പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹൈദരാബാദിലെ എഎംഎയില്‍ സെന്‍ഗാര്‍ഡനും കൈസെന്‍ അക്കാദമിയും ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം.

Posted On: 27 JUN 2021 12:54PM by PIB Thiruvananthpuram

നമസ്‌കാരം.
നിങ്ങള്‍ക്കെല്ലാവര്‍ക്കും സുഖമാണോ
ഇന്ത്യാ ജപ്പാന്‍ ഉഭയകക്ഷി ബന്ധങ്ങളിലെ ആത്മ പ്രചോദനത്വത്തിന്റെയും ആധുനികതയുടെയും പ്രതീകമാണ് സെന്‍ഗാര്‍ഡനും കൈസെന്‍ അക്കാദമിയും. ജപ്പാനീസ് സെന്‍ഗാര്‍ഡനും കൈസെന്‍ അക്കാദമിയും സ്ഥാപിക്കുക വഴി ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ഇരു രാജ്യങ്ങളിലെയും പൗരന്മാരെ കൂടുതല്‍ ബന്ധിപ്പിക്കുകയും ചെയ്യും എന്ന് ഞാന്‍ വിശ്വസിക്കുന്നു.  ഹ്യോഗോ പെര്‍ഫക്ച്ചര്‍ നേതാക്കളോടും എന്റ് സ്‌നേഹിതനും ഗവര്‍ണറുമായ തോഷിസോ ഇഡോയോടും ഇതിന് ഞാന്‍ പ്രത്യേകമായി നന്ദി പറയുന്നു. ഗവര്‍ണര്‍ ഇഡോ 2017 ല്‍ അഹമ്മദാബാദില്‍ വന്നിരുന്നു. അഹമ്മദാബാദില്‍ ഇപ്പോള്‍ സെന്‍ഗാര്‍ഡനും കൈസെന്‍ അക്കാദമിയും സ്ഥാപിക്കുന്നതിന് കാരണഭൂതരായിരിക്കുന്നത് അദ്ദേഹവും ഹ്യോഗോ ഇന്റര്‍ നാഷണല്‍ അസോസിയേഷനുമാണ്. ഗുജറാത്തിലെ ഇന്ത്യാ ജപ്പാന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷനിലെ സഹപ്രവര്‍ത്തകരെയും ഞാന്‍ അഭിനന്ദിക്കുന്നു. അവര്‍ ല്ലൊവരും ഒരു പോലെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുകയും ഇന്ത്യാ ജപ്പാന്‍ ബന്ധങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകരുകയും ചെയ്തു. ജപ്പാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് സ്റ്റഡി സെന്ററാണ് അതിന് ഉദാഹരണം.
സുഹൃത്തുക്കളെ,
ഇന്ത്യയും ജപ്പാനും പുരോഗതിക്കും വളര്‍ച്ചയ്ക്കും മാത്രമല്ല പ്രതിജ്ഞാബദ്ധമായിരിക്കുന്നത് മറിച്ച് ആഭ്യന്തര സമാധാനത്തിനും അഭിവൃദ്ധിയ്ക്കും തുല്യ പ്രാധാന്യം നല്കിയിരിക്കുന്നു. സമാധാനത്തിനും ലാളിത്യത്തിനും വേണ്ടിയുള്ള ദാഹത്തിന്റെ മനോഹരമായ ആവിഷ്‌കാരമാണ് ജപ്പാനീസ് സെന്‍ ഗാര്‍ഡന്‍. നൂറ്റാണ്ടുകളായി ഇന്ത്യയിലെ ജനങ്ങള്‍ ശാന്തിയുടെയും ലാളിത്യത്തിന്റെയും തുല്യതയുടെയും മിന്നൊളികള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്നത്  യോഗയിലൂടെയും ആദ്ധ്യാത്മികതയിലൂടെയുമാണ്. എന്തായാലും ജപ്പാനീസ് ഭാഷയിലെ  സെന്‍ എന്നാല്‍ ഇന്ത്യയില്‍ അര്‍ത്ഥം ധ്യാനം എന്നാണ് . ഈ ധ്യാനമാണ് ശ്രീബുദ്ധന്‍ ബുദ്ധമതത്തിലൂടെ ലോകത്തിനു  നല്‍കിയത്.  കൈസെന്‍ എന്ന സങ്കല്പം സ്ഥിരമായി മുന്നോട്ടു പോകാനുള്ള നമ്മുടെ വര്‍ത്തമാന കാല ഏഗ്രതയുടെയും പ്രതിബദ്ധതയുടെയും തെളിവും ശക്തിയുമാണ്.
