പ്രധാനമന്ത്രിയുടെ ഓഫീസ്‌

ട്രായ് രജതജൂബിലി ആഘോഷ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


''സ്വയം നിര്‍മിത 5ജി ടെസ്റ്റ്-ബെഡ് ടെലികോം മേഖലയിലെ സങ്കീര്‍ണ്ണവും ആധുനികവുമായ സാങ്കേതിക വിദ്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാനപ്പെട്ട ചുവടുവയ്പാണ്''

''സമ്പര്‍ക്കസാധ്യതകളാണ് 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പുരോഗതിയുടെ വേഗം നിര്‍ണ്ണയിക്കുക''

''രാജ്യത്തിന്റെ ഭരണത്തിലും സുഗമമായ ജീവിതത്തിലും നിക്ഷേപസൗഹൃദമാക്കുന്നതിലും 5ജി സാങ്കേതികവിദ്യ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നു''

''നിരാശാഭരിതവും പ്രതീക്ഷകളില്ലാത്തതും അഴിമതി നിറഞ്ഞതും നയവൈകല്യവുമുള്ള 2ജി കാലഘട്ടത്തില്‍ നിന്ന് രാജ്യം വളരെ വേഗത്തില്‍ 3ജിയിലേക്കും 4ജിയിലേക്കും ഇപ്പോള്‍ 5ജിയിലേക്കും 6ജിയിലേക്കും മുന്നേറുന്നു''

''എത്തിച്ചേരല്‍, പരിഷ്‌കരണം, നിയന്ത്രണം, പ്രതികരണം, വിപ്ലവകരമാക്കല്‍ എന്നീ 'പഞ്ചാമൃത'ങ്ങളിലൂടെ കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ ടെലികോം മേഖലയില്‍ പുതിയ ഊര്‍ജ്ജം നിറഞ്ഞിരിക്കുകയാണ്''

''മൊബൈല്‍ ഉല്‍പാദന യൂണിറ്റുകള്‍ 2 എണ്ണത്തില്‍ നിന്ന് 200-ലധികമായി വളര്‍ന്നത് സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ പ്രാപ്തമാക്കി''

''ഇന്ന് എല്ലാവരും യോജിച്ചുള്ള നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് വിശ്വസിക്കുന്നു. ഇതിനായി എല്ലാ റെഗുലേറ്റര്‍മാരും പൊതു പ്ലാറ്റ്ഫോം രൂപീകരിക്കുകയും മികച്ച ഏകീകരണത്തിനായുള്ള പ്രതിവിധികള്‍ കണ്ടെത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്''


Posted On: 17 MAY 2022 12:24PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പരിപാടിയെ അഭിസംബോധന ചെയ്തു. വിദൂരദൃശ്യസംവിധാനത്തിലൂടെ ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രി ട്രായിയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് സ്മരണികാ തപാല്‍ സ്റ്റാമ്പും പുറത്തിറക്കി. കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ദേവുസിന്‍ഹ് ചൗഹാന്‍, എല്‍ മുരുകന്‍, ടെലികോം-പ്രക്ഷേപണ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങിനെ അഭിസംബോധന ചെയ്യവേ ഇന്ന് താന്‍ രാജ്യത്തിന് സമര്‍പ്പിക്കുന്ന സ്വയം നിര്‍മിത 5ജി ടെസ്റ്റ്-ബെഡ് ടെലികോം മേഖലയിലെ സങ്കീര്‍ണ്ണവും ആധുനികവുമായ സാങ്കേതിക വിദ്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാനപ്പെട്ട ചുവടുവയ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐഐടികള്‍ ഉള്‍പ്പെടെ ഈ പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ''രാജ്യത്തിന്റെ സ്വന്തം 5ജി സ്റ്റാന്‍ഡേര്‍ഡ് 5ജിഐയുടെ മാതൃകയിലാണ് നിര്‍മിച്ചത്. ഇത് രാജ്യത്തിന് വളരെയധികം അഭിമാനം നല്‍കുന്നു. രാജ്യത്തെ ഗ്രാമങ്ങളിലേക്ക് 5ജി സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്നതില്‍ ഇത് നിര്‍ണായക പങ്ക് വഹിക്കും'' പ്രധാനമന്ത്രി പറഞ്ഞു.

