പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാജ്യത്തങ്ങോളമിങ്ങോളമുള്ള സിഖ്പ്രമുഖരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


വീര്‍ ബാല്‍ ദിവസ്' പ്രഖ്യാപനത്തിലൂടെ ചാര്‍ സാഹിബ്‌സാദെയെ ആദരിച്ചതിന് സിഖ് സമുദായ നേതാക്കള്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു

ചാര്‍ സാഹിബ്‌സാദേയുടെ സംഭാവനയെയും ത്യാഗത്തെയും കുറിച്ച് രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള കുട്ടികളെയും 'വീര്‍ ബാല്‍ ദിവസ്' ബോധവാന്മാരാക്കും: പ്രധാനമന്ത്രി

സിഖ് സമൂഹത്തിന്റെ സേവന മനോഭാവത്തെ പ്രശംസിച്ച പ്രധാനമന്ത്രി, ഇതേക്കുറിച്ച് ലോകത്തെ കൂടുതല്‍ ബോധവാന്മാരാക്കേണ്ടതുണ്ടെന്ന് പറഞ്ഞു

സിഖ് സമുദായത്തിന്റെ ക്ഷേമത്തിനായി എന്റെ ഗവണ്‍മെന്റ് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി

സിഖ് സമുദായത്തിന്റെ ക്ഷേമത്തിനായി തുടര്‍ച്ചയായി സ്വീകരിച്ച നടപടികള്‍ക്ക് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ പ്രതിനിധികള്‍; ഹൃദയത്തില്‍ അദ്ദേഹം ഒരു സിഖുകാരനാണെന്ന് ഇത് കാണിക്കുന്നുവെന്നും പറഞ്ഞു


പോസ്റ്റഡ് ഓണ്‍: 18 FEB 2022 7:02PM by PIB Thiruvananthpuram

രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള സിഖ് പ്രമുഖരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ 7 കല്യാണ്‍ മാര്‍ഗ്ഗില്‍വച്ച്   കൂടിക്കാഴ്ച നടത്തി. സിഖ് സമുദായത്തിന്റെ ക്ഷേമത്തിനായി തുടര്‍ച്ചയായി നടപടികള്‍ സ്വീകരിക്കുന്നതിനും പ്രത്യേകിച്ച് ഡിസംബര്‍ 26 വീര്‍ബാല്‍ ദിവസായി പ്രഖ്യാപിച്ച തീരുമാനത്തിലൂടെ ചാര്‍ സാഹിബ്‌സാദയെ ആദരിച്ചതിനും പ്രതിനിധി സംഘം പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. പ്രതിനിധി സംഘത്തിലെ ഓരോ അംഗവും പ്രധാനമന്ത്രിയെ 'സിറോപാവോ', 'സിരി സാഹിബ്' എന്നിവ നല്‍കി ആദരിച്ചു.
രാജ്യത്തെ പല പ്രദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ചാര്‍ സാഹിബ്‌സാദേയുടെ സംഭാവനയെയും ത്യാഗത്തെയും കുറിച്ച് അറിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്‌കൂളുകളിലും കുട്ടികളുടെ മുന്നിലും സംസാരിക്കാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം ചാര്‍ സാഹിബ്‌സാദിനെ കുറിച്ച് സംസാരിക്കാറുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു. ഡിസംബര്‍ 26 വീര്‍ബാല്‍ ദിവസായി ആചരിക്കാനുള്ള തീരുമാനം രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള കുട്ടികളെ അവരെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് വളരെയധികം സഹായിക്കും.
തന്നെ സന്ദര്‍ശിച്ചതിന് സിഖ് സമുദായ നേതാക്കള്‍ക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി, തന്റെ വീടിന്റെ വാതിലുകള്‍ അവര്‍ക്കായി എപ്പോഴും തുറന്നിരിക്കുമെന്നും പറഞ്ഞു. അവരുമായുള്ള ബന്ധവും പഞ്ചാബില്‍ താമസിച്ച കാലത്ത് ഒരുമിച്ച് സമയം ചെലവഴിച്ചതും അദ്ദേഹം സ്മരിച്ചു.
സിഖ് സമൂഹത്തിന്റെ സേവന മനോഭാവത്തെ പ്രശംസിച്ച പ്രധാനമന്ത്രി, അതിനെക്കുറിച്ച് ലോകത്തെ കൂടുതല്‍ ബോധവാന്മാരാക്കേണ്ടതുണ്ടെന്നും പറഞ്ഞു. സിഖ് സമുദായത്തിന്റെ ക്ഷേമത്തിന് തന്റെ ഗവണ്‍മെന്റ് പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് സ്വീകരിച്ച നിരവധി നടപടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും ഗുരു ഗ്രന്ഥ സാഹിബ് പൂര്‍ണ്ണ ബഹുമതികളോടെ തിരികെ കൊണ്ടുവരാന്‍ നടത്തിയ പ്രത്യേക ക്രമീകരണങ്ങളെക്കുറിച്ചും അദ്ദേഹം ചര്‍ച്ച ചെയ്തു. സിഖ് തീര്‍ഥാടകര്‍ക്കായി കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി തുറന്നുകൊടുക്കാന്‍ നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ ഗവണ്മെന്റ്  സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
വീര്‍ബാല്‍ ദിവസ് ആഘോഷിക്കാനുള്ള തീരുമാനം രാജ്യത്തുടനീളമുള്ള കുട്ടികളെ ചാര്‍ സാഹിബ്‌സാദെയുടെ ത്യാഗത്തെക്കുറിച്ച് ബോധവാന്മാരാക്കുമെന്ന് ശ്രീ മഞ്ജീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു. കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി വീണ്ടും തുറക്കുന്നതിനും ലങ്കാറിലെ ജി.എസ്.ടി ഒഴിവാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ക്ക് ്ജതേദാര്‍ തഖ്ത് ശ്രീ പട്‌ന സാഹിബ് സിംഗ് സാഹിബ് ഗ്യാനി  രഞ്ജീത് സിംഗ് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. സിഖ് സമുദായത്തിന് വേണ്ടി പ്രധാനമന്ത്രി സ്വീകരിച്ച ഒന്നിലധികം നടപടികള്‍ അദ്ദേഹം ഹൃദയംകൊണ്ട് ഒരു സിഖുകാരനാണെന്ന് കാണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഭജനകാലത്ത് വന്‍തോതില്‍ ജീവന്‍ ബലിയര്‍പ്പിച്ച സിഖ് സമൂഹത്തിന്റെ സംഭാവനകള്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇതാദ്യമായാണ് അംഗീകരിക്കുന്നതെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ശ്രീ തര്‍ലോചന്‍ സിംഗ് പറഞ്ഞു. സിഖ് സമൂഹത്തിന്റെ സംഭാവനകള്‍ ലോക വേദിയിലെത്തിച്ചതിന് പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു.

-ND-


( റിലീസ് ഐ.ഡി: 1799402) സന്ദര്‍ശക കൗണ്ടര്‍ : 171