പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്' തുടക്കംകുറിച്ചു

ഈ മുന്നേറ്റത്തിന്റെ ഭാഗമാകാൻ എല്ലാ പൗരന്മാരോടും, പ്രത്യേകിച്ച് നമ്മുടെ യുവാക്കളോട്, ഞാൻ അഭ്യർത്ഥിക്കുന്നു: പ്രധാനമന്ത്രി

ഇന്ന് രാജ്യം വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാൻ ഒരുങ്ങുമ്പോൾ, നമ്മുടെ യുവജനങ്ങൾ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരും, ആത്മവിശ്വാസം നിറഞ്ഞവരും, ലഹരിമരുന്നു പോലുള്ള വിനാശകരമായ ശീലങ്ങളിൽനിന്നു സ്ഥിരമായി അകന്നു നിൽക്കുന്നവരുമാകേണ്ടത് അ‌നിവാര്യമാണ്: പ്രധാനമന്ത്രി

ലഹരിയുടെ കെണിയിൽ അകപ്പെടുന്നതിൽനിന്ന് ഓരോ യുവാവിനെയും നാം സംരക്ഷിക്കണം: പ്രധാനമന്ത്രി

സമൂഹത്തിന്റെ പിന്തുണ, യോഗയുടെയും ധ്യാനത്തിന്റെയും ശക്തി എന്നിവ ലഹരിക്കെതിരെ നമ്മുടെ മനസ്സിന് ബലം നൽകുന്നു. ലഹരി ഉപേക്ഷിക്കുന്നതിനായി പുനരധിവാസ കേന്ദ്രങ്ങൾ പോലുള്ള സൗകര്യങ്ങളും ഇന്നു നമുക്കുണ്ട്: പ്രധാനമന്ത്രി

ഒരു ചെറുപ്പക്കാരൻ അബദ്ധത്തിൽ ലഹരിയുടെ കെണിയിൽ അകപ്പെട്ടാൽ, അവർക്കു മുന്നിലെ എല്ലാ വാതിലും അടഞ്ഞു എന്ന് അതിനർഥമില്ല: പ്രധാനമന്ത്രി

വീട്ടിലെ ഒരു കുട്ടി ലഹരിക്ക് ഇരയായാൽ, സാമൂഹിക അന്തസ്സിന്റെ പേരിൽ അത് ഒളിച്ചുവയ്ക്കരുതെന്ന് നാം എപ്പോഴും ഓർക്കണം; ആവശ്യമുള്ള ആരിൽനിന്നും സഹായം തേടുക; വൈദ്യസഹായത്തോടെ നിങ്ങളുടെ കുട്ടിയെ ലഹരിയിൽനിന്നു മോചിപ്പിക്കാൻ ശ്രമിക്കുക: പ്രധാനമന്ത്രി

കുടുംബത്തിലെ കുട്ടികളുമായി തുറന്നു സംസാരിക്കുന്ന അന്തരീക്ഷം നാം സൃഷ്‌ടിക്കണം. അങ്ങനെ ചെയ്താൽ ഇത്തരം ചതിക്കുഴികളിൽപെടുന്നതിനുമുൻപ് അ‌വരുടെ കൈപിടിക്കാൻ നിങ്ങൾക്കു കഴിയും: പ്രധാനമന്ത്രി

നമ്മുടെ കോളേജുകളിലെയും സർവ്വകലാശാലകളിലെയും അധ്യാപകരോടും എനിക്ക് ഒരു അഭ്യർഥനയുണ്ട്; പതിവ് പഠനവിഷയങ്ങൾക്കൊപ്പം ലഹരിയുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും വിദ്യാർത്ഥികളുമായി ചർച്ച ചെയ്യുക, നിങ്ങളുടെ ക്യാമ്പസുകളിൽ ലഹരിക്കെതിരെയുള്ള മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകുക; നിങ്ങളുടെ ശ്രമങ്ങൾക്കു മികച്ച മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും: പ്രധാനമന്ത്രി

