പ്രധാനമന്ത്രിയുടെ ഓഫീസ്
മൂന്നാമത് ഇന്ത്യ-ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടിയ്ക്കിടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
प्रविष्टि तिथि:
09 JUL 2026 12:29PM by PIB Thiruvananthpuram
2026 ജൂലൈ 9-ന് മെൽബണിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എം.പി ആതിഥേയത്വം വഹിച്ച മൂന്നാമത് ഇന്ത്യ-ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഗവൺമെന്റ് ഹൗസിൽ എത്തിയ പ്രധാനമന്ത്രി മോദിയെ പ്രധാനമന്ത്രി ആൽബനീസ് ആചാരപരമായ സ്വീകരണം നൽകി വരവേറ്റു.
പ്രധാനമന്ത്രിമാർ തമ്മിൽ നടന്ന വ്യക്തിഗത ചർച്ചകൾക്ക് പിന്നാലെ പ്രതിനിധിതല ചർച്ചകളും നടന്നു. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം ആറ് വർഷം വിജയകരമായി പൂർത്തിയായതിനെ അവർ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ മേഖലകളിലും കൈവരിച്ച ഗണ്യമായ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. വ്യാപാരവും നിക്ഷേപവും, പ്രതിരോധവും സുരക്ഷയും, നിർണായക ധാതുക്കൾ, സൈബർ- നൂതനസാങ്കേതികവിദ്യകൾ, ബഹിരാകാശം, സിവിൽ ആണവോർജ്ജം, ശുദ്ധ ഊർജ്ജം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെയുള്ള മുൻഗണനാ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികൾ ചർച്ചയായി.
വർദ്ധിച്ചുവരുന്ന സാമ്പത്തിക പങ്കാളിത്തം ഇരു പ്രധാനമന്ത്രിമാരും എടുത്തുകാണിക്കുകയും, അഭിലഷണീയവും സന്തുലിതവും പരസ്പര പ്രയോജനകരവുമായ ഒരു സമഗ്ര സാമ്പത്തിക സഹകരണ കരാറിന് (CECA) എത്രയും വേഗം അന്തിമരൂപം നൽകാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത അവർ ആവർത്തിക്കുകയും ചെയ്തു. നേരത്തെ നടന്ന ഓസ്‌ട്രേലിയ-ഇന്ത്യ സിഇഒ ഫോറത്തിന്റെ ഫലങ്ങളെയും ഇക്കണോമിക് ബിസിനസ് മാർഗരേഖ പരിപാടിയിലെ ചർച്ചകളെയും അവർ സ്വാഗതം ചെയ്തു. മുൻഗണനാ മേഖലകളിൽ പുതിയ നിക്ഷേപ അവസരങ്ങൾ കണ്ടെത്താൻ ഇരുരാജ്യങ്ങളിലെയും ബിസിനസ്സ് സ്ഥാപനങ്ങളെ അവർ പ്രോത്സാഹിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണത്തിന്റെ തുടർച്ചയായ വിപുലീകരണത്തിനും നേതാക്കൾ അടിവരയിട്ടു. ഈ പശ്ചാത്തലത്തിൽ, ഓസ്‌ട്രേലിയൻ സർവ്വകലാശാലകൾക്ക് ഇന്ത്യയിലുള്ള വർദ്ധിച്ചുവരുന്ന സാന്നിധ്യത്തിലും, ഭാവിയിലേക്ക് സജ്ജമായ ഒരു തൊഴിൽ സേനയെ കെട്ടിപ്പടുക്കുന്നതിനും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും വിദ്യാഭ്യാസ പങ്കാളിത്തം നൽകുന്ന സംഭാവനകളിലും അവർ സംതൃപ്തി രേഖപ്പെടുത്തി.
ഓസ്‌ട്രേലിയൻ സമൂഹത്തിന് നൽകിയ മഹത്തായ സംഭാവനകൾക്കും ഇരുരാജ്യങ്ങൾക്കുമിടയിൽ ഒരു ജീവസ്സുറ്റ പാലമായി വർത്തിക്കുന്നതിനും ഓസ്‌ട്രേലിയയിലെ സജീവമായ ഇന്ത്യൻ സമൂഹത്തെ നേതാക്കൾ അഭിനന്ദിച്ചു. പരസ്പര ധാരണ കൂടുതൽ ആഴത്തിലാക്കുന്ന സാംസ്കാരിക കൈമാറ്റങ്ങളെക്കുറിച്ചും അവർ പരാമർശിച്ചു. ഒപ്പം ഓസ്‌ട്രേലിയൻ സ്ഥാപനങ്ങളുടെ കൈവശമുള്ള നിരവധി സാംസ്കാരിക പുരാവസ്തുക്കൾ സ്വമേധയാ ഇന്ത്യയ്ക്ക് തിരികെ നൽകുന്നതിനെ അവർ സ്വാഗതം ചെയ്തു. തമിഴ്‌നാട്ടിൽ നിന്നുള്ള ഈ പുരാവസ്തുക്കൾ – വിശുദ്ധ നന്ദിയുടെ കല്ലിൽ തീർത്ത ശില്പം, ഭദ്രകാളിയുടെ രൂപമുള്ള ലോഹ തൃശൂലം, കല്ലിൽ തീർത്ത ആറുതലയുള്ള കാർത്തികേയ പ്രതിമ എന്നിവ യഥാസമയം ഇന്ത്യയിലേക്ക് തിരികെ എത്തിക്കും.
ബഹുമുഖമായ ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ഇരു പ്രധാനമന്ത്രിമാരും വീണ്ടും ഉറപ്പിച്ചു. പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ച് അവർ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും സ്വതന്ത്രവും തുറന്നതും സമുദ്ധവുമായ ഇൻഡോ-പസഫിക് മേഖലയ്ക്കായുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ചെയ്തു.
ഈ സന്ദർശന വേളയിൽ സമുദ്ര സുരക്ഷ, സിവിൽ ആണവോർജ്ജം, നൈപുണ്യ വികസനം, വളരുന്ന സാങ്കേതികവിദ്യകൾ, ശാസ്ത്ര സാങ്കേതിക വിദ്യ, ചലച്ചിത്ര നിർമ്മാണം എന്നീ മേഖലകളിൽ ഇരുപക്ഷവും ധാരണാപത്രങ്ങൾക്കും/കരാറുകൾക്കും അന്തിമരൂപം നൽകി. കൂടാതെ പ്രതിരോധവും സുരക്ഷയും, ഊർജ്ജ സുരക്ഷ, വിദ്യാഭ്യാസം, സാംസ്കാരിക സ്വത്തുക്കൾ തിരികെ എത്തിക്കൽ, സൗരോർജ്ജം, പരമ്പരാഗത അറിവ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ ഉഭയകക്ഷി രേഖകളും അവർ പൂർത്തിയാക്കി. ഇതിന്റെ പൂർണ്ണമായപട്ടിക ഇവിടെ [https://www.mea.gov.in/bilateral-documents?dtl/41431] കാണാം.
തനിക്കും പ്രതിനിധിസംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി ആൽബനീസിന് നന്ദി രേഖപ്പെടുത്തി.
***
SK
(रिलीज़ आईडी: 2282768)
आगंतुक पटल : 21
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu