പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീരാമ ജന്മഭൂമി മന്ദിറി'ല്‍ ഭൂമിപൂജ ചെയ്ത് പ്രധാനമന്ത്രി

Posted On: 05 AUG 2020 2:29PM by PIB Thiruvananthpuram
പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അടിസ്ഥാനത്തിലാകണം ക്ഷേത്രം നിര്‍മിക്കപ്പെടേണ്ടത്: പ്രധാനമന്ത്രി

അയോധ്യയിലെ ശ്രീരാമ ജന്മഭൂമി മന്ദിറില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഭൂമിപൂജ ചെയ്തു.

ഇന്ത്യയുടെ ചരിത്രത്തിലെ തിളക്കമുള്ള ഒരേട്

ചടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി രാമക്ഷേത്രത്തിനായി പരിശ്രമിച്ചവരേയും രാമഭക്തരേയും അഭിനന്ദിച്ചു. തറക്കല്ലിടലിനെ ചരിത്ര സംഭവമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി  രാജ്യത്തെ ജനങ്ങള്‍ പതിറ്റാണ്ടുകളായി കാത്തിരുന്ന മുഹൂര്‍ത്തം സമാഗതമായപ്പോള്‍ എല്ലാവരും വികാരാധീനരായെന്നും അവരില്‍ ചിലര്‍ക്ക് തങ്ങള്‍ ഈ ചരിത്ര സംഭവത്തിന് സാക്ഷികളാകുന്നുവെന്ന കാര്യം വിശ്വസിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞു. പൊളിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്യുന്ന ആവര്‍ത്തന ചക്രത്തില്‍ നിന്ന് രാമഭജന്മഭൂമി ഇപ്പോള്‍ മോചിതമായെന്നും ഇപ്പോള്‍ ടെന്റുകള്‍ നില്‍ക്കുന്നിടത്ത് മഹത്തായ രാമ ക്ഷേത്രം നിര്‍മിക്കപ്പെടുമെന്നും ശ്രീ മോദി പറഞ്ഞു.

സ്വാതന്ത്ര്യലബ്ധിക്കായുള്ള ജനങ്ങളുടെ ത്യാഗത്തിന്റെ ഓഗസ്റ്റ് 15പോലെ ഈ ദിവസം രാമക്ഷേത്രത്തിനായുള്ള തലമുറകള്‍ നീണ്ട അര്‍പ്പണ ബോധത്തെയും നിരന്തര പോരാട്ടത്തെയുമാണ് ഓര്‍മിപ്പിക്കുന്നത്. രാമമന്ദിറെന്ന സ്വപ്നം ഫലവത്താകുന്നതിന് പോരാട്ടം നടത്തിയവരെ സ്മരിച്ച പ്രധാനമന്ത്രി  അവര്‍ക്ക് പ്രണാമം അര്‍പ്പിച്ചു.

ശ്രീരാമന്‍- നമ്മുടെ സംസ്‌കാരത്തിന്റെ അടിത്തറ

ശ്രീരാമന്റെ നിലനില്‍പിനെ ചോദ്യം ചെയ്യാനും അദ്ദേഹത്തെ ചരിത്രത്തില്‍ നിന്ന് ഇല്ലാതാക്കാനുമുള്ള നിരവധി ശ്രമങ്ങള്‍ നടന്നെങ്കിലും അദ്ദേഹം നമ്മുടെ സംസ്‌കാരത്തിന്റെ അടിത്തറയായി തുടരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാമമന്ദിര്‍ നമ്മുടെ സംസ്‌കാരത്തിന്റെയും ശാശ്വത വിശ്വാസത്തിന്റെയും ദേശീയ ബോധത്തിന്റെയും മനോധൈര്യത്തിന്റെയും അടുത്ത തലമുറകളെ പ്രചോദിപ്പിക്കുന്ന നവീന മാതൃകയാണ്. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങളുണ്ടാകുകയും പ്രദേശത്തിന്റെ സാമ്പത്തിക മുഖച്ഛായയില്‍ മാറ്റം വരുകയും ചെയ്യും.

