പ്രധാനമന്ത്രിയുടെ ഓഫീസ്‌

സിവില്‍ സര്‍വീസ് ദിനത്തില്‍ പൊതുഭരണമികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് പ്രധാനമന്ത്രി


''എന്നത്തെയും പോലെ ആകില്ല ഇന്ത്യ@100. വരുന്ന 25 വര്‍ഷത്തെ ഒന്നായി കാണണം. ഇപ്പോള്‍മുതല്‍ നമുക്ക് ഒരു കാഴ്ചപ്പാടുണ്ടാകണം. ഈ വര്‍ഷത്തെ ആഘോഷം നിര്‍ണായകമാകണം.''



''രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തില്‍ മാറ്റമുണ്ടാകണം. അവരുടെ ജീവിതം സുഗമമാകണം. ആ അനായാസത അവര്‍ക്ക് അനുഭവിക്കാനും കഴിയണം''



''സ്വപ്‌നത്തില്‍നിന്നു പരിഹാരത്തിലേക്കും പൂര്‍ത്തീകരണത്തിലേക്കുമുള്ള സാധാരണക്കാരന്റെ യാത്രയില്‍ ഓരോ ഘട്ടത്തിലും നാം കൈകോര്‍ക്കണം''



''ആഗോളതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നാം പിന്തുടരുന്നില്ലെങ്കില്‍, നമ്മുടെ മുന്‍ഗണനകളും കേന്ദ്രീകൃതമേഖലയും തിട്ടപ്പെടുത്തുന്നതിനു ബുദ്ധിമുട്ടനുഭവപ്പെടും. ഈ കാഴ്ചപ്പാടു മനസില്‍വച്ചാണു നമ്മുടെ പദ്ധതികളും ഭരണമാതൃകകളും വികസിപ്പിക്കേണ്ടത്.''



''സമൂഹത്തിന്റെ കഴിവുകളെ പരിപോഷിപ്പിക്കുകയും സ്വതന്ത്രമാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതു ഗവണ്‍മെന്റ് സംവിധാനത്തിന്റെ കടമയാണ്''



''ഭരണപരിഷ്‌കാരം നമ്മുടെ സ്വാഭാവികനിലപാടായിരിക്കണം''



''നമ്മുടെ തീരുമാനങ്ങളില്‍ 'രാഷ്ട്രം ആദ്യം' എന്നത് എപ്പോഴുമുണ്ടാകണം''



''ഇല്ലായ്മയുടെ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന നിയന്ത്രണങ്ങളും മാനസികാവസ്ഥയും നമ്മെ നിയന്ത്രിക്കരുത്; സമൃദ്ധിയുടെ മനോഭാവമാകണം നമുക്കുണ്ടാകേണ്ടത്''

''എനിക്കുള്ളതു രാജനീതിയുടെ സ്വഭാവവിശേഷങ്ങളല്ല; എന്നാല്‍ എനിക്കു സഹജമായുള്ളതു ജനനീതിയിലേക്കുള്ള ചായ്‌വാണ്''




Posted On: 21 APR 2022 1:11PM by PIB Thiruvananthpuram


സിവില്‍ സര്‍വീസ് ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ പൊതുഭരണമികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കേന്ദ്രമന്ത്രി ശ്രീ ജിതേന്ദ്ര സിങ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ പി കെ മിശ്ര, കാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി, സിവില്‍ സര്‍വീസ് ദിനത്തില്‍ എല്ലാ 'കര്‍മ്മയോഗി'കള്‍ക്കും ആശംസകള്‍ നേര്‍ന്നു. ഭരണം മെച്ചപ്പെടുത്താനും അറിവു പങ്കിടാനുമുള്ള നിര്‍ദേശത്തോടെയാണ് അദ്ദേഹം തുടങ്ങിയത്. എല്ലാ പരിശീലന അക്കാദമികളും ആഴ്ചതോറും പുരസ്‌കാരജേതാക്കളുടെ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും വെര്‍ച്വലായി പങ്കിടണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. രണ്ടാമതായി, പുരസ്‌കാരം നേടിയ പദ്ധതികളില്‍നിന്ന്, കുറച്ചു ജില്ലകളില്‍ നടപ്പാക്കുന്നതിനായി ഒരു പദ്ധതി തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതെക്കുറിച്ചുള്ള അനുഭവം അടുത്ത വര്‍ഷത്തെ സിവില്‍ സര്‍വീസ് ദിനത്തില്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

