പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കർണാടകയിലെ ബെംഗളൂരുവിൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംബന്ധിച്ചു


ബംഗളൂരുവിലെ അന്തരീക്ഷവും ഇവിടുത്തെ ചുറ്റുപാടും തികച്ചും സവിശേഷമാണ്. സോഫ്റ്റ്‌വെയറുകൾക്കും സേവനങ്ങൾക്കും ഈ നഗരം ലോകമെമ്പാടും അറിയപ്പെടുന്നു; ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വത്തെയും ആത്മീയബോധത്തെയും പുതിയ ഉയരങ്ങളിലെത്തിക്കാനും ഈ നഗരത്തിന് കഴിഞ്ഞിട്ടുണ്ട്: പ്രധാനമന്ത്രി

സേവാ പരമോ ധർമ്മ: (സേവനമാണ് പരമമായ ധർമ്മം) എന്നത് നമ്മുടെ സമൂഹത്തിന്റെ സഹജ സ്വഭാവമാണ്: പ്രധാനമന്ത്രി

സ്വച്ഛ് ഭാരത് അഭിയാൻ എന്നത് വെറുമൊരു ഗവണ്മെന്റ് പദ്ധതിയല്ല, അത് ജനജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇപ്പോൾ സമൂഹത്തിന്റെ ശക്തിയാൽ അത് മുന്നോട്ട് നയിക്കപ്പെടുന്നു: പ്രധാനമന്ത്രി

മാനസികമായി ശാന്തരും, സാമൂഹിക പ്രതിബദ്ധതയുള്ളവരും, സമൂഹത്തോട് കരുതലുള്ളവരുമായ യുവാക്കളിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകൂ : പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 10 MAY 2026 2:20PM by PIB Thiruvananthpuram

കർണാടകയിലെ ബംഗളൂരുവിൽ നടന്ന ആർട്ട് ഓഫ് ലിവിംഗിന്റെ 45-ാം വാർഷിക ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.
ചടങ്ങിന്റെ ഐശ്വര്യത്തെക്കുറിച്ച് പ്രതിപാദിച്ച പ്രധാനമന്ത്രി, കുട്ടികളുടെ വേദമന്ത്രോച്ചാരണങ്ങളോടെയുള്ള സ്വീകരണം, ഗണപതി ദർശനം, ശ്രീ ശ്രീ രവിശങ്കർ ജിയുടെ 70-ാം ജന്മവാർഷികം, ആർട്ട് ഓഫ് ലിവിംഗിന്റെ 45-ാം വാർഷികാഘോഷം എന്നിവയാൽ സമ്പന്നമായ ഈ പ്രഭാതത്തിന്റെ സവിശേഷതകൾ വിവരിച്ചു. "ഈ നിമിഷങ്ങൾ എന്നും എന്റെ ഓർമ്മകളിൽ നിലനിൽക്കും," ശ്രീ മോദി പറഞ്ഞു.

ദിവ്യവും മഹത്തായതുമായ ധ്യാന ക്ഷേത്രത്തിന്റെ  ഉദ്ഘാടനം നിർവ്വഹിക്കവേ, ഇത്തരം സമർപ്പിത സ്ഥാപനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറയുകതയും ആർട്ട് ഓഫ് ലിവിംഗ് കുടുംബത്തിന്റെ പുതിയ സങ്കേതത്തിന് ആശംസകൾ നേരുകയും ചെയ്തു. "ലക്ഷ്യം വ്യക്തമാവുകയും സേവനമനോഭാവത്തോടെ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, എല്ലാ പരിശ്രമങ്ങളും മനോഹരമായ ഫലങ്ങൾ നൽകും," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

