ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്: പുതിയ വിവരങ്ങള്‍


സ്വകാര്യ കോവിഡ് പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങളുടെ (പിസിവിസി) വാക്‌സിന്‍ ശേഖരണത്തിന്റെ അവസ്ഥയും പുരോഗതിയും അവലോകനം ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ചില സംസ്ഥാനങ്ങളില്‍ പിസിവിസികള്‍ വാക്‌സിന്‍ വാങ്ങുന്നതിലും കൈകാര്യം ചെയ്യലിലുമുള്ള വേഗതക്കുറവ് ആശങ്കാജനകം

സ്വകാര്യ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സംഭരണവും കൈകാര്യം ചെയ്യലും സുഗമമാക്കാന്‍ പ്രതിദിന അവലോകനം നടത്താന്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം

Posted On: 14 JUL 2021 2:05PM by PIB Thiruvananthpuram

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷന്റെ അധ്യക്ഷതയില്‍ വിവിധ സംസ്ഥാനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഉന്നതതല യോഗം ചേര്‍ന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡിഷ, തെലങ്കാന, അരുണാചല്‍ പ്രദേശ്, കര്‍ണാടകം, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നീ 15 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.

രാജ്യവ്യാപകമായി നടക്കുന്ന കോവിഡ് വാക്‌സിനേഷന്‍ പരിപാടിയുടെയും സമീപകാല നിര്‍ദേശങ്ങളുടെയും ഏവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍, ഈ സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ (പിസിവിസി) വാക്‌സിന്‍ സംഭരണത്തിന്റെയും കൈകാര്യം ചെയ്യലിന്റെയും പുരോഗതി അവലോകനം ചെയ്തു. ഓര്‍ഡര്‍ നല്‍കുന്നതിനുള്ള നിര്‍വഹണ ഇടമായി കോ-വിന്‍ പ്ലാറ്റ്ഫോം ഉപയോഗിക്കാമെന്ന് സംസ്ഥാനങ്ങളെ വീണ്ടും അറിയിച്ചു. ഈ കാര്യം സംഗ്രഹിക്കേണ്ടത് സംസ്ഥാനങ്ങളാണ്/കേന്ദ്രഭരണപ്രദേശങ്ങളാണ്.

പിസിവിസികളിലൂടെയുള്ള കുത്തിവയ്പുകള്‍ വൈകുന്നത് ഗുരുതര ആശങ്കയ്ക്ക് കാരണമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു. ആശങ്കയ്ക്കിടയാക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയും ഇനിപ്പറയുന്നവയില്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു:


1. പല സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളും (പിസിവിസി) ആവശ്യമായ വാക്‌സിനുകള്‍ക്കുള്ള കരാര്‍ നല്‍കിയിട്ടില്ല. പല സംസ്ഥാന ഗവണ്‍മെന്റുകളും പിസിവിസികളുടെ വാക്‌സിന്‍ സംഭരണം സുഗമമാക്കേണ്ടതുണ്ട്. പ്രതിദിന അവലോകനം നടത്തണമെന്നും ആവശ്യമുള്ള വാക്‌സിനുകളുടെ കരാര്‍ സ്വകാര്യ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് വേഗത്തില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.

2. ചിലയിടങ്ങളില്‍ കോവിഡ് വാക്സിനുള്ള കരാര്‍ സംസ്ഥാന ഗവണ്‍മെന്റിലൂടെ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കരാര്‍ ചെയ്യപ്പെട്ട വാക്സിനുകളുടെ മുഴുവന്‍ തുക നല്‍കിയിട്ടില്ല. ഒട്ടും പണം അടയ്ക്കാത്ത സാഹചര്യവുമുണ്ട്. കരാര്‍ നല്‍കിയതും അവയുടെ സംഭരണവും തമ്മിലുള്ള അന്തരം ഒഴിവാക്കാന്‍ സംസ്ഥാന ഗവണ്മെന്റുകള്‍ക്കും പിസിവിസികള്‍ക്കും നിര്‍ദ്ദേശം നല്‍കി.

3. ചില സംസ്ഥാനങ്ങള്‍ നല്‍കിയ തുകയ്ക്കനുസരിച്ചുള്ള വാക്‌സിനുകള്‍ സ്വീകരിച്ചിട്ടില്ല. ഇത്തരത്തിലുള്ള ഡോസുകള്‍ സ്വീകരിക്കുന്നതിന് സംസ്ഥാനങ്ങള്‍/പിസിവിസികള്‍ അതിവേഗം നടപടി സ്വീകരിക്കണം.

4. ചില സംസ്ഥാനങ്ങളില്‍, എത്തിച്ച വാക്‌സിനുകളേക്കാള്‍ കുറഞ്ഞ എണ്ണം വാക്‌സിനുകളാണ് കൈകാര്യം ചെയ്തത് എന്ന സാഹചര്യവുമുണ്ട്. ഇത് പരിശോധിക്കാനും ഉപയോഗിക്കാതിരിക്കുന്ന വാക്‌സിന്‍ ഡോസുകള്‍ വേഗത്തില്‍ നല്‍കുന്നത് ഉറപ്പാക്കാനും സംസ്ഥാനങ്ങള്‍ക്കും പിസിവിസികള്‍ക്കും നിര്‍ദ്ദേശം നല്‍കി.


പിസിവിസികളിലൂടെയുള്ള വാക്‌സിനേഷന്റെ വേഗത കുറയുന്ന സാഹചര്യത്തില്‍, പിസിവിസികളുടെ വാക്സിന്‍ സംഭരണത്തിന്റെ നിലയും പുരോഗതിയും ദിനംപ്രതി അവലോകനം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തടസ്സങ്ങള്‍ നീക്കാനായി പിസിവിസികളും വാക്‌സിന്‍ നിര്‍മാതാക്കളും തമ്മില്‍ ഫലപ്രദമായ ഏകോപനം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കി. കോവിഡ് വാക്‌സിന്‍ എത്രമാത്രം ലഭ്യമാണെന്ന് സംസ്ഥാനങ്ങള്‍ പൗരന്മാരെ മുന്‍കൂട്ടി അറിയിക്കേണ്ടത് ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

കോ-വിന്‍ കരാര്‍ നല്‍കുന്നതിനും ഡോസുകളുടെ പണം അടയ്ക്കുന്നതിനുമായി സംസ്ഥാനങ്ങളിലെ ഓറിയന്റ് നോഡല്‍ ഓഫീസര്‍മാര്‍ക്കും പിസിവിസികള്‍ക്കുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അഞ്ച് പ്രാദേശിക ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പരിശീലന സെഷനുകള്‍ ആവശ്യമുണ്ടോ എന്നറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനങ്ങളുടെ ആവശ്യകത അടിസ്ഥാനമാക്കി ഇതു സംഘടിപ്പിക്കും. അവലോകന യോഗത്തില്‍, ആവശ്യങ്ങള്‍ സമാഹരിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പങ്ക്, അതിവേഗം അയക്കുന്നതില്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളുടെ പങ്ക് എന്നിവയെക്കുറിച്ച് വിശദീകരിച്ചു.



(Release ID: 1735408) Visitor Counter : 250