പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2022 മെയ് 29 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ


മനസ്സ് പറയുന്നത് - ഭാഗം 89

Posted On: 29 MAY 2022 11:07AM by PIB Thiruvananthpuram

പ്രിയപ്പെട്ട ദേശവാസികളെ,
'മന്‍ കി ബാത്തി'ലൂടെ എനിക്ക് എന്റെ എല്ലാ കുടുംബാംഗങ്ങളുമായും സംവദിക്കാനുള്ള അവസരം ഇന്ന് ഒരിക്കല്‍ക്കൂടി ലഭിച്ചിരിക്കുന്നു. 'മന്‍ കി ബാത്തി'ലേക്ക് സ്വാഗതം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, രാജ്യം കൈവരിച്ച നേട്ടം നമ്മെയെല്ലാം പ്രചോദിപ്പിക്കുന്നതായിരുന്നു. അത് ഇന്ത്യയുടെ സാധ്യതകളില്‍ പുതിയൊരു ആത്മവിശ്വാസം പകരുന്നു. ക്രിക്കറ്റ് ഫീല്‍ഡില്‍ ടീം ഇന്ത്യയുടെ ഏതൊരു ബാറ്റ്‌സമാന്റെയും സെഞ്ച്വറി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. പക്ഷേ, ഇന്ത്യ മറ്റൊരു ഫീല്‍ഡില്‍ സെഞ്ച്വറി നേടി എന്നത് വളരെ പ്രത്യേകതയുള്ളതാണ്. ഈ മാസം അഞ്ചിന് രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി. നിങ്ങള്‍ക്കറിയാമോ, ഒരു യൂണികോണ്‍ അതായത്, കുറഞ്ഞത് ഏഴായിരത്തഞ്ഞൂറ് കോടിയുടെ ഒരു സ്റ്റാര്‍ട്ട്അപ്പ്. ഈ യൂണികോണുകളുടെ ആകെ മൂല്യം 330 ബില്യണ്‍ ഡോളറിലധികം, അതായത്, 25 ലക്ഷം കോടി രൂപയിലധികമാണ്. തീര്‍ച്ചയായും ഇത് ഓരോ  ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാര്യമാണ്. നമ്മുടെ മൊത്തം യൂണികോണുകളില്‍ 44 ഉം കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയവയാണെന്ന് അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. ഇത് മാത്രമല്ല, ഈ വര്‍ഷം 3-4 മാസത്തിനുള്ളില്‍ 14 പുതിയ യൂണികോണുകള്‍കൂടി രൂപീകരിച്ചു. ഇതിനര്‍ത്ഥം ആഗോള മഹാമാരിയുടെ ഈ കാലഘട്ടത്തിലും, നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ സമ്പത്തും മൂല്യവും സൃഷ്ടിക്കുന്നു എന്നതാണ്. ഇന്ത്യന്‍ യൂണികോണുകളുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് യു.എസ്.എ., യു.കെ. തുടങ്ങി മറ്റ് പല രാജ്യങ്ങളേക്കാളും കൂടുതലാണ്. വരും വര്‍ഷങ്ങളില്‍ ഈ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും വിശകലന വിദഗ്ദ്ധര്‍ പറയുന്നു. നമ്മുടെ യൂണികോണുകള്‍ വൈവിധ്യവത്ക്കരിക്കപ്പെടുന്നു എന്നതാണ് നല്ല വാര്‍ത്ത. ഇ-കൊമേഴ്‌സ്, ഫിന്‍-ടെക്, എഡ്-ടെക്, ബയോ-ടെക് തുടങ്ങി നിരവധി മേഖലകളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. ഞാന്‍ കൂടുതല്‍ പ്രധാനമായി കരുതുന്ന മറ്റൊരു കാര്യം, സ്റ്റാര്‍ട്ടപ്പുകളുടെ ലോകം നവഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു എന്നതാണ്. ഇന്ന്, ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ  വന്‍നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. ചെറുപട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും സംരംഭകര്‍ ഉയര്‍ന്നുവരുന്നു. ഇന്ത്യയില്‍ നൂതനാശയമുള്ള ഒരാള്‍ക്ക് സമ്പത്ത് സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഇത് കാണിക്കുന്നു.
സുഹൃത്തുക്കളേ, രാജ്യത്തിന്റെ ഈ വിജയത്തിന് പിന്നില്‍ രാജ്യത്തിന്റെ യുവശക്തി. പ്രതിഭ, രാജ്യത്തെ ഗവണ്മെന്റ്  എല്ലാവരും ഒരുമിച്ച് പരിശ്രമിക്കുന്നു. എല്ലാവരുടേയും പ്രയത്‌നമുണ്ട് ഇതിനു പിന്നില്‍. പക്ഷേ, ഇവിടെ ഒരു കാര്യംകൂടി പ്രധാനമാണ്. അതായത്, സ്റ്റാര്‍ട്ട്-അപ്പ് ലോകത്തേക്കുള്ള ശരിയായ മാര്‍ഗനിര്‍ദ്ദേശം. ഒരു നല്ല ഉപദേഷ്ടാവിന് ഒരു സ്റ്റാര്‍ട്ടപ്പിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയും. ശരിയായ തീരുമാനത്തിനായി സ്ഥാപകരെ എല്ലാവിധത്തിലും നയിക്കാന്‍ അദ്ദേഹത്തിന് കഴിയും. വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സ്വയം സമര്‍പ്പിച്ച നിരവധി മാര്‍ഗനിര്‍ദ്ദേശകര്‍ ഇന്ത്യയില്‍ ഉണ്ടെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.

