പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 18,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവ്വഹിച്ചു

ഈ ഉദ്യമങ്ങൾ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും: പ്രധാനമന്ത്രി

രാജ്യത്തുടനീളം റെയിൽവേ നവീകരിക്കുന്നതിനായി ശക്തമായ പ്രചാരണം നടന്നുവരികയാണ്. ഇതിൽ പശ്ചിമ ബംഗാൾ പിന്നിലാകരുത് എന്നത് ഞങ്ങളുടെ ഉറച്ച തീരുമാനമാണ്. അതുകൊണ്ടാണ് കേന്ദ്ര ഗവൺമെന്റ് പശ്ചിമ ബംഗാളിലെ റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ അതിവേഗം വികസിപ്പിക്കുന്നത്: പ്രധാനമന്ത്രി

കൊൽക്കത്ത, ഹാൽദിയ പോലുള്ള തുറമുഖങ്ങൾ വളരെക്കാലമായി കിഴക്കൻ ഇന്ത്യയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളാണ്; ഹാൽദിയ ഡോക്ക് സമുച്ചയം യന്ത്രവൽക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത് ചരക്കുനീക്ക പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും തുറമുഖത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയും പുതിയ വ്യാപാര സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും: പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 14 MAR 2026 3:48PM by PIB Thiruvananthpuram

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 18,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു. "ഇന്ന് കൊൽക്കത്തയുടെ മണ്ണിൽ നിന്ന് പശ്ചിമ ബംഗാളിനും കിഴക്കൻ ഇന്ത്യയ്ക്കുമായി വികസനത്തിന്റെ പുതിയൊരു അധ്യായം കുറിക്കുകയാണ്."ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 

റോഡുകൾ, റെയിൽവേ, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 18,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും ഈ ചടങ്ങിൽ നടന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ പദ്ധതികൾ പശ്ചിമ ബംഗാളിനും കിഴക്കൻ ഇന്ത്യയ്ക്കും പുതിയ വേഗത നൽകുമെന്നും, വ്യാപാരത്തെയും വ്യവസായത്തെയും ഉത്തേജിപ്പിക്കുമെന്നും, ലക്ഷക്കണക്കിന് ആളുകൾക്ക് പുതിയ അവസരങ്ങൾ നൽകിക്കൊണ്ട് അവരുടെ ജീവിതം എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനപ്പെട്ട ചില പദ്ധതികളെക്കുറിച്ച് പരാമർശിക്കവെ, ഖരഗ്‌പൂർ-മോറെഗ്രാം അതിവേഗപാതയുടെ പൂർത്തീകരണം പശ്ചിമ ബംഗാളിന്റെ പല ഭാഗങ്ങളിലും സാമ്പത്തിക പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്ന ദുബ്രാജ്പൂർ ബൈപാസിനെക്കുറിച്ചും കങ്‌സബതി, ശിലാബതി നദികൾക്ക് കുറുകെ നിർമ്മിക്കുന്ന പ്രധാന പാലങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. "ഈ പരിവർത്തനാത്മക പദ്ധതികളുടെ പേരിൽ പശ്ചിമ ബംഗാളിലെയും കിഴക്കൻ ഇന്ത്യയിലെയും ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു," ശ്രീ മോദി പറഞ്ഞു.

ഇന്ത്യൻ റെയിൽവേയെ നവീകരിക്കുന്നതിനായി രാജ്യത്തുടനീളം ശക്തമായ പ്രചാരണം നടന്നുവരികയാണെന്നും ഈ ദൗത്യത്തിൽ പശ്ചിമ ബംഗാൾ പിന്നിലാകരുത് എന്നത് ഗവൺമെന്റിന്റെ ഉറച്ച തീരുമാനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ കേന്ദ്ര ഗവൺമെന്റ് അതിവേഗം വികസിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തദവസരത്തിൽ കലായ്കുണ്ഡ-കനിമാഹുലി സെക്ഷനിലെ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് സംവിധാനം അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു. "ഈ സംരംഭങ്ങൾ തിരക്കേറിയ റെയിൽ പാതകളുടെ ശേഷി വർദ്ധിപ്പിക്കുകയും യാത്രകൾ സുരക്ഷിതമാക്കുകയും യാത്രക്കാർക്ക് വേഗതയും സൗകര്യവും വർദ്ധിപ്പിക്കുകയും ചെയ്യും," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

