കല്‍ക്കരി മന്ത്രാലയം

കല്‍ക്കരി-ഖനന മേഖലകള്‍ പൂര്‍ണമായി മത്സര, മൂലധന, പങ്കാളിത്ത, സാങ്കേതികവിദ്യകള്‍ക്കായി തുറന്നു കൊടുക്കാനുള്ള സുപ്രധാന തീരുമാനമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്: പ്രധാനമന്ത്രി

Posted On: 18 JUN 2020 5:23PM by PIB Thiruvananthpuram
കല്‍ക്കരി പാടങ്ങളുടെ വാണിജ്യ ഖനനത്തിനായുള്ള ലേലപ്രക്രിയകള്‍ക്ക് ആരംഭം കുറിച്ച് പ്രധാനമന്ത്രി


കല്‍ക്കരി മേഖലയിലെ പരിഷ്‌കരണങ്ങള്‍ നമ്മുടെ ഗിരിവര്‍ഗ കേന്ദ്രങ്ങളായ കിഴക്കന്‍- മധ്യ ഇന്ത്യയുടെ വികസനത്തിന്റെ സ്തംഭമായി മാറും: പ്രധാനമന്ത്രി
ശക്തമായ ഒരു ഖനന- ധാതു മേഖലയുടെ സാന്നിധ്യമില്ലാതെ സ്വയം പര്യാപ്തത സാധ്യമല്ല: പ്രധാന മന്ത്രി




രാജ്യത്തെ 41 കല്‍ക്കരി പാടങ്ങള്‍ വാണിജ്യ ഖനനത്തിനു നല്‍കുന്നതിന്റെ ലേലപ്രക്രിയയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ വീഡിയോകോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. ആത്മനിര്‍ഭര്‍ അഭിയാന്‍ പദ്ധതിക്ക് കീഴില്‍ നടത്തിയ പ്രഖ്യാപനങ്ങളിലൊന്നാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രിയുടെ (ഫിക്കി) സഹകരണത്തോടെയാണ് കല്‍ക്കരി മന്ത്രാലയം ലേല നടപടികള്‍ ആരംഭിച്ചത്. ഇതിനായി രണ്ട് ഘട്ട ഇലക്ട്രോണിക് ലേല നടപടികളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഉദ്ഘാടന വേദിയില്‍ സംസാരിക്കവേ ഇന്ത്യ കോവിഡ് 19-നെ അതിജീവിക്കുമെന്നും പ്രതിസന്ധിയെ അവസരമാക്കി മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രതിസന്ധി ഇന്ത്യയെ ആത്മനിര്‍ഭര്‍ അഥവാ സ്വയം പര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് പഠിപ്പിച്ചു. ആത്മനിര്‍ഭര്‍ ഭാരത് എന്നാല്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഇറക്കുമതിയില്‍ വിദേശ നാണ്യം ലാഭിക്കുക എന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനര്‍ത്ഥം ഇന്ത്യക്ക് ആഭ്യന്തരമായി വിഭവങ്ങള്‍ കണ്ടെത്തുന്നതിലൂടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകുമെന്നാണ്. നാം ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരായി നമ്മള്‍ മാറുമെന്നും ഇതിന് അര്‍ത്ഥമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇത് നേടുന്നതിനായി ഓരോ മേഖലയും ഓരോ ഉല്‍പ്പന്നവും ഓരോ സേവനവും മനസ്സില്‍വെച്ച് സമഗ്രമായി പ്രവര്‍ത്തിക്കണം. ഇക്കാര്യം നാം മനസില്‍ വച്ചാല്‍ മാത്രമേ ഇന്ത്യക്ക് സ്വയം പര്യാപ്തമാകാന്‍ കഴിയൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നെടുത്ത ഈ പ്രധാനപ്പെട്ട തീരുമാനം ഇന്ത്യയെ ഊര്‍ജ്ജ മേഖലയില്‍ സ്വയംപര്യാപ്തമാക്കും. ഈ തീരുമാനം കല്‍ക്കരി മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്ക് മാത്രമല്ല മറിച്ച് ലക്ഷക്കണക്കിന് യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക കൂടിയാണു ചെയ്യുന്നത്. നമ്മള്‍ ഇന്ന് കല്‍ക്കരി പാടങ്ങളുടെ വാണിജ്യവല്‍ക്കരണത്തിനുള്ള ലേലം തുടങ്ങി എന്നതിനപ്പുറം പതിറ്റാണ്ടുകളായി ലോക്ക്ഡൗണില്‍ കിടന്ന കല്‍ക്കരി രംഗത്തെ മോചിപ്പിക്കുക കൂടിയാണു ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ നാലാമത്തെ കല്‍ക്കരി ശേഖരമുള്ള രാജ്യവും രണ്ടാമത്തെ ഏറ്റവും വലിയ കല്‍ക്കരി ഉല്‍പ്പാദക രാജ്യവുമായിരുന്നിട്ടും ലോകത്ത് ഏറ്റവും കൂടുതല്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ് എന്നതിലെ വൈരുദ്ധ്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കല്‍ക്കരി മേഖലയെ മത്സരാധിഷ്ഠിതമാക്കാതെ നിലനിര്‍ത്തിയതായിരുന്നു പ്രധാന പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലമായി ഈ രംഗത്ത് നിക്ഷേപങ്ങള്‍ ഉണ്ടായില്ലെന്നും കാര്യക്ഷമത ചോദ്യം ചെയ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