ശ്രീ. ശ്രീധര്‍ വെമ്പുവിന് അടുത്തിടെ പത്മാ അവാര്‍ഡ് ലഭിച്ചു. അദ്ദേഹം വിജയിയായ ഒരു സംരംഭകനാണ്, എന്നാല്‍ ഇപ്പോള്‍ മറ്റു സംരംഭകരെ വളര്‍ത്തുക എന്ന ദൗത്യവും അദ്ദേഹം ഏറ്റെടുത്തു. ഗ്രാമീണ മേഖലയില്‍ നിന്നാണ് ശ്രീധര്‍ തന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഗ്രാമത്തില്‍ തന്നെ നിന്നുകൊണ്ട് ഗ്രാമീണ യുവാക്കളെ ഈ മേഖലയില്‍ എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. ഗ്രാമീണ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2014-ല്‍ വൺ ബ്രിഡ്ജ് എന്ന പേരിൽ ഒരു പ്ലാറ്റഫോം  സൃഷ്ടിച്ച  ശ്രീ. മദൻ പാഠക്കിനെ  പോലുള്ളവരും  നമ്മുടെ ഇടയിലുണ്ട്.

ഇന്ന്, ദക്ഷിണേന്ത്യയിലും കിഴക്കന്‍ ഇന്ത്യയിലും 75-ലധികം ജില്ലകളില്‍ ഒൺ ബ്രിഡ്ജ്  നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട 9000-ലധികം ഗ്രാമീണ സംരംഭകര്‍ ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് അവരുടെ സേവനങ്ങള്‍ നല്‍കുന്നു. ശ്രീമതി. മീരാഷേണായി അത്തരത്തിലൊരാളാണ്. ഗ്രാമീണ, ആദിവാസി, ദിവ്യാംഗ യുവാക്കള്‍ക്കുള്ള മാര്‍ക്കറ്റ് ലിങ്ക്ഡ് സ്‌കില്‍സ് ട്രെയിനിംഗ് മേഖലയില്‍ അവര്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്നു. ഞാന്‍ ഇവിടെ കുറച്ചു പേരുകള്‍ മാത്രമേ എടുത്തിട്ടുള്ളൂ. എന്നാല്‍, ഇന്ന് നമ്മുടെ ഇടയില്‍ ഉപദേശകര്‍ക്ക് ക്ഷാമമില്ല. ഇന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി രാജ്യത്ത് ഒരു സമ്പൂര്‍ണ്ണ പിന്തുണാസംവിധാനം ഒരുങ്ങുന്നു എന്നത് നമ്മളെ സംബന്ധിച്ച് ഏറെ സന്തോഷമുള്ളകാര്യമാണ്. വരും കാലങ്ങളില്‍, ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ലോകത്ത് പുരോഗതിയുടെ ഒരു പുതിയ പറക്കല്‍ നമുക്ക് കാണാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ അത്തരമൊരു രസകരവും ആകര്‍ഷകവുമായ കാര്യം കണ്ടെത്തി. അത് നാട്ടുകാരുടെ സര്‍ഗ്ഗാത്മകതയും അവരുടെ കലാപരമായ കഴിവുകളും നിറഞ്ഞതാണ്. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള ഒരു സ്വയം സഹായ സംഘം എനിക്കയച്ച ഒരു സമ്മാനം ഇതാ. ഈ സമ്മാനത്തിന് ഭാരതീയതയുടെ സുഗന്ധവും മാതൃശക്തിയുടെ അനുഗ്രഹവുമുണ്ട് - എന്നോടുള്ള അവരുടെ വാത്സല്യമുണ്ട്. ഇത് ഒരു പ്രത്യേക തഞ്ചാവൂര്‍ പാവയാണ്, ഇതിന് ജിഐ ടാഗും ലഭിച്ചു. പ്രാദേശിക സംസ്‌കാരത്തില്‍ നിര്‍മ്മിച്ച ഈ സമ്മാനം എനിക്ക് അയച്ചുതന്ന തഞ്ചാവൂര്‍ സ്വയം സഹായ സംഘത്തിന് ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. സുഹൃത്തുക്കളേ, ഈ തഞ്ചാവൂര്‍ പാവ എത്ര മനോഹരമാണോ, അത്രയും മനോഹരമായി സ്ത്രീ ശാക്തീകരണത്തിന്റെ ഒരു പുതിയ കഥ കൂടി എഴുതുകയാണ്. വനിതാ സ്വയം സഹായ സംഘങ്ങളുടെ സ്റ്റോറുകളും കിയോസ്‌കുകളും തഞ്ചാവൂരില്‍ തുറക്കുന്നു. ഇതുമൂലം എത്രയോ പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതം മാറിമറിഞ്ഞു. അത്തരം കിയോസ്‌കുകളുടെയും സ്റ്റോറുകളുടെയും സഹായത്തോടെ, സ്ത്രീകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്‍ക്കാന്‍ കഴിയും. താര കൈകള്‍ കൈവിനൈയ് പൊറുതകള്‍ വിറപ്പനൈ അങ്ങാടി' എന്നാണ് സംരംഭത്തിന് പേരിട്ടിരിക്കുന്നത്. 22 സ്വയം സഹായ സംഘങ്ങള്‍ ഈ സംരംഭവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് പ്രത്യേകത. വനിതാ സ്വയം സഹായ സംഘങ്ങളുടെ ഈ സ്റ്റോറുകള്‍ തഞ്ചാവൂരിലെ ഒരു പ്രധാന സ്ഥലത്ത് തുറന്നിട്ടുണ്ടെന്ന് അറിയുമ്പോള്‍ നമ്മള്‍ ആഹ്ളാദിക്കും . അവരുടെ സംരക്ഷണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തവും സ്ത്രീകള്‍ ഏറ്റെടുക്കുന്നു. ഈ വനിതാ സ്വയം സഹായ സംഘത്തിന്റെ തഞ്ചാവൂര്‍ പാവ, വെങ്കല വിളക്ക് തുടങ്ങി ജിഐ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ കളിപ്പാട്ടങ്ങളും പായകളും കൃത്രിമ ആഭരണങ്ങളും അവര്‍ നിര്‍മ്മിക്കുന്നു. ഇത്തരം സ്റ്റോറുകള്‍ കാരണം, ജിഐ ഉല്‍പ്പന്നങ്ങളുടെയും കരകൗശല ഉല്‍പന്നങ്ങളുടെയും വില്‍പ്പനയില്‍ വലിയ വര്‍ധനയുണ്ടായി. ഈ പ്രചാരണംമൂലം കരകൗശലതൊഴിലാളികള്‍ക്ക് മാത്രമല്ല, വരുമാനം വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകളും ശാക്തീകരിക്കപ്പെടുകയാണ്. 'മന്‍ കി ബാത്' കേള്‍ക്കുന്നവരോടും എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. നിങ്ങളുടെ പ്രദേശത്ത് ഏതൊക്കെ വനിതാ സ്വയം സഹായ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുക. നിങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ഈ ഉല്‍പ്പന്നങ്ങള്‍ കഴിയുന്നത്ര ഉപയോഗിക്കുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ, നിങ്ങള്‍ സ്വയം സഹായസംഘത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുക മാത്രമല്ല, 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' ഊര്‍ജ്ജം പകരുകയും ചെയ്യും.

സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്ത് നിരവധി ഭാഷകളുടെയും ലിപികളുടെയും ഭാഷാഭേദങ്ങളുടെയും സമ്പന്നമായ നിധിയുണ്ട്. വ്യത്യസ്ത പ്രദേശങ്ങളിലെ വ്യത്യസ്തമായ വസ്ത്രവും ഭക്ഷണവും സംസ്‌കാരവുമാണ് നമ്മുടെ വ്യക്തിത്വം. ഈ വൈവിധ്യം, ഒരു രാഷ്ട്രമെന്ന നിലയില്‍, നമ്മെ ശാക്തീകരിക്കുന്നു. ഒപ്പം നമ്മെ ഒരുമയോടെ നിലനിര്‍ത്തുന്നു. ഇതുമായി ബന്ധപ്പെട്ട വളരെ പ്രചോദനാത്മകമായ ഒരു ഉദാഹരണം കല്‍പന എന്ന പെണ്‍കുട്ടിയുടേതാണ്. അത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ പേര് കല്‍പന എന്നാണെങ്കിലും അവരുടെ ശ്രമം 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത'ത്തിന്റെ യഥാര്‍ത്ഥ ചൈതന്യത്താല്‍ നിറഞ്ഞതാണ്. യഥാര്‍ത്ഥത്തില്‍, കല്‍പ്പന ഈയിടെ കര്‍ണാടകയില്‍ പത്താം ക്ലാസ്സ് പരീക്ഷ പാസായി. പക്ഷേ, അവളുടെ വിജയത്തിന്റെ പ്രത്യേകത, കുറച്ചുകാലം മുമ്പുവരെ കല്‍പനയ്ക്ക് കന്നഡ ഭാഷ അറിയില്ലായിരുന്നു എന്നതാണ്. മൂന്ന് മാസംകൊണ്ട് കന്നഡ ഭാഷ പഠിക്കുക മാത്രമല്ല 92 മാര്‍ക്ക് നേടുകയും ചെയ്തു. ഇതറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. എന്നാല്‍ സംഗതി സത്യമാണ്. നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നതും നിങ്ങളെ പ്രചോദിപ്പിക്കുന്നതുമായ മറ്റ് നിരവധി കാര്യങ്ങളുണ്ട്. ഉത്തരാഖണ്ഡിലെ ജോഷിമഠ് സ്വദേശിയാണ് കല്‍പന. അവള്‍ക്ക് നേരത്തെ ടിബി ബാധിച്ചിരുന്നു. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവളുടെ കാഴ്ചശക്തിയും നഷ്ടപ്പെട്ടു. പക്ഷേ, അവര്‍ പറയുന്നതുപോലെ ‘Where there is a will there is a way’. കല്‍പ്പന പിന്നീട് മൈസൂരു നിവാസിയായ പ്രഫസര്‍ താരമൂര്‍ത്തിയുമായി ബന്ധപ്പെട്ടു. അവര്‍ അവളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, എല്ലാവിധത്തിലും സഹായിക്കുകയും ചെയ്തു. തന്റെ കഠിനാധ്വാനത്തിലൂടെ ഇന്ന് അവള്‍ നമുക്കെല്ലാവര്‍ക്കും മാതൃകയായി മാറിയിരിക്കുന്നു. കല്‍പനയുടെ ധൈര്യത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു. അതുപോലെ, രാജ്യത്തിന്റെ ഭാഷാവൈവിധ്യത്തെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. അത്തരത്തിലുള്ള ഒരാളാണ് പശ്ചിമ ബംഗാളിലെ പുരുലിയയിലെ ശ്രീ. ശ്രീപതി ടുഡു.  പുരുലിയയിലെ സിദ്ധോ-കാനോ-ബിര്‍സ സര്‍വകലാശാലയിലെ സന്താലി ഭാഷാ പ്രൊഫസറാണ് ടുഡു . സന്താലി സമുദായത്തിന് വേണ്ടി സ്വന്തം 'ഓള്‍ ചിക്കി' ലിപിയില്‍ രാജ്യത്തിന്റെ ഭരണഘടനയുടെ പകര്‍പ്പ് അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. നമ്മുടെ ഭരണഘടന നമ്മുടെ രാജ്യത്തെ ഓരോ പൗരനും അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നുവെന്ന് ശ്രീ.ശ്രീപതി ടുഡു പറയുന്നു. അതിനാല്‍, ഓരോ പൗരനും ഇത് പരിചയപ്പെടേണ്ടത് പ്രധാനമാണ്. അതുകൊണ്ട് സന്താലി സമൂഹത്തിന് ഭരണഘടനയുടെ കോപ്പി സ്വന്തം ലിപിയില്‍ തയ്യാറാക്കി അദ്ദേഹം സമ്മാനമായി നല്‍കി. ശ്രീ. ശ്രീപതിയുടെ ഈ ചിന്തയെയും അദ്ദേഹത്തിന്റെ ശ്രമങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത'ത്തിന്റെ ആത്മാവിന്റെ ജീവിക്കുന്ന ഉദാഹരണമാണിത്. ഈ മനോഭാവം മുന്നോട്ട് കൊണ്ടുപോകുന്ന അത്തരം നിരവധി ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന വെബ്‌സൈറ്റില്‍ നിങ്ങള്‍ കണ്ടെത്തും. ഭക്ഷണം, കല, സംസ്‌കാരം, വിനോദസഞ്ചാരം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് അറിയാനാകും. നിങ്ങള്‍ക്ക് ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാം. ഇത് നിങ്ങളുടെ രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും, കൂടാതെ, രാജ്യത്തിന്റെ വൈവിധ്യവും നിങ്ങള്‍ക്ക് അനുഭവപ്പെടും.