ബംഗളൂരുവിലെ സവിശേഷമായ അന്തരീക്ഷത്തെ പ്രശംസിച്ച പ്രധാനമന്ത്രി, സോഫ്റ്റ്‌വെയറുകൾക്കും സേവനങ്ങൾക്കും മാത്രമല്ല, ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വത്തെയും ആത്മീയ അവബോധത്തെയും ഉയർത്തുന്നതിലും ഈ നഗരം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. "ആത്മീയതയ്ക്കും ആത്മീയ അവബോധത്തിനും ഈ നഗരം പുതിയ ഉയരങ്ങൾ നൽകി," ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഭാരതീയ മൂല്യങ്ങളുടെ അവിഭാജ്യ ഘടകമായ യോഗ, ധ്യാനം, പ്രാണായാമം എന്നിവയുടെ ആഴത്തിലുള്ള വേരുകളെക്കുറിച്ച് സംസാരിക്കവേ, ഇന്ത്യയുടെ ആത്മീയ പൈതൃകത്തിന്റെ ആഗോള സ്വാധീനത്തെക്കുറിച്ചും നിരവധി സ്ഥാപനങ്ങളെ പ്രചോദിപ്പിക്കുന്നതിൽ അതിനുള്ള പങ്കിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. "ഇന്ന് ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയുടെ ആത്മീയ മൂല്യങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു, ഈ പുരാതന മൂല്യങ്ങളിൽ നിന്നാണ് ഇന്ത്യയിലെ പല സ്ഥാപനങ്ങളും പ്രചോദനം ഉൾക്കൊള്ളുന്നത്," ശ്രീ മോദി പറഞ്ഞു.

പുരാതന ആത്മീയ മൂല്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 45 വർഷം മുമ്പ് ശ്രീ ശ്രീ രവിശങ്കർ ജി പാകിയ ആർട്ട് ഓഫ് ലിവിംഗ് എന്ന വിത്ത് ഇന്ന് എങ്ങനെയൊരു വടവൃക്ഷമായി വളർന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. "അത് ഇപ്പോൾ ഒരു വലിയ ആൽമരമായി വളർന്നിരിക്കുന്നു, അതിന്റെ ആയിരക്കണക്കിന് ശാഖകൾ ലോകമെമ്പാടുമുള്ള എണ്ണമറ്റ ആളുകളുടെ ജീവിതത്തെ സ്പർശിക്കുന്നു," പ്രധാനമന്ത്രി പറഞ്ഞു.

ഭാഷകൾ, പാരമ്പര്യങ്ങൾ, ആചാരങ്ങൾ, ആരാധനാ രീതികൾ എന്നിവയുൾക്കൊള്ളുന്ന ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരത്തെ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഈ സുന്ദരമായ വൈവിധ്യങ്ങളെ ഒന്നിപ്പിക്കുന്നത് എന്താണെന്ന മൗലികമായ ചോദ്യവും ഉന്നയിച്ചു. "തനിക്ക് വേണ്ടിയല്ല, മറിച്ച് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുക എന്നതാണ് ഇതിനുള്ള ഉത്തരം," അദ്ദേഹം പറഞ്ഞു.

മറ്റുള്ളവരെ സേവിക്കുന്നത് പുണ്യമാണെന്നും വേദനിപ്പിക്കുന്നത് പാപമാണെന്നുമുള്ള പുരാണങ്ങളിലെ പുരാതന ജ്ഞാനത്തെ ഉദ്ധരിച്ചുകൊണ്ട്, സേവനം എന്നത് ഭാരതീയ സമൂഹത്തിന്റെ സഹജമായ സ്വഭാവമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "സേവാ പരമോ ധർമ്മ: എന്നത് നമ്മുടെ സമൂഹത്തിന്റെ സ്വാഭാവികമായ സ്വഭാവമാണ്," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

ഇന്ത്യയിലെ പല ആത്മീയ പ്രസ്ഥാനങ്ങളും ആത്യന്തികമായി മാനുഷിക സേവനത്തിലൂടെയാണ് പ്രകടമാകുന്നതെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ആർട്ട് ഓഫ് ലിവിംഗിന്റെ ഓരോ ശ്രമത്തിലും ഇതേ ആവേശമാണ് പ്രതിഫലിക്കുന്നതെന്ന് കാണുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. ആർട്ട് ഓഫ് ലിവിംഗിന്റെ മുന്നോട്ടുള്ള യാത്രയുമായി ബന്ധപ്പെട്ട ഓരോ വളണ്ടിയർമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന അദ്ദേഹം, അവരുടെ സമർപ്പണത്തെയും സേവനമനോഭാവത്തെയും പ്രശംസിച്ചു.

