പ്രധാനമന്ത്രിയുടെ ഓഫീസ്‌

ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായികതാരങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു.


കായികതാരങ്ങളുമായും അവരുടെ കുടുംബങ്ങളുമായും അനൗപചാരികവും നൈസര്‍ഗ്ഗികവുമായ കൂടിച്ചേരല്‍

135 കോടി ഇന്ത്യക്കാരുടെ ആശംസകളാണ് നിങ്ങള്‍ക്കെല്ലാവര്‍ക്കും രാജ്യത്തിന്റെ അനുഗ്രഹം: പ്രധാനമന്ത്രി

കളിക്കാര്‍ക്ക് മികച്ച പരിശീലന ക്യാമ്പുകള്‍, ഉപകരണങ്ങള്‍, അന്താരാഷ്ട്ര പരിഗണന എന്നിവ നല്‍കി: പ്രധാനമന്ത്രി

ഒരു പുതിയ ചിന്തയോടും പുതിയ സമീപനത്തോടും കൂടി രാജ്യം ഇന്ന് ഒപ്പം നില്‍ക്കുന്നു എന്നതിന് കായികപ്രതിഭകള്‍ സാക്ഷ്യം വഹിക്കുന്നു : പ്രധാനമന്ത്രി

ഇതാദ്യമായാണ് ഇത്രയുമധികം കളിക്കാര്‍ ഒളിമ്പിക്‌സിലും നിരവധി കായിക ഇനങ്ങളിലും യോഗ്യത നേടിയത്: പ്രധാനമന്ത്രി

ഇന്ത്യ ആദ്യമായി യോഗ്യത നേടിയ നിരവധി കായിക ഇനങ്ങളുണ്ട്: പ്രധാനമന്ത്രി

ഇന്ത്യക്കു വേണ്ടി ആര്‍പ്പുവിളിക്കുക നാട്ടുകാരുടെ ഉത്തരവാദിത്തമാണ്: പ്രധാനമന്ത്രി

Posted On: 13 JUL 2021 6:54PM by PIB Thiruvananthpuram

 ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ കായിക പ്രതിഭകളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. മല്‍സര ഇനങ്ങളില്‍ പങ്കെടുക്കുന്നതിന് മുമ്പായി കായിക പ്രതിഭകളെ പ്രചോദിപ്പിക്കുന്നതിനുള്ള ശ്രമമായിരുന്നു  പ്രധാനമന്ത്രിയുടെ ആശയവിനിമയം. യുവജനകാര്യ, കായിക മന്ത്രി  ശ്രീ അനുരാഗ് താക്കൂര്‍,  സഹമന്ത്രി ശ്രീ നിസിത് പ്രമാണിക്, നിയമ മന്ത്രി ശ്രീ കിരണ്‍ റിജിജു എന്നിവരും പങ്കെടുത്തു.

 അനൗപചാരികവും നൈസര്‍ഗ്ഗികവുമായ ആശയവിനിമയത്തില്‍ പ്രധാനമന്ത്രി കായിക പ്രതിഭകളെ പ്രചോദിപ്പിക്കുകയും അവരുടെ  കുടുംബങ്ങള്‍ അനുഷ്ടിച്ച ത്യാഗത്തിന് നന്ദി പറയുകയും ചെയ്തു.  ലോക അമ്പെയ്ത്    ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ  ദീപിക കുമാരിയുമായി സംസാരിക്കവെ, പ്രധാനമന്ത്രി അവരെ അഭിനന്ദിച്ചു.  അമ്പെയ്ത്ത് വഴി മാമ്പഴം പറിച്ചെടുത്താണ് അവളുടെ യാത്ര ആരംഭിച്ചതെന്നു പരാമർശിച്ച  പ്രധാനമന്ത്രി   കായികതാരമെന്ന നിലയിലുള്ള  യാത്രയെക്കുറിച്ച് ആരാഞ്ഞു  . പ്രയാസകരമായ സാഹചര്യങ്ങള്‍ക്കിടയിലും യാത്ര തുടരുന്നതിന് പ്രവീണ്‍ ജാദവിനെ (അമ്പെയ്ത്ത്) പ്രധാനമന്ത്രി പ്രശംസിച്ചു.  പ്രവീണിന്റെ കുടുംബവുമായി  പ്രധാനമന്ത്രി  സംവദിക്കുകയും അവരുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. ശ്രീ മോദി മറാത്തിയിലാണ്  കുടുംബവുമായി സംവദിച്ചു.