പ്രിയപ്പെട്ട ദേശവാസികളേ, ഇപ്പോള്‍ നമ്മുടെ രാജ്യത്ത് ഉത്തരാഖണ്ഡിലെ 'ചാര്‍-ധാം' മിലേക്കുള്ള വിശുദ്ധ യാത്ര നടക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് ഭക്തര്‍ 'ചാര്‍-ധാ'മിലും പ്രത്യേകിച്ച് കേദാര്‍നാഥിലും എത്തിച്ചേരുന്നു. ആളുകള്‍ 'ചാര്‍-ധാം യാത്ര'യുടെ സന്തോഷകരമായ അനുഭവങ്ങള്‍ പങ്കിടുന്നു. പക്ഷേ കേദാര്‍നാഥിലെ ചില തീര്‍ത്ഥാടകര്‍ മലിനീകരണം കാരണം വളരെ സങ്കടപ്പെടുന്നതും ഞാന്‍ കണ്ട സോഷ്യല്‍ മീഡിയയിലൂടെയും നിരവധിപേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. നാം ഒരു പുണ്യ തീര്‍ത്ഥാനടത്തിന് പോകുമ്പോള്‍, അവിടെ മാലിന്യക്കൂമ്പാരമുണ്ടെങ്കില്‍ അത് ശരിയല്ലല്ലോ. എന്നാല്‍ സുഹൃത്തുക്കളേ, ഈ പരാതികള്‍ക്കിടയിലും ഒരുപാട് നല്ല ചിത്രങ്ങളും കാണുന്നുണ്ട്. എവിടെ വിശ്വാസമുണ്ടോ അവിടെ സൃഷ്ടിയും ഗുണാത്മകതയുമുണ്ട്. ബാബകേദാര്‍ധാമില്‍ ആരാധിക്കുകയും ശുചിത്വത്തെ ഉപാസിക്കുകയും ചെയ്യുന്ന നിരവധി ഭക്തരുണ്ട്. ചിലര്‍, താമസിക്കുന്ന സ്ഥലത്തിന്റെ പരിസരം വൃത്തിയാക്കുന്നു. മറ്റു ചിലര്‍ യാത്രാമാര്‍ഗ്ഗത്തില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്നു. സ്വച്ഛ് ഭാരത് അഭിയാന്റെ പ്രചാരണ സംഘത്തിനൊപ്പം നിരവധി സംഘടനകളും സന്നദ്ധ സംഘടനകളും അവിടെ പ്രവര്‍ത്തിക്കുന്നു. സുഹൃത്തുക്കളെ, തീര്‍ത്ഥാനടത്തിന്റെ പ്രാധാന്യം ഇവിടെയുള്ളതുപോലെ, തീര്‍ത്ഥാനട സേവനത്തിന്റെ പ്രാധാന്യവും പറഞ്ഞിട്ടുണ്ട്. സേവനം കൂടാതെ തീര്‍ത്ഥാടനം അപൂര്‍ണ്ണമാണ്. ദേവഭൂമി ഉത്തരാഖണ്ഡില്‍ വൃത്തിയിലും സേവനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. രുദ്രപ്രയാഗിലെ താമസക്കാരനായ ശ്രീ. മനോജ് ബന്‍ജ്‌വാളില്‍നിന്നും നിങ്ങള്‍ക്ക് വളരെയധികം പ്രചോദനം ലഭിക്കും. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ശ്രീ. മനോജ്  പരിസ്ഥിതി സംരക്ഷണത്തിനായി മുന്‍കൈയെടുക്കുന്ന ശുചിത്വ കാമ്പെയ്‌നിനൊപ്പം പുണ്യസ്ഥലങ്ങള്‍, പ്ലാസ്റ്റിക് വിമുക്തം ആക്കുന്നതിനും അദ്ദേഹം മുന്‍കൈ എടുക്കുന്നു. ഗുപ്ത്കാശിയില്‍ താമസിക്കുന്ന ശ്രീ. സുരേന്ദ്ര ബാഗ്വാടിയും ശുചിത്വം തന്റെ ജീവിത മന്ത്രമാക്കി ഗുപ്ത്കാശിയില്‍ സ്ഥിരമായി ശുചിത്വ പരിപാടികള്‍ നടത്തുന്നു. ഈ കാമ്പയിന്റെ പേരും 'മന്‍ കി ബാത്ത്' എന്നാണെന്ന് ഞാന്‍ മനസ്സിലാക്കി. അതുപോലെ, ദേവാറിലെ ചമ്പാദേവി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗ്രാമത്തിലെ സ്ത്രീകളെ മാലിന്യ സംസ്‌കരണം പഠിപ്പിക്കുന്നു. ചമ്പാജി നൂറുകണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിച്ചു. തന്റെ കഠിനാധ്വാനംകൊണ്ട് ഹരിതവനം ഒരുക്കി സുഹൃത്തുക്കളെ. ഇത്തരക്കാരുടെ പ്രയത്‌നത്താല്‍ ഭൂമിയും തീര്‍ത്ഥാനടങ്ങളും നല്‍കുന്ന ദിവ്യാനുഭൂതി അവിടെ അവശേഷിക്കുന്നു. അത് അനുഭവിക്കാന്‍ നാം അവിടെ പോകുന്നു. ഈ ദൈവകതയും ആത്മീയതും നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം നമുക്കുമുണ്ട് ഇപ്പോള്‍തന്നെ. നമ്മുടെ നാട്ടില്‍ 'ചാര്‍ധാം യാത്ര'യ്‌ക്കൊപ്പം 'അമര്‍നാഥ് യാത്ര', 'പണ്ഡര്‍പൂര്‍ യാത്ര', 'ജഗന്നാഥ് യാത്ര' എന്നിങ്ങനെ നിരവധി യാത്രകള്‍ വരുംകാലങ്ങളില്‍ ഉണ്ടാകും. ശ്രാവണ മാസത്തില്‍ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും ചില മേളകള്‍ നടക്കാറുണ്ട്.