കാമാഖ്യഗുരി, അനാര, തംലൂക്, ഹാൽദിയ, ബരാഭൂം, സിയൂരി എന്നീ ആറ് സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷനുകളായി ഉദ്ഘാടനം ചെയ്യുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബംഗാളിന്റെ മഹത്തായ സംസ്‌കാരം ഇപ്പോൾ ഈ സ്റ്റേഷനുകളിൽ കൂടുതൽ തിളക്കത്തോടെ പ്രകടമാണെന്നും മറ്റു പല സ്റ്റേഷനുകളും പുനർവികസനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുരുലിയയ്ക്കും ആനന്ദ് വിഹാർ ടെർമിനലിനും ഇടയിലുള്ള പുതിയ എക്‌സ്‌പ്രസ് ട്രെയിൻ സർവീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. "ഈ ട്രെയിൻ സർവീസ് പശ്ചിമ ബംഗാളിൽ മാത്രമല്ല, ജാർഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ ജനങ്ങൾക്കും ഗുണകരമാകും," ശ്രീ മോദി പറഞ്ഞു.

സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിൽ റോഡ്, റെയിൽ കണക്റ്റിവിറ്റികൾ പോലെ തന്നെ തുറമുഖങ്ങൾക്കും ജലഗതാഗതത്തിനും പ്രധാന പങ്കുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പതിറ്റാണ്ടുകളായി കിഴക്കൻ ഇന്ത്യയുടെ ഈ വലിയ സാധ്യതകൾ അവഗണിക്കപ്പെട്ടിരിക്കുകയായിരുന്നുവെന്നും, എന്നാൽ ഇന്ന് ജലപാതകൾ വ്യാപാരത്തിനും വ്യാവസായിക പുരോഗതിക്കും പുതിയ വഴികൾ തുറക്കുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇതിന്റെ ഭാഗമായി പ്രധാന തുറമുഖ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ശിലാസ്ഥാപനങ്ങളും രാഷ്ട്രത്തിനു സമർപ്പിക്കൽ ചടങ്ങുകളും നടന്നു. കൊൽക്കത്ത, ഹാൽദിയ തുറമുഖങ്ങൾ കിഴക്കൻ ഇന്ത്യയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളാണെന്നും ഹാൽദിയ ഡോക്ക് സമുച്ചയത്തിന്റ യന്ത്രവൽക്കരണം ചരക്ക് നീക്കം വേഗത്തിലാക്കാനും തുറമുഖ ശേഷി വർദ്ധിപ്പിക്കാനും വ്യാപാരത്തിന് പുതിയ സൗകര്യങ്ങൾ ഒരുക്കാനും സഹായിക്കുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കൂടാതെ, കൊൽക്കത്ത ഡോക്ക് സംവിധാനത്തിലെ ബാസ്‌കുൾ പാലത്തിന്റെ നവീകരണവും കിഡർപൂർ ഡോക്കിലെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളും നടന്നുവരികയാണ്. "ഈ പദ്ധതികളെല്ലാം കിഴക്കൻ ഇന്ത്യയുടെ ചരക്കുനീക്ക സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തും," ശ്രീ മോദി അഭിപ്രായപ്പെട്ടു.

റോഡുകൾ, റെയിൽവേ, തുറമുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ പശ്ചിമ ബംഗാളിന്റെ ആധുനിക ഭാവിയിലേക്ക് വഴിതുറക്കുകയാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഈ പദ്ധതികളുടെ പ്രയോജനം കർഷകർക്കും വ്യാപാരികൾക്കും സംരംഭകർക്കും വിദ്യാർത്ഥികൾക്കും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിനോദസഞ്ചാരം പോലുള്ള മേഖലകളിൽ പുതിയ അവസരങ്ങൾ ഉയർന്നുവരുമെന്നും പ്രാദേശിക വ്യവസായങ്ങൾക്കും സേവനങ്ങൾക്കും പുതിയ വേഗത കൈവരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് വഴി കാട്ടുന്നതിൽ ബംഗാളിനുള്ള ചരിത്രപരമായ പങ്കിനെ പ്രധാനമന്ത്രി അനുസ്മരിക്കുകയും, ശക്തമായ കണക്റ്റിവിറ്റിയും ആധുനിക അടിസ്ഥാന സൗകര്യങ്ങളും വികസിത ബംഗാളിന്റെ അടിത്തറയായി മാറുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. "എപ്പോഴും ഇന്ത്യയ്ക്ക് വഴികാട്ടിയായ ബംഗാൾ 'വികസിത ബംഗാൾ' ആയി മാറിക്കൊണ്ട് ആ മഹത്വം വീണ്ടും കൈവരിക്കണം എന്നതാണ് ഞങ്ങളുടെ ഉറച്ച തീരുമാനം," ശ്രീ മോദി എടുത്തുപറഞ്ഞു.

*****


( റിലീസ് ഐ.ഡി: 2240204) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , Marathi , Manipuri , Bengali , Gujarati , Tamil , Kannada