 നീരജ് ചോപ്രയുമായി (ജാവലിന്‍ ത്രോ) സംസാരിച്ച പ്രധാനമന്ത്രി ഇന്ത്യന്‍ സൈന്യവുമായുള്ള അദ്ദേഹത്തിന്റെ  അനുഭവത്തെക്കുറിച്ചും പരിക്കില്‍ നിന്ന് കരകയറുന്നതിനെക്കുറിച്ചും ചോദിച്ചു. പ്രതീക്ഷയുടെ ഭാരം കണക്കിലെടുക്കാതെ മികച്ചത് നല്‍കാന്‍ കായിക പ്രതിഭകളോടു ശ്രീ മോദി ആവശ്യപ്പെട്ടു. സ്പ്രിന്റ് താരം ദ്യുതി  ചന്ദുമായി പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത് അവരുടെ പേരിന്റെ അര്‍ത്ഥം' ശോഭയുള്ള' എന്നാണെന്നു പറഞ്ഞുകൊണ്ടാണ്. കായിക കഴിവുകളിലൂടെ പ്രകാശം പരത്തിയതിന് അദ്ദേഹം അവരെ അഭിനന്ദിക്കുകയും ചെയ്തു.  ഇന്ത്യ മുഴുവന്‍ കായികതാരങ്ങള്‍ക്ക് പിന്നിലുള്ളതിനാല്‍ നിര്‍ഭയമായി മുന്നോട്ട് പോകണം- അദ്ദേഹം നിര്‍ദേശിച്ചു. എന്തിനാണ് ബോക്‌സിംഗ് തിരഞ്ഞെടുത്തതെന്ന് ആശിഷ് കുമാറിനോട് പ്രധാനമന്ത്രി ചോദിച്ചു.  കൊവിഡുമായി എങ്ങനെ പൊരുതിയെന്നും പരിശീലനം എങ്ങനെ നിലനിര്‍ത്തുന്നുവെന്നും പ്രധാനമന്ത്രി ആരാഞ്ഞു.
പിതാവിനെ നഷ്ടപ്പെട്ടിട്ടും ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാത്തതിന് ആശിഷ് കുമാറിനെ പ്രധാനമന്ത്രി പ്രശംസിച്ചു. തിരിച്ചു വരവിന്റെ പാതയിൽ  കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയുടെ ശൃംഖല നല്കിത പിന്തുണയെ കായികതാരം അനുസ്മരിച്ചു .  സമാനമായ സാഹചര്യങ്ങളില്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറിന് പിതാവിനെ നഷ്ടപ്പെട്ട സന്ദര്‍ഭവും കളിക്കളത്തില്‍ പിതാവിന് ആദരാഞ്ജലി അര്‍പ്പിച്ച സന്ദര്‍ഭവും ശ്രീ മോദി അനുസ്മരിച്ചു.