സുഹൃത്തുക്കളേ, നാം എവിടെ പോയാലും ഈ തീര്‍ത്ഥാടന   മേഖലകളില്‍ മാന്യത കാത്തുസൂക്ഷിക്കണം. അത്തരം ശുചിത്വം, ഒരു പവിത്രമായ അന്തരീക്ഷം ഇവ നമ്മള്‍ ഒരിക്കലും മറക്കരുത്. അത് നിലനിര്‍ത്തണം. അതിനാല്‍ ശുചിത്വ പ്രതിജ്ഞ  ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 5 'ലോക പരിസ്ഥിതി ദിനം' ആയി ആഘോഷിക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നമുക്ക് ചുറ്റും നല്ല പ്രചാരണങ്ങള്‍ നടത്തണം. ഇത് തുടര്‍ച്ചയായ പ്രവര്‍ത്തനമാണ്. നിങ്ങള്‍ ഇത്തവണ എല്ലാവരേയും ഒരുമിച്ച് ചേര്‍ത്തുകൊണ്ട് - ശുചിത്വത്തിനും മരം നട്ട് പിടിപ്പിക്കുന്നതിനും പരിശ്രമിക്കുക. സ്വയം ഒരു മരം നടുക, മറ്റുള്ളവര്‍ക്കും പ്രചോദനം നല്‍കുക.

പ്രിയപ്പെട്ട ദേശവാസികളെ, അടുത്ത മാസം 21-ന് നമ്മള്‍ എട്ടാമത് അന്താരാഷ്ട്ര യോഗദിനം ആഘോഷിക്കാന്‍ പോകുകയാണ്. ഇത്തവണത്തെ 'യോഗ ദിന' പ്രമേയം - യോഗ മാനവികതയ്ക്ക് എന്നതാണ്. 'യോഗ ദിനം' വളരെ ആവേശത്തോടെ ആഘോഷിക്കാന്‍ ഞാന്‍ നിങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. അതെ, കൂടാതെ കൊറോണയുമായി ബന്ധപ്പെട്ട മുന്‍കരുതലുകള്‍ എടുക്കുക. ലോകമെമ്പാടും ഇപ്പോള്‍ സാഹചര്യം മുമ്പത്തേക്കാള്‍ മെച്ചപ്പെട്ടിരിക്കുന്നു. കൂടുതല്‍ കൂടുതല്‍ വാക്‌സിനേഷന്‍ കവറേജ് കാരണം. ഇപ്പോള്‍ ആളുകള്‍ എന്നത്തേക്കാളും കൂടുതല്‍ പുറത്തേക്ക് പോകുന്നു. അതിനാല്‍ 'യോഗ ദിന'വുമായി ബന്ധപ്പെട്ട് ലോകമെമ്പാടും ധാരാളം തയ്യാറെടുപ്പുകളും നടക്കുന്നു. നമ്മുടെ ജീവിതത്തില്‍ ആരോഗ്യം പ്രധാനമാണ്. ഇതില്‍ യോഗ എത്ര വലിയ ഒരു മാധ്യമമാണെന്നും, ശാരീരികവും ആത്മീയവും ബൗദ്ധികവുമായ ക്ഷേമത്തിലേക്ക് ആളുകളെ നയിക്കാന്‍ യോഗയ്ക്ക് കഴിയുമെന്നും കൊറോണ മഹാമാരി നമ്മെയെല്ലാം മനസ്സിലാക്കി തന്നു. ലോകത്തെ പ്രമുഖ വ്യവസായികള്‍ മുതല്‍ സിനിമാ-കായിക രംഗത്തെ പ്രമുഖര്‍വരെ, വിദ്യാര്‍ത്ഥികള്‍ മുതല്‍ സാധാരണ മനുഷ്യര്‍ വരെ. എല്ലാവരും യോഗയെ അവരുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമാക്കുന്നു. ലോകമെമ്പാടും യോഗയുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി കാണാന്‍ നിങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. സുഹൃത്തുക്കളേ, ഇപ്രാവശ്യം രാജ്യത്തിനകത്തും പുറത്തും 'യോഗാ ദിന'ത്തില്‍ വളരെ നൂതനമായ ചില കാര്യങ്ങള്‍ നടക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. അതിലൊന്നാണ് ഗാര്‍ഡിയന്‍ റിംഗ് - ഇത് വളരെ സവിശേഷമായ ഒരു പരിപാടിയായിരിക്കും. ഇതില്‍ സൂര്യന്റെ സഞ്ചാരം ആഘോഷിക്കും. അതായത്, ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൂര്യന്‍ സഞ്ചരിക്കുമ്പോള്‍ യോഗയിലൂടെ നാം അതിനെ സ്വാഗതം ചെയ്യും. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ദൗത്യസംഘം അവിടത്തെ പ്രാദേശിക സമയം അനുസരിച്ച് സൂര്യോദയ സമയത്ത് യോഗ പരിപാടികള്‍ സംഘടിപ്പിക്കും. ഓരോ രാജ്യങ്ങളിലായി പരിപാടി ആരംഭിക്കും. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടുള്ള യാത്ര തുടര്‍ച്ചയായി നടക്കും. ഈ പരിപാടികളുടെ സ്ട്രീമിംഗും ഒന്നിനുപുറകെ ഒന്നായി നടത്തപ്പെടും. അതായത്, ഇത് ഒരു റിലേ യോഗ സ്ട്രീമിംഗ് ഇവന്റ് ആയിരിക്കും. നിങ്ങളും ഈ പരിപാടി കാണണം.