ഏതൊരു ദൗത്യത്തിന്റെയും വിജയത്തിന് സാമൂഹിക പങ്കാളിത്തം അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, സുപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സാമൂഹിക ശക്തിയെ ഉണർത്തുക എന്നതാണ് അടിസ്ഥാനമെന്ന് എടുത്തുപറഞ്ഞു. രാഷ്ട്രീയ വ്യവസ്ഥകളേക്കാളും ഗവണ്മെന്റുകളെക്കാളും വലിയ ശക്തി സമൂഹത്തിനുണ്ടെന്നും, രാഷ്ട്രനിർമ്മാണത്തിൽ സമൂഹങ്ങൾ സജീവമായി പങ്കുചേരാത്തിടത്തോളം ഒരു ഭരണകൂടത്തിനും യഥാർത്ഥത്തിൽ വിജയിക്കാനാവില്ലെന്നുമുള്ള തന്റെ ദീർഘകാലമായുള്ള വിശ്വാസം അദ്ദേഹം അടിവരയിട്ടു. സ്വച്ഛ് ഭാരത് മിഷനെ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം ഒരു ഗവണ്മെന്റ് ഉദ്യമമായി ആരംഭിച്ച അത് ഇന്ന് ജനജീവിതത്തിന്റെ  ഭാഗമായി മാറിയിരിക്കുന്നുവെന്നും ഇപ്പോൾ സമൂഹത്തിന്റെ തന്നെ ശക്തിയിലാണ് അത് മുന്നേറുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. സമൂഹത്തിന്റെ ശക്തി ഒന്നിക്കുമ്പോൾ ഏതൊരു പ്രചാരണവും വിജയകരമാകുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം "അത്തരം പ്രധാനപ്പെട്ട ഓരോ ദൗത്യത്തിനും സമൂഹത്തിന്റെ ശക്തിയെ ഉണർത്തേണ്ടത് വളരെ അത്യാവശ്യമാണെന്ന്" എടുത്തുപറഞ്ഞു. 

സജീവമായ സാമൂഹിക ഇടപെടലിലൂടെ രാജ്യത്തിന്റെ വലിയ വെല്ലുവിളികൾക്ക് കൂട്ടായ പരിഹാരങ്ങൾ സാധ്യമാക്കാനാകുമെന്നു നിരീക്ഷിച്ച പ്രധാനമന്ത്രി, തങ്ങളുടെ സംരംഭങ്ങളിൽ സമൂഹത്തിന്റെ ശക്തിയെ നിരന്തരം വിനിയോഗിക്കുന്നതിന് ആർട്ട് ഓഫ് ലിവിംഗിനെ അഭിനന്ദിച്ചു. വൃക്ഷത്തൈ നടീൽ കാമ്പെയ്‌നുകൾ, ഗ്രാമീണ സ്മാർട്ട് വില്ലേജ് സെന്ററുകൾ, സ്ത്രീകളുടെയും ഗോത്രവർഗക്കാരുടെയും ശാക്തീകരണ സംരംഭങ്ങൾ, അല്ലെങ്കിൽ തടവുകാർക്കായുള്ള മാനസികാരോഗ്യ പരിപാടികൾ എന്നിങ്ങനെ വികസന പരിപാടികളിലുടനീളം സംഘടന സ്വീകരിക്കുന്ന സാമൂഹിക സമീപനത്തെ അദ്ദേഹം പ്രശംസിച്ചു. "ഈ പരിശ്രമങ്ങൾ രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസന യാത്രയിൽ വലിയ സംഭാവനകൾ നൽകുന്നു," ശ്രീ മോദി പറഞ്ഞു.