 നിരവധി കായിക പ്രതിഭകള്‍ക്ക് മാതൃകയായി മാറിയ ബോക്‌സിംഗ് താരം മേരി കോമിനെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. പകര്‍ച്ചവ്യാധിയുടെ സമയത്ത് സ്വന്തം  കുടുംബത്തെ പരിപാലിക്കാനും അതേസമയം കായികരംഗത്ത് തുടരാനും എങ്ങനെ കഴിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചറിഞ്ഞു. അവരുടെ പ്രിയപ്പെട്ട പഞ്ചിനെക്കുറിച്ചും പ്രിയ കായികതാരത്തെക്കുറിച്ചും പ്രധാനമന്ത്രി ആരാഞ്ഞു. നല്ലതുവരട്ടെ എന്ന് അദ്ദേഹം അവര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയിലെ പരിശീലനത്തെക്കുറിച്ച്ണ് ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനോടു പ്രധാനമന്ത്രി ചോദിച്ചത്. പരിശീലനത്തില്‍ ഭക്ഷണത്തിന്റെ പ്രാധാന്യവും അദ്ദേഹം തിരക്കി. കുട്ടികളെ കായിക പ്രതിഭയാക്കാന്‍ ആഗ്രഹിക്കുന്ന മറ്റു മാതാപിതാക്കള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്ന ഉപദേശങ്ങളും നുറുങ്ങുകളും പ്രധാനമന്ത്രി സിന്ധുവിന്റെ മാതാപിതാക്കളോട് ചോദിച്ചു. ഒളിംപിക്സിൽ  അവർക്ക്   വിജയം ആശംസിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ കായിക പ്രതിഭകള്‍ വിജയം നേടി  തിരിച്ചെത്തുന്ന കായിക താരങ്ങളെ  സ്വാഗതം ചെയ്യുമ്പോൾ അവര്‍ക്കൊപ്പം ഐസ്‌ക്രീം കഴിക്കാനും താനുണ്ടാകുമെന്നു  പറഞ്ഞു,

 എന്തുകൊണ്ടാണ് കായികരംഗത്ത് താല്‍പര്യം കാണിച്ചതെന്ന് ഇലവേനില്‍ വളരിവനോട് (ഷൂട്ടിംഗ്)  പ്രധാനമന്ത്രി ചോദിച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍ വളര്‍ന്ന ഷൂട്ടറുമായി ശ്രീ മോദി വ്യക്തിഗതമായി സംസാരിക്കുകയും മാതാപിതാക്കളെ തമിഴില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. അവരുടെ പ്രദേശമായ മണി നഗറില്‍ നിന്നുള്ള എംഎല്‍എ ആയിരുന്ന ആദ്യകാലം അദ്ദേഹം ഓര്‍മ്മിച്ചു. പഠനത്തെയും കായിക പരിശീലനത്തെയും അവള്‍ എങ്ങനെ ഒന്നിച്ചു കൊണ്ടുപോകുന്നുവെന്ന് അദ്ദേഹം ചോദിച്ചറിഞ്ഞു.

 ഏകാഗ്രതയും മാനസിക ശേഷിയും മെച്ചപ്പെടുത്തുന്നതില്‍ യോഗയുടെ പങ്കിനെക്കുറിച്ച് സൗരഭ് ചൗധരിയുമായി (ഷൂട്ടിംഗ്)  പ്രധാനമന്ത്രി സംസാരിച്ചു.  മഹാമാരിയുടെ സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കി, മുമ്പത്തെയും ഇപ്പോഴത്തെയും ഒളിമ്പിക്‌സുകള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് മുതിര്‍ന്ന പ്രതിഭ ശരത് കമാലിനോട് (ടേബിള്‍ ടെന്നീസ്) പ്രധാനമന്ത്രി ചോദിച്ചു. അദ്ദേഹത്തിന്റെ  വിപുലമായ അനുഭവങ്ങൾ   മുഴുവന്‍ സംഘത്തെയും സഹായിക്കുമെന്ന് ശ്രീ മോദി പറഞ്ഞു.  പാവപ്പെട്ട കുട്ടികളെ കായികരംഗത്ത് പരിശീലിപ്പിച്ചതിന് മറ്റൊരു  പ്രഗത്ഭ ടേബിള്‍ ടെന്നീസ് താരമായ  മാനിക ബത്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.  കളിക്കുമ്പോള്‍ ബത്ര കയ്യില്‍ മൂവർണ്ണം  ധരിക്കുന്ന രീതിയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. നൃത്തത്തോടുള്ള അവളുടെ അഭിനിവേശം അവളുടെ കായികരംഗത്തെ സമ്മര്‍ദം ലഘൂകരിക്കുന്ന ഘടകമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും അദ്ദേഹം അന്വേഷിച്ചു.

