പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ പ്രവാസി ഭാരതീയരുടെ സംഭാവനയ്ക്കു പ്രശംസ

ആഗോള വെല്ലുവിളികളെ ലഘൂകരിക്കാന്‍ സഹായിക്കുന്നതില്‍ ഇന്ത്യ എല്ലായ്‌പ്പോഴും മുന്‍പന്തിയില്‍: പ്രധാനമന്ത്രി

Posted On: 09 JAN 2021 8:04PM by PIB Thiruvananthpuram

ജീവിക്കുന്ന രാജ്യത്തെ പ്രയാസങ്ങളെ അതിജീവിക്കുന്നതിന് കൊറോണ മഹാമാരിക്കാലത്ത് അവിടങ്ങളിലെ ഇന്ത്യക്കാര്‍ വഹിച്ച പങ്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പ്രവാസി ഭാരതീയ ദിവാസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിദേശ ഇന്ത്യക്കാരിലെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍, സാധാരണ പൗരന്മാര്‍ എന്നീ നിലകളില്‍ ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകളെ രാജ്യ മേധാവികളുമായുള്ള ചര്‍ച്ചയ്ക്കിടെ അവര് പ്രശംസിച്ചപ്പോള്‍ എല്ലായ്‌പ്പോഴും അഭിമാനം തോന്നിയതായും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ വിദേശ ഇന്ത്യക്കാരുടെ സംഭാവനക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

 വൈ 2 കെ പ്രതിസന്ധിയെയും ഇന്ത്യന്‍ ഫാര്‍മ വ്യവസായത്തിന്റെ മുന്നേറ്റത്തെയും കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയുടെ പങ്ക് ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ കഴിവുകള്‍ എല്ലായ്‌പ്പോഴും മനുഷ്യരാശിക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞു. ആഗോള വെല്ലുവിളികള്‍ ലഘൂകരിക്കുന്നതില്‍ ഇന്ത്യ എല്ലായ്‌പ്പോഴും മുന്‍പന്തിയിലാണ്. കൊളോണിയലിസത്തിനും ഭീകരതയ്ക്കുമെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ നേതൃത്വം ഈ ഭീഷണികളെ നേരിടാന്‍ ലോകത്തിന് കരുത്ത് പകര്‍ന്നു.

ഭക്ഷണം, ഫാഷന്‍, കുടുംബ മൂല്യങ്ങള്‍, ബിസിനസ്സ് മൂല്യങ്ങള്‍ തുടങ്ങി ഏതിലും ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം, വിദേശ ഇന്ത്യക്കാര്‍ക്കാണ് ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദേശ ഇന്ത്യക്കാരുടെ പരമ്പരാഗതി മൂല്യങ്ങളില്‍ ഊന്നിയുള്ള പെരുമാറ്റം ഇന്ത്യന്‍ രീതിയിലും മൂല്യങ്ങളിലും മറ്റുള്ളവര്‍ക്കു താല്‍പ്പര്യം സൃഷ്ടിച്ചു, ആത്മിര്‍ഭര്‍ ഇന്ത്യ എന്ന ലക്ഷ്യത്തോടെ ഇന്ത്യ നീങ്ങുമ്പോള്‍, വിദേശ ഇന്ത്യക്കാര്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും കാരണം ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങള്‍ അവര്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളില്‍ കൂടുതല്‍ വിശ്വാസം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 പകര്‍ച്ചവ്യാധിയോടുള്ള ഇന്ത്യയുടെ കാര്യശേഷിയുള്ള പ്രതികരണവും പ്രധാനമന്ത്രി പ്രവാസികളോട് വിശദീകരിച്ചു. ആഗോളതലത്തില്‍, വൈറസിനെതിരായ ഇത്തരത്തിലുള്ള ജനാധിപത്യ ഐക്യത്തിന് മറ്റൊരു ഉദാഹരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.  പിപിഇ കിറ്റുകള്‍, മാസ്‌കുകള്‍, വെന്റിലേറ്ററുകള്‍, പരിശോധനാ കിറ്റുകള്‍ എന്നിവ പോലുള്ള നിര്‍ണായക കാര്യങ്ങളെ ആശ്രയിച്ചിട്ടും, ഇന്ത്യ സ്വയം ആശ്രയിക്കാനുള്ള കഴിവ് വികസിപ്പിച്ചെടുക്കുക മാത്രമല്ല പലതും കയറ്റുമതി ചെയ്യാന്‍ തുടങ്ങി.  ഇന്ന്, ഏറ്റവും കുറഞ്ഞ മരണനിരക്കും വേഗത്തിലുള്ള രോഗമുക്തി നിരക്കും ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.  ലോകത്തിന്റെ ഫാര്‍മസി എന്ന നിലയില്‍, ഇന്ത്യ ലോകത്തെ സഹായിക്കുന്നു, കൂടാതെ തദ്ദേശീയമായി വികസിപ്പിച്ച രണ്ട് വാക്‌സിനുകള്‍ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി ആരംഭിക്കാന്‍ രാജ്യം തയ്യാറെടുക്കുമ്പോള്‍ ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുന്നു.

