റെയില്‍വേ മന്ത്രാലയം

2030-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനമില്ലാത്ത വന്‍കിട പൊതുഗതാഗതസംവിധാനമായി മാറാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയില്‍വേ

Posted On: 06 JUL 2020 2:48PM by PIB Thiruvananthpuram


ഊര്‍ജ്ജോപയോഗത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ വലിയൊരു ദൗത്യത്തിനു തുടക്കം കുറിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. 2030ഓടെ പൂര്‍ണമായും കാര്‍ബണ്‍ ബഹിര്‍ഗമനമില്ലാത്ത പൊതു ഗതാഗതശൃംഖല (നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ മാസ് ട്രാന്‍സ്പോര്‍ട്ടേഷന്‍) രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിലാണ് റെയില്‍വെ.

പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍, പ്രത്യേകിച്ച് സൗരോര്‍ജ്ജം പ്രയോജനപ്പെടുത്തിയാണ് ഈ ലക്ഷ്യത്തിലേയ്ക്കു റെയില്‍വേ മുന്നേറുന്നത്. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള, നിലവില്‍ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങളില്‍ സൗരോര്‍ജ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ വിളിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മധ്യപ്രദേശിലെ ബിനായില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ഉടന്‍ ആരംഭിക്കും.

ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പദ്ധതി. ആത്മനിര്‍ഭര്‍ ഭാരത് ദൗത്യത്തിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വെയുടെ പുതിയ പദ്ധതി. ബിനയിലെ ട്രാക്ഷന്‍ സബ്‌സ്റ്റേഷനടുത്ത് സ്ഥാപിച്ച പ്ലാന്റില്‍ നിന്ന് പ്രതിവര്‍ഷം ഏകദേശം 25 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഇത് പ്രതിവര്‍ഷം ഏകദേശം 1.37 കോടി രൂപയുടെ ലാഭം റെയില്‍വെയ്ക്കു സമ്മാനിക്കും.

ഇതിനോടകം തന്നെ വിവിധ കേന്ദ്രങ്ങളില്‍ സൗരോര്‍ജ്ജോല്‍പ്പാദനത്തിനുള്ള നടപടികള്‍ റെയില്‍വെ തുടങ്ങിയിട്ടുണ്ട്. എംസിഎഫ് റായ്ബറേലിയില്‍ 3 മെഗാവാട്ട് പ്ലാന്റില്‍ നിന്നു സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
പുരപ്പുറ സൗരോര്‍ജ്ജോല്‍പ്പാദനത്തിലൂടെയും ഗണ്യമായ നേട്ടമുണ്ടാക്കാനാകുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. ഇതിനകം തന്നെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലും കെട്ടിടങ്ങളിലുമായി 100 മെഗാവാട്ട് പീക്ക് ഉല്‍പ്പാദനശേഷിയുള്ള പുരപ്പുറ സൗരോര്‍ജ്ജ പാനലുകള്‍ കമ്മീഷന്‍ ചെയ്തിട്ടുണ്ട്.

***



(Release ID: 1636825) Visitor Counter : 184