കുടുംബ പാരമ്പര്യത്തിന്റെ  പേരിൽ വിനേഷ് ഫോഗാട്ട് (ഗുസ്തി)  നേരിടുന്ന  വലിയ പ്രതീക്ഷകളെ എങ്ങനെ നേരിടുന്നുവെന്ന് പ്രധാനമന്ത്രി ചോദിച്ചു. അവരുടെ  വെല്ലുവിളികളെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, അവ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് ചോദിച്ചു.  പിതാവിനോട് സംസാരിക്കുകയും അത്തരം വിശിഷ്ട പെൺമക്കളെ വളർത്തിയെടുക്കുന്നതിനുള്ള  വഴികളെക്കുറിച്ചും അദ്ദേഹം ചോദിച്ചു.

സംഭവിച്ച വലിയ പരിക്കിനെയും ആ സാഹചര്യം എങ്ങനെ മറികടന്നുവെന്നും അദ്ദേഹം സജന്‍ പ്രകാശിനോടു (നീന്തല്‍) ചോദിച്ചു.

 മന്‍പ്രീത് സിങ്ങുമായി (ഹോക്കി) സംസാരിച്ച പ്രധാനമന്ത്രി അദ്ദേഹവുമായി സംവദിക്കുന്നത് മേജര്‍ ധ്യാന്‍ ചന്ദ് തുടങ്ങിയ ഹോക്കി ഇതിഹാസങ്ങളെ ഓര്‍മ്മപ്പെടുത്തുന്നുവെന്നു പറഞ്ഞു. അദ്ദേഹത്തിന്റെ  ടീം  പാരമ്പര്യത്തെ സജീവമായി  നിലനിര്‍ത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.

 ടെന്നീസ് താരം സാനിയ മിര്‍സയുമായി സംസാരിക്കുമ്പോള്‍, ടെന്നീസ് രംഗത്തെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. പുതിയ കളിക്കാര്‍ക്ക് ഉപദേശം നല്‍കണമെന്ന് മുതിര്‍ന്ന പ്രതിഭയായ സാനിയയോട് അദ്ദേഹം നിര്‍ദേശിച്ചു. ടെന്നീസിലെ പങ്കാളിയുമായുള്ള അവരുടെ യോജിച്ചുപോക്കിനെക്കുറിച്ചും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 5-6 വര്‍ഷങ്ങളില്‍ കായികരംഗത്ത് സാനിയ കണ്ട മാറ്റത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചു. അടുത്ത കാലത്തായി ഇന്ത്യ ഒരു ആത്മവിശ്വാസത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും അത് പ്രകടനത്തില്‍ പ്രതിഫലിക്കുമെന്നും സാനിയ മിര്‍സ പറഞ്ഞു.

കായികതാരങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ, പകര്‍ച്ചവ്യാധി കാരണം കായികതാരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയാത്തതില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു.  മഹാമാരി നമ്മുടെ രീതിയിലും ഒളിമ്പിക്‌സിന്റെ വര്‍ഷത്തിലും മാറ്റം വരുത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  ഒളിമ്പിക്‌സിലെ കായികതാരങ്ങളെ ആശ്വസിപ്പിക്കാന്‍ പൗരന്മാരെ ഉദ്ബോധിച്ച അദ്ദേഹം തന്റെ മന്‍ കീ ബാത്ത് പ്രസംഗം അനുസ്മരിച്ചു. ചിയര്‍ 4 ഇന്ത്യയുടെ ജനപ്രീതി അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം മുഴുവന്‍ അവരുടെ പിന്നിലുണ്ടെന്നും  എല്ലാ നാട്ടുകാരുടെയും അനുഗ്രഹം അവര്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് നമോ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യാനും അവരുടെ കായികതാരങ്ങളെ സന്തോഷിപ്പിക്കാനും കഴിയും. അവിടെ ആവശ്യത്തിനായി പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.'135 കോടി ഇന്ത്യക്കാരുടെ ഈ ആശംസകള്‍ കായിക രംഗത്തേക്ക് പ്രവേശിക്കുന്നതിനുമുമ്പ് നിങ്ങള്‍ക്കെല്ലാവര്‍ക്കും രാജ്യത്തിന്റെ അനുഗ്രഹമാണ്,'' പ്രധാനമന്ത്രി പറഞ്ഞു.

