പ്രധാനമന്ത്രിയുടെ ഓഫീസ്‌

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തൊഴിൽമന്ത്രിമാരുടെ ദേശീയ തൊഴിൽ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


“അമൃതകാലത്തു വികസിതരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ സ്വപ്നങ്ങളും വികസനമോഹങ്ങളും സാക്ഷാത്കരിക്കുന്നതിൽ ഇന്ത്യയുടെ തൊഴിൽശക്തിക്കു വലിയ പങ്കുണ്ട്

“ഇന്ത്യയെ ഒരിക്കൽകൂടി അതിവേഗം വളരുന്ന രാജ്യങ്ങളിൽ ഒന്നാക്കി മാറ്റിയതിനുള്ള ഖ്യാതി നമ്മുടെ തൊഴിലാളികൾക്കാണ്”

“അടിമത്തത്തിന്റെ കാലഘട്ടത്തിലെ നിയമങ്ങളും അടിമത്തത്തിന്റെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നതും ഉന്മൂലനം ചെയ്യാൻ കഴിഞ്ഞ എട്ടുവർഷമായി ഗവണ്മെന്റ് മുൻകൈ എടുത്തിട്ടുണ്ട്”

“തൊഴിൽ മന്ത്രാലയം അമൃതകാലത്ത് 2047ലേക്കുള്ള അതിന്റെ കാഴ്ചപ്പാട് സജ്ജമാക്കുകയാണ്

“സൗകര്യപ്രദമായ തൊഴിലിടങ്ങൾ, ‘വർക്ക് ഫ്രം ഹോം’ ആവാസവ്യവസ്ഥ, സൗകര്യപ്രദമായ ജോലിസമയം എന്നിവയാണു ഭാവിയുടെ ആവശ്യം”

“സൗകര്യപ്രദമായ തൊഴിലിടങ്ങൾ പോലുള്ള സംവിധാനങ്ങൾ സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം വർധിപ്പിക്കുന്നതിനായി ഉപയോഗിക്കാം”



“നിർബന്ധമായും കെട്ടിട-നിർമാണ തൊഴിലാളികൾക്കുള്ള ‘സെസ്’ പൂർണമായി വിനിയോഗിക്കണം. സംസ്ഥാനങ്ങൾ 38,000 കോടിയിലധികം രൂപ വിനിയോഗിച്ചിട്ടില്ല.”

Posted On: 25 AUG 2022 5:43PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തൊഴിൽ മന്ത്രിമാരുടെ ദേശീയ സമ്മേളനത്തെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു. കേന്ദ്രമന്ത്രിമാരായ ഭൂപേന്ദർ യാദവ്, രാമേശ്വർ തേലി, സംസ്ഥാന തൊഴിൽമന്ത്രിമാർ എന്നിവർ പങ്കെടുത്തു.

തിരുപ്പതി ബാലാജിയെ വണങ്ങിയാണു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. അമൃതകാലത്തു വികസിതരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ സ്വപ്നങ്ങളും വികസനമോഹങ്ങളും സാക്ഷാത്കരിക്കുന്നതിൽ ഇന്ത്യയുടെ തൊഴിൽശക്തിക്കു വലിയ പങ്കുണ്ട്. ഈ ചിന്തയോടെ സംഘടിത-അസംഘടിതമേഖലയിലെ കോടിക്കണക്കിനു തൊഴിലാളികൾക്കായി രാജ്യം തുടർച്ചയായി പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
പ്രധാനമന്ത്രി ശ്രം-യോഗി മാൻധൻ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന തുടങ്ങി തൊഴിലാളികൾക്കു സുരക്ഷാ പരിരക്ഷയൊരുക്കുന്ന ഗവൺമെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതികൾ തൊഴിലാളികൾക്ക് അവരുടെ കഠിനാധ്വാനവും സംഭാവനയും തിരിച്ചറിയുന്നുവെന്ന് ഉറപ്പേകുന്നു. “ഒരു  പഠനം പറയുന്നത് അടിയന്തര വായ്പാസഹായപദ്ധതി മഹാമാരിക്കാലത്ത് 1.5 കോടി തൊഴിലുകൾ സംരക്ഷിച്ചു എന്നാണ്”- പ്രധാനമന്ത്രി പറഞ്ഞു. “രാജ്യം അതിന്റെ തൊഴിലാളികളെ അവർക്കാവശ്യമുള്ള സമയത്തു പിന്തുണച്ചതുപോലെ, ഈ മഹാമാരിയിൽനിന്നു കരകയറാൻ തൊഴിലാളികൾ അവരുടെ മുഴുവൻ കരുത്തും പ്രയോഗിച്ചുവെന്നു നാം മനസിലാക്കുന്നു”- അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യ വീണ്ടും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറിയെന്നു പ്രധാനമന്ത്രി പറഞ്ഞു. അതിന്റെ ഖ്യാതി നമ്മുടെ തൊഴിലാളികൾക്കാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിൽശക്തിയെ സാമൂഹ്യസുരക്ഷയുടെ പരിധിയിലേക്കു കൊണ്ടുവരുന്നതിനുള്ള പ്രധാന സംരംഭങ്ങളിലൊന്നാണ് ഇ-ശ്രം പോർട്ടൽ എന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു വർഷത്തിനിടെ 400 മേഖലകളിൽ നിന്നായി 28 കോടി തൊഴിലാളികൾ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തു. നിർമാണത്തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, വീട്ടുജോലിക്കാർ എന്നിവർക്ക് ഇത് ഏറെ ഗുണംചെയ്തു. സംസ്ഥാന പോർട്ടലുകളെ ഇ-ശ്രം പോർട്ടലുമായി കൂട്ടിയോജിപ്പിക്കാൻ അദ്ദേഹം എല്ലാ മന്ത്രിമാരോടും അഭ്യർഥിച്ചു.