प्रविष्टि तिथि: 02 AUG 2026 1:48PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്’ തുടക്കംകുറിച്ചു. രാജ്യവ്യാപകമായി സംഘടിപ്പിച്ച ബൃഹത്തായ വീഡിയോ കോൺഫറൻസിനെ അഭിസംബോധന ചെയ്ത്, 28,000-ത്തിലധികം കേന്ദ്രങ്ങളിൽനിന്നായി ഒരുകോടിയിലധികം വരുന്ന യുവജനങ്ങളടങ്ങുന്ന സദസ്സിനെ പ്രധാനമന്ത്രി ഔദ്യോഗികമായി സ്വാഗതംചെയ്തു. ഈ നിമിഷത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ അദ്ദേഹം, ഈ കൂട്ടായ്മയെ പ്രൗഢമായ ദേശീയ പ്രതിജ്ഞയായാണു വിശേഷിപ്പിച്ചത്. "ഇന്ന് നാമേവരും ഒരു വലിയ, പ്രധാനപ്പെട്ട പ്രതിജ്ഞയ്ക്കായി ഒന്നിച്ചിരിക്കുകയാണ്" - ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഈ പദ്ധതിയുടെ സമഗ്രമായ സ്വഭാവത്തെക്കുറിച്ച് വ്യക്തമാക്കവെ, ഇത് വ്യക്തിപരമായ ക്ഷേമത്തിന് അപ്പുറത്തേക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുഴുവൻ രാജ്യത്തിന്റെയും വിശാല താൽപ്പര്യങ്ങൾക്കായി നിലകൊള്ളുന്ന ഒന്നാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. 'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്റെ' പ്രധാന ലക്ഷ്യം ചൂണ്ടിക്കാട്ടി, വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ ശാരീരികക്ഷമതയും മാനസിക ശക്തിയും ഉയർന്ന ആത്മവിശ്വാസവുമുള്ള, സ്വയം വിനാശകരമായ ശീലങ്ങളിൽനിന്ന് പൂർണമായും മുക്തമായ, യുവതലമുറ അനിവാര്യമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. "ഇന്ന് രാജ്യം വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാൻ ഒരുങ്ങുമ്പോൾ, നമ്മുടെ യുവജനങ്ങൾ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരും, ആത്മവിശ്വാസം നിറഞ്ഞവരും, ലഹരിമരുന്നുപോലുള്ള വിനാശകരമായ ശീലങ്ങളിൽനിന്ന് സ്ഥിരമായി അകന്നു നിൽക്കുന്നവരുമായിരിക്കേണ്ടത് അനിവാര്യമാണ്" - ശ്രീ മോദി കൂട്ടിച്ചേർത്തു.

ഈ യജ്ഞത്തിന്റെ തുടക്കം അ‌നുസ്മരിച്ച പ്രധാനമന്ത്രി, കഴിഞ്ഞ വർഷം വിശുദ്ധ ഭൂമിയായ കാശിയിൽനിന്ന് പരീക്ഷണപദ്ധതിയായി ആരംഭിച്ച ഈ സംരംഭം ഇന്ന് കൈവരിച്ച വളർച്ചയിൽ വലിയ സംതൃപ്തി പ്രകടിപ്പിച്ചു. ശാസ്ത്രീയമായ വ്യക്തത, ആത്മീയ ഊർജം, ആഴത്തിലുള്ള സാംസ്കാരിക സമർപ്പണം എന്നിവയുടെ അതുല്യമായ സംയോജനമാണ് ഈ പ്രസ്ഥാനത്തിന് കരുത്തുപകരുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇതിന്റെ ഗണ്യമായ വളർച്ചയെക്കുറിച്ചും സംസാരിച്ചു. "കാശി പ്രഖ്യാപനത്തിനു കീഴിൽ 125-ലധികം ആത്മീയ സംഘടനകളുടെയും നിരവധി സന്നദ്ധസംഘടനകളുടെയും പിന്തുണയോടെ, ആ ജനക്ഷേമ ആശയം ഇപ്പോൾ വിജയകരമായ ദേശീയ പദ്ധതിയായി മാറിയിരിക്കുന്നു"- ശ്രീ മോദി നിരീക്ഷിച്ചു.

ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത ദശലക്ഷക്കണക്കിനു യുവാക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി, ലഹരിയിൽനിന്ന് അകന്നുനിൽക്കുമെന്നും സ്കൂളുകളിലും കോളേജുകളിലും സമൂഹത്തിലും ലഹരിമുക്തജീവിതമെന്ന സന്ദേശം സജീവമായി പ്രചരിപ്പിക്കുമെന്നുമുള്ള അവരുടെ ദൃഢനിശ്ചയത്തെ പ്രശംസിച്ചു. യജ്ഞത്തിന്റെ 100 ആഴ്ചത്തെ ഉത്കൃഷ്ടമായ ഭാവിപദ്ധതിയെക്കുറിച്ച് വിശദീകരിക്കവേ, വരാനിരിക്കുന്ന ഓരോ ഞായറാഴ്ചകളിലും പുതിയ പങ്കാളികളെ ആകർഷിക്കുന്നതിനായി കല, സംസ്കാരം, കായികം, ധ്യാനം എന്നിവ ഉൾക്കൊള്ളുന്ന സവിശേഷമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. "വരാനിരിക്കുന്ന 100 ഞായറാഴ്ചകൾ പൂർണമായും ലഹരിമുക്തമായ ഇന്ത്യയിലേക്കുള്ള കരുത്തുറ്റ 100 ചുവടുവയ്പ്പുകളായി തീർച്ചയായും മാറും"- ശ്രീ മോദി പറഞ്ഞു.