കൈസെന്‍ എന്ന പദത്തിനര്‍ത്ഥം അഭിവൃദ്ധി എന്നാണ് എന്ന് നിങ്ങളില്‍ പലര്‍ക്കും അറിയാം. എന്നാല്‍ അതിന്റെ ആന്തരീകാര്‍ത്ഥം അതിനെക്കാള്‍ വിശാലമാണ്.അത് അഭിവൃദ്ധിയില്‍ മാത്രമല്ല ഊന്നുന്നത് മറിച്ച് സുസ്ഥിര അഭിവൃദ്ധിയിലാണ്.
സുഹൃത്തുക്കളെ,
ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയി അധികം വൈകാതെ തന്നെ സംസ്ഥാനത്ത് ആദ്യമായി കൈസെനുമായി ബന്ധപ്പെട്ട ഗൗരവമായ പരിശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഞങ്ങള്‍ കൈസെന്‍ പൂര്‍ണമായി പഠിച്ചു, പിന്നീട് നടപ്പിലാക്കി. അങ്ങനെ  ആദ്യമായി 2004 ല്‍ ഭരണ പരിശീലത്തില്‍ അതിനു പ്രാധാന്യം നല്‍കി. തൊട്ടടുത്ത വര്‍ഷം 2005 ല്‍ ഗുറാത്തിലെ ഉന്നത തല ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കെല്ലാം  കൈസെന്‍ പരിശീലനം നല്‍കി. പിന്നീട് അത് സംസ്ഥാനത്തെ വിദ്യാഭ്യസ സമ്പ്രദായത്തിലും എല്ലാ ഗവണ്‍മെന്റ് ഓഫീസുകളിലും നടപ്പില്‍ വരുത്തുകയും ചെയ്തു. ഞാന്‍ ഇവിടെ സൂചിപ്പിച്ച സുസ്ഥിര അഭിവൃദ്ധി തുടരുകയും ചെയ്തു. ഗവണ്‍മെന്റ് ഓഫീസുകളില്‍ നിന്ന്  ലോഡുകണക്കിന് അനാവശ്യ സാധനങ്ങള്‍ പുറത്തേയ്ക്ക് മാറ്റി നടപടിക്രമങ്ങള്‍ നവീകരിച്ചു, ലളിതമാക്കി.
്തുപോലെ തന്നെ കൈസെനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആരോഗ്യ വകുപ്പിലും വലിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും കൈസെന്‍ പരിശീലനം നല്‍കി. വിവിധ വകുപ്പുകള്‍ക്ക് വേണ്ടി ശില്പ ശാലകള്‍ സംഘടിപ്പിച്ചു, നടപടികളില്‍ ജോലി ചെയ്തു, ജനങ്ങളെ വ്യാപൃതരാക്കി അതുമായി ബന്ധിപ്പിച്ചു. ഇതെല്ലാം ഭരണത്തില്‍ വലിയ സ്വാധീനം സൃഷ്ടിച്ചു.
സുഹൃത്തുക്കളെ,
നമുക്കെല്ലാം അറിയാം പുരോഗതിയില്‍  ഭരണം വളരെ സുപ്രധാനമാണ്. അത് വ്യക്തികളുടെ വികസനമായാലും സ്ഥാപനത്തിന്റെതായാലും രാജ്യത്തിന്റതായാലും. ഗുജറാത്തില്‍ നിന്നു ഞാന്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ കൈസെനില്‍ എനിക്കു ലഭിച്ച അനുഭവവും ഞാന്‍ എനിക്കൊപ്പം കൊണ്ടുവന്നു. ഞങ്ങള്‍ അത് പ്രധാനമന്ത്രിയുടെ ഓഫീസിലും കേന്ദ്ര ഗവണ്‍മെന്റിന്റെ മറ്റ് വിവിധ വകുപ്പുകളിലും നടപ്പിലാക്കി. ഇത് നടപടിക്രമങ്ങളെ ലഘൂകരിക്കുകയും ഓഫീസ് അന്തരീക്ഷം പ്രസാദാത്മകമാക്കുകയും ചെയ്തു.  ഇന്ന് കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളിലും സ്ഥാപനങ്ങളിലും നിരവധി വകുപ്പുകളിലും കൈസെന്‍ ഉപയോഗിക്കുന്നു.