സുഹൃത്തുക്കളേ, ഇത്തവണ നമ്മുടെ നാട്ടിലെ 'അമൃത് മഹോത്സവം' കണക്കിലെടുത്ത് 'അന്താരാഷ്ട്ര യോഗ ദിനം' രാജ്യത്തെ 75 പ്രധാന സ്ഥലങ്ങളില്‍ സംഘടിപ്പിക്കും. ഈ അവസരത്തില്‍ പല സംഘടനകളും നാട്ടുകാരും അവരവരുടെ പ്രദേശങ്ങളിലെ പ്രത്യേക സ്ഥലങ്ങളില്‍ സ്വന്തംതലത്തില്‍ നൂതനമായ എന്തെങ്കിലും ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഈ സമയം യോഗ ദിനം ആഘോഷിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ നഗരത്തിലോ പട്ടണത്തിലോ ഗ്രാമത്തിലോ ഏറ്റവും സവിശേഷമായ ഏതെങ്കിലും സ്ഥലം തിരഞ്ഞെടുക്കുക. ഈ സ്ഥലം ഒരു പുരാതന ക്ഷേത്രവും വിനോദസഞ്ചാര കേന്ദ്രവുമാകാം. അല്ലെങ്കില്‍ ഇത് ഒരു പ്രശസ്തമായ നദിയുടെയോ തടാകത്തിന്റെയോ കുളത്തിന്റെയോ തീരം ആകാം. ഇതോടെ, യോഗയ്‌ക്കൊപ്പം നിങ്ങളുടെ പ്രദേശത്തിന്റെ ഐഡന്റിറ്റി വര്‍ദ്ധിക്കുകയും വിനോദസഞ്ചാരത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുകയും ചെയ്യും. നിലവില്‍, 'യോഗാ ദിന'വുമായി ബന്ധപ്പെട്ട് 100 ദിവസത്തെ കൗണ്ട്ഡൗണ്‍ നടക്കുന്നു. കൂടാതെ, വ്യക്തികളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ യോഗയുമായി ബന്ധപ്പെട്ട പരിപാടികള്‍ മൂന്ന് മാസം മുമ്പ് ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ 100-ാം ദിവസത്തിന്റെയും 75-ാം ദിവസത്തിന്റെയും  കൗണ്ട്ഡൗണ്‍ പരിപാടികള്‍ നടന്നു. അതേ സമയം, അസമിലെ ശിവസാഗറില്‍ 50-ാമതും ഹൈദരാബാദില്‍ 25-ാമതും കൗണ്ട്ഡൗണ്‍ ഇവന്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നിങ്ങളും ഇപ്പോള്‍ തന്നെ 'യോഗാദിന'ത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ കൂടുതല്‍ ആളുകളെ കണ്ടുമുട്ടുക, 'യോഗ ദിന' പരിപാടിയില്‍ ചേരാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുക. അവര്‍ക്ക് പ്രചോദനം നല്‍കുക. നിങ്ങളെല്ലാവും 'യോഗാ ദിന'ത്തില്‍ ആവേശത്തോടെ പങ്കെടുക്കുമെന്നും അതുപോലെതന്നെ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ യോഗ സ്വീകരിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ, കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ജപ്പാനിലേക്ക് പോയി. നിരവധി പരിപാടികള്‍ക്കിടയില്‍ ചില മികച്ച വ്യക്തിത്വങ്ങലെ കണ്ടുമുട്ടാന്‍ എനിക്ക് അവസരം ലഭിച്ചു. 'മന്‍ കി ബാത്തി'ല്‍ നിങ്ങളുമായി അവരെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ജപ്പാനിലെ ആളുകളാണ്. പക്ഷേ, അവര്‍ക്ക് ഇന്ത്യയോട് അതിശയകരമായ അടുപ്പവും സ്‌നേഹവുമുണ്ട്. ഇവരില്‍ ഒരാളാണ് പ്രശസ്ത കലാസംവിധായകനായ ഹിരോഷി കൊയ്‌കെ. അദ്ദേഹം മഹാഭാരതം പ്രൊജക്ട് സംവിധാനം ചെയ്തു എന്നറിയുമ്പോള്‍ നിങ്ങള്‍ വളരെ സന്തോഷിക്കും. കംബോഡിയയില്‍ ആരംഭിച്ച ഈ പദ്ധതി കഴിഞ്ഞ 9 വര്‍ഷങ്ങളായി തുടര്‍ച്ചയായി നടന്നുവരുന്നു. ഹിരോഷി കൊയ്‌കെ, എല്ലാം തികച്ചും വ്യത്യസ്തമായ രീതിയിലാണ് ചെയ്യുന്നത്. അദ്ദേഹം എല്ലാ വര്‍ഷവും ഏഷ്യയിലെ ഒരു രാജ്യത്തേക്ക് യാത്ര ചെയ്യുകയും അവിടത്തെ കലാകാരന്മാര്‍ക്കും സംഗീതജ്ഞര്‍ക്കും ഒപ്പം മഹാഭാരതത്തിന്റെ ഭാഗങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ പദ്ധതിയിലൂടെ ഇന്ത്യ, കംബോഡിയ, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ അദ്ദേഹം സ്റ്റേജ് അവതരണം  സംവിധാനം ചെയ്യുകയും ചെയ്തു. ക്ലാസിക്കല്‍, പരമ്പരാഗത ഏഷ്യന്‍ പെര്‍ഫോമിംഗ് ആര്‍ട്ടില്‍ വൈവിധ്യമാര്‍ന്ന പശ്ചാത്തലമുള്ള കലാകാരന്മാരെ ഹിരോഷി കൊയ്‌കെ ഒരുമിച്ച് കൊണ്ടുവരുന്നു. ഇക്കാരണത്താല്‍ അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ വ്യത്യസ്തത കാണപ്പെടുന്നു. ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, മലേഷ്യ, ജപ്പാന്‍ എന്നിവിടങ്ങഗളില്‍ നിന്നുള്ള കലാകാരന്‍മാര്‍ ജാവ നൃത്തം, ബാലി നൃത്തം, തായ് നൃത്തം എന്നിവയിലൂടെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഇതില്‍ ഓരോ അവതരാകനും അവരവരുടെ സ്വന്തം മാതൃഭാഷയില്‍ സംസാരിക്കുകയും നൃത്തസംവിധാനം ഈ വൈവിധ്യത്തെ വളരെ മനോഹരമായി പ്രദര്‍ശിപ്പിക്കുയും ചെയ്യുന്നു. സംഗീതത്തിന്റെ വൈവിധ്യം ഈ അവതരണത്തെ കൂടുതല്‍ സജീവമാക്കുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്. നമ്മുടെ സമൂഹത്തില്‍ നാനാത്വത്തിന്റെയും സഹവര്‍ത്തിത്ത്വത്തിന്റെയും പ്രാധാന്യം എന്താണെന്നും സമാധാനത്തിന്റെ രൂപം എന്തായിരിക്കണം എന്നും സമൂഹത്തിനു മുന്നില്‍ കാണിച്ചു കൊടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇദ്ദേഹത്തെക്കൂടാതെ, ജപ്പാനില്‍ ഞാന്‍ കണ്ടുമുട്ടിയ മറ്റ് രണ്ട് ആളുകള്‍ അറ്റ്‌സുഷി മാറ്റ്‌സുവോയും കെന്‍ജി യോഷിയുമാണ് ഇരുവരും. TEM പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 1993-ല്‍ പുറത്തിറങ്ങിയ രാമായണത്തിന്റെ ജാപ്പനീസ് ആനിമേഷന്‍ ചിത്രം ഈ കമ്പനിയുടെതാണ്. ജപ്പാനിലെ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ യുഗോ സാക്കോയുമായി ഈ പ്രോജക്ട് ബന്ധപ്പെട്ടിരുന്നു. ഏകദേശം 40 വര്‍ഷം മുമ്പ് 1983 ലാണ് അദ്ദേഹം ആദ്യമായി രാമായണത്തെക്കുറിച്ച് അറിയുന്നത്. 'രാമായണം' അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. അതിനുശേഷം അദ്ദേഹം അതിനെക്കുറിച്ച് ആഴത്തില്‍ ഗവേഷണം ആരംഭിച്ചു. ഇത് മാത്രമല്ല, ജാപ്പനീസ് ഭാഷയിലുള്ള രാമായണത്തിന്റെ 10 പതിപ്പുകള്‍ അദ്ദേഹം വായിച്ചു. കൂടാതെ, ആനിമേഷനിലൂടെ അവതരിപ്പിക്കാനും ആഗ്രഹിച്ചു. ഇതില്‍, ഇന്ത്യന്‍ ആനിമേറ്റര്‍മാരും അദ്ദേഹത്തെ വളരെയധികം സഹായിച്ചു. സിനിമയില്‍ കാണിച്ചിരിക്കുന്ന ഇന്ത്യന്‍ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ചും അദ്ദേഹത്തിനു വഴികാട്ടിയായി ഇവര്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ ആളുകള്‍ എങ്ങനെയാണ് മുണ്ട് ഉടുക്കുന്നത്, എങ്ങനെ സാരി ധരിക്കണം, മുടി കെട്ടുന്നത് എങ്ങനെ എന്നൊക്കെ അവര്‍ അദ്ദേഹത്തിനു പറഞ്ഞുകൊടുത്തു. കുടുംബത്തിനുള്ളില്‍ കുട്ടികള്‍ മറ്റുള്ളവരെ എങ്ങനെ ബഹുമാനിക്കുന്നു, അനുഗ്രഹങ്ങളുടെ പാരമ്പര്യം എന്താണെന്നും അവര്‍ വിശദമാക്കി കൊടുത്തു. കുട്ടികള്‍ രാവിലെ എഴുന്നേല്‍ക്കുക, വീട്ടിലെ മുതിര്‍ന്നവരെ പ്രണമിക്കുക, അവരുടെ അനുഗ്രഹം വാങ്ങുക. ഇതെല്ലാം 30 വര്‍ഷത്തിന് ശേഷം ഈ ആനിമേഷന്‍ ചിത്രം 4 കെ യില്‍ വീണ്ടും അവതരിപ്പിക്കുന്നു. ഈ പദ്ധതി ഉടന്‍ പൂര്‍ത്തിയാകാനാണ് സാധ്യത. നമ്മളില്‍നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയിരിക്കുന്ന നമ്മുടെ ഭാഷ അറിയാത്ത നമ്മുടെ പാരമ്പര്യങ്ങളെക്കുറിച്ച് അറിയാത്ത ജപ്പാന്‍കാര്‍ക്ക് നമ്മുടെ സംസ്‌കാരത്തോടുള്ള അര്‍പ്പണബോധവും ബഹുമാനവും വളരെ പ്രശംസനീയമാണ്. ഇതില്‍ അഭിമാനിക്കാത്ത ഇന്ത്യാക്കാരുണ്ടാകുമോ?