വിദ്യാർത്ഥികൾ, NSS അംഗങ്ങൾ, 'മൈ ഭാരത്' സന്നദ്ധപ്രവർത്തകർ എന്നിവരടങ്ങുന്ന കൂറ്റൻ ഓൺലൈൻ സദസ്സിനെ അഭിസംബോധന ചെയ്ത്, രാജ്യത്തെ യുവജനത പ്രകടിപ്പിച്ച ആഴത്തിലുള്ള അവബോധത്തിലും സംവേദനക്ഷമതയിലും ഗൗരവമേറിയ അ‌ർപ്പണബോധത്തിലും പ്രധാനമന്ത്രി വലിയ അഭിമാനം പ്രകടിപ്പിച്ചു. യുവതലമുറയെ ഇന്ത്യയുടെ 'അമൃത തലമുറ' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, 2047-ഓടെ രാജ്യം ലക്ഷ്യമിടുന്ന വികസന നേട്ടങ്ങളിലേക്ക് വഴിനയിക്കാൻ അവരുടെ ഊർജവും ഭാവനയും കഴിവുകളും അത്യന്താപേക്ഷിതമാണെന്ന് ഓർമിപ്പിച്ചു. "രാജ്യത്തിന്റെ ഭാവി മുന്നേറ്റത്തിനും നിങ്ങളുടെ സ്വന്തം ജീവിതത്തിനുമായി, ലഹരിയിൽനിന്നു പൂർണമായും അകന്നുനിൽക്കേണ്ടത് അത്യാവശ്യമാണ്" ശ്രീ മോദി ആവർത്തിച്ചു.

സ്റ്റാർട്ടപ്പുകൾ, നിർമിതബുദ്ധി, കായികരംഗം, ബഹിരാകാശ ഗവേഷണം എന്നീ മേഖലകളിൽ ഇന്നത്തെ യുവാക്കൾ കൈവരിക്കുന്ന മികച്ച നേട്ടങ്ങളെ ലഹരി ഉപയോഗത്തിന്റെ വിനാശകരമായ ആഘാതങ്ങളുമായി താരതമ്യം ചെയ്ത്, ലഹരി എങ്ങനെ ശ്രദ്ധ തിരിക്കുകയും സ്വപ്നങ്ങളെ തകർക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് പ്രധാനമന്ത്രി കടുത്ത മുന്നറിയിപ്പ് നൽകി. മാതാപിതാക്കളുടെ സ്വപ്നങ്ങൾ തകർക്കുന്നത് മുതൽ മുതിർന്നവർക്ക് ദിവസേന മാനസിക വേദന ഉണ്ടാക്കുന്നത് വരെയുള്ള ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ കുടുംബങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് വ്യക്തമാക്കവേ, സമൂഹത്തിലുണ്ടാകുന്ന ഇതിന്റെ ആഘാതത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. "ഒരു കുടുംബത്തിലോ സമൂഹത്തിലോ ഇത്തരമൊരു തകർച്ച സംഭവിക്കുമ്പോൾ, രാജ്യത്തിന്റെ മൊത്തത്തിലുള്ള ശക്തി തന്നെയാണ് ദുർബലപ്പെടുന്നത്" - ശ്രീ മോദി നിരീക്ഷിച്ചു.

ലഹരിമരുന്നുകളുടെ വഞ്ചനാത്മക സ്വഭാവത്തെക്കുറിച്ച് യുവാക്കൾക്ക് മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രി, ലഹരി നൽകുന്ന താൽക്കാലിക ആവേശം അന്തിമമായി അവരുടെ കരിയറിലും കുടുംബജീവിതത്തിലും ശാശ്വതമായ തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സംസ്കാരത്തിന്റെയും ആത്മീയ ആചാര്യന്മാരുടെയും ആഴത്തിലുള്ള ജ്ഞാനവും ശ്രീ ഗുരു ഗ്രന്ഥ സാഹിബിലെ പ്രത്യേക ഉപദേശങ്ങളും ഉദ്ധരിച്ച്, മനോനില തെറ്റിക്കുന്ന ലഹരിവസ്തുക്കളെ സമൂഹം ചരിത്രപരമായി തള്ളിക്കളഞ്ഞ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. "ഒരു സാഹചര്യത്തിലും ലഹരിക്ക് സാമൂഹികമായ ഒരംഗീകാരവും നാം നൽകാൻ പാടില്ല" - ശ്രീ മോദി വ്യക്തമാക്കി.

