സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും
പേർഷ്യൻ ഗൾഫിലെ നിലവിലുള്ള സമുദ്ര സ്ഥിതിഗതികളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ തുറമുഖ, ഷിപ്പിംഗ്& ജലപാത മന്ത്രാലയം നൽകി. മേഖലയിലെ ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ചു. ഇതിൽ ഇങ്ങനെ അറിയിച്ചു :
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ ഉൾപ്പെട്ട വിദേശ പതാക വാഹക കപ്പലുകൾക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായ ചില സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ട് കപ്പലുകളിലുമുള്ള എല്ലാ നാവികരും സുരക്ഷിതരാണ്.
a. പനാമ പതാകയുള്ള കണ്ടെയ്നർ കപ്പലായ യൂഫോറിയയിൽ 21 ഇന്ത്യൻ നാവികരുണ്ട്. എല്ലാവരും സുരക്ഷിതരാണ്.
b. പനാമ പതാകയുള്ള കണ്ടെയ്നർ കപ്പലായ എപാമിനോണ്ടാസിൽ ഒരു ഇന്ത്യൻ നാവികനുണ്ട്. അദ്ദേഹം സുരക്ഷിതനാണ്.
മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്.
ഇന്ത്യൻ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കർ ദേശ് ഗരിമ 2026 ഏപ്രിൽ 18-ന് ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു. 31 ഇന്ത്യൻ നാവികരുമായി കപ്പൽ 2026 ഏപ്രിൽ 22-ന് മുംബൈയിലെത്തി.
തുറമുഖ, ഷിപ്പിംഗ്& ജലപാത മന്ത്രാലയം നാവികരുടെ ക്ഷേമവും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ , സമുദ്ര പങ്കാളികൾ എന്നിവരുമായി ഏകോപനത്തോടെ പ്രവർത്തിക്കുന്നു.
ഡിജി ഷിപ്പിംഗ് കൺട്രോൾ റൂമിലെ പുതിയ വിവരങ്ങൾ : കൺട്രോൾ റൂം സജീവമാക്കിയതിനുശേഷം 7,403 കോളുകളും 15,639-ലധികം ഇമെയിലുകളും കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 161 കോളുകളും 320 ഇമെയിലുകളും ലഭിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 65 പേർ ഉൾപ്പെടെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) വഴി മന്ത്രാലയം ഇതുവരെ 2,680-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്തിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
തുറമുഖ പ്രവർത്തനങ്ങൾ: ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്. എവിടെയും തിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ
മേഖലയിലുടനീളം, ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും ഇന്ത്യൻ സമൂഹവുമായി അടുത്ത ബന്ധം പുലർത്തുന്നു. അതേസമയം അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ആവശ്യമായ സഹായം നൽകുകയും മാർഗ നിർദേശം നൽകുകയും ചെയ്യുന്നു. വിദേശകാര്യ മന്ത്രാലയം അറിയിച്ചത് ഇപ്രകാരം :
•വിദേശകാര്യ മന്ത്രാലയത്തിലെ പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനക്ഷമമാണ്. ഇന്ത്യൻ മിഷനുകളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നു.
• ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും മികച്ച ഏകോപനത്തിനുമായി വിദേശകാര്യ മന്ത്രാലയം സംസ്ഥാന ഗവണ്മെൻ്റ ുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
· ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും 24 മണിക്കൂറും ഹെൽപ്പ് ലൈനുകൾ പ്രവർത്തിക്കുന്നത് തുടരുന്നു. കൂടാതെ ഇന്ത്യൻ പൗരന്മാരെ സജീവമായി സഹായിക്കുന്നു.അവർ പ്രാദേശിക ഭരണ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നു.
· പ്രാദേശിക ഭരണകൂടങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ, വിമാന, യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ നിരന്തരം പുറപ്പെടുവിക്കുന്നു.
•ഇന്ത്യൻ മിഷനുകൾ മേഖലയിലെ താമസക്കാരായ ഇന്ത്യൻ സമൂഹവുമായി സജീവമായി ഇടപഴകുന്നു. ഇന്ത്യൻ സമൂഹങ്ങളുടെ അസോസിയേഷനുകൾ, സംഘടനകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ എന്നിവരുമായി, അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി അംബാസഡർമാർ പതിവായി ആശയവിനിമയം നടത്തുന്നു.
•മേഖലയിലെ ഇന്ത്യൻ നാവികരുടെ ക്ഷേമത്തിന് ഗവണ്മെൻ്റ് ഉയർന്ന മുൻഗണന നൽകുന്നു.
പ്രാദേശിക അധികൃതരുമായും ഏജൻസികളുമായും ഏകോപനം, കോൺസുലാർ സഹായം നൽകൽ, ഇന്ത്യയിലേക്ക് മടങ്ങാനുള്ള അഭ്യർത്ഥനകൾക്ക് സഹായം എന്നിവയുൾപ്പെടെ മിഷനുകൾ എല്ലാ സഹായവും നൽകുന്നു.
· മേഖലയിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുന്നതോടെ മൊത്തത്തിലുള്ള വിമാന സ്ഥിതി മെച്ചപ്പെടുന്നു. ഫെബ്രുവരി 28 മുതൽ, ഏകദേശം 12,12,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
· യുഎഇയിൽ, പ്രവർത്തനപരവും സുരക്ഷാപരവുമായ പരിഗണനകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് പരിമിതമായ വാണിജ്യ വിമാന സർവീസുകൾ, വിമാനക്കമ്പനികൾ തുടർന്നും നടത്തുന്നു. ഇന്ന് ഏകദേശം 110 വിമാനങ്ങൾ പ്രതീക്ഷിക്കുന്നു.
· സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് വിമാനങ്ങൾ തുടർന്നും സർവീസ് നടത്തും.
· ഖത്തർ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നതിനാൽ, ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നു
· കുവൈറ്റ് വ്യോമാതിർത്തി അടച്ചിരിക്കുന്നു. കുവൈറ്റിലെ ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുന്നു.
· ബഹ്‌റൈൻ വ്യോമാതിർത്തി തുറന്നിരിക്കുന്നു. ഗൾഫ് എയർ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിമാന സർവീസുകൾ നടത്തുന്നുണ്ട്.
ഇറാഖ് വ്യോമാതിർത്തി തുറന്നിരിക്കുന്നു. മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ മാത്രമേ ഉള്ളൂ, ഇത് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് പ്രയോജനപ്പെടുത്താം .
ചരക്ക്, ചാർട്ടേഡ് വിമാനങ്ങൾക്കായി ഇറാൻ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നു.അർമേനിയ, അസർബൈജാൻ വഴി ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി ടെഹ്‌റാനിലെ ഇന്ത്യൻ എംബസി സൗകര്യമൊരുക്കുന്നത് തുടരുന്നു.ഇതുവരെ 2428 ഇന്ത്യൻ പൗരന്മാർ ഇറാനിൽ നിന്ന് അർമേനിയയിലേക്കും അസർബൈജാനിലേക്കും എത്തിയിട്ടുണ്ട് . ഇതിൽ 1096 ഇന്ത്യൻ വിദ്യാർത്ഥികളും 657 ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്നു.
ഇസ്രായേൽ: ഇസ്രായേൽ വ്യോമാതിർത്തി തുറന്നിരിക്കുന്നു. മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.ഈ സൗകര്യം ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി പൗരൻമാർക്ക് പ്രയോജനപ്പെടുത്താം .