സുഹൃത്തുക്കളെ,
ജപ്പാനില്‍ നിന്നും ഈ പരിപാടിക്കായി എത്തിയിരിക്കുന്ന നമ്മുടെ അതിഥികള്‍ക്ക് അറിയാം എനിക്ക് ജപ്പാനുമായുള്ള വ്യക്തിബന്ധം. ജപ്പാനിലെ ജനങ്ങളുടെ സ്‌നേഹം, അവരുടെ തൊഴില്‍ സംസ്‌കാരം, കഴിവുകള്‍, അച്ചടക്കം എല്ലാം നമ്മെ വളരെ സ്വാധീനിക്കാന്‍ പോന്നതാണ്. അതുകൊണ്ടാണ്  ഗുജറാത്തിനെ ജപ്പാന്റെ ചെറിയ പതിപ്പാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് ഞാന്‍ പറയാറുള്ളത് .  എപ്പോഴെല്ലാം, ജപ്പാനില്‍ നിന്നുള്ളവര്‍ ഗുജറാത്തില്‍ വന്നാലും അപ്പോഴെല്ലാം അവര്‍ക്ക് സ്വന്തം നാട്ടിലെ ഊഷ്മളതയും സ്വകീയതയും അനുഭവപ്പെടണം എന്നതാണ് അതിന്റെ പിന്നിലുള്ള ആശയം.  ഊര്‍ജ്ജസ്വല ഗുജറാത്ത് ഉച്ച്‌കോടിയില്‍ തുടക്കം മുതല്‍ തന്നെ ജപ്പാന്‍ പങ്കാളിയായി ചേര്‍ന്ന കാര്യം ഞാന്‍ ഓര്‍മ്മിക്കുന്നു. ഇന്നും ഊര്‍ജ്ജസ്വല ഗുജറാത്ത് ഉച്ച്‌കോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ഏറ്റവും വലിയ പ്രതിനിധി സംഘം  ജപ്പാനില്‍ നിന്നു തന്നെ.  ഗുജറാത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും സാധ്യതകളില്‍ ജപ്പാന്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കൃതജ്ഞതയോടെയെ ഓര്‍മ്മിക്കാനാവൂ.
ഇന്ന് ജപ്പാനിലെ മികച്ച കമ്പനികള്‍ എല്ലാം ഗുജറാത്തിലുണ്ട്. അവയുടെ സംഖ്യ ഇന്ന 135 ല്‍ അധികമുണ്ട്. ഗുജറാത്തിലെ എല്ലാ മേഖലയിലും ജപ്പാന്റെ  സാന്നിധ്യമുണ്ട്, വാഹനം മുതല്‍ ബാങ്കിംങ് വരെ. നിര്‍മ്മാണം മുതല്‍ മരുന്നു കമ്പനികള്‍ വരെ. സുസുകു ഹോണ്ട, മിത്‌സുബിഷി, ടൊയോട്ട, ഹിറ്റാച്ചി, തുടങ്ങി എത്രയോ കമ്പനികള്‍ ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്നു.ഗുജറാത്തിലെ യുവാക്കളുടെ നൈപുണ്യ വികസനത്തിലും ഇവര്‍ സഹായിക്കുന്നു എന്നതാണ് മറ്റൊരു സുപ്രധാനം കാര്യം. എല്ലാ വര്‍ഷവും ഗുജറാത്തിലെ മൂന്ന് ജപ്പാന്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നൂറുകണക്കിന് ചെറുപ്പക്കാരാണ് പരിശീലനം നേടി പുറത്തു വരുന്നത്.ഗുജറാത്തിലെ സാങ്കേതിക സര്‍വകലാശാലകളും ഐടിഐകളുമായി നിരവധി കമ്പനികള്‍ക്ക് അടുത്ത ബന്ധമുണ്ട്.
