പ്രധാനമന്ത്രിയുടെ ഓഫീസ്‌

കൊല്‍ക്കത്തയിലെ വികേ്ടാറിയ മെമ്മോറിയല്‍ ഹാളിലെ ബിപ്ലോബി ഭാരത് ഗാലറി രക്തസാക്ഷി ദിനത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


''ബിര്‍ഭും അക്രമം പോലുള്ള സംഭവങ്ങളിലെ അക്രമികളോടും അത്തരം കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നവരോടും ഒരിക്കലും പൊറുക്കരുതെന്ന് ഞാന്‍ ബംഗാളിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു''

''രാജ്യം ഇന്ന് അതിന്റെ ചരിത്രത്തേയും ഭൂതകാലത്തേയും ഊര്‍ജ്ജത്തിന്റെ ജീവനുള്ള ഉറവിടമായി കാണുന്നു''

''പുരാതന ശില്‍പ്പങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യത്തോടെ കടത്തികൊണ്ടുപോയിരുന്ന വിദേശത്ത് നിന്ന് രാജ്യത്തിന്റെ പൈതൃകം നവഇന്ത്യ മടക്കികൊണ്ടുവരുന്നു''

''പശ്ചിമ ബംഗാളിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും ഉയത്തുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ബിപ്ലോബി ഭാരത് ഗാലറി''

''പൈതൃക വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യയില്‍ രാജ്യവ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്''

''ഇന്നും നമ്മുടെ മുന്‍ഗണന ഭാരത-ഭക്തിയുടെ ശാശ്വതമായ വികാരത്തിനും, ഇന്ത്യയുടെ ഐക്യം, അഖണ്ഡത എന്നിവയ്ക്കുമായിരിക്കണം ''

''ആത്മവിശ്വാസം, സ്വാശ്രയത്വം, പുരാതന സ്വത്വം, ഭാവിയിലെ ഉന്നമനം എന്നിവയാണ് ഇന്ത്യയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട്. ഇതില്‍, കര്‍ത്തവ്യ ബോധത്തിനാണ് പരമപ്രധാനം''

''വിപ്ലവത്തിന്റെയും സത്യഗ്രഹത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെ സൃഷ്ടിപരമായ പ്രേരണയുടെയും ധാരകളാണ് ദേശീയ പതാകയിലെ കുങ്കുമവും വെള്ളയും പച്ചയും പ്രതിനിധീകരിക്കുന്നത്''

''നവഇന്ത്യയെ സംബന്ധിച്ചിടത്തോളം, കുങ്കുമനിറം കടമയെയും ദേശീയ സുരക്ഷയെയും പ്രതിനിധീകരിക്കുന്നു, വെള്ള സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്ക പ്രയാസ് (എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികാസം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം); പച്ച പരിസ്ഥിതി സംരക്ഷണത്തിനും നീല ചക്രം രാജ്യത്തിന്റെ നീല സമ്പദ്‌വ്യവസ്ഥയ്ക്കും വേണ്ടിയുള്ളതാണ്''

''ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന കയറ്റുമതി നമ്മുടെ വ്യവസായത്തിന്റെയും , സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും ഉല്‍പ്പാദന ശേഷിയുടെയും കരുത്തിന്റെയും നമ്മുടെ കാര്‍ഷിക മേഖലയുടെ ശക്തിയുടെയും പ്രതീകമാണ്''