 
കഴിഞ്ഞ 20-22 വര്‍ഷമായി, ആദ്യം മുഖ്യമന്ത്രി എന്ന നിലയിലും പിന്നീടു പ്രധാനമന്ത്രി എന്ന നിലയിലും താന്‍ സിവില്‍ സര്‍വീസുകാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതു പരസ്പരം കാര്യങ്ങള്‍ മനസ്സിലാക്കുന്ന അനുഭവമാണ്. 'ആസാദി കാ അമൃത്' മഹോത്സവത്തിന്റെ വര്‍ഷമായതിനാല്‍ ഈ വര്‍ഷത്തെ ആഘോഷത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രത്യേക വര്‍ഷത്തില്‍ ജില്ലയിലെ മുന്‍ ഭരണകര്‍ത്താക്കളെ ജില്ലയിലേക്കു വിളിക്കണമെന്ന് അദ്ദേഹം നിലവിലെ ഭരണകര്‍ത്താക്കളോട് ആവശ്യപ്പെട്ടു. ഇതു ജില്ലയ്ക്കു പുത്തന്‍ ഊര്‍ജം പകരും. മുന്‍കാല അനുഭവം പകരുന്ന ജില്ലാഭരണസംവിധാനത്തിന്റെ കാഴ്ചപ്പാടോടെ സ്വാഗതാര്‍ഹമായ പുരോഗതിയുണ്ടാക്കുകയും ചെയ്യും. അതുപോലെ, സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് ഈ സുപ്രധാന വര്‍ഷത്തില്‍ സംസ്ഥാനത്തെ മുന്‍ ചീഫ് സെക്രട്ടറിമാരെയും കാബിനറ്റ് സെക്രട്ടറിമാരെയും വിളിക്കാവുന്നതാണ്. സ്വതന്ത്ര ഇന്ത്യയുടെ യാത്രയില്‍ ഗണ്യമായ സംഭാവന നല്‍കിയ ഭരണസംവിധാനത്തിന്റെ ഈ പതാകവാഹകരെ അനുസ്മരിക്കാനും പ്രയോജനം നേടാനും അതിലൂടെ കഴിയും. 'ആസാദി കാ അമൃത്' മഹോത്സവ വര്‍ഷത്തില്‍ സിവില്‍ സര്‍വീസിനെ ആദരിക്കുന്നതിനുള്ള ഉചിതമായ മാര്‍ഗമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അമൃതകാലം കേവലം ആഘോഷത്തിനോ കഴിഞ്ഞ കാലത്തെ പുകഴ്ത്താനോ വേണ്ടി മാത്രമുള്ളതല്ലെന്നും 75 മുതല്‍ 100ാം വര്‍ഷം വരെയുള്ള യാത്ര എന്നത്തെയും പോലെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ''എന്നത്തെയും പോലെ ആകില്ല ഇന്ത്യ @100. വരുന്ന 25 വര്‍ഷത്തെ ഒന്നായി കാണണം. ഇപ്പോള്‍ മുതല്‍ നമുക്ക് ഒരു കാഴ്ചപ്പാടുണ്ടാകണം. ഈ വര്‍ഷത്തെ ആഘോഷം നിര്‍ണായകമാകണം. ഓരോ ജില്ലയും ഈ മനോഭാവത്തോടെ നീങ്ങണം. പ്രയത്നങ്ങളില്‍ വീഴ്ചയുണ്ടാകരുത്. 1947ല്‍ ഈ ദിവസം സര്‍ദാര്‍ പട്ടേല്‍ നല്‍കിയ പ്രതിജ്ഞകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വേണ്ടി സ്വയം സമര്‍പ്പിക്കേണ്ട സമയമാണിത്.''- പ്രധാനമന്ത്രി പറഞ്ഞു.