യുവജന ശാക്തീകരണത്തിന് മുൻഗണന നൽകുന്നതിനായി അവിടെ സന്നിഹിതരായ ഓരോ വ്യക്തിയെയും അഭിനന്ദിച്ച പ്രധാനമന്ത്രി, ശാസ്ത്രീയ പുരോഗതിയും നൂതനാശയങ്ങളും നയിക്കുന്ന ഇന്നത്തെ ദ്രുതഗതിയിലുള്ള ആഗോള മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഇതിന്റെ അടിയന്തര പ്രാധാന്യം എടുത്തുപറഞ്ഞു. ഈ മാറ്റങ്ങളിൽ ഇന്ത്യ വെറുതെ പങ്കുചേരുകയല്ല, മറിച്ച് ഡിജിറ്റൽ പേയ്‌മെന്റുകൾ, അടിസ്ഥാന സൗകര്യ വികസനം, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകൾ എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ നേതൃത്വം നൽകുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇന്ത്യൻ യുവജനങ്ങൾ ബഹിരാകാശ സാങ്കേതികവിദ്യയിൽ മുൻപന്തിയിലാണെന്നും ഇത്തരം എല്ലാ ദേശീയ വിജയങ്ങളിലും അവർ സംഭാവനനല്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. "ഇന്ത്യ ഈ മാറ്റത്തിൽ പങ്കുചേരുക മാത്രമല്ല, പല മേഖലകളിലും നേതൃത്വം നൽകുക കൂടിയാണ്," ശ്രീ മോദി പറഞ്ഞു. ഈ നേട്ടങ്ങളുടെ ക്രെഡിറ്റ് ഇന്ത്യയിലെ യുവാക്കൾക്ക് നൽകിയ പ്രധാനമന്ത്രി, ആധുനിക യുഗത്തിലെ വെല്ലുവിളികൾക്ക് പരിഹാരം കാണാൻ യുവാക്കളെ സഹായിക്കുന്നതിൽ ആർട്ട് ഓഫ് ലിവിംഗിന്റെ പങ്കിനെ അംഗീകരിച്ചു.

അകലെയിരിക്കുന്ന വ്യക്തികളെ തമ്മിൽ തൽക്ഷണം ബന്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യയുടെ ശക്തിയെ അംഗീകരിക്കുമ്പോഴും, വ്യക്തികൾക്ക് തങ്ങളുമായി തന്നെ ബന്ധപ്പെടാനുള്ള കഴിവിനെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മാനസികമായി സമാധാനമുള്ളവരും സാമൂഹിക പ്രതിബദ്ധതയുള്ളവരും സമൂഹത്തിന്റെ ആവശ്യങ്ങളോട് സംവേദനക്ഷമതയുള്ളവരുമായ യുവാക്കളെ വളർത്തിയെടുക്കുന്നതിലാണ് ഇന്ത്യയുടെ വികസിത ഭാവി നിലനിൽക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആത്മീയ ക്ഷേമം, മാനസികാരോഗ്യം, യോഗ, ധ്യാനം എന്നിവയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പരസ്പര ബന്ധം, ഐക്യം, കൂട്ടായ ഉത്തരവാദിത്തം എന്നിവ വളർത്തുന്നതിലും അതോടൊപ്പം സാംസ്കാരികമായ അറിവുകൾ നൽകുന്നതിലും വഹിക്കുന്ന നിർണ്ണായക പങ്കിനെ അദ്ദേഹം എടുത്തുപറഞ്ഞു. "മാനസികമായി ശാന്തരും സാമൂഹിക പ്രതിബദ്ധതയുള്ളവരും സമൂഹത്തോട് കരുതലുള്ളവരുമായ യുവാക്കളിലൂടെയാണ് വികസിത ഭാരതം കെട്ടിപ്പടുക്കാനാകുക," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

പുതിയതായി ഉദ്ഘാടനം ചെയ്ത ധ്യാനമന്ദിരം ആയിരക്കണക്കിന് ആളുകൾക്ക് സമാധാനത്തിന്റെയും സാന്ത്വനത്തിന്റെയും സങ്കേതമായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, സമൂഹം ഇതിനകം തന്നെ രാജ്യത്തോടുള്ള തങ്ങളുടെ കർത്തവ്യങ്ങൾ മാതൃകാപരമായി നിറവേറ്റുന്നുണ്ടെന്ന് അംഗീകരിച്ചു. അതോടൊപ്പം സമഗ്രമായ ദേശീയ വികസനത്തിനായി ചില പ്രധാന അഭ്യർത്ഥനകൾ കൂടി താൻ അവർക്ക് മുന്നിൽ വെക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സമഗ്ര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ആർട്ട് ഓഫ് ലിവിംഗ് പോലുള്ള സംഘടനകൾ വഹിക്കേണ്ട നിർണ്ണായക പങ്കിനെക്കുറിച്ച് സംസാരിക്കവേ, കർഷകരെ പ്രകൃതി കൃഷി രീതികളുമായി ബന്ധിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. സുസ്ഥിര കൃഷിയെ 'ആർട്ട് ഓഫ് ലിവിംഗിന്റെ' തന്നെ ഒരു ആവിഷ്കാരമായി അദ്ദേഹം വിശേഷിപ്പിച്ചു. ഭൂമിമാതാവിനെ രാസവസ്തുക്കളിൽ നിന്ന് സംരക്ഷിക്കുന്നത് ആത്മീയ പരിശീലനവും പരിസ്ഥിതി പരിപാലനവുമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "പ്രകൃതി കൃഷി അവലംബിക്കുന്നതും ഭൂമിമാതാവിനെ രാസവസ്തുക്കളിൽ നിന്ന് രക്ഷിക്കുന്നതും - ഇതും ആർട്ട് ഓഫ് ലിവിംഗ് തന്നെയാണ്," ശ്രീ മോദി വ്യക്തമാക്കി.