Posted On: 23 MAR 2022 7:51PM by PIB Thiruvananthpuram

രക്തസാക്ഷി ദിനത്തിൽ   വികേ്ടാറിയ മെമ്മോറിയല്‍ ഹാളില്‍ ബിപ്ലോബി ഭാരത് ഗാലറി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ശ്രീ ജഗ്ദീപ് ധന്‍ഖര്‍, കേന്ദ്ര മന്ത്രി ശ്രീ ജി. കിഷന്‍ റെഡ്ഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബിര്‍ഭൂമിലെ അക്രമ സംഭവങ്ങളില്‍ ഇരയായവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, ഇത്തരമൊരു ഹീനമായ കുറ്റകൃത്യം ചെയ്തവര്‍ക്കുള്ള ശിക്ഷ സംസ്ഥാന ഗവണ്‍മെന്റ ഉറപ്പാക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു . കേന്ദ്രത്തിന്റെ എല്ലാ സഹകരണവും അദ്ദേഹം ഉറപ്പുനല്‍കി. ''ഇത്തരം സംഭവങ്ങളിലെ അക്രമികളോടും അത്തരം കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നവരോടും ഒരിക്കലും പൊറുക്കരുതെന്നും ഞാന്‍ ബംഗാളിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ ത്യാഗത്തിന്റെ കഥകള്‍ രാജ്യത്തിനായി അക്ഷീണം പ്രവര്‍ത്തിക്കാന്‍ നമുക്കെല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നുവെന്ന് രക്തസാക്ഷിദിനത്തില്‍ രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''നമ്മുടെ ഭൂതകാലത്തിന്റെ പൈതൃകം നമ്മുടെ വര്‍ത്തമാനകാലത്തെ നയിക്കുന്നു, മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. അതുകൊണ്ട്, ഇന്ന് രാജ്യം അതിന്റെ ചരിത്രത്തെയും ഭൂതകാലത്തെയും ജീവനുള്ള ഊര്‍ജ്ജ സ്രോതസ്സായി കാണുന്നു'', അദ്ദേഹം പറഞ്ഞു.
ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യത്തോടെ പുരാതന ശില്‍പ്പങ്ങള്‍ കടത്തികൊണ്ടുപോയ വിദേശത്തുനിന്നും നവ ഇന്ത്യ ഇന്ന് ഇന്ത്യയുടെ പൈതൃകത്തെ മടക്കികൊണ്ടുവരുന്നുവെന്ന് പ്രധാനമന്ത്രിപറഞ്ഞു. 2014-ന് മുമ്പുള്ള ദശാബ്ദങ്ങളില്‍ ഒരു ഡസന്‍ പ്രതിമകള്‍ മാത്രമേ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരാന്‍ കഴിഞ്ഞുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ ഇതിന്റെ എണ്ണം 225-ല്‍ അധികമായി വര്‍ദ്ധിച്ചതായി അദ്ദേഹം പറഞ്ഞു.

