ധനകാര്യ മന്ത്രാലയം

കേരളം,പശ്ചിമ ബംഗാൾ എന്നീ രണ്ട് സംസ്ഥാനങ്ങൾ കൂടി ജി എസ് ടി നടപ്പാക്കിയത് മൂലമുണ്ടായ വരുമാന നഷ്ടം നികത്തുന്നതിന്, കേന്ദ്ര ഗവൺമെന്റിന്റെ ഓപ്ഷൻ- ഒന്ന് സ്വീകരിച്ചു.

Posted On: 25 NOV 2020 5:14PM by PIB Thiruvananthpuram

 

ജി എസ് ടി നടപ്പാക്കിയത് മൂലമുണ്ടായ വരുമാനനഷ്ടം നികത്തുന്നതിന് ഓപ്ഷൻ- ഒന്ന് സ്വീകരിക്കാനുള്ള സന്നദ്ധത കേരളം, പശ്ചിമ ബംഗാൾ സംസ്ഥാന ഗവൺമെന്റ്കൾ   കേന്ദ്രത്തെ അറിയിച്ചു. ഇതോടെ ഈ ഓപ്ഷൻ സ്വീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം 25 ആയി.നിയമസഭകളോട് കൂടിയ 3 കേന്ദ്രഭരണപ്രദേശങ്ങളും( ഡൽഹി,ജമ്മുകാശ്മീർ, പുതുച്ചേരി) ഓപ്ഷൻ- ഒന്ന് തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.

 

ജി എസ് ടി നടപ്പാക്കിയത് മൂലമുണ്ടായ വരുമാന നഷ്ട തുക, കേന്ദ്ര ഗവൺമെന്റ് അനുവദിച്ച പ്രത്യേക വായ്പ ജാലകം വഴി, സംസ്ഥാനങ്ങൾക്ക് ലഭിക്കും.2020 ഒക്ടോബർ 23 മുതൽ ഈ ഈ ജാലകം പ്രവർത്തന സജ്ജമാണ്.ഇതുവഴി കേന്ദ്ര ഗവൺമെന്റ് നാല് ഗഡുക്കളായി സംസ്ഥാനങ്ങൾക്ക് വേണ്ടി 24,000 കോടി രൂപ കടമെടുത്തു കഴിഞ്ഞു.2020 ഒക്ടോബർ 23, നവംബർ 2, നവംബർ 9,  നവംബർ 23 എന്നീ ദിവസങ്ങളിലായി,  ഓപ്ഷൻ- ഒന്ന് തിരഞ്ഞെടുത്ത എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ഗവൺമെന്റ് ഈ തുക കൈമാറി. അടുത്തഘട്ടം കടമെടുക്കൽ വഴി സംഭരിക്കുന്ന തുക, ഇനിമുതൽ കേരളത്തിനും പശ്ചിമബംഗാളിനും  ലഭിക്കും.

ഓപ്ഷൻ- ഒന്ന് തെരഞ്ഞെടുക്കുന്നത് വഴി  ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുണ്ടായ വരുമാന നഷ്ടം പരിഹരിക്കുന്നതിന്,പ്രത്യേക ജാലക സംവിധാനം വഴി വായ്പ എടുക്കുന്നതിനുള്ള അനുമതി ലഭിക്കും. കൂടാതെ ,2020 മെയ് 17ന് ആത്മ നിർഭർ  ഭാരത് പദ്ധതിയുടെ ഭാഗമായി കേന്ദ്ര  ഗവൺമെന്റ് അനുവദിച്ച 2 ശതമാനം അധിക വായ്പയിൽ നിന്ന്, സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 0.50% അവസാന ഗഡുവായി നിരുപാധികം വായ്പ എടുക്കാനുള്ള അനുമതിയും സംസ്ഥാനങ്ങൾക്ക് ലഭിക്കും.1.1 ലക്ഷം കോടി രൂപയുടെ പ്രത്യേക വായ്പ ജാലകത്തിനു പുറമെയാണിത്. കേരളവും പശ്ചിമബംഗാളും ഓപ്ഷൻ- ഒന്ന് സ്വീകരിച്ചതിനെത്തുടർന്ന് കേരളത്തിന്  4522 കോടി രൂപയും,( കേരളത്തിന്റെ ആഭ്യന്തര ഉൽപാദനത്തിന്റെ 0.5%), പശ്ചിമ ബംഗാളിന് 6,787 കോടി രൂപയും( പശ്ചിമബംഗാളിലെ ആഭ്യന്തര ഉത്പാദനത്തിന്റെ 0.5%) അധിക വായ്പ എടുക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് അനുമതി നൽകി.

***



(Release ID: 1675782) Visitor Counter : 130