അടിമത്തത്തിന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന അടിമത്തത്തിന്റെ കാലഘട്ടത്തിലെ നിയമങ്ങൾ ഇല്ലാതാക്കാൻ കഴിഞ്ഞ എട്ടുവർഷമായി ഗവണ്മെന്റ് മുൻകൈ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “രാജ്യം ഇപ്പോൾ അത്തരത്തിലുള്ള തൊഴിൽ നിയമങ്ങൾ പരിവർത്തനം ചെയ്യുകയും പരിഷ്കരിക്കുകയും ലളിതമാക്കുകയും ചെയ്തു”- പ്രധാനമന്ത്രി പറഞ്ഞു. “ഇക്കാര്യം മനസിൽവച്ച്, 29 തൊഴിൽ നിയമങ്ങൾ ലളിതമായ 4 തൊഴിൽ കോഡുകളാക്കി മാറ്റി”. ഇതു കുറഞ്ഞവേതനം, തൊഴിൽ സുരക്ഷ, സാമൂഹ്യസുരക്ഷ, ആരോഗ്യസുരക്ഷ എന്നിവയിലൂടെ തൊഴിലാളികളുടെ ശാക്തീകരണം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാറുന്ന സാഹചര്യത്തിനനുസരിച്ചു മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. നാലാം വ്യാവസായിക വിപ്ലവം പൂർണമായി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പ്ലാറ്റ്‌ഫോം, ഗിഗ് സമ്പദ്‌വ്യവസ്ഥ, ഓൺലൈൻ സൗകര്യങ്ങൾ എന്നിവയുടെ വെളിച്ചത്തിൽ, ജോലിയുടെ മാറിവരുന്ന സാഹചര്യങ്ങളിൽ സജീവമായിരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. “ഈ മേഖലയിലെ ശരിയായ നയങ്ങളും പരിശ്രമങ്ങളും ഇന്ത്യയെ ആഗോളചാമ്പ്യനാക്കാൻ സഹായിക്കും”- അദ്ദേഹം പറഞ്ഞു.
 
തൊഴിൽ മന്ത്രാലയം അമൃതകാലത്ത് 2047ലേക്കുള്ള അതിന്റെ കാഴ്ചപ്പാട് സജ്ജമാക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. സൗകര്യപ്രദമായ തൊഴിലിടങ്ങൾ, ‘വർക്ക് ഫ്രം ഹോം’ ആവാസവ്യവസ്ഥ, സൗകര്യപ്രദമായ ജോലിസമയം എന്നിവയാണു ഭാവിയുടെ ആവശ്യമെന്നു പറഞ്ഞ പ്രധാനമന്ത്രി സൗകര്യപ്രദമായ തൊഴിലിടങ്ങൾ പോലുള്ള സംവിധാനങ്ങൾ സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം വർധിപ്പിക്കുന്നതിനായി ഉപയോഗിക്കാമെന്നും ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 15നു ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു രാജ്യത്തെ അഭിസംബോധനചെയ്യവേ, രാജ്യത്തെ സ്ത്രീശക്തിയുടെ പൂർണപങ്കാളിത്തത്തിനായി താൻ ആഹ്വാനം ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീശക്തിയുടെ ശരിയായ ഉപയോഗത്തിലൂടെ ഇന്ത്യക്ക് അതിന്റെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തു പുതുതായി ഉയർന്നുവരുന്ന മേഖലകളിൽ സ്ത്രീകൾക്കായി എന്തുചെയ്യാൻ കഴിയും എന്ന ദിശയിൽ ചിന്തിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
 