 കായികതാരങ്ങള്‍ക്കിടയിലെ പൊതു സ്വഭാവവിശേഷങ്ങളായ ധൈര്യം, ആത്മവിശ്വാസം, പ്രസാദാത്മകത എന്നിവയേക്കുറിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ കായികതാരങ്ങള്‍ക്കും അച്ചടക്കം, സമര്‍പ്പണം, നിശ്ചയദാർഢ്യം എന്നിവയുടെ പൊതു ഘടകങ്ങളുണ്ട്. കായിക പ്രതിഭകളുടെ പ്രതിബദ്ധതയും മത്സരശേഷിയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമാന ഗുണങ്ങള്‍ പുതിയ ഇന്ത്യയിലും കാണപ്പെടുന്നു. കായിക പ്രതിഭകള്‍ പുതിയ ഇന്ത്യയെ പ്രതിഫലിപ്പിക്കുകയും രാജ്യത്തിന്റെ ഭാവിയെ പ്രതീകവല്‍കരിക്കുകയും ചെയ്യുന്നു.

 ഒരു പുതിയ ചിന്തയോടും പുതിയ സമീപനത്തോടും കൂടി രാജ്യം ഇന്ന് ഓരോ കളിക്കാരോടും ഒപ്പം നില്‍ക്കുന്നു എന്നതിന് എല്ലാ കായികതാരങ്ങളും സാക്ഷികളാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് നിങ്ങളുടെ പ്രചോദനം രാജ്യത്തിന് പ്രധാനമാണ്. കായികതാരങ്ങള്‍ക്ക് അവരുടെ മുഴുവന്‍ കഴിവുകളും സ്വതന്ത്രമായി പ്രകടിപ്പിക്കാനും അവരുടെ പ്രതിഭയും സാങ്കേതികതയും മെച്ചപ്പെടുത്താനും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  കായിക പ്രതിഭകളെ പിന്തുണയ്ക്കുന്നതിനായി സമീപകാലത്ത് വരുത്തിയ മാറ്റങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 കളിക്കാര്‍ക്ക് മികച്ച പരിശീലന ക്യാമ്പുകളും മികച്ച ഉപകരണങ്ങളും ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇന്ന്, കളിക്കാര്‍ക്ക് കൂടുതല്‍ അന്താരാഷ്ട്ര ശ്രദ്ധ നല്‍കുന്നു. കായിക അനുബന്ധ സ്ഥാപനങ്ങള്‍ കായികതാരങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതിനാല്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചതായി അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഇത്രയും കൂടുതല്‍ കളിക്കാര്‍ ഒളിമ്പിക്‌സിന് യോഗ്യത നേടിയത് എന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.  'ഫിറ്റ് ഇന്ത്യ', 'ഖേലോ ഇന്ത്യ' തുടങ്ങിയ പ്രചാരണങ്ങളാണ് ഇതിന് കാരണമായത്. ഇന്ത്യയില്‍ നിന്നുള്ള കളിക്കാര്‍ നിരവധി കായിക ഇനങ്ങളില്‍ ആദ്യമായി പങ്കെടുക്കുന്നു. ഇന്ത്യ ആദ്യമായി യോഗ്യത നേടിയ നിരവധി കായിക ഇനങ്ങളുണ്ട്.

 യുവ ഇന്ത്യയുടെ ആത്മവിശ്വാസവും ഊര്‍ജ്ജവും കൊണ്ട്, വിജയം മാത്രം പുതിയ ഇന്ത്യയുടെ ശീലമായി മാറുന്ന ദിവസം വിദൂരമല്ലെന്ന ശുഭാപ്തി വിശ്വാസം പ്രധാനമന്ത്രി പ്രകടിപ്പിച്ചു. കളിക്കാര്‍ക്ക് ഏറ്റവും മികച്ചത് നല്‍കാന്‍ അദ്ദേഹം ഉപദേശിക്കുകയും ഇന്ത്യക്കുവേണ്ടി ആര്‍പ്പുവിളിക്കാന്‍ നാട്ടുകാരോട് ആവശ്യപ്പെടുകയും ചെയ്തു



(Release ID: 1735234) Visitor Counter : 224