെ) പ്രാധാന്യം ഉയര്‍ത്തിക്കാട്ടികൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു.
ലക്ഷക്കണക്കിന് ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി നിയമനപത്രം നല്‍കുന്നത് കഴിഞ്ഞ 7-8 വര്‍ഷത്തിനിടെയില്‍ ഗവണ്‍മെന്റ് സംവിധാനത്തിലുണ്ടായ മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ''ഇന്ന്, തൊഴില്‍ സംസ്‌കാരം മാറുകയാണ്'', അദ്ദേഹം പറഞ്ഞു. ''നമ്മുടെ കര്‍മ്മയോഗികളുടെ പ്രയത്‌നത്താല്‍ ഗവണ്‍മെന്റ് വകുപ്പുകളുടെ കാര്യക്ഷമത വര്‍ദ്ധിച്ചു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്റ് ജോലിക്ക് അപേക്ഷിക്കുന്നത് €േശകരമായ ഒരു പ്രക്രിയയായിരുന്നതും പ്രീണനവും അഴിമതിയും തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായിരുന്നതുമായ നാളുകളെ അദ്ദേഹം അനുസ്മരിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകളിലെ സ്വയം സാക്ഷ്യപ്പെടുത്തല്‍, അഭിമുഖം നിര്‍ത്തലാക്കല്‍ തുടങ്ങിയ തന്റെ ഗവണ്‍മെന്റിന്റെ ആദ്യ വര്‍ഷങ്ങളിലെ നടപടികള്‍ യുവാക്കളെ സഹായിച്ചതായി അദ്ദേഹം പറഞ്ഞു.

ഇന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്. കഴിഞ്ഞ 8 വര്‍ഷങ്ങളായി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ മൂലമാണ് ഈ നേട്ടം കൈവരിക്കാനായത്. കഴിഞ്ഞ 7-8 വര്‍ഷത്തിനിടയില്‍ നാം 10-ാം സ്ഥാനത്ത് നിന്ന് 5-ാം സ്ഥാനത്തേക്ക് കുതിച്ചുചാടി, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതികൂലമായ പ്രത്യാഘാതങ്ങളെ വലിയ തോതില്‍ തടയാന്‍ ഇന്ത്യക്ക് കഴിയുമെന്ന് രാജ്യം അഭിമുഖീകരിക്കുന്ന ബുഹത്തായ സാമ്പത്തിക വെല്ലുവിളികളെ അംഗീകരിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ''കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ച ആ പോരായ്മകള്‍ ഞങ്ങള്‍ ഒഴിവാക്കിയതിനാലാണ് ഇത് സാധ്യമായത്'', അദ്ദേഹം പറഞ്ഞു.

കൃഷി, സ്വകാര്യമേഖല, എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) തുടങ്ങിയ ഏറ്റവും കൂടുതല്‍ തൊഴില്‍സാദ്ധ്യതയുള്ള മേഖലകള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ട്, ശോഭനമായ ഭാവിക്കായി ഇന്ത്യയിലെ യുവാക്കളെ വൈദഗ്ധ്യവല്‍ക്കരിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ''ഇന്ന് യുവാക്കളുടെ നൈപുണ്യ വികസനത്തിനാണ് ഞങ്ങള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് കീഴില്‍, രാജ്യത്തെ വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് യുവാക്കളെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു വലിയ സംഘടിത പ്രവര്‍ത്തനം നടക്കുകയാണ്'', അദ്ദേഹം പറഞ്ഞു. 1.25 കോടി യുവാക്കള്‍ക്ക് സ്‌കില്‍ ഇന്ത്യ അഭിയാന്‍ കീഴില്‍ പരിശീലനം നല്‍കി. രാജ്യത്തുടനീളം കൗശല്‍ വികാസ് കേന്ദ്രങ്ങളും നൂറുകണക്കിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഡ്രോണ്‍ നയത്തിന്റെ ഉദാരവല്‍ക്കരണം, ബഹിരാകാശമേഖല തുറന്നുകൊടുത്ത നയം, മുദ്ര യോജനയ്ക്ക് കീഴിലെ 20 ലക്ഷം കോടി രൂപയുടെ വായ്പകള്‍ തുടങ്ങിയ സംരംഭങ്ങള്‍ ഈ പ്രക്രിയയെ കൂടുതല്‍ മുന്നോട്ട് നയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ''ഇത്രയും വലിയ ഒരു സ്വയംതൊഴില്‍ പദ്ധതി മുമ്പ് രാജ്യത്തില്‍ല്‍ നടപ്പാക്കിയിട്ടില്ല'' അദ്ദേഹം പറഞ്ഞു.
സ്വയം സഹായ സംഘങ്ങള്‍ക്ക് പുറമെ ഗ്രാമങ്ങളിലെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ പ്രധാന ഉദാഹരണങ്ങളാണ് ഖാദിയും ഗ്രാമവ്യവസായവും എന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു. രാജ്യത്ത് ആദ്യമായി ഖാദി, ഗ്രാമവ്യവസായങ്ങളുടെ മൂല്യം 4 ലക്ഷം കോടി കവിയുകയും, ഖാദി, ഗ്രാമ വ്യവസായ മേഖലകളില്‍ 4 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ''നമ്മുടെ ഒരു വലിയ സംഖ്യ സഹോദരിമാര്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്'', അദ്ദേഹം പറഞ്ഞു
സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ സംഘടിതപ്രവര്‍ത്തനം ലോകത്താകെ രാജ്യത്തെ യുവാക്കളുടെ കഴിവുകള്‍ പ്രമാണീകരിക്കുന്നതിന് വഴിയൊരുക്കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതുപോലെ, 1.5 കോടി തൊഴിലവസരങ്ങള്‍ സംരക്ഷിച്ചുകൊണ്ട്, മഹാമാരിയുടെ കാലത്ത് എം.എസ്.എം.ഇകളും വലിയ രീതിയില്‍ പിന്തുണച്ചു. എംജി .എന്‍.ആര്‍.ഇ.ജി.എ (മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി ആക്ട്) രാജ്യത്തെ 7 കോടി ആളുകള്‍ക്ക് തൊഴിലവസരങ്ങളുണ്ടാക്കി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 21-ാം നൂറ്റാണ്ടിലെ  രാജ്യത്തിന്റെ ഏറ്റവും വലിയ പദ്ധതിയാണ് 'മേക്ക് ഇന്‍ ഇന്ത്യയും 'ആത്മനിര്‍ഭര്‍ ഭാരതും. ഇന്ന്, രാജ്യം വളരുന്ന ഒരു ഇറക്കുമതിക്കാരന്‍ എന്ന നിലയില്‍ നിന്ന് പല കാര്യങ്ങളിലും വളരെ വലിയ കയറ്റുമതിക്കാരായി മാറുകയാണ്. ഇന്ത്യ ഇന്ന് ആഗോള ഹബ്ബായി മാറുന്നതിലേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന അത്തരം നിരവധി മേഖലകളുണ്ട്. റെക്കോര്‍ഡ് ഭേദിക്കുന്ന കയറ്റുമതിയും ശക്തമായ തൊഴില്‍ വളര്‍ച്ചയെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'' വന്‍തോതിലെ തൊഴില്‍ സാദ്ധ്യതയുള്ളതിനാല്‍ ഗവണ്‍മെന്റ് ഉല്‍പ്പാദന, ടൂറിസം മേഖലകളില്‍ സമഗ്രമായി പ്രവര്‍ത്തിക്കുക്കയാണ്'' അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള കമ്പനികള്‍ക്ക് ഇന്ത്യയിലെത്താനും അവരുടെ ഫാക്ടറികള്‍ സ്ഥാപിക്കാനും ലോകത്തിന്റെ ആവശ്യം നിറവേറ്റാനുമുള്ള പ്രക്രിയകളും ലളിതമാക്കിയിട്ടുണ്ട്. ഉല്‍പ്പാദന അടിസ്ഥാനത്തില്‍ ആനുകൂല്യ പ്രോത്സാഹനം നല്‍കുന്നതിനുള്ള പി.എല്‍.ഐ (ഉല്‍പ്പാദന ബന്ധിത ആനുകൂല്യ പദ്ധതി) പദ്ധതിയും ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ ഉല്‍പ്പാദനം, കൂടുതല്‍ പ്രോത്സാഹനം, അതാണ് ഇന്ത്യയുടെ നയം. അതിന്റെ ഫലങ്ങള്‍ ഇന്ന് പല മേഖലകളിലും ദൃശ്യമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്ന ഇ.പി.എഫ്.ഒ (എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) യുടെ വിവരങ്ങളും തൊഴിലുമായി ബന്ധപ്പെട്ട ഗവണ്‍മെന്റിന്റെ നയങ്ങള്‍ സ്ഥിതി എത്രത്തോളം മെച്ചപ്പെടുത്തിയെന്ന് കാണിക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് വന്ന കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ഏകദേശം 17 ലക്ഷം പേര്‍ ഇ.പി.എഫ്.ഒയില്‍ ചേര്‍ന്നിട്ടുണ്ട്, ഇപ്പോള്‍ അവര്‍ രാജ്യത്തിന്റെ ഔപചാരിക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി മാറി. ഇഅത്തരത്തിലുള്ളവരില്‍ 8 ലക്ഷത്തോളം പേര്‍ 18നും 25നും ഇടയില്‍ പ്രായമുള്ളവരാണെന്നും അദ്ദേഹം അറിയിച്ചു.
അടിസ്ഥാന സൗകര്യ സൃഷ്ടിക്കലിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ വശം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ആയിരക്കണക്കിന് കിലോമീറ്റര്‍ ദേശീയ പാതകള്‍ രാജ്യത്തുടനീളം നിര്‍മ്മിച്ചിട്ടുണ്ടെന്നും റെയില്‍വേ ലൈനുകളുടെ ഇരട്ടിപ്പിക്കല്‍, ഗേജ് പരിവര്‍ത്തനം, വൈദ്യുതീകരണം എന്നിവയില്‍ രാജ്യത്തുടനീളം നിരന്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു, റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കുന്നു, പുതിയ ജലപാതകള്‍ നിര്‍മ്മിക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ മൂന്ന് കോടിയിലധികം വീടുകള്‍ നിര്‍മ്മിച്ചു'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കൂടുതല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കേന്ദ്രഗവണ്‍മെന്റ് ഒരേസമയം പല മേഖലകളിലും പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് നൂറു ലക്ഷം കോടി രൂപയിലധികം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ്‌  കേന്ദ്ര  ഗവണ്‍മെന്റ് നടത്തുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. യുവജനങ്ങള്‍ക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പ്രാദേശിക തലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസവും ആത്മീയതയുമായി ബന്ധപ്പെട്ടതും, ചരിത്രപരമായ പ്രാധാന്യമുള്ളതുമായ സ്ഥലങ്ങള്‍ രാജ്യത്തുടനീളം വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ ഉദാഹരണങ്ങളും പ്രധാനമന്ത്രി വിശദീകരിച്ചു. ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഊര്‍ജം നല്‍കുകയും വിദൂര പ്രദേശങ്ങളിലും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് രാജ്യത്തെ യുവജനങ്ങളിലാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആസാദി കാ അമൃത് കാലില്‍ ഒരു വികസിത ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള ചാലകശക്തി അവരാണ്. ഓഫീസുകളുടെ വാതിലിലൂടെ കടന്നുപോകുമ്പോള്‍ തങ്ങളുടെ 'കര്‍ത്തവ്യ പാതകള്‍' എപ്പോഴും മനസ്സില്‍ സൂക്ഷിക്കണമെന്ന് പുതിയതായി നിയമിതരായവരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ''രാജ്യത്തെ പൗരന്മാരുടെ സേവനത്തിനായാണ് നിങ്ങളെ നിയമിക്കുന്നത്'', പ്രധാനമന്ത്രി പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യാ ഗവണ്‍മെന്റിന്റെ ജോലി എന്നത് വെറും സൗകര്യങ്ങള്‍ മാത്രമല്ല, രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഉള്ള ജനങ്ങളെ സമയബന്ധിതമായി സേവിക്കാനുള്ള പ്രതിബദ്ധതയും സുവര്‍ണ്ണാവസരവുമാണ്, പ്രധാനമന്ത്രി ഉപസംഹരിച്ചു.