ഇന്ത്യയുടെ ജനസംഖ്യാപരമായ മെച്ചത്തെക്കുറിച്ചു പരാമർശിച്ച്, 21-ാം നൂറ്റാണ്ടിൽ ഇന്ത്യയുടെ വിജയം, ഇക്കാര്യം എത്ര നന്നായി ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഉയർന്ന നിലവാരമുള്ള, നൈപുണ്യമുള്ള തൊഴിലാളികളെ സൃഷ്ടിച്ച് ആഗോള അവസരങ്ങൾ നമുക്കു പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ പല രാജ്യങ്ങളുമായും ഇന്ത്യ കുടിയേറ്റ-ചലനക്ഷമതാപങ്കാളിത്ത കരാറുകളിൽ ഒപ്പുവയ്ക്കുന്നുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും അഭ്യർഥിച്ചു. “നമുക്കു നമ്മുടെ പ്രയത്നങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്, പരസ്പരം പഠിക്കേണ്ടതുണ്ട്”- അദ്ദേഹം പറഞ്ഞു.

നമ്മുടെ കെട്ടിട-നിർമാണത്തൊഴിലാളികൾ നമ്മുടെ തൊഴിലാളികള‌ിലെ അവിഭാജ്യഘടകമാണെന്ന വസ്തുതയെക്കുറിച്ച് എല്ലാവരിലും അവബോധം പകർന്ന പ്രധാനമന്ത്രി, ചടങ്ങിൽ പങ്കെടുത്ത എല്ലാവരോടും അവർക്കായി ഏർപ്പെടുത്തിയിരിക്കുന്ന ‘സെസ്’ പൂർണമായും വിനിയോഗിക്കണമെന്ന് അഭ്യർഥിച്ചു. “ഈ സെസിൽ ഏകദേശം 38,000 കോടി രൂപ ഇപ്പോഴും സംസ്ഥാനങ്ങൾ വിനിയോഗിച്ചിട്ടില്ലെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്”- പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതിയുമായി ചേർന്ന് ഇഎസ്‌ഐസി കൂടുതൽ തൊഴിലാളികൾക്ക് ഏതുരീതിയിൽ പ്രയോജനം ചെയ്യുമെന്നത് എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. രാജ്യത്തിന്റെ യഥാർഥ സാധ്യതകൾ വെളിപ്പെടുത്തുന്നതിൽ നമ്മുടെ ഈ കൂട്ടായ പരിശ്രമങ്ങൾ പ്രധാന പങ്കുവഹിക്കുമെന്ന് എല്ലാവർക്കും ഉറപ്പുനൽകിക്കൊണ്ടാണു പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിച്ചത്.

പശ്ചാത്തലo

കേന്ദ്ര തൊഴിൽ, ഉദ്യോഗ മന്ത്രാലയമാണ് ഓഗസ്റ്റ് 25നും 26നും ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്. സഹകരണ ഫെഡറലിസത്തിന്റെ അടിസ്ഥാനത്തിലാണു തൊഴിൽസംബന്ധമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനായി സമ്മേളനം വിളിച്ചുകൂട്ടിയത്. തൊഴിലാളിക്ഷേമത്തിനായുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിലും, മെച്ചപ്പെട്ട നയങ്ങൾക്കു രൂപംനൽകുന്നതിലും, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്കിടയിൽ കൂടുതൽ സഹകരണം സൃഷ്ടിക്കാൻ ഇതു സഹായിക്കും.

സാമൂഹ്യസംരക്ഷണം സാർവത്രികമാക്കുന്നതിനു സാമൂഹ്യ സുരക്ഷാ പദ്ധതികളെ  ഇ-ശ്രം പോർട്ടലുമായി  സംയോജിപ്പിക്കുന്നതിനു സമ്മേളനത്തിൽ നാലു വിഷയാധിഷ്ഠിത സെഷനുകൾ ഉണ്ടായിരിക്കും. സംസ്ഥാന ഗവൺമെന്റുകൾ  നടത്തുന്ന ഇഎസ്‌ഐ ആശുപത്രികൾ വഴിയുള്ള വൈദ്യസഹായം മെച്ചപ്പെടുത്തുന്നതിനും പിഎംജെഎവൈയുമായി സംയോജിപ്പിക്കുന്നതിനുമുള്ള ‘സ്വാസ്ഥ്യ സേ സമൃദ്ധി’, നാലു ലേബർ കോഡുകൾക്കു കീഴിലുള്ള നിയമങ്ങളുടെ രൂപവൽക്കരണവും അവ നടപ്പിലാക്കുന്നതിനുള്ള രീതികളും,  ജോലിയുടെ ന്യായവും നീതിയുക്തവുമായ സാഹചര്യങ്ങൾ, എല്ലാ തൊഴിലാളികൾക്കും സാമൂഹ്യസംരക്ഷണം, ജോലിയിലെ ലിംഗസമത്വം, മറ്റു പ്രശ്നങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന വിഷൻ ശ്രമേവ് ജയതേ @ 2047 എന്നിവയും  സമ്മേളനം ചർച്ചചെയ്യും.

-ND-

(Release ID: 1854482) Visitor Counter : 182