കല്‍ക്കരി മേഖലയ്ക്ക് കുതിച്ചു ചാട്ടം നല്‍കാനാണു 2014ലെ കോള്‍ ലിങ്കേജ് ആവിഷ്‌കരിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൂലധന നിക്ഷേപത്തിനും മത്സരത്തിനും സാങ്കേതിക വിദ്യാ ശേഖരണത്തിനുമായി കല്‍ക്കരി പാടങ്ങള്‍ പൂര്‍ണമായി തുറന്നു കൊടുക്കാനുള്ള നിര്‍ണായക തീരുമാനമാണ് ഇപ്പോള്‍ എടുത്തിട്ടുള്ളത്. സ്വകാര്യ കല്‍ക്കരി ഖനന മേഖലയില്‍ പുതുതായി നിക്ഷേപം നടത്താന്‍ വന്നിട്ടുള്ളവര്‍ക്ക് ആവശ്യമായ സാമ്പത്തിക ഭദ്രതയുണ്ടോയെന്ന കാര്യം പരിശോധിച്ചിട്ടുണ്ട്. മികച്ച രീതിയിലുള്ള ഖനനവും ധാതുസമ്പത്തും കൊണ്ടു മാത്രമേ ഒരു സ്വയം പര്യാപ്ത ഇന്ത്യക്ക് നാന്ദി കുറിക്കാനാകു. ഇതുരണ്ടും നമ്മുടെ സമ്പദ് വ്യവസ്ഥയുടെ പ്രധാനസ്തംഭങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

പരിഷ്‌കരണങ്ങള്‍ക്ക് ശേഷം കല്‍ക്കരി ഉല്‍പാദനത്തിലും മൊത്തം കല്‍ക്കരി രംഗത്തും രാജ്യം സ്വയം പര്യാപ്തത കൈവരിക്കും. വിപണിയില്‍ കല്‍ക്കരി കിട്ടുന്ന സാഹചര്യം വരുന്നതോടെ ഏത് മേഖലയ്ക്കും കല്‍ക്കരി വാങ്ങാനാകും. ഇത് കല്‍ക്കരി രംഗത്തെ കൂടാതെ സ്റ്റീല്‍, അലുമിനിയം, വളം, സിമന്റ് തുടങ്ങിയ മേഖലകള്‍ക്ക് കൂടി ഉണര്‍വ് നല്‍കും. ഈ നടപടി ഊര്‍േജ്ജാല്‍പാദനവും വര്‍ദ്ധിപ്പിക്കും.

കല്‍ക്കരി പാടങ്ങളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ ഇരുമ്പ്, ബോക്‌സൈറ്റ് തുടങ്ങിയ ധാതുക്കളുടെ ഉല്‍പ്പാദനത്തിനും നടപടി ഊര്‍ജ്ജം പകരും. ലേലം ആരംഭിച്ച നടപടി ഇതുമായി ബന്ധമുള്ള എല്ലാ വിപണികള്‍ക്കും ഉണര്‍വേകും. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കാനും ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിക്കാനും നടപടി വഴിവയ്ക്കും. എല്ലാ മേഖലയിലും ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കും.

കല്‍ക്കരിപ്പാടങ്ങള്‍ വാണിജ്യവല്‍ക്കരിക്കുന്നത് ഒരു കാരണവശാലും പ്രകൃതിചൂഷണം നടത്തിയാകില്ലെന്നും പ്രകൃതി സംരക്ഷണത്തിനു രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 'നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് കല്‍ക്കരിയില്‍ നിന്ന് ഗ്യാസ് ഉണ്ടാക്കാനാകും. കോള്‍ ഗ്യാസിഫിക്കേഷന്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രകൃതിയെ സംരക്ഷിക്കാനാകും. കല്‍ക്കരി ഗ്യാസ് ഗതാഗത- പാചക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. യൂറിയയും ഉരുക്കും ഉല്‍പ്പാദന വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും' - അദ്ദേഹം പറഞ്ഞു. 2030ഓടെ 100 മില്യണ്‍ ടണ്‍ കല്‍ക്കരിയെ വാതകമാക്കി മാറ്റാനുള്ള പദ്ധതി സര്‍ക്കാരിനുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട നാലു പദ്ധതികളിലായി ഇരുപതിനായിരം കോടി രൂപ നിക്ഷേപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗിരിവര്‍ഗ കേന്ദ്രമായ കിഴക്കന്‍- മധ്യ ഇന്ത്യയെ രാജ്യത്തിന്റെ വികസന സ്തംഭങ്ങളാക്കി മാറ്റുന്നതിന് ഈ നടപടി വഴിവയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രദേശങ്ങളില്‍ വികസനം കൊതിക്കുന്ന നിരവധി ജില്ലകള്‍ ഉണ്ടെങ്കിലും ആഗ്രഹിച്ച രീതിയിലുള്ള പുരോഗതി എത്തിയിട്ടില്ല. രാജ്യത്തെ 16 ജില്ലകളില്‍ ഉയര്‍ന്ന നിലയില്‍ കല്‍ക്കരി നിക്ഷേപം ഉണ്ടെങ്കിലും ആ പ്രദേശത്തെ ജനങ്ങള്‍ക്ക് ഇതുവരെ അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇവിടങ്ങളിലുള്ളവര്‍ ജോലിക്കായ് ദൂരസ്ഥലങ്ങളിലുള്ള നഗരങ്ങളിലേക്ക് കുടിയേറിയിരിക്കുകയാണ്.