നമ്മുടെ ജനാധിപത്യസംവിധാനത്തില്‍ നാം മൂന്നു ലക്ഷ്യങ്ങളില്‍ പ്രതിബദ്ധത പുലര്‍ത്തണമെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തില്‍ മാറ്റമുണ്ടാകണം; അവരുടെ ജീവിതം സുഗമമാകണം; ആ അനായാസത അവര്‍ക്ക് അനുഭവിക്കാനും കഴിയണം എന്നതാണ് ആദ്യലക്ഷ്യം. ഗവണ്‍മെന്റുമായുള്ള ഇടപെടലുകളില്‍ സാധാരണക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാകരുത്. ആനുകൂല്യങ്ങളും സേവനങ്ങളും ബുദ്ധിമുട്ടില്ലാതെ അവര്‍ക്കു ലഭ്യമാകണം. ''സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ പരിഹരിക്കുന്ന നിലയിലേക്കു കൊണ്ടുപോകുക എന്നതു വ്യവസ്ഥിതിയുടെ ഉത്തരവാദിത്വമാണ്. ഈ പരിഹാരം പൂര്‍ത്തിയാക്കലിലേക്ക് എത്തിക്കണം. അതു നമ്മുടെ എല്ലാവരുടെയും ലക്ഷ്യമായിരിക്കണം. സ്വപ്‌നത്തില്‍നിന്നു പരിഹാരത്തിലേക്കും പൂര്‍ത്തിയാക്കലിലേക്കുമുള്ള സാധാരണക്കാരന്റെ യാത്രയില്‍ ഓരോ ഘട്ടത്തിലും അവരെ കൈപിടിച്ചുയര്‍ത്താന്‍ നാമുണ്ടായിരിക്കണം''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാമതായി, ഇന്ത്യയുടെ വളര്‍ച്ചയും മാറുന്ന മുഖവും കണക്കിലെടുക്കുമ്പോള്‍, നാം എന്തു ചെയ്താലും അതു ലോകനിലവാരത്തിലാകണം എന്നത് അത്യന്താപേക്ഷിതമാണ്. ആഗോളതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നാം പിന്തുടരുന്നില്ലെങ്കില്‍, നമ്മുടെ മുന്‍ഗണനകളും കേന്ദ്രീകൃതമേഖലയും തിട്ടപ്പെടുത്തുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെടും. ഈ കാഴ്ചപ്പാടു മനസില്‍വച്ചാണു നമ്മുടെ പദ്ധതികളും ഭരണമാതൃകകളും വികസിപ്പിക്കേണ്ടത്- പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സംവിധാനങ്ങളും മാതൃകകളും പതിവായി പരിഷ്‌കരിക്കേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്നിന്റെ വെല്ലുവിളികളെ നേരിടാന്‍ നമുക്കു കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമതായി, നാം വ്യവസ്ഥയില്‍ എവിടെയാണെങ്കിലും നമ്മുടെ പ്രധാന ഉത്തരവാദിത്വം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ആണെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. പ്രാദേശിക തീരുമാനങ്ങളില്‍പോലും ഈ മാനദണ്ഡം പാലിക്കണം. നമ്മുടെ ഓരോ തീരുമാനവും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും കരുത്തുപകരാനുള്ള അതിന്റെ ശേഷിയെ വിലയിരുത്തണം. നമ്മുടെ തീരുമാനങ്ങളില്‍ 'രാഷ്ട്രം ആദ്യം' എന്നത് എപ്പോഴുമുണ്ടാകണം.

നമ്മുടെ രാജ്യം രാജകീയ സംവിധാനങ്ങളും രാജകീയ സിംഹാസനങ്ങളും കൊണ്ടു നിര്‍മ്മിച്ചതല്ല ഇന്ത്യയുടെ മഹത്തായ സംസ്‌കാരം. ആയിരക്കണക്കിനു വര്‍ഷങ്ങളായി നമുക്കുള്ള പാരമ്പര്യം സാധാരണക്കാരന്റെ ശക്തിയെ മുന്നോട്ടു കൊണ്ടുപോകുന്ന ഒന്നാണ്. പുരാതനമായ നമ്മുടെ അറിവുകളെ സംരക്ഷിച്ചുകൊണ്ടു മാറ്റത്തെയും ആധുനികതയെയും അംഗീകരിക്കാനുള്ള രാജ്യത്തിന്റെ മനോഭാവത്തെയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്- പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ കഴിവുകളെ പരിപോഷിപ്പിക്കുകയും സ്വതന്ത്രമാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതു ഗവണ്‍മെന്റ് സംവിധാനത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലും കാര്‍ഷിക മേഖലയിലുമുള്ള നൂതനാശയങ്ങളുടെ ഉദാഹരണങ്ങള്‍ അദ്ദേഹം നല്‍കി. അവയെ പരിപോഷിപ്പിക്കാനും പിന്തുണയ്ക്കാനും ഭരണാധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ടൈപ്പിസ്റ്റും സിത്താര്‍ വാദകനും തമ്മിലുള്ള വ്യത്യാസം പരാമര്‍ശിച്ച്, സ്വപ്നങ്ങളും ഉത്സാഹവും ലക്ഷ്യവും ഉള്ള ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''എല്ലാ നിമിഷവും കര്‍മനിരതനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിലൂടെ എനിക്കു മറ്റുള്ളവരെ സേവിക്കാനും നന്നായി ജീവിക്കാന്‍ സഹായിക്കാനും കഴിയും''- അദ്ദേഹം പറഞ്ഞു. അസാധാരണമായ വഴികള്‍ കണ്ടെത്താനും വ്യത്യസ്തമായി ചിന്തിക്കാനും ഉദ്യോഗസ്ഥരോടു ശ്രീ മോദി ആഹ്വാനം ചെയ്തു. ഭരണപരിഷ്‌കാരങ്ങള്‍ നമ്മുടെ സ്വാഭാവിക നിലപാടായിരിക്കണം. അവ പരീക്ഷണാത്മകവും കാലത്തിന്റെയും രാജ്യത്തിന്റെയും ആവശ്യങ്ങള്‍ക്കനുസരിച്ചും ഉള്ളതായിരിക്കണം. കാലഹരണപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കുന്നതും പാലിക്കേണ്ട ചട്ടങ്ങള്‍ ലഘൂകരിക്കുന്നതും തന്റെ പ്രധാന മുന്‍ഗണനകളില്‍പ്പെടുന്നു. സമ്മര്‍ദത്തിനടിപ്പെട്ടാകരുതു മാറ്റം. മറിച്ച്, മെച്ചപ്പെടുത്തലില്‍ സജീവമാകണം. ഇല്ലായ്മയുടെ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന നിയന്ത്രണങ്ങളും മാനസികാവസ്ഥയും നമ്മെ നിയന്ത്രിക്കരുത്. സമൃദ്ധിയുടെ മനോഭാവമാകണം നമുക്കുണ്ടാകേണ്ടത്. അതുപോലെ, വെല്ലുവിളികളോടു പ്രതികരിക്കുന്നതിനു പകരം അവ നാം മുന്‍കൂട്ടി കാണണം. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ രാജ്യത്തു നിരവധി വലിയ കാര്യങ്ങള്‍ സംഭവിച്ചു. ഈ കാമ്പെയ്നുകളില്‍ പലതും അതിന്റെ തുടക്കത്തില്‍ നിന്നും ഏറെ വ്യതിയാനം സംഭവിച്ചവയാണെന്നും അദ്ദേഹം പറഞ്ഞു. ''എനിക്കുള്ളതു രാജനീതിയുടെ സ്വഭാവവിശേഷങ്ങളല്ല. എന്നാല്‍ എനിക്കു സഹജമായുള്ളതു ജനനീതിയിലേക്കുള്ള ചായ്‌വാണ്''- പ്രധാനമന്ത്രി പറഞ്ഞു.