ലഹരിയിൽനിന്നുള്ള മോചനത്തിനായി ലഭ്യമായ സമഗ്രമായ പിന്തുണാസംവിധാനങ്ങളെക്കുറിച്ച് വിശദീകരിക്കവേ, ലഹരിയെ മറികടക്കുന്നതിൽ സാമൂഹിക സഹകരണം, യോഗ, ധ്യാനം, ആധുനിക പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയുടെ ഫലപ്രാപ്തി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സാമൂഹിക അന്തസ്സിനെക്കുറിച്ചുള്ള തെറ്റായ ചിന്തകൾ മാറ്റിവച്ച് വൈദ്യസഹായത്തിന് മുൻഗണന നൽകാൻ കുടുംബങ്ങളോട് അഭ്യർത്ഥിച്ച അദ്ദേഹം, കുട്ടികൾ ഇത്തരം കെണികളിൽ അകപ്പെടുന്നത് തടയാൻ കുടുംബത്തിനുള്ളിൽ തുറന്ന ആശയവിനിമയത്തിന്റെ സംസ്കാരം വളർത്തിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. "ഒരു ചെറുപ്പക്കാരൻ അബദ്ധത്തിൽ ലഹരിയുടെ കെണിയിൽ അകപ്പെട്ടാൽ പോലും, അവർക്ക് മുന്നിലെ എല്ലാ വഴികളും എന്നെന്നേക്കുമായി അടഞ്ഞുപോയി എന്ന് അതിനർത്ഥമില്ല" - ശ്രീ മോദി പറഞ്ഞു.

അധ്യാപകരോടായി പ്രത്യേക അഭ്യർത്ഥന നടത്തി, പതിവ് പഠനവിഷയങ്ങൾക്കൊപ്പം ലഹരിയുടെ അപകടങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഉൾപ്പെടുത്താനും ക്യാമ്പസുകളിൽ പ്രത്യേക ലഹരിവിരുദ്ധ മുന്നേറ്റങ്ങൾക്ക് തുടക്കമിടാനും കോളേജ്-സർവ്വകലാശാലാ പ്രൊഫസർമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ലഹരിമുക്തി നേടി തിരിച്ചെത്തുന്നവരിലേക്ക് ശ്രദ്ധ തിരിച്ച്, അവരുടെ ഭൂതകാലവുമായി ബന്ധപ്പെട്ട അപമാനഭാരം പൂർണമായും ഒഴിവാക്കണമെന്നും അവർക്ക് അർഹമായ സാമൂഹിക ബഹുമാനവും രണ്ടാം അവസരവും നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. "ലഹരിയോട് പോരാടി പുറത്തുവരുന്ന യുവാക്കൾ ദുർബലരല്ല; അവർ യഥാർത്ഥ പോരാളികളാണ്, അവരുടെ അവിശ്വസനീയമായ ധൈര്യമാണ് അവരുടെ യഥാർത്ഥ വ്യക്തിത്വം" - ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഉപസംഹരിക്കവേ, ഈ സുപ്രധാന പോരാട്ടത്തിൽ ഗവൺമെന്റ് യുവാക്കൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. രാജ്യത്തുടനീളം നടക്കുന്ന സമാനതകളില്ലാത്ത ലഹരിവിരുദ്ധ നടപടികൾ, ആയിരക്കണക്കിന് കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുക്കൽ, ലഹരി വ്യാപാരികൾക്കും കടത്തുകാർക്കുമെതിരെയുള്ള അറസ്റ്റ് നിരക്കിലെ വർദ്ധന എന്നിവ അദ്ദേഹം ഇതിനായി ചൂണ്ടിക്കാണിച്ചു. യുവതലമുറയുടെ പ്രതിരോധശേഷിയിൽ അചഞ്ചലമായ വിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, ഈ ദേശീയ ദൗത്യം മികച്ച വിജയം കൈവരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. "നമ്മുടെ യുവാക്കൾ ലഹരിയിൽ നിന്ന് അകന്നുനിന്ന്, ഊർജം സംരക്ഷിക്കുകയും വികസിത ഇന്ത്യക്കായുള്ള ലക്ഷ്യങ്ങളെ മുന്നോട്ടു​ നയിക്കുകയും ചെയ്യുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്" - ശ്രീ മോദി ആവർത്തിച്ചു.

SK

 


(रिलीज़ आईडी: 2293450) आगंतुक पटल : 29
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , Marathi , हिन्दी , Assamese , Manipuri , Gujarati , Tamil