സുഹൃത്തുക്കളെ,
ഗുജറാത്തും ജപ്പാനും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയാന്‍ പോയാല്‍ സമയം തികയില്ല. അടുപ്പം, സ്‌നേഹം, മറ്റുള്ളവരുടെ മനോഭാവം  ആവശ്യങ്ങള്‍  എന്നിവയെ സംബന്ധിച്ച ധാരണ ഇവയെല്ലാം വഴി ശക്തിപ്പെടുത്തിയതാണ് ഈ ബന്ധം. ഗുജറാത്ത് എന്നും ജപ്പാന് വലിയ പ്രാധാന്യം നല്കുന്നുണ്ട്. ജെട്രോ,  അഹമ്മദ്ബാദ് ബിസിനസ് സപ്പോര്‍ട്ട് സെന്റര്‍  സംവിധാനം തുറക്കുകയും ഒരേ സമയം അഞ്ചു കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്ഥലസൗകര്യം ലഭ്യമാക്കുകയും ചെയ്തു. നിരവധി ജപ്പാന്‍ കമ്പനികള്‍ക്ക്  ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. പഴയ കാലം ഓര്‍ക്കുമ്പോള്‍ ചെറിയ കാര്യങ്ങള്‍ക്കു പോലും ഗുജറാത്തിലെ ജനങ്ങള്‍ പ്രാധാന്യം കൊടുക്കുന്ന കാര്യം മനസില്‍ വരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ ജപ്പാനില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘവുമായി സംസാരിക്കുമ്പോള്‍ അവിചാരിതമായി ഒരു വിഷയം കടന്നു വന്നു.വിഷയം വളരെ താല്‍പര്യമുള്ളതായിരുന്നു. ജപ്പാനിലെ ജനങ്ങള്‍ക്ക് ഗോള്‍ഫ് വളരെ ഇഷ്ടമാണ്. പക്ഷെ ഗുജറാത്തില്‍  അവര്‍ക്ക് കളിക്കാന്‍ ഗോള്‍ഫ് കോഴ്‌സുകള്‍ ഇല്ല. മീറ്റിങ്ങിനു ശേഷം ഗുജറാത്തില്‍ ഗോള്‍ഫ് കോഴ്‌സുകള്‍ വ്യാപകമായി നിര്‍മ്മിക്കപ്പെട്ടു. ഇന്നു ഗുജറാത്തില്‍ വേണ്ടത്ര ഗോള്‍ഫ് കോഴ്‌സുകള്‍ ഉണ്ട്. ഞാന്‍ സന്തോഷിക്കുന്നു.ജാപ്പാനീസ് വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടലുകളും യഥേഷ്ടം. ഗുജറാത്തില്‍ എത്തുന്ന ജപ്പാന്‍ പൗരന്മാര്‍ക്ക് ഇവിടം അന്യമാകാതിരിക്കാനുള്ള ശ്രമങ്ങള്‍ ആണ് ഇതെല്ലാം. ഗുജറാത്തില്‍ ജപ്പാനീസ് സംസാരിക്കുന്നവരുടെ സംഖ്യ വര്‍ധിപ്പിക്കുന്നതിനും ഞങ്ങള്‍ ശ്രമിച്ചു. ഇന്ന് ഗുജറാത്തിലെ കമ്പനികളില്‍ ജപ്പാന്‍ ഭാഷ അനായാസം കൈകാര്യെ ചെയ്യുന്നവര്‍ അനേകം. ഗുജറാത്തിലെ ഒരു സര്‍വകലാശാലയില്‍ ഇപ്പോള്‍ ജപ്പാനീസ് ഭാഷ പഠിപ്പിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാന്‍ സാധിച്ചു. അതൊരു നല്ല തുടക്കമാണ്. ജപ്പാനിലെ സ്‌കൂള്‍ സമ്പ്രദായത്തിന്റെ ഒരു മാതൃക കൂടി ഗുജറാത്തില്‍ ഉണ്ടാകണം എന്ന് എനിക്ക് ആഗ്രഹമുണ്ട്.
ജപ്പാനിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കടുത്ത ആരാധകനാണ് ഞാന്‍. അത് ഒരോ സമയം ആദുനികതയ്ക്കും ധാര്‍മിക മൂല്യങ്ങള്‍ക്കും ഊന്നല്‍ നല്കുന്നതാണ്. ജപ്പാനിലെ തായ്‌മെയ് സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.മറക്കാന്‍ സാധിക്കില്ല ആ അനുഭവം.ആ സ്‌കൂളിലെ കുട്ടികളുമായി സംവദിക്കാന്‍ കിട്ടയ സന്ദര്‍ഭം ജീവിതത്തിലെ അമൂല്യ നിമിഷങ്ങളാണ്.