 പകര്‍ച്ചവ്യാധി കാലഘട്ടത്തില്‍ ആഗോള പ്രശംസ പിടിച്ചുപറ്റിയ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ (ഡിബിടി) അഴിമതിക്കു മൂക്കുകയറിടുന്നതില്‍ രാജ്യം കൈവരിച്ച പുരോതി പ്രധാനമന്ത്രി വിശദീകരിച്ചു.  അതുപോലെ, ദരിദ്രരുടെ ശാക്തീകരണവും പുനരുപയോഗ ഊര്‍ജ്ജമേഖലയിലെ മുന്നേറ്റവും രാജ്യത്തിനു കീര്‍ത്തി നല്‍കുന്നു.

 ഇന്നത്തെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി, ടെക് സ്റ്റാര്‍ട്ട്-അപ്പ് ഇക്കോസിസ്റ്റം, അതിന്റെ 'യൂണികോണ്‍സ്' എന്നിവ ഇന്ത്യയിലെ നിരക്ഷരതയേക്കുറിച്ചുള്ള പഴകിയ ധാരണകളെ അട്ടിമറിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം മുതല്‍ സംരംഭം വരെയുള്ള മേഖലകളില്‍ സമീപ മാസങ്ങളില്‍ വരുത്തത്തിയ പരിഷ്‌കരണങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹം വിദേശ ഇന്ത്യക്കാരെ ക്ഷണിച്ചു.  ഇക്കാര്യത്തില്‍ ഉല്‍പ്പാദനം ജനപ്രിയമാക്കുന്നതിനായി കൊണ്ടുവന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് സബ്‌സിഡീസ് സ്‌കീം അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.

മാതൃരാജ്യത്തിന്റെ എല്ലാ പിന്തുണയും പ്രധാനമന്ത്രി പ്രവാസികള്‍ക്ക് ഉറപ്പ് നല്‍കി. കൊറോണ കാലഘട്ടത്തില്‍ 45 ലക്ഷത്തിലധികം ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയ വന്ദേ ഭാരത് മിഷനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. വിദേശ ഇന്ത്യക്കാരുടെ തൊഴില്‍ സംരക്ഷിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം അറിയിച്ചു. ഗള്‍ഫില്‍ നിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന കുടിയേറ്റക്കാര്‍ക്കായി 'സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് അറൈവല്‍ ഡാറ്റാബേസ് ഫോര്‍ എംപ്ലോയ്മെന്റ് സപ്പോര്‍ട്ട്' (സ്വേഡ്‌സ്) മുന്‍കൈയെടുത്തു. പ്രവാസി ഭാരതീയരുമായി മികച്ച ബന്ധത്തിനും ആശയവിനിമയത്തിനുമായി തയ്യാറാക്കിയ ഗ്ലോബല്‍ പ്രവാസി റിഷ്ട പോര്‍ട്ടലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

മികച്ച നേതൃത്വത്തിനും മുഖ്യ പ്രഭാഷണത്തിനും സുരിനാം റിപ്പബ്ലിക്കിന്റെ ബഹുമാനപ്പെട്ട പ്രസിഡന്റ് ശ്രീ. ചന്ദ്രികപേര്‍സാദ് സന്തോഷിക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളെയും ക്വിസ് മത്സരത്തിലെ വിജയികളെയും ശ്രീ മോദി അഭിനന്ദിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി പ്രവാസികളോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പ്രവാസി ഭാരതീയരുടെ സംഭാവന രേഖപ്പെടുത്താന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഒരു പോര്‍ട്ടല്‍ തയ്യാറാക്കാന്‍ അദ്ദേഹം പ്രവാസികളോടും ഇന്ത്യന്‍ മിഷനുകളിലെ ആളുകളോടും ആവശ്യപ്പെട്ടു.

***



(Release ID: 1687418) Visitor Counter : 173