പ്രധാനമന്ത്രിയുടെ ഓഫീസ്‌

അച്ചടി മാധ്യമ പ്രവര്‍ത്തകരുമായും മാധ്യമ സ്ഥാപന ഉടമകളുമായും പ്രധാനമന്ത്രി ആശയ വിനിമയം നടത്തി.

Posted On: 24 MAR 2020 2:36PM by PIB Thiruvananthpuram


കോവിഡ് 19 ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതില്‍ മാധ്യമങ്ങള്‍ നല്‍കുന്ന സംഭാവന ജനങ്ങളില്‍ അനിവാര്യമായ പോരാട്ട ഊര്‍ജ്ജമേകി എന്ന് അഭിനന്ദനം. വൈറസ് വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മാധ്യമങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തണം: പ്രധാനമന്ത്രി

രാജ്യമെമ്പാടുമുള്ള ഇരുപതിലധികം അച്ചടി മാധ്യമപ്രവര്‍ത്തകരുമായും മാധ്യമ സ്ഥാപന ഉടമകളുമായും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു വിഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തി. 11 വ്യത്യസ്ഥ ഭാഷകളിലെ ദേശീയ, പ്രാദേശിക മാധ്യമങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ 14 സ്ഥലങ്ങളില്‍ നിന്നാണ് ഇതില്‍ പങ്കെടുത്തത്.

രാജ്യത്തിന്റെ മുക്കിലും മൂലയിലും വിവരങ്ങള്‍ എത്തിക്കുന്നതില്‍ അഭിനന്ദനാര്‍ഹമായ പങ്കാണു മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. മാധ്യമശൃംഖല രാജ്യമാകെയുണ്ട്, അത് നഗരങ്ങളിലും ഗ്രാമങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. മാധ്യമങ്ങള്‍ സൂക്ഷ്മതലത്തില്‍ ശരിയായ വാര്‍ത്ത എത്തിക്കുക എന്ന വെല്ലുവിളിക്ക് ഇതു പ്രാധാന്യം സൃഷ്ടിച്ചിരിക്കുന്നു.

അച്ചടിമാധ്യമങ്ങള്‍ക്കു വന്‍തോതിലുള്ള വിശ്വാസ്യതയാണ് ഉള്ളതെന്നും പത്രങ്ങളുടെ പ്രാദേശിക പേജുകള്‍ ആളുകള്‍ പരക്കെ വായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തേക്കുറിച്ച് പത്രങ്ങളിലെ ലേഖനങ്ങള്‍ മുഖേന ജനങ്ങളെ അറിയിക്കേണ്ടത് ഇത് അനിവാര്യമാക്കിയിരിക്കുന്നു. പരിശോധനാ കേന്ദ്രങ്ങള്‍ എവിടെയൊക്കെയാണ്, ആരാണ് നിര്‍ബന്ധമായും പരിശോധനാവിധേയരാകേണ്ടത്, ആരെയാണ് അതിനു ബന്ധപ്പെടേണ്ടത്, വീടുകളില്‍ ഐസൊലേഷനില്‍ കഴിയേണ്ടത് എങ്ങനെയാണ് എന്നുമൊക്കെ ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. ഇത് പത്രങ്ങള്‍ പങ്കുവയ്ക്കുകയും അവയുടെ വെബ് പോര്‍ട്ടലുകളിലും പ്രസിദ്ധീകരിക്കുകയും വേണം. ലോക്ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ കിട്ടുന്നത് എവിടെയൊക്കെയാണ് എന്ന വിവരം കൂടി പ്രാദേശിക പേജുകളില്‍ നല്‍കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും ഇടയിലെ കണ്ണിയായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണം. പ്രാദേശികവും ദേശീയവുമായ സ്ഥിതിവിവരം ലഭ്യമാക്കുകയും ചെയ്യണം. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ട് ചൂണ്ടിക്കാട്ടി. അതിന്റെ പ്രാധാന്യത്തേക്കുറിച്ച് മാധ്യമങ്ങള്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണം, സംസ്ഥാനങ്ങളിലെ ലോക്ഡൗണ്‍ വിവരങ്ങള്‍ അറിയിക്കണം, വൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ അന്തര്‍ദേശീയ വിവരങ്ങളും മറ്റു രാജ്യങ്ങളിലെ കേസ് പഠന റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുത്തി പ്രത്യേകം ചൂണ്ടിക്കാട്ടണം- പ്രധാനമന്ത്രി ആവശ്യപ്പെട്ടു.  

ജനങ്ങളില്‍ പോരാട്ടവീര്യം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. അശുഭചിന്തകളും നിഷേധാത്മക പ്രചരണവും ഊഹാപോഹങ്ങളും തടയേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കോവിഡ് 19ന്റെ പ്രത്യാഘാതം നേരിടാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ് എന്ന ഉറപ്പ് ജനങ്ങള്‍ക്ക് ഉണ്ടായിരിക്കണം.

ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിലും മുന്നില്‍ നിന്ന് രാജ്യത്തെ നയിക്കുന്നതിലും പ്രധാനമന്ത്രി വഹിക്കുന്ന പങ്കിനെ അച്ചടിമാധ്യമങ്ങളിലെ മാധ്യമ പ്രവര്‍ത്തകരും സ്ഥാപന ഉടമകളും അഭിനന്ദിച്ചു. പ്രചോദനം നല്‍കുന്നതും പ്രസാദാത്മകവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമെന്ന് അവര്‍ പറഞ്ഞു. അച്ചടിമാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് ബലമേകിയതിനും അവര്‍ അദ്ദേഹത്തിനു നന്ദി അറിയിച്ചു; ഇപ്പോഴത്തെ ഗൗരവമേറിയ വെല്ലുവിളി കൂട്ടായി നേരിടുന്നതിന് മുന്നോട്ടുവരാന്‍ അദ്ദേഹത്തിന്റെ സന്ദേശം രാജ്യമൊന്നടങ്കം പിന്തുടരും.

സ്ഥിതിവിവരം നല്‍കിയതിന് ആശയവിനിമയത്തില്‍ പങ്കെടുത്തവരെ അദ്ദേഹം അഭിനന്ദിക്കുകയും താഴേക്കിടയിലുള്ളവരോടുള്ള സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് അവരെ ഓര്‍മിപ്പിക്കുകയും ചെയ്തു. ദേശീയ സുരക്ഷ കാക്കുന്നതിന് സാമൂഹികമായ അടുപ്പം മെച്ചപ്പെടുത്തുക പ്രധാനമാണ് എന്ന് അദ്ദേഹം പറഞ്ഞു.

ഗവണ്‍മെന്റില്‍ നിന്നുള്ള ശരിയായ വിവരങ്ങള്‍ പങ്കുവച്ചുകൊണ്ട്, പരിഭ്രാന്തി പടരുന്നത് തടഞ്ഞതിന് ആരോഗ്യ, കുടുംബക്ഷേമ സെക്രട്ടറി മാധ്യമപ്രവര്‍ത്തകര്‍ക്കു നന്ദി പറഞ്ഞു. പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതു തടയണമെന്ന് അവര്‍ അച്ചടി മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.

കേന്ദ്ര വാര്‍ത്താ വിതരണ, സംപ്രേഷണ മന്ത്രി, വാര്‍ത്താ വിതരണ, സംപ്രേഷണ സെക്രട്ടറി എന്നിവരും ആശയവിനിമയത്തില്‍ പങ്കെടുത്തു. 


(Release ID: 1607982) Visitor Counter : 635