പ്രിയ ദേശവാസികളേ, Self for Society, സ്വന്തം കാര്യത്തിനുപരിയായി സമൂഹത്തെ സേവിക്കുക എന്ന മന്ത്രം  നമ്മുടെ മൂല്യങ്ങളുടെ ഭാഗമാണ്. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. നമ്മുടെ നാട്ടിലെ എണ്ണമറ്റ ആളുകള്‍ ഈ മന്ത്രം തങ്ങളുടെ ജീവിതലക്ഷ്യമാക്കുന്നു. വിരമിച്ചതിന് ശേഷമുള്ള തന്റെ സമ്പാദ്യം മുഴുവന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആന്ധ്രാപ്രദേശിലെ മര്‍ക്കാപുരനിവാസിയായ ശ്രീ. റാംഭൂപാല്‍ റെഡ്ഡി നല്‍കിയെന്ന് അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. 'സുകന്യ സമൃദ്ധി യോജന' പ്രകാരം 100 ഓളം പെണ്‍കുട്ടികള്‍ക്കായി അദ്ദേഹം അക്കൗണ്ട് തുറക്കുകയും അതില്‍ 25 ലക്ഷത്തിലധികം നിക്ഷേപിക്കുകയും ചെയ്തു. അത്തരം സേവനത്തിന്റെ മറ്റൊരു ഉദാഹരണം ഇതാ യു.പി. ആഗ്രയിലെ കച്ചോര ഗ്രാമത്തില്‍നിന്നും വര്‍ഷങ്ങളായി ഈ ഗ്രാമത്തില്‍ ശുദ്ധജലക്ഷാമം ഉണ്ടായിരുന്നു. അതേസമയം, ഗ്രാമത്തിലെ കര്‍ഷകനായ കുന്‍വര്‍ സിംഗിനു ഗ്രാമത്തില്‍ നിന്ന് 6-7  കിലോമീറ്റര്‍ അകലെയുള്ള തന്റെ വയലില്‍ വെള്ളം ലഭിച്ചു. അദ്ദേഹത്തിനു വലിയ സന്തോഷമായി. ഈ വെള്ളംകൊണ്ട് മറ്റെല്ലാ ഗ്രാമവാസികളെയും സഹായിക്കാമെന്നു അദ്ദേഹം ചിന്തിച്ചു. പക്ഷേ, കൃഷിയിടത്തില്‍ നിന്ന് ഗ്രാമത്തിലേക്ക് വെള്ളം കൊണ്ടുപോകാന്‍ 30-32 ലക്ഷം രൂപ വേണ്ടിവരും. ഈ സമയത്താണ്, കുന്‍വര്‍ സിംഗിന്റെ ഇളയ സഹോദരന്‍ ശ്യാം സിംഗ് പട്ടാളത്തില്‍ നിന്ന് വിരമിച്ചശേഷം ഗ്രാമത്തിലെത്തിയത്. അദ്ദേഹം ഇക്കാര്യം അറിഞ്ഞപ്പോള്‍  താൻ  വിരമിച്ചപ്പോള്‍ ലഭിച്ച പണമെല്ലാം അതിനായി കൈമാറുകയും കൃഷിയിടത്തില്‍ നിന്ന് ഗ്രാമത്തിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ച് ഗ്രാമവാസികള്‍ക്ക് വെള്ളം വിതരണം ചെയ്യുകയും ചെയ്തു. അര്‍പ്പണബോധവും കടമകളോടുള്ള ഗൗരവവും ഉണ്ടെങ്കില്‍ ഒരു വ്യക്തിക്ക് മുഴുവന്‍ സമൂഹത്തിന്റെ ഭാവിയെ എങ്ങനെ മാറ്റാന്‍ കഴിയും എന്നതിന് ഈ പരിശ്രമം വലിയ ഉദാഹരണമാണ്. കര്‍ത്തവ്യത്തിന്റെ പാതയിലൂടെ നടന്നാല്‍ മാത്രമേ സമൂഹത്തെ ശാക്തീകരിക്കാന്‍ കഴിയൂ. രാജ്യത്തെ ശാക്തീകരിക്കാന്‍ കഴിയൂ. സ്വാതന്ത്ര്യത്തിന്റെ ഈ 'അമൃതോത്സവ'ത്തില്‍ ഇതായിരിക്കണം നമ്മുടെ പ്രതിജ്ഞ . ഇതു നമ്മുടെ സാധനയും ആയിരിക്കണം. അതിനു ഒരേയൊരു വഴി മാത്രമേയുള്ളൂ - കര്‍ത്തവ്യം, കര്‍ത്തവ്യം, കര്‍ത്തവ്യം.

പ്രിയപ്പെട്ട ദേശവാസികളെ, ഇന്ന് 'മന്‍ കി ബാത്തി'ല്‍ നമ്മള്‍ സമൂഹവുമായി ബന്ധപ്പെട്ട നിരവധി പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. നിങ്ങളെല്ലാവരും വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എനിക്ക് അയയ്ക്കുന്നു. അവയുടെ അടിസ്ഥാനത്തിലാണ് നമ്മുടെ ചര്‍ച്ച മുന്നോട്ട് പോകുന്നത്. 'മന്‍ കി ബാത്തി'ന്റെ അടുത്ത പതിപ്പിനായി നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അയയ്ക്കാനും മറക്കരുത്. ഇപ്പോള്‍, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കുന്നു. നിങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍, അവയെക്കുറിച്ച് എന്നോട് പറയണം. Namo app, MyGov എന്നിവയിലൂടെ നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു. അടുത്ത തവണ നമ്മള്‍ ഒരിക്കല്‍കൂടി കണ്ടുമുട്ടുമ്പോള്‍, ജനങ്ങളുമായി ബന്ധപ്പെട്ട സമാന വിഷയങ്ങള്‍ വീണ്ടും സംസാരിക്കാം. നിങ്ങള്‍ സുഖമായിരിക്കുക. കൂടാതെ, നിങ്ങളുടെ ചുറ്റുമുള്ള എല്ലാവരെയും സംരക്ഷിക്കുക. ഈ വേനല്‍ക്കാലത്ത് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണവും വെള്ളവും നല്‍കാനുള്ള നിങ്ങളുടെ മാനുഷിക ഉത്തരവാദിത്തം നിങ്ങള്‍ തുടര്‍ന്നും നിറവേറ്റണം. ഇക്കാര്യം എപ്പോഴും ഓര്‍ക്കുക. വളരെ നന്ദി.

-ND-
***



(Release ID: 1829123) Visitor Counter : 183