പശ്ചാത്തലം

യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ പ്രതിബദ്ധത നിറവേറ്റുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പായിരിക്കും ഇന്നത്തെ മുന്‍കൈ. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും അനുവദിച്ച തസ്തികകളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനായി ദൗത്യമാതൃകയില്‍ പ്രവര്‍ത്തിക്കുകയാണ്.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നും തെരഞ്ഞെടുത്ത പുതിയ നിയമിതര്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ 38 മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ ചേരും. നിയമനം ലഭിച്ചവര്‍ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി (ഗസറ്റഡ്), ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്), ഗ്രൂപ്പ് സി എന്നിങ്ങനെ ഗവണ്‍മെന്റിന്റെ വിവിധ തലങ്ങളിലാണ് ചേരുക. കേന്ദ്ര സായുധ സേനാംഗങ്ങള്‍, സബ് ഇന്‍സ്‌പെക്ടര്‍, കോണ്‍സ്റ്റബിള്‍, എല്‍.ഡി.സി (ലോവര്‍ ഡിവിഷന്‍ €ര്‍ക്ക്), സ്‌റ്റെനോ, പി.എ (പേഴ്‌സണല്‍ അസിസ്റ്റന്റ്), ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍ എന്നീ തസ്തികകളിലാണ് നിയമനം നല്‍കിയിട്ടുള്ളത്.
മന്ത്രാലയങ്ങളും വകുപ്പുകളും സ്വയമോ അല്ലെങ്കില്‍ യു.പി.എസ്.സി (യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍) എസ്.എസ്.സി (സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍), റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തുടങ്ങിയ റിക്രൂട്ടിംഗ് ഏജന്‍സികള്‍ മുഖേനയോ ദൗത്യ മാതൃകയിലാണ് ഈ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത്. വേഗത്തിലുള്ള റിക്രൂട്ട്‌മെന്റിനായി തെരഞ്ഞെടുക്കല്‍ പ്രക്രിയകള്‍ ലളിതമാക്കുകയും സാങ്കേതിക വിദ്യാ ധിഷ്ഠിതമാക്കുകയും ചെയ്തു.

 

 

 

***



(Release ID: 1870233) Visitor Counter : 370