ഈ ദിവസം കോടിക്കണക്കിന് ശ്രീരാമഭക്തരുടെ നിര്‍വ്യാജമായ വിശ്വാസത്തിനുള്ള സാക്ഷ്യം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. വികാരങ്ങള്‍ക്കപ്പുറം ഇതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയോട് മാന്യതയോടും അന്തസോടും കൂടി പ്രതികരിക്കുകയും ഇപ്പോഴും പ്രതികരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യത്തെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ശ്രീരാമ വിജയം, ശ്രീകൃഷ്ണന്‍  ഗോവര്‍ധനെ രക്ഷിച്ചത്, ഛത്രപതി ശിവജി സ്വരാജ് സ്ഥാപിച്ചത്, ഗാന്ധിജി സ്വാതന്ത്ര്യ സമരം നയിച്ചത് പോലുള്ളവയില്‍, എല്ലാക്കാലത്തും ദരിദ്രര്‍, പിന്നോക്കവിഭാഗം, ദളിത്, ഗോത്ര വിഭാഗം എന്നിവര്‍ക്ക് നിര്‍ണായക പങ്കുണ്ടായിരുന്ന കാര്യങ്ങളായിരുന്നു. അതുപോലെ തന്നെ രാമക്ഷേത്ര നിര്‍മാണവും സാധാരണക്കാരുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാമന്‍ എല്ലായ്‌പ്പോഴും സത്യത്തിനായി നിലകൊണ്ടിരുന്ന വ്യക്തിയായിരുന്നു എന്ന് പറഞ്ഞ പ്രധാനമന്ത്രി അദ്ദേഹം സാമൂഹ്യ ഐക്യം ഉയര്‍ത്തിപ്പിടിച്ചിരുന്നതായും പറഞ്ഞു. തന്റെ പ്രജകളെ തുല്യമായി പരിഗണിച്ചിരുന്നപ്പോഴും അദ്ദേഹത്തിന് പാവങ്ങളോടും സഹായം ആവശ്യമുള്ളവരോടും പ്രത്യേക കരുണ ഉണ്ടായിരുന്നു. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ശ്രീരാമന്റെ പ്രചോദനം ഉണ്ടാകും. സംസ്‌കാരം, തത്വചിന്ത, വിശ്വാസം, രാജ്യത്തിന്റെ പാരമ്പര്യം എന്നീ കാര്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സ്വാധീനം പ്രകടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശ്രീരാമന്‍- നാനാത്വത്തില്‍ ഏകത്വം എന്ന സത്ത

പ്രാചീനകാലത്ത് വാല്‍മീകി രാമായണത്തിലൂടെയും മധ്യകാലഘട്ടത്തില്‍ തുളസീദാസ്, കബീര്‍, ഗുരുനാനാക്ക് എന്നിവരിലൂടെയും അഹിംസ, സത്യഗ്രഹം എന്നിവയ്ക്കുള്ള ശക്തിയായി മഹാത്മാ ഗാന്ധിയുടെ ഭജനുകളിലൂടെയും ജനങ്ങള്‍ക്കുള്ള ഒരു മാതൃകയായി ശ്രീരാമന്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധന്‍ ശ്രീരാമ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നു. ഒരുകാലത്ത് നൂറ്റാണ്ടുകളോളം അയോധ്യാ നഗരം ജൈനമത വിശ്വാസികളുടെ കേന്ദ്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഭാഷകളില്‍ രാമായണം എഴുതപ്പെട്ടതിനെക്കുറിച്ച് പരാമര്‍ശിക്കവേ രാജ്യത്ത് നാനാത്വത്തില്‍ ഏകത്വം എന്ന ആശയം ശ്രീരാമനില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടു

ശ്രീരാമന്‍ വിവിധ രാജ്യങ്ങളില്‍ ബഹുമാന്യനാണ്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ, കംബോഡിയ, തായ്‌ലന്‍ഡ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ രാമായണം സുപരിചിതമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ശ്രീരാമനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇറാന്‍, ചൈന എന്നീ രാജ്യങ്ങളിലുണ്ടെന്ന് പറഞ്ഞു. ശ്രീരാമകഥകള്‍ വിവിധ രാജ്യങ്ങളില്‍ പ്രസിദ്ധമാണ്. രാമമന്ദിരത്തിന്റെ നിര്‍മാണം ആരംഭിച്ച വേളയില്‍ ഈ രാജ്യങ്ങളിലെ ജനങ്ങളും സന്തോഷവാന്മാരാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാനവികതയ്ക്കാകെയുള്ള പ്രചോദനം