സുഹൃത്തുക്കളെ,
നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌കാരത്തിലും ഭാവിയെക്കുറിച്ചുള്ള പൊതുവായ കാഴ്ച്ചപ്പാടിലും നാം ശക്തമായി വിശ്വസിക്കുന്നു. ിതിനെ അടിസ്ഥാനമാക്കി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ പ്രത്യേക നയതന്ത്ര - ആഗോള പങ്കാളിത്തം നാം തുടര്‍ച്ചയായി ശക്തിപ്പെടുത്തി വരുന്നു.ഇതിനായി പ്രധാന മന്ത്രിയുടെ ഓഫീസില്‍ ജപ്പാന്‍ പ്ലസ് എന്ന പ്രത്യേക ക്രമീകരണം ചെയ്തിട്ടുണ്ട്. ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി എന്റെ പ്രിയ സ്‌നേഹിതന്‍ ഷിന്‍സോ ആബെ ഗുജറാത്ത് സന്ദര്‍ശിച്ചതോടെയാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദത്തിന് ആക്കം കൂടിയത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ആരംഭിച്ചത് അദ്ദേഹത്തിന് വലിയ അമ്പരപ്പായി.ഇന്നും സംസാരിക്കുമ്പോള്‍ അദ്ദേഹം അന്നത്തെ ഗുജറാത്ത് യാത്രയെ കുറിച്ച് ആവേശത്തോടെ പറയാറുണ്ട്. ഇപ്പോഴത്തെ പ്രധാനമന്ത്രി യോഷിഹൈഡെ സുഗ വളരെ സൗമ്യനായ വ്യക്തിയാണ്. ഈ കോവിഡ് കാലഘട്ടത്തില്‍ ജപ്പാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന് വലിയ പ്രസക്തിയുണ്ട് എന്ന് സുഗയും ഞാനും വിശ്വസിക്കുന്നു. നമ്മുടെ പങ്കാളിത്തത്തിനും ആഗോള സുസ്ഥിതിക്കും പുരോഗതിക്കും സഹായകരമാകും എന്നാണ് ഞങ്ങള്‍ വിലയിരുത്തുന്നത്. അനേകം ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഈ വേളയില്‍ വളര്‍ച്ചയ്ക്കും ശാക്തീകരണത്തിനും നമ്മുടെ  സൗഹൃദവും ബന്ധവും  ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന്റെ മനോഹരമായ പ്രതിഫലമാണ് കെയ്‌സെന്‍ അക്കാദമി.
കെയ്‌സെന്‍ അക്കാദമി  ജപ്പാനിലെ തൊഴില്‍ സംസ്‌കാരം ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കുമെന്നും ജപ്പാനും ഇന്ത്യയും തമ്മിലുള്ള വ്യവസായ ഇടപെടലുകള്‍ സ്ഥാപിക്കുമെന്നും ഞാന്‍ കരുതുന്നു.ഈ ദിശയില്‍ നിലവിലുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും നമുക്ക് പുതിയ ഈര്‍ജ്ജം പകരണം. ഉദാഹരണത്തിന് ഗുജറാത്ത് സര്‍വകലാശാലയും ഒസാക്കയിലെ ഒട്ടേമണ്‍ ഗാക്വേിന്‍ സര്‍വകലാശാലയും തമ്മിലുള്ള ഇന്ത്യാ ജപ്പാന്‍ വിദ്യാര്‍ത്ഥി വിനിമയ പരിപാടി.   കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി, ഈ പരിപാടി നാം തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നു. ഇത് ഇനിയും വ്യാപിപ്പിക്കണം.  ഇരു രാജ്യങ്ങളും സ്ഥാപനങ്ങളു ം തമ്മില്‍  ഇത്തരം പങ്കാളിത്തം വികസിപ്പിക്കുന്നതിന് സാധിക്കും. ഈ ശ്രമങ്ങള്‍ തുടരും . അതിലൂടെ ഇന്ത്യയും ജപ്പാനും ഒരുമിച്ച് വികസനത്തിന്റെ പുത്തന്‍ ഉയരങ്ങള്‍ കീഴടക്കും. ടോക്യോ ഒളിമ്പിക്‌സ് സംഘടിപ്പിച്ചിരിക്കുന്ന ജപ്പാനും ആ രാജ്യത്തെ ജനങ്ങള്‍ക്കും ഞാന്‍  എല്ലാ ആശംസകളും നേരുന്നു.
നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വളരെ നന്ദി.

 

***



(Release ID: 1731088) Visitor Counter : 196