പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കിർഗിസ് റിപ്പബ്ലിക്കിലെ ബിഷ്കെക്കിൽ നടന്ന 26-ാമത് SCO ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 01 SEP 2026 8:54PM by PIB Thiruvananthpuram

2026 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ കിർഗിസ് റിപ്പബ്ലിക്കിലെ ബിഷ്കെക്കിൽ വെച്ച് നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) രാഷ്ട്രത്തലവന്മാരുടെ കൗൺസിലിന്റെ 26-ാമത് യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു.

ഈ വർഷം SCO-യുടെ 25-ാം വാർഷികമാണ്. ഈ അവസരത്തിൽ മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത, അഭിവൃദ്ധി എന്നിവയ്ക്കായുള്ള SCO-യുടെ പങ്ക് വർധിപ്പിക്കുന്നതിനെക്കുറിച്ച് നേതാക്കൾ വിലയിരുത്തുകയും ആശയങ്ങൾ കൈമാറുകയും ചെയ്തു.

കിർഗിസ് റിപ്പബ്ലിക് പ്രസിഡന്റ് സദിർ ജപറോവിന് ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. എസ്‌സിഒ വളർത്തിയെടുത്ത സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും ശക്തമായ പാരമ്പര്യത്തെ അടിസ്ഥാനമാക്കി, അടുത്ത 25 വർഷത്തേക്കുള്ള കർമ്മരേഖ തയ്യാറാക്കാൻ ഉച്ചകോടിയുടെ 25-ാം വാർഷികം അനുയോജ്യമായ സമയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ഉച്ചകോടിയിൽ സുരക്ഷ, കണക്റ്റിവിറ്റി, അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇന്ത്യ പങ്കുവെച്ചിരുന്നുവെന്നും ഇപ്പോൾ കൂട്ടായ പ്രവർത്തനത്തിന്റെ ഈ മൂന്ന് സ്തംഭങ്ങളിൽ കൃത്യമായ ഫലങ്ങൾ കൈവരിക്കാൻ കൂട്ടായ്മ പ്രവർത്തിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു. യുദ്ധക്കളത്തിൽ സംഘർഷങ്ങൾ പരിഹരിക്കാനാവില്ലെന്നും സംഭാഷണവും നയതന്ത്രവുമാണ് മുന്നോട്ടുള്ള ഏക വഴിയെന്നുമുള്ള ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു. ഭീകരവാദം മനുഷ്യരാശിക്കെതിരായ ഗുരുതര ഭീഷണിയാണെന്ന് എടുത്തുപറഞ്ഞ അദ്ദേഹം, ഭീകരവാദ ആവാസവ്യവസ്ഥയെ തകർക്കാൻ പ്രതിജ്ഞാബദ്ധമായ നടപടിക്ക് ആഹ്വാനം ചെയ്തു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് അദ്ദേഹം പ്രത്യേകം ഊന്നിപ്പറഞ്ഞു. യുറേഷ്യൻ മേഖലയിലെ സുരക്ഷ അഫ്ഗാനിസ്ഥാനിലെ സമാധാനവുമായും സ്ഥിരതയുമായും അടുത്ത ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിരീക്ഷിച്ച അദ്ദേഹം, ആ രാജ്യത്തിന് ഇന്ത്യ നൽകുന്ന വികസന, മാനുഷിക സഹായങ്ങൾ എടുത്തുപറഞ്ഞു.

ഗ്രൂപ്പിന്റെ കൂട്ടായ പുരോഗതിക്കും അഭിവൃദ്ധിക്കും ശക്തവും വിശ്വസനീയവുമായ കണക്റ്റിവിറ്റി സംരംഭങ്ങൾ പ്രധാനമാണെന്ന് പ്രധാനമന്ത്രി തുടർന്ന് പ്രസ്താവിച്ചു. വിപണികളെ ബന്ധിപ്പിക്കുകയും വ്യാപാരം വർധിപ്പിക്കുകയും വികസനത്തിന് പുതിയ അവസരങ്ങൾ തുറന്നുനൽകുകയും ചെയ്യുന്ന കണക്റ്റിവിറ്റി ഉദ്യമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് അടിവരയിട്ടുപറഞ്ഞ അദ്ദേഹം, ഇത്തരം ഉദ്യമങ്ങൾ രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കണമെന്ന് ആവർത്തിച്ചു. സാങ്കേതികവിദ്യ, സംരംഭകത്വം, നവീനാശയം, സ്റ്റാർട്ടപ്പുകൾ, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവ SCO രാജ്യങ്ങളിലെ ജനങ്ങൾക്ക് വൻ അവസരങ്ങളാണ് തുറന്നുനൽകുന്നതെന്ന് അദ്ദേഹം കൂടുതൽ വിശദീകരിച്ചു. ഈ വിഷയത്തിൽ കിർഗിസ്ഥാന്റെ അധ്യക്ഷതയിൽ യുവാക്കളുടെ പങ്കാളിത്തത്തിന് നൽകിയ പ്രാധാന്യത്തെ അദ്ദേഹം പ്രശംസിച്ചു. ഈ വർഷം അവസാനത്തോടെ SCO സിവിലൈസേഷൻ ഡയലോഗ് ഫോറത്തിന്റെ ആദ്യ പതിപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയ്ക്ക് അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അംഗരാജ്യങ്ങൾക്കിടയിൽ സാംസ്കാരിക കൈമാറ്റങ്ങൾ കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ പ്രധാന സംരംഭമാണിത്.

ബിഷ്കെക് പ്രഖ്യാപനത്തിന് പുറമെ നാല് ധാരണാപത്രങ്ങളും കാലാവസ്ഥ, ആണവ സുരക്ഷ, ഊർജ്ജ സംരക്ഷണം, മയക്കുമരുന്ന് ഉപയോഗത്തിനെതിരായ പോരാട്ടം തുടങ്ങിയ മേഖലകളിലെ ഇരുപതിലധികം തീരുമാനങ്ങളും പ്രസ്താവനകളും ഉച്ചകോടിയിൽ അംഗീകരിച്ചു.

SCO ചാർട്ടറിൽ ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കൽ, സിവിലൈസേഷൻ ഡയലോഗ് ഫോറം, യംഗ് സയന്റിസ്റ്റ് ഫോറം, യംഗ് ഓതേഴ്‌സ് കോൺക്ലേവ് എന്നിവ പോലെയുള്ള ബിഷ്കെക് പ്രഖ്യാപനത്തിൽ ഇടംനേടിയ നിരവധി സംരംഭങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകുകയും പിന്തുണയ്ക്കുകയും ചെയ്തു.

ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് പ്രസിഡന്റ് സദിർ ജപറോവിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. പരസ്പര പുരോഗതിക്കും അഭിവൃദ്ധിക്കുമായി SCO കുടുംബത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം വ്യക്തമാക്കി.

***

SK


( റിലീസ് ഐ.ഡി: 2305804) സന്ദര്‍ശക കൗണ്ടര്‍ : 5