കിഴക്കന്‍ - മധ്യ ഇന്ത്യയിലെ ഗ്രാമങ്ങളിലുള്ളവര്‍ക്ക് സ്വന്തം ഗ്രാമത്തില്‍ തന്നെ ജോലി ചെയ്യാനുള്ള അവസരമാണ് ഇതോടെ കൈവരിക. കല്‍ക്കരി ഖനനം നടക്കുന്ന പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യമൊരുക്കാനും ഗതാഗതത്തിനും മറ്റും 50,000 കോടി രൂപ ചെലവഴിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കല്‍ക്കരി മേഖലയിലെ പരിഷ്‌കരണവും നിക്ഷേപവും രാജ്യത്തെ ഗിരിവര്‍ഗക്കാരുടെ ജീവിത നിലവാരത്തില്‍ പുരോഗതിക്ക് കാരണമാകും. കല്‍ക്കരി ഉല്‍പ്പാദനത്തിലൂടെയുണ്ടാകുന്ന അധിക വരുമാനം പ്രദേശത്തെ ജനങ്ങള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ജില്ലാ ധാതു ഫണ്ടില്‍ നിന്ന് തുടര്‍ന്നും സംസ്ഥാനങ്ങള്‍ക്ക് വിഹിതം ലഭിക്കും. ഫണ്ടില്‍ നിന്ന് വലിയൊരു തുക സമീപ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കും.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അതിവേഗം സാധാരണ നിലയിലേക്ക് തിരികെയെത്തുന്ന സമയത്താണു ലേലം നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് 19നു മുമ്പുള്ള നിലയിലേക്ക് ഉപഭോഗവും ആവശ്യവും എത്തിയിരിക്കുന്നു. ഊര്‍ജ ഉപഭോഗം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യം, ഇ- വേ ബില്ലുകള്‍, ടോള്‍ പിരിവ്, റെയില്‍ ചരക്ക് ഗതാഗതം, ഡിജിറ്റല്‍ ചെറുകിട ഇടപാടുകള്‍ എന്നീ മേഖലകളുടെ കാര്യം അദ്ദേഹം എടുത്തു പറഞ്ഞു.

ഗ്രാമീണ സമ്പദ് വ്യവസ്ഥയും തിരിച്ചുവരവിന്റെ പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഖാരിഫ് കൃഷിക്ക് കീഴിലുള്ള വിളകളും ഗോതമ്പ് സംഭരണവും ഈ വര്‍ഷം വര്‍ധിച്ചു. ഇതിനര്‍ത്ഥം കൂടുതല്‍ പണം കര്‍ഷകരുടെ കൈയിലെത്തിയെന്നാണ്. എല്ലാ സൂചനകളും ഇന്ത്യന്‍ സമ്പദ് രംഗം തിരിച്ചുവരവിന്റേയും മുമ്പോട്ടുള്ള കുതിപ്പിന്റേയും പാതയിലാണെന്നാണു വ്യക്തമാക്കുന്നത്.

ഭൂതകാലത്തില്‍ ഇതിനെക്കാള്‍ വലിയ പ്രതിസന്ധിയെ അതിജീവിച്ച ഇന്ത്യ നിലവിലെ പ്രതിസന്ധിയേയും അതിജീവിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യക്ക് സ്വയം പര്യാപ്തമാകാന്‍ കഴിയുമെന്നും വളര്‍ച്ച തുടരാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷ അദ്ദേഹം പങ്കുവച്ചു. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് നാം എന്‍ 95 മുഖാവരണങ്ങള്‍, കൊറോണ പരിശോധന കിറ്റുകള്‍, പിപിഇകള്‍, വെന്റിലേറ്ററുകള്‍ എന്നിവ ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്ത് ഇന്നത് നാം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഉല്‍പാദിപ്പിക്കുകയാണ്. സമീപഭാവിയില്‍ തന്നെ ഇന്ത്യ ചികിത്സാ ഉപകരണങ്ങളുടെ പ്രധാന കയറ്റുമതി രാജ്യങ്ങളിലൊന്നായി മാറുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ഒരു സ്വയം പര്യാപ്ത ഇന്ത്യക്കായി വിശ്വാസവും പ്രതീക്ഷയും കാത്തുസൂക്ഷിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.


(Release ID: 1632372) Visitor Counter : 411