വരുന്ന നൂറ്റാണ്ടുകളില്‍ മാനവരാശിയേയും മാനവികതേയും പ്രചോദിപ്പിക്കാന്‍ രാമക്ഷേത്രത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ശ്രീരാമന്റെ സന്ദേശങ്ങള്‍, രാമക്ഷേത്രം, നമ്മുടെ സമ്പന്നമായ ചരിത്രം എന്നിവയെക്കുറിച്ച് എല്ലാ രാജ്യങ്ങളും അറിയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യം മനസ്സില്‍ വെച്ച് കൊണ്ട് രാജ്യത്തു രാം സര്‍ക്യുട്ടുകള്‍ വികസിപ്പിക്കുന്നതും അദ്ദേഹം പറഞ്ഞു.

രാമരാജ്യം

രാമരാജ്യത്തെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ വീക്ഷണങ്ങള്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ആരും ദരിദ്രരും അസന്തുഷ്ടരുമായി ഉണ്ടാകരുത്; പുരുഷനും സ്ത്രീയും തുല്യരായി സന്തുഷ്ടരായിരിക്കണം; കര്‍ഷകരും മൃഗപരിപാലകരും സന്തുഷ്ടരായിരിക്കണം; വൃദ്ധരും കുട്ടികളും ഡോക്ടര്‍മാരും എല്ലായ്‌പ്പോഴും സുരക്ഷിതരായിരിക്കണം; അഭയം തേടി വരുന്നവരെ സംരക്ഷിക്കുക എന്നത് എല്ലാവരുടേയും കടമയാണ്; പിറന്ന നാട് സ്വര്‍ഗത്തേക്കാള്‍ മഹത്തരമാണ്; ശക്തമായ രാജ്യത്തിന് കൂടുതല്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാകും എന്നീ ശ്രീരാമന്റെ പാഠങ്ങള്‍ രാജ്യത്തെ തുടര്‍ന്നും പ്രചോദിപ്പിക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീരാമന്‍ മാറ്റങ്ങള്‍ക്കും ആധുനികതയ്ക്കും വേണ്ടി ഒരുപോലെ നിലകൊണ്ട വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെ ഈ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് രാജ്യം പുരോഗതിയിലേക്ക് സഞ്ചരിക്കുകയാണ്.

പരസ്പര സ്‌നേഹത്തിലും സാഹോദര്യത്തിലും സ്ഥാപിക്കപ്പെട്ട അടിത്തറ

രാജ്യത്തെ ജനങ്ങളുടെ പരസ്പര സ്‌നേഹത്തിലും സാഹോദര്യത്തിലുമാണ് രാമക്ഷേത്രം നിര്‍മിക്കപ്പെടേണ്ടതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. 'സബ്കാ സാത്ത്', 'സബ്കാ വിശ്വാസ്' എന്നിവയിലൂടെ സ്വയം പര്യാപ്തമായ ഒരു ആത്മനിര്‍ഭര്‍ ഭാരതത്തെ നമുക്ക് കെട്ടിപ്പടുക്കേണ്ടതുണ്ട്. കാലതാമസമില്ലാതെ മുന്നോട്ട് പോകുക എന്ന ശ്രീരാമന്റെ സന്ദേശം ഊന്നിപ്പറഞ്ഞ ശ്രീ മോദി രാജ്യം ഇക്കാര്യം പാലിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.

കോവിഡ് കാലത്തെ 'മര്യാദ'

കോവിഡ് പശ്ചാത്തലത്തില്‍ ശ്രീരാമന്‍ പഠിപ്പിച്ച 'മര്യാദ'യുടെ പ്രാധാന്യം വ്യക്തമാക്കിയാണ് പ്രധാനമന്ത്രി അവസാനിപ്പിച്ചത്. നിലവിലെ സാഹചര്യം ഈ മര്യാദ പാലിക്കാന്‍ നമ്മളോട് ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. 'ആറടി  അകലം പാലിക്കണമെന്നും മാസ്‌കുകള്‍ അത്യാവശ്യ'മാണെന്നും അദ്ദേഹം പറഞ്ഞു.
*****


(Release ID: 1643563) Visitor Counter : 220