വ്യക്തിപരമായ ജീവിതത്തില്‍ പ്രധാന പരിഷ്‌കാരങ്ങള്‍ വരുത്തണമെന്ന് ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് അദ്ദേഹം ഉപസംഹരിച്ചത്. ശുചിത്വം, ജിഇഎം അല്ലെങ്കില്‍ യുപിഐ ഉപയോഗം അവരുടെ ജീവിതത്തില്‍ ഉണ്ടോ ഇല്ലയോ എന്നതൊക്കെ അദ്ദേഹം ഉദാഹരണമാക്കി.

 

സാധാരണ പൗരന്മാരുടെ ക്ഷേമത്തിനായി ജില്ലകള്‍/നിര്‍വഹണ യൂണിറ്റുകള്‍, കേന്ദ്ര/സംസ്ഥാന സംഘടനകള്‍ എന്നിവ നടത്തുന്ന അസാധാരണവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണു പൊതുഭരണമികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. മുന്‍ഗണനാടിസ്ഥാനത്തിലുള്ള പരിപാടികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനും നൂതനാശയങ്ങള്‍ക്കുമായാണു പുരസ്‌കാരം നല്‍കുന്നത്.

 ഇനിപ്പറയുന്ന മുന്‍ഗണനാടിസ്ഥാനത്തിലുള്ള അഞ്ചു പരിപാടികളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണു പുരസ്‌കാരങ്ങള്‍: (i) 'ജനപങ്കാളിത്തം' അഥവാ പോഷണ്‍ അഭിയാനിലെ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കല്‍ (ii) ഖേലോ ഇന്ത്യ പദ്ധതിയിലൂടെ കായികരംഗത്തും ക്ഷേമത്തിലുമുള്ള മികവ് പ്രോത്സാഹിപ്പിക്കല്‍ (iii) പ്രധാനമന്ത്രി സ്വനിധി യോജനയിലെ ഡിജിറ്റല്‍ പണമിടപാടുകളും സദ്ഭരണവും (iv) ഒരു ജില്ല ഒരു ഉല്‍പ്പന്ന പദ്ധതിയിലൂടെയുള്ള സമഗ്ര വികസനം (v) മനുഷ്യ ഇടപെടലില്ലാതെ തടസ്സങ്ങളില്ലാതെ, അങ്ങോളമിങ്ങോളമുള്ള സേവനവിതരണം. 

മുന്‍ഗണനാടിസ്ഥാനത്തിലുള്ള 5 പരിപാടികളിലും പൊതുഭരണം/സേവനങ്ങള്‍ വിതരണം ചെയ്യല്‍ തുടങ്ങിയ മേഖലകളിലെ നൂതനാശയങ്ങളിലുമായി ആകെ 16 പുരസ്‌കാരങ്ങളാണ് ഈ വര്‍ഷം സമ്മാനിച്ചത്.

**********

ND

(Release ID: 1818699) Visitor Counter : 133