"ഏക് പെഡ് മാ കേ നാം" എന്ന പ്രചാരണ പരിപാടിയുടെ വിപുലമായ വ്യാപനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, പരിസ്ഥിതി സംരക്ഷണത്തെ മികച്ച രീതിയിലുള്ള ജീവിതശൈലിയുമായി അദ്ദേഹം കൂട്ടിയിണക്കി. "പരിസ്ഥിതി സംരക്ഷണം എന്നതും ആർട്ട് ഓഫ് ലിവിംഗ് ആണ്," എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുകയും ഈ ദൗത്യത്തിനായി പുനരർപ്പണം ചെയ്യാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

"ഓരോ തുള്ളിയിലും കൂടുതൽ വിളവ്" (Per Drop, More Crop) എന്ന പദ്ധതിയിലൂടെ കർഷകർക്കിടയിൽ മെച്ചപ്പെട്ട ജലവിനിയോഗ രീതികൾ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി, സാമൂഹിക സഹകരണം ഇതിന്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കുമെന്ന് എടുത്തുപറഞ്ഞു. കാലവർഷം അടുത്തെത്തിയിരിക്കുന്ന സാഹചര്യത്തിൽ ഈ പ്രവർത്തനത്തിന്റെ അടിയന്തര പ്രാധാന്യത്തെക്കുറിച്ച്‌ പരാമർശിച്ച അദ്ദേഹം    ജലസംരക്ഷണ അവബോധം വ്യാപിപ്പിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും വ്യക്തമാക്കി. "ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുന്നത് ആർട്ട് ഓഫ് ലിവിംഗ് ആണ്," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

വൈദ്യുതി സംരക്ഷണം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഉന്മൂലനം, പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ പ്രചാരണം എന്നിവ കൂടി ഉൾപ്പെടുത്തി ഉത്തരവാദിത്തമുള്ള ജീവിതശൈലിയെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് വിപുലീകരിച്ച പ്രധാനമന്ത്രി, ഇവയെല്ലാം ആർട്ട് ഓഫ് ലിവിംഗ് തത്വശാസ്ത്രവുമായി ബന്ധിപ്പിച്ചു. പ്രകൃതിയുമായി ഇണങ്ങിനിന്നുകൊണ്ട് കൂടുതൽ ഉത്തരവാദിത്തത്തോടും അവബോധത്തോടും കൂടി ജീവിക്കാൻ പ്രോത്സാഹിപ്പിക്കുന്ന, ഗവണ്മെന്റിന്റെ 'മിഷൻ ലൈഫ്' പദ്ധതിയെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. "പ്രകൃതിയുമായി സന്തുലിതാവസ്ഥ പുലർത്തുന്ന ഈ ജീവിതശൈലിയും ആർട്ട് ഓഫ് ലിവിംഗ് ആണ്," ശ്രീ മോദി പറഞ്ഞു.

വരും ദിവസങ്ങളിൽ ഇത്തരം നിർണ്ണായക വിഷയങ്ങൾക്ക് ഈ സംഘടന കൂടുതൽ മുൻഗണന നൽകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചു.

-NK-

( റിലീസ് ഐ.ഡി: 2259523) സന്ദര്‍ശക കൗണ്ടര്‍ : 10