'നിര്‍ഭിക് സുഭാഷി'ന് ശേഷം കൊല്‍ക്കത്തയുടെ സമ്പന്നമായ പൈതൃകത്തിലേക്ക് ബിപ്ലോബി ഭാരത് ഗാലറിയുടെ രൂപത്തില്‍ ഒരു പുതിയ മുത്ത് കൂട്ടിചേര്‍ത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളിന്റെ പൈതൃകം സംരക്ഷിക്കാനും ഉയര്‍ത്താനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ബിപ്ലോബി ഭാരത് ഗാലറിയെന്ന് അദ്ദേഹം പറഞ്ഞു. വികേ്ടാറിയ മെമ്മോറിയല്‍, ഐക്കണിക് ഗാലറികള്‍, മെറ്റ്കാള്‍ഫ് ഹൗസ് തുടങ്ങിയ സംസ്ഥാനത്തിന്റെ പ്രതീകാത്മകമായ നാഴിക്കല്ലുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയായതായുംഅദ്ദേഹം അറിയിച്ചു. ''നമ്മുടെ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ഈ പ്രതീകങ്ങള്‍ ഇന്ത്യയുടെ ഇന്നത്തെയും ഭാവിയിലേയും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരട്ടെ, ഈ ദിശയിലുള്ള മഹത്തായ ശ്രമമാണിത്'', അദ്ദേഹം പറഞ്ഞു.
പൈതൃക വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനായി രാജ്യവ്യാപകമായ പ്രചാരണം ഇന്ത്യയില്‍ നടക്കുന്നുണ്ടെന്ന് ശ്രീ മോദി അറിയിച്ചു. സ്വദേശ് ദര്‍ശന്‍ പോലുള്ള നിരവധി പദ്ധതികളിലൂടെ പൈതൃക ടൂറിസത്തിന് പ്രചോദനം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദണ്ഡിയാത്രാ സ്മാരകം, ജാലിയന്‍ വാല സ്മാരകത്തിന്റെ നവീകരണം, സ്റ്റാച്യു ഓഫ് യൂണിറ്റി (ഏകതാ  പ്രതിമ), ദീന്‍ദയാല്‍ സ്മാരകം, ബാബാസാഹബ് സ്മാരകം, ഭഗവാന്‍ ബിര്‍സ മുണ്ട സ്മാരകം, അയോദ്ധ്യയിലേയും കാശിയിലേയും സ്‌നാനഘട്ടങ്ങളുടെ സൗന്ദര്യവല്‍ക്കരണം അല്ലെങ്കില്‍ ഇന്ത്യയിലെമ്പാടുമുള്ള ക്ഷേത്രങ്ങളുടെ നവീകരണം, തുടങ്ങിയ സംരംഭങ്ങളിലൂടെ പൈതൃക വിനോദസഞ്ചാരത്തിന് പുതിയ സാദ്ധ്യതകള്‍ തുറക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അടിമത്തത്തിന്റെ നൂറ്റാണ്ടുകളില്‍ മൂന്ന് ധാരകള്‍ സംയുക്തമായാണ് സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിപ്ലവത്തിന്റേയും സത്യാഗ്രഹത്തിന്റേയും പൊതു അവബോധത്തിന്റേയുമായിരുന്നു ഈ ധാരകള്‍. ദേശീയ പതാകയിലെ മൂവര്‍ണ്ണത്തെക്കുറിച്ച് പ്രധാനമന്ത്രി ദീര്‍ഘമായി സംസാരിച്ചു. ഈ മൂന്ന് ധാരകളും ത്രിവര്‍ണ പതാകയുടെ നിറങ്ങളില്‍ പ്രതിനിധീകരിക്കുന്നുണ്ട്, വിപ്ലവ ധാരയെ പ്രതിനിധീകരിക്കുന്ന കുങ്കുമനിറം, സത്യാഗ്രഹത്തിന്റെ വെള്ളനിറം, രാജ്യത്തിന്റെ സര്‍ഗ്ഗാത്മക സ്പന്ദനത്തെ അടയാളപ്പെടുത്തുന്ന പച്ച. ദേശീയ പതാകയിലെ നീലനിറം രാജ്യത്തിന്റെ സാംസ്‌കാരിക ബോധത്തെ പ്രതിനിധീകരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. നവഇന്ത്യയുടെ ഭാവി ദേശീയ പതാകയുടെ മൂന്ന് നിറങ്ങളിലാണ് താന്‍ ഇന്ന് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കുങ്കുമനിറം കര്‍ത്തവ്യത്തിനും ദേശീയ സുരക്ഷയ്ക്കും നമ്മെ പ്രചോദിപ്പിക്കുന്നു, വെള്ള എന്നത് 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' (എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികാസം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം) എന്നിവയുടെ പര്യായമാണ്; പച്ച എന്നത് പരിസ്ഥിതി സംരക്ഷണത്തിന്റേതാണ്, നീല ചക്രത്തില്‍ പ്രധാനമന്ത്രി രാജ്യത്തിന്റെ നീല സമ്പദ്‌വ്യവസ്ഥയെയാണ് കാണുന്നതും.
ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു, ആസാദ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികളുടെ ചെറുപ്പത്തെ പരാമര്‍ശിച്ചുകൊണ്ട്, ഇന്ത്യയിലെ യുവജനങ്ങള്‍ ഒരിക്കലും തങ്ങളെ കുറച്ചുകാണരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല. ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് നേടാന്‍ കഴിയാത്ത ഒരു ലക്ഷ്യവുമില്ല'', അദ്ദേഹം പറഞ്ഞു.


