യുവജനകാര്യ, കായിക മന്ത്രാലയം

ആഗോള മിനിസ്റ്റീരിയൽ  ഫോറത്തിൽ  കോമൺവെൽത്ത് സെക്രട്ടറി ജനറൽ 'ഫിറ്റ്‌  ഇന്ത്യ 'മുന്നേറ്റത്തെ അഭിനന്ദിച്ചു;


മഹാമാരി കാലത്ത് രോഗപ്രതിരോധശേഷി നേടുന്നതിന് ഫിറ്റ്നെസ്സ്‌ ബോധവൽക്കരണം ഇന്ത്യക്കാരെ സഹായിച്ചതായി കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ശ്രീ കിരൺ റിജിജു 

Posted On: 24 JUL 2020 12:58PM by PIB Thiruvananthpuram

 

കോവിഡ് 19 ന് ശേഷം ഇന്ത്യയിൽ കായികമത്സരങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ചും കോവിഡ്  കാലഘട്ടത്തിൽ സംയോജിത കായിക നയം രൂപീകരിക്കുന്നതിലെ  പങ്കാളിത്തം സംബന്ധിച്ചുമുള്ള ആശയങ്ങൾ കേന്ദ്ര യുവജന കായികമന്ത്രി ശ്രീ കിരൺ റിജിജു കോമൺവെൽത്ത് മന്ത്രിതല ഫോറത്തിൽ പങ്കുവെച്ചു.എല്ലാ കോമൺവെൽത്ത് രാജ്യങ്ങളുടെയും പങ്കാളിത്തത്തോടെ നടന്ന ആഗോള ഫോറത്തിൽ വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം പങ്കെടുത്തത്. കോമൺവെൽത്ത് രാജ്യങ്ങളുടെ അംഗങ്ങളെന്ന നിലയിൽ എല്ലാ പ്രശ്നങ്ങളിലും പ്രത്യേകിച്ച്, ഇതുപോലെ ഒരു കാലഘട്ടത്തിൽ, നാം ഒറ്റക്കെട്ടായി നിൽക്കണം എന്ന് ശ്രീ റിജിജു  അഭിപ്രായപ്പെട്ടു. മഹാമാരി കാലത്ത് പൗരന്മാർ ആരോഗ്യമുള്ളവരായിരിക്കുന്നതിന്റെ  പ്രാധാന്യം ചൂണ്ടിക്കാട്ടിയ  അദ്ദേഹം,  ഇന്ത്യയിൽ കഴിഞ്ഞ വർഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത'ഫിറ്റ് ഇന്ത്യ മുന്നേറ്റം' ജനങ്ങളെ ആരോഗ്യം ഉള്ളവരും പ്രതിരോധശേഷിയുള്ളവരുമാക്കാൻ  സഹായിച്ചു എന്ന് പറഞ്ഞു. കോവിഡ്   മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഈ മുന്നേറ്റം സഹായകമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത്  ജനങ്ങൾക്ക് ഫിറ്റ്നെസ്  ബോധവൽക്കരണം നൽകുന്നതിന്  നിരവധി ഓൺലൈൻ പരിപാടികളിലൂടെ കഴിഞ്ഞിട്ടുണ്ട്. എല്ലാ പ്രായത്തിൽ പെട്ടവർക്കും ഉള്ള ആരോഗ്യം, പോഷണം, വ്യായാമം എന്നിവയെപ്പറ്റിയുള്ള വിദഗ്ധ നിർദ്ദേശങ്ങൾ ഈ പരിപാടിയിലൂടെ നൽകാനായി. കോമൺവെൽത്ത് സെക്രട്ടറി ജനറൽ പട്രീഷ്യ സ്കോട്ട്‌ലൻഡ് മഹാമാരിക്കെതിരായ  പോരാട്ടത്തിൽ ഇന്ത്യ സ്വീകരിച്ച നിർണായക നടപടിയാണ് ഇതെന്ന് അഭിനന്ദിച്ചു. കായിക ഇനവുമായി ബന്ധപ്പെട്ട വൈവിധ്യത്തെ പറ്റിയും കായികതാരങ്ങൾക്കും പരിശീലകർക്കും ഓൺലൈൻ വഴി പരിശീലനവും  നൈപുണ്യ വർദ്ധന കോഴ്സുകളും  നൽകുന്നത് എങ്ങനെയെന്നുo ശ്രീറിജിജു വിശദമാക്കി.

 വിവിധ കായികവിഭാഗങ്ങളിലായി മത്സരങ്ങൾ പുനരാരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും  സെപ്റ്റംബറിലോ ഒക്ടോബറിലോ ഇന്ത്യയിൽ കായികമത്സരങ്ങൾ പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രതിരോധ പോരാട്ടത്തിൽ യുവജനക്ഷേമ മന്ത്രാലയത്തിന് കീഴിലെ യുവ സന്നദ്ധസേവകരുടെ സംഭാവനകളും അദ്ദേഹം പങ്കുവെച്ചു.

****



(Release ID: 1640890) Visitor Counter : 147