സമ്പര്‍ക്ക സാധ്യതകളാണ് 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകള്‍ നിര്‍ണയിക്കുന്നത്. അതിനാല്‍ ഓരോ ഘട്ടത്തിലും സമ്പര്‍ക്കസംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഭരണത്തിലും സുഗമമായ ജീവിതത്തിലും നിക്ഷേപ സൗഹൃദമാക്കുന്നതിലും 5ജി സാങ്കേതികവിദ്യ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നതായി അദ്ദേഹം പറഞ്ഞു. ഇത് കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, വിതരണസംവിധാനം തുടങ്ങിയ മേഖലകളില്‍ വികസനം കൊണ്ടുവരും. ഇത് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. 5ജി വേഗത്തില്‍ ജനങ്ങളിലെത്തിക്കുന്നതിന് ഗവണ്‍മെന്റിന്റെയും വ്യവസായ മേഖലയുടേയും കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും സ്വയം പര്യാപ്തതയും ആരോഗ്യകരമായ മത്സരവും സൃഷ്ടിക്കുന്നതെങ്ങനെയെന്നതിനുള്ള മികച്ച ഉദാഹരണമാണ് ടെലികോം മേഖലയെന്ന് പറഞ്ഞ പ്രധാനമന്ത്രി നിരാശാഭരിതവും പ്രതീക്ഷകളില്ലാത്തതും അഴിമതി നിറഞ്ഞതും നയവൈകല്യവുമുള്ള 2ജി കാലഘട്ടത്തില്‍ നിന്ന് രാജ്യം വളരെ വേഗത്തില്‍ 3ജിയിലേക്കും 4ജിയിലേക്കും ഇപ്പോള്‍ 5ജിയിലേക്കും 6ജിയിലേക്കും മുന്നേറുന്നതായും വ്യക്തമാക്കി.

എത്തിച്ചേരല്‍, പരിഷ്‌കരണം, നിയന്ത്രണം, പ്രതികരണം, വിപ്ലവകരമാക്കല്‍ എന്നീ 'പഞ്ചാമൃത'ങ്ങളിലൂടെ കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ ടെലികോം മേഖലയില്‍ പുതിയ ഊര്‍ജ്ജം നിറഞ്ഞിരിക്കുകയാണ്. ഇതിനായി ട്രായ് വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രാജ്യം ഇന്ന് പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കാതെ മുന്നേറുകയാണ്. ടെലിസാന്ദ്രത, ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം എന്നിവയില്‍ ഇന്ന് രാജ്യം ആഗോളതലത്തില്‍ ഏറ്റവുമുയര്‍ന്ന വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ ടെലികോം ഉള്‍പ്പെടെ വിവിധ മേഖലകള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് പോലും മൊബൈല്‍ ഫോണ്‍ ലഭിക്കുക എന്ന ലക്ഷ്യവും രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഫലമായി ഇത്തരം നിര്‍മാണ യൂണിറ്റുകളുടെ എണ്ണം രണ്ടില്‍ നിന്ന് ഇപ്പോള്‍ 200-ലധികമായി വര്‍ധിച്ചു.

രാജ്യത്തെ ഓരോ ഗ്രാമങ്ങളും ഇന്ന് ഒപ്റ്റിക്കല്‍ ഫൈബര്‍ മുഖേന പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. 2014ന് മുമ്പ് രാജ്യത്ത് 100 പഞ്ചായത്തുകള്‍ പോലും ഇത്തരത്തില്‍ ബന്ധിപ്പിക്കപ്പെട്ടിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് 1.75 ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് സമ്പര്‍ക്കസൗകര്യം എത്തിച്ചേര്‍ന്നിരിക്കുന്നു. ഇക്കാരണത്താല്‍ നൂറുകണക്കിന് ഗവണ്‍മെന്റ് സേവനങ്ങള്‍ ഗ്രാമങ്ങളില്‍ എത്തിച്ചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

നിലവിലെയും ഭാവിയിലെയും വെല്ലുവിളികളെ നേരിടുന്നതിന് ട്രായ് പോലുള്ള റെഗുലേറ്റര്‍മാര്‍ക്കും 'ഗവണ്‍മെന്റിന്റെ സമഗ്രസമീപനം' പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ന് നിയന്ത്രണം ഒരു മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല. സാങ്കേതികവിദ്യ വിവിധ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നു. അതുകൊണ്ടാണ് ഇന്ന് എല്ലാവരും സഹകരണ നിയന്ത്രണത്തിന്റെ ആവശ്യകത മനസിലാക്കുന്നത്. ഇതിനായി എല്ലാ റെഗുലേറ്റര്‍മാരും യോജിച്ച് പ്രവര്‍ത്തിക്കുകയും പൊതു പ്ലാറ്റ്ഫോമുകള്‍ വികസിപ്പിക്കുകയും മെച്ചപ്പെട്ട ഏകോപനത്തിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

-ND-

(Release ID: 1825990) Visitor Counter : 112