സ്വാതന്ത്ര്യസമരകാലത്ത് ഐക്യത്തിന്റെ നൂലിഴ വിവിധ പ്രദേശങ്ങളേയും ഭാഷകളേയും വിഭവങ്ങളേയും രാജ്യത്തെ സേവിക്കുന്നതിനും ദേശസ്‌നേഹത്തിനും വേണ്ടി ഉത്സാഹത്തോടെ ഒന്നിപ്പിച്ചുവെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു.'' ഭാരത ഭക്തിയുടെ ഈ ശാശ്വത വികാരത്തിനും, ഇന്ത്യയുടെ ഐക്യം, അഖണ്ഡത എന്നിവയ്ക്കുമായിരിക്കണം ഇന്നും നമ്മുടെ മുന്‍ഗണന. നിങ്ങളുടെ രാഷ്ട്രീയ ചിന്ത എന്തുമാകട്ടെ, നിങ്ങള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടതുമായിക്കോട്ടെ, എന്നാല്‍ ഇന്ത്യയുടെ ഐക്യത്തോടും അഖണ്ഡതയോടുമുള്ള ഏത് തരത്തിലുള്ള വിട്ടുവീഴ്ചയും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളോടു കാട്ടുന്ന ഏറ്റവും വലിയ വഞ്ചനയായിരിക്കും'', പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''നവഇന്ത്യയില്‍ ഒരു പുതിയ കാഴ്ചപ്പാടോടെ നാം മുന്നേറണം. ഈ പുതിയ കാഴ്ചപ്പാട് ഇന്ത്യയുടെ ആത്മവിശ്വാസം, സ്വാശ്രയത്വം, പൗരാണിക സ്വത്വം, ഭാവിയിലെ ഉന്നമനം എന്നിവയായിരിക്കണം. ഇതില്‍, കടമയുടെ ബോധമായിരിക്കണം പരമപ്രധാനം'' പ്രധാനമന്ത്രി തുടര്‍ന്നു.
''ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന കയറ്റുമതി നമ്മുടെ വ്യവസായത്തിന്റെയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും ഉല്‍പ്പാദന ശേഷിയുടെയും കരുത്തിന്റെയും നമ്മുടെ കാര്‍ഷിക മേഖലയുടെ ശക്തിയുടെയും പ്രതീകമാണ്'', ഇന്ന് കൈവരിച്ച 400 ബില്യണ്‍ ഡോളര്‍ അഥവാ 30 ലക്ഷം കോടി രൂപയുടെ ഉല്‍പ്പന്ന കയറ്റുമതി എന്ന നാഴികക്കല്ലിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികളുടെ സംഭാവനകളും ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനെതിരായ അവരുടെ സായുധ പ്രതിരോധവും ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരാ ആഖ്യാനത്തില്‍ പലപ്പോഴും ഈ ഭാഗത്തിന് അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടില്ല. 1947 വരെ നയിച്ച സംഭവങ്ങളുടെ സമഗ്രമായ വീക്ഷണം നല്‍കുകയും അതില്‍ വിപ്ലവകാരികള്‍ വഹിച്ച സുപ്രധാന പങ്ക് എടുത്തുകാട്ടുകയും ചെയ്യുക എന്നതാണ് ഈ പുതിയ ഗാലറിയുടെ ലക്ഷ്യം.
ബിപ്ലോബി ഭാരത് ഗാലറി വിപ്ലവ പ്രസ്ഥാനത്തിന് തുടക്കമിട്ട രാഷ്ട്രീയവും ബൗദ്ധികവുമായ പശ്ചാത്തലം ചിത്രീകരിക്കുന്നുണ്ട്. വിപ്ലവ പ്രസ്ഥാനത്തിന്റെ ജനനം, വിപ്ലവ നേതാക്കളുടെ സുപ്രധാന കÿൂടിച്ചേരലുകളുടെ രൂപീകരണം, പ്രസ്ഥാനത്തിന്റെ വ്യാപനം, ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ രൂപീകരണം, നാവിക കലാപത്തിന്റെ സംഭാവന എന്നിവയും മറ്റുള്ളവയ്‌ക്കൊപ്പം ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

DS


-ND-

(Release ID